Thursday 12 October 2023

A way of forest conservation

 


വനസംരക്ഷണം ഇങ്ങനെയും 

-വി.ആര്.അജിത് കുമാര്

ഏതൊരു ഗ്രാമവാസിയും ആഗ്രഹിക്കുന്നത് കുടിവെള്ളം, വൈദ്യുതി,ആശുപത്രി, റോഡ് എന്നീ അടിസ്ഥാന സൌകര്യങ്ങള്‍ ഗ്രാമത്തിലെത്തണം എന്നാണല്ലോ. എന്നാല്‍ സ്വന്തം ഊരിലേക്ക് വഴി നിര്‍മ്മിക്കുന്നതിനെതിരെ സമരത്തിലാണ് ജാര്‍ഖണ്ഡിലെ സിംഡെഗ ജില്ലയിലെ ചിംമ്തിഘട്ടി ഗ്രാമവാസികള്‍. ഇതൊരു ആദിവാസി ഗ്രാമമാണ്. തികച്ചും ഒറ്റപ്പെട്ട ഇടം. വനമേഖലയാണ്. ഒരു സൈക്കിള്‍ പോലും എത്തിച്ചേരാത്ത ഇടം. ഇവിടെ ചിലര്‍ക്ക് സൈക്കിളുണ്ട്. അവര്‍ അത് തോളിലേറ്റി മലകടന്നശേഷമാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്.

ജില്ലാ അധികാരികള്‍ റോഡ് നിര്‍മ്മാണത്തിന് രണ്ടുതവണ ഫണ്ട് അനുവദിക്കുകയും പണി തുടങ്ങാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഗ്രാമവാസികള്‍ അനുവദിച്ചില്ല. അവര്‍ പറയുന്ന കാരണം ഇതാണ്. റോഡ് വന്നാല്‍ കാറും ലോറിയും എത്തും. ഞങ്ങള്‍ ദൈവത്തെപ്പോലെ കരുതുന്ന ഞങ്ങളുടെ വനത്തെയും മരങ്ങളെയും കാട്ടുകള്ളന്മാര്‍ വെട്ടിക്കൊണ്ടുപോകും. ഞങ്ങള്‍ക്ക് പാരമ്പര്യമായി കിട്ടിയ ഈ പ്രകൃതി സൌന്ദര്യവും അതിലെ വിഭവങ്ങളും ശുദ്ധവായുവും ശുദ്ധജലവും ഞങ്ങളുടെ വരുംതലമുറയ്ക്കും കിട്ടണം.

ഇപ്പോള്‍ ആശുപത്രിയില്‍ എത്താന്‍ കിലോമീറ്ററുകള്‍ നടക്കണം. സുഖമില്ലാതാകുന്നവരെ നാലുപേര്‍ ചേര്‍ന്ന് കട്ടിലില്‍ ചുമക്കുകയാണ് ചെയ്യുന്നത്. കുട്ടികള്‍ പഠിക്കാന്‍ പോകുന്നതും വളരെ പ്രയാസപ്പെട്ടാണ്. അതൊന്നും ഒരു പ്രശ്നമല്ല, അതൊക്കെ ഞങ്ങള്‍ സന്തോഷത്തോടെ അനുഭവിച്ചുകൊള്ളാം എന്നാണ് ഗ്രാമമുഖ്യന്‍ പറയുന്നത്.

ഇതൊരു വലിയ അടയാളപ്പെടുത്തലാണ്. കാട്ടിലേക്ക് വികസനം വരുന്നത് കാടിനെ ഇല്ലാതാക്കാനാണ് എന്ന ആദിവാസിയുടെ തിരിച്ചറിവ്. വികസനമല്ല ജീവിതാനന്ദത്തിന് നിദാനം,പകരം ഉള്ളതുകൊണ്ട് സംതൃപ്തിപ്പെട്ട് പ്രകൃതിയോട് ഇണങ്ങി താമസിക്കുന്നതാണ് എന്നതാണ് മറ്റൊരു സൂചകം. ലഭിക്കുന്നതൊന്നും പോരാ പോരാ എന്നു പറയുന്ന മനുഷ്യരാണ് ഏറെയും. അവര്‍ അസംതൃപ്തരുമാണ്. എന്നിട്ട് പറയും, എല്ലാം ഇട്ടെറിഞ്ഞ് വല്ല കാട്ടിലെങ്ങാനും പോയിജീവിച്ചാല്‍ മതിയായിരുന്നു എന്ന്. അത് വെറുംവാക്കാണ് എന്ന് അവര്‍ക്കുതന്നെ അറിയാം. മൊബൈലിന്‍റെ സിഗ്നല്‍ പോകുന്നതോടെ ജീവിതം തന്നെ നഷ്ടപ്പെട്ടപോലെ അസ്വസ്ഥരാകും എന്നതും ഉറപ്പ്.

ഓരോരുത്തര്‍ക്കും ഓരോ തരം ജീവിതം. ഉള്ളതില്‍ സംതൃപ്തി കണ്ടെത്തുക എന്നതാണ് പ്രധാനം. പിന്നെ പ്രകൃതിയോട് ഒരിറ്റു സ്നേഹവും കാത്തുസൂക്ഷിക്കുക. 

No comments:

Post a Comment