Saturday 14 October 2023

Now India's own GPS

 


ഇനി ഇന്ത്യയുടെ സ്വന്തം ജിപിഎസ് 

വി.ആര്.അജിത് കുമാര്

അമേരിക്കന്‍ എയര്‍ഫോഴ്സിന്‍റെ സ്വന്തമായ ജിപിഎസിനെ ആശ്രയിക്കുന്ന ഗൂഗിള്‍ ലൊക്കേഷന്‍ മാപ്പാണ് ഏറെക്കാലമായി നമ്മുടെ വഴികാട്ടി. രാജ്യത്തെ ഏത് മുക്കിലും മൂലയിലും നമ്മള്‍ എത്തിച്ചേരുന്നത് ഗൂഗിള്‍ നല്‍കുന്ന ദിശാസൂചകം വച്ചാണ്. എന്നാല്‍ ഇത് തെറ്റുകയും മുന്നോട്ടുപോകാന്‍ കഴിയാത്തിടത്ത് വഴി അവാസാനിക്കുന്നതുമൊക്കെ സാധാരണം. 2019 ല്‍ ഭൂട്ടാന്‍ യാത്രയുടെ ഭാഗമായി ബംഗാളിലെ സിലിഗുരിയില്‍ വച്ച് സുഹൃത്ത് രാധാകൃഷ്ണനെ ഒപ്പം കൂട്ടാനായി സന്ധ്യാസമയത്ത് അദ്ദേഹം താമസിക്കുന്ന ഹോട്ടല്‍  തിരക്കിപ്പോയ ഞങ്ങളുടെ വാഹനം ചതുപ്പില്‍ വീണുപോകാതെ രക്ഷപെട്ടത് പ്രായോഗിക ചിന്ത ഒന്നുകൊണ്ടു മാത്രമാണ്. വീണ്ടും മുന്നോട്ട് എന്നായിരുന്നു ഗൂഗിള്‍ പറഞ്ഞുകൊണ്ടിരുന്നത്. ഈയിടെ അനേകം ജീവിതങ്ങള്‍ ഇത്തരത്തിലുള്ള ജിപിഎസ് നിര്‍ദ്ദേശങ്ങളില്‍ നഷ്ടമായിട്ടുമുണ്ട്. രാത്രിയില്‍ ,തകര്‍ന്നുപോയ പാലത്തിലേക്ക് ജിപിഎസ് നയിച്ച ഒരു സംഘം യുവാക്കള്‍ മരണപ്പെട്ടത് വാര്‍ത്തയായിരുന്നു. ഈയിടെ ആലപ്പുഴയില്‍ നിന്നുള്ള യുവഡോക്ടറന്മാര്‍ കൊച്ചി ഗോതുരുത്തിലെ കുളത്തിലേക്ക് വണ്ടി ഓടിച്ചതും മരണപ്പെട്ടതും ഏറ്റവും ഒടുവിലത്തെ ഞടുക്കുന്ന ഓര്‍മ്മയാണ്.

ഈ സാഹചര്യത്തിലാണ് ഐഎസ്ആര്‍ഓ വികസിപ്പിച്ച നാവിഗേഷന്‍ സംവിധാനമായ നാവ്ഐസി(നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കണ്‍സ്റ്റലേഷന്‍)യുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്. ഇന്ത്യന്‍ സാറ്റലൈറ്റുകളുടെ ഒരു നാവിഗേഷന്‍ സംവിധാനമാണ് നാവ്ഐസി. ജിപിഎസ് മാതൃകയിലാണ് ഇതും പ്രവര്‍ത്തിക്കുക.2006 ല്‍ വികസിപ്പിച്ച് 2018 ല്‍ ഇത് പ്രവര്‍ത്തനനിരതമായെങ്കിലും മൊബൈല്‍ നിര്‍മ്മാതാക്കള്‍ ഈ സംവിധാനം മൊബൈലില്‍ സമന്വയിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. ഇന്ത്യയില്‍ വില്‍ക്കുന്ന ഫോണുകളില്‍ ഇത് നിര്‍ബ്ബന്ധമാക്കാന്‍ സര്‍ക്കാര്‍ ശ്രമവും ഉണ്ടായില്ല.

 ഏഴ് ഉപഗ്രഹങ്ങളുടെ കൂട്ടായ്മയാണ് നാവ്ഐസിക്കായി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ മൂന്നെണ്ണം ജിയോസ്റ്റേഷനറിയും നാലെണ്ണം ജിയോസിങ്ക്രണസുമാണ്. ഇവയുടെ ഭ്രമണപഥം വളരെ ഉയര്‍ന്ന തലത്തിലാണ്. ഉപഗ്രഹങ്ങള്‍ ഇന്ത്യ ഫോക്കസ്ഡ് ആയതിനാലും ഡ്യുവല്‍ ഫ്രീക്വന്‍സി ബാന്‍ഡ്  ഉപയോഗിക്കുന്നതിനാലും ജിപിഎസിനെക്കാള്‍ കൃത്യതയോടെയുള്ള  നാവിഗേഷന് ഇത് സഹായകമാകും. എല്‍ 5 –ബാന്‍ഡും എസ്-ബാന്‍ഡുമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യയ്ക്കുള്ളില്‍  പത്ത് മീറ്ററില്‍ താഴെയും ഇന്ത്യാ സമുദ്രത്തില്‍ 20 മീറ്ററില്‍ താഴെയും കൃത്യതയാണ് ഇത് ഉറപ്പാക്കുന്നത്.

നാവ്ഐസി ഉപയോഗത്തില്‍ വരുന്നതോടെ വിദേശരാജ്യങ്ങള്‍ നിയന്ത്രിക്കുന്ന നാവിഗേഷനെ ആശ്രയിക്കുന്നത് ഒഴിവാക്കാം. 1999 ലെ കാര്‍ഗില്‍ യുദ്ധകാലത്ത് ഇന്ത്യന്‍ പട്ടാളത്തിന് ജിപിഎസ് സംവിധാനം ഉപയോഗിക്കാന്‍ അമേരിക്ക അനുമതി നല്‍കാതിരുന്നത് ഇവിടെ പ്രസക്തമാകുന്നു. പാകിസ്ഥാന്‍ പട്ടാളം നില്‍ക്കുന്ന ഇടങ്ങള്‍ കണ്ടെത്താന്‍ ഇന്ത്യന്‍ പട്ടാളം ഏറെ ബുദ്ധിമുട്ടിയിരുന്നു. നാവ്ഐസി വരുന്നതോടെ ഈ ദുരവസ്ഥ ഒഴിവാകും.

അമേരിക്കയുടെ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റമാണ് ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്. റഷ്യയുടെ നാവിഗേഷന്‍ സംവിധാനമാണ് ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം അഥവാ ഗ്ലോനോസ്. യൂറോപ്യന്‍ യൂണിയന്‍റേത് ഗലീലിയോയും ചൈനയുടേത് ബീഡോവും ജപ്പാന്‍റേത് ക്വാസി സെനിത്തുമാണ് .ജിപിഎസിന് 55 സാറ്റലൈറ്റുകളുണ്ട്.ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ജിയോസിങ്ക്രൊണസ് ഉപഗ്രഹങ്ങളാണിവ. നാവ്ഐസിയുടെ മൂന്ന് ഉപഗ്രഹങ്ങള്‍ ജിയോസ്റ്റേഷനറിയാണ് എന്നതാണ് അതിന്‍റെ മേന്മയും കൃത്യതയും ഉറപ്പാക്കുന്നത്.  

2025 അവസാനത്തോടെ ഇന്ത്യയില്‍ ലഭിക്കുന്ന എല്ലാ ഫോണിലും ഈ സംവിധാനം നിര്‍ബ്ബന്ധിതമാക്കുകയാണ് സര്‍ക്കാര്‍. നാവ്ഐസി സപ്പോര്‍ട്ടിംഗ് ചിപ്സ് ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് ഇന്‍സന്‍റീവ്സും പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പിള്‍ അതിന്‍റെ ഐഫോണ്‍ 15 പ്രോയിലും പ്രോ മാക്സിലും ഇന്ത്യന്‍ നാവിഗേഷന്‍ ചേര്‍ക്കാന്‍ നടപടി തുടങ്ങികഴിഞ്ഞു. മറ്റുള്ള മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളും  ഈ വഴിക്ക് എത്തുന്നതോടെ നമുക്ക് ഒരിന്ത്യന്‍ ശബ്ദത്തിലുള്ള നാവിഗേഷന്‍ കേള്‍ക്കാന്‍ കഴിയും എന്നുറപ്പ്. 

No comments:

Post a Comment