Wednesday 4 October 2023

Newsclick controversy and some links

 



ന്യൂസ് ക്ലിക്ക് വിവാദവും ചില കണ്ണികളും

 

-വി.ആര്‍.അജിത് കുമാര്‍

2023 ഒക്ടോബര്‍ മൂന്നിന് ഉച്ചവാര്‍ത്ത കേള്‍ക്കുമ്പോഴാണ് ന്യൂസ്ക്ലിക്ക് എന്ന പത്രസ്ഥാപനത്തിലും വിവിധ മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടേയും വീടുകളിലും ഡല്‍ഹി പോലീസ് റെയ്ഡ് നടത്തി എന്നും പേഴ്സണല്‍ കംപ്യൂട്ടറും മൊബൈലും ഉള്‍പ്പെടെയുള്ള രേഖകള്‍ പിടിച്ചെടുത്തു എന്നും കേള്‍ക്കുന്നത്. ചൈനയും റഷ്യയും ഇസ്ലാമിക രാജ്യങ്ങളും മറ്റും പ്രയോഗിക്കുന്ന വിധത്തില്‍ മാധ്യമസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയാണോ നരേന്ദ്ര മോദി സര്‍ക്കാര്‍ എന്ന് ആശങ്കപ്പെടുകയും ചെയ്തു. നേരത്തെ ബിബിസി ഓഫീസില്‍ ഇത്തരമൊരു ഇടപെടല്‍ നടന്നിരുന്നു. അതില്‍ എന്തൊക്കെയോ കാര്യങ്ങളുണ്ടായിരുന്നു എന്ന് പിന്നീട് വെളിപ്പെടുകയും ആരോപണങ്ങള്‍ കെട്ടടങ്ങുകയും ചെയ്തിരുന്നു. പിന്നീട് ബിബിസിയുടെ മാനേജ്മെന്‍റില്‍ തന്നെ അസ്വാരസ്യങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.

ഇന്നലെവരെ ഞാന്‍ ശ്രദ്ധിക്കാതിരുന്ന ന്യൂസ്ക്ലിക്കിന്‍റെ വെബ്സൈറ്റിലേക്കും ആരോപണവിധേയരായ വ്യക്തികളിലേക്കും ഗൂഗിള്‍ വഴി ഒരു യാത്ര നടത്തി. പുരോഗമന പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന, ഇന്ത്യയിലേയും മറ്റിടങ്ങളിലേയും വാര്‍ത്തകള്‍ സ്വതന്ത്രമായി റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമസ്ഥാപനമാണ് ന്യൂസ്ക്ലിക്ക് എന്ന് സൈറ്റില്‍ പറയുന്നു. 2009 ല്‍ ആരംഭിച്ച സ്ഥാപനം ജനങ്ങളുടെ സമരങ്ങളും പ്രസ്ഥാനങ്ങളുമായി ഒത്തുപോകുന്ന ഒന്നാണ് എന്ന് രേഖപ്പെടുത്തുന്നുണ്ട്. രാജ്യത്തെ സമ്പന്നരും ശക്തന്മാരുമായവരുടെ അജണ്ടകള്‍ നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ് മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്ത നിലപാടുള്ള സ്ഥാപനമാണ് ന്യൂസ് ക്ലിക്ക് എന്നും പറയുന്നു. രാജ്യത്ത് എല്ലാ മേഖലകളിലും ലേഖകരുള്ള ന്യൂസ്ക്ലിക്ക് ഇതിന് പുറമെ പ്രശസ്ത എഴുത്തുകാരുടേയും മാധ്യമപ്രവര്‍ത്തകരുടേയും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്. പൊതു വിഷയങ്ങള്‍ക്ക് പുറമെ സയന്‍സ്, ടെക്നോളജി,ഡേറ്റ ജേര്‍ണലിസം എന്നിവയും സ്ഥാപനം പ്രൊമോട്ടു ചെയ്യുന്നു.

പ്രബിര്‍ പുര്‍കായസ്ത എഡിറ്റര്‍-ഇന്‍-ചീഫ് ആയ ന്യൂസ്ക്ലിക്കിന്‍റെ ഉടമ പിപികെ ന്യൂസ്ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് ആണ്. പിപികെ എന്നാല്‍ പ്രബിര്‍ പുര്‍ കായസ്ത എന്നുതന്നെ. 2018 ല്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ ഉടമയും പ്രബിര്‍ തന്നെ. 2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷം കമ്പനിയുടെ ഓപ്പറേറ്റിംഗ് റവന്യൂ നൂറ് കോടിയാണ്. 2021 ജൂണ്‍ 29 ന് പത്രപ്രവര്‍ത്തകനായ സുബോദ് വര്‍മ്മയെ കൂടി സ്ഥാപനത്തില്‍ ഡയറക്ടര്‍ ആക്കിയിട്ടുണ്ട്.

ന്യൂസ് ക്ലിക്ക് കവര്‍ ചെയ്യുന്നത് ഇന്ത്യയ്ക്ക് പുറമെ അന്തര്‍ദേശീയം, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക,നേപ്പാള്‍,പാകിസ്ഥാന്‍,ശ്രീലങ്ക, യുഎസ്,വെസ്റ്റ് ഏഷ്യ എന്നീ രാജ്യങ്ങളാണ്. ഒരു കൌതുകത്തിന് അവരുടെ സൈറ്റില്‍ ചൈന എന്നൊന്ന് സര്‍ച്ച് ചെയ്ത് നോക്കി. ഏഷ്യന്‍ ഗയിംസ് അല്ലാതെ മറ്റൊന്നും വാര്‍ത്തയായി കണ്ടില്ല. സന്ദേശം സിനിമയില്‍ സഖാവ് കുമാരപിള്ള പറയുന്നപോലെ ചൈനയെ കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്നുവല്ല നിബന്ധനയും ഉണ്ടാകുമോ എന്തോ? ഇത് മന:പൂര്‍വ്വം അല്ലായിരിക്കും എന്നു കരുതാം!!

ലെഫ്റ്റ് വേര്‍ഡ് സൈറ്റ് പറയുന്നത് പ്രബിര്‍ ഊര്‍ജ്ജം, ടെലികോം, സോഫ്റ്റ്വെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയര്‍-സയന്‍റിസ്റ്റ് ആക്ടിവിസ്റ്റാണ് എന്നാണ്. ഡല്‍ഹി സയന്‍സ് ഫോറം സ്ഥാപകരില്‍ ഒരാളുമാണ് പ്രബിര്‍. ഇദ്ദേഹം  വിജയ പ്രസാദുമായി ചേര്‍ന്ന് എന്‍റോണ്‍ ബ്ലോ ഔട്ട്- കാപ്പിറ്റലിസം ആന്‍റ് തെഫ്റ്റ് ഓഫ് ദ ഗ്ലോബല്‍ കോമണ്‍ എന്ന പുസ്കം 2002 ലും നൈനാന്‍ കോശി, എം.കെ.ഭദ്രകുമാര്‍ എന്നിവര്‍ക്കൊപ്പം 2007 ല്‍ അങ്കിള്‍ സാംസ് ന്യൂക്ലിയര്‍ കാബിന്‍ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. 2007 കാലത്താണ് പ്രകാശ് കാരാട്ടിന്‍റെ സ്വാധീനത്തില്‍ , അമേരിക്കയുമായുള്ള ആണവകരാറിനെതിരെ ഇടുപക്ഷം നിലപാടെടുത്തതും യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചതും എന്നത് യാദൃശ്ചികമല്ല എന്ന് കരുതേണ്ടിയിരിക്കുന്നു.

2021 സെപ്തംബറിലാണ് പ്രബിറിന്‍റെ ദല്‍ഹി സാകേതിലെ വീട്ടില്‍ ഈഡി റെയ്ഡ് നടക്കുന്നത്. ന്യൂസ് പോര്‍ട്ടലിലേക്ക് 88 കോടി രൂപ വന്നു എന്നാണ് ഈഡിയുടെ കണക്ക്. 2018 മാര്‍ച്ചിനും 2021 നും ഇടയില്‍ അമേരിക്കയിലെ ജസ്റ്റീസ് ആന്‍റ് എഡ്യൂക്കേഷണല്‍ ഫണ്ടില്‍ നിന്നും 76.84 കോടിയും വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിംഗ്സില്‍ നിന്നും 9.59 കോടിയും ട്രൈകോണ്ടിനെന്‍റില്‍ നിന്നും 1.61 കോടിയും ജിഎസ്പിഎഎന്നില്‍ നിന്നും 26.98 ലക്ഷവും ബ്രസീലിലെ സെന്‍ട്രോ പോപ്പുലര്‍ ഡേ മിസാസില്‍ നിന്നും 2.03 ലക്ഷവും ലഭിച്ചതായി അന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഇതെല്ലാം കയറ്റുമതിയില്‍ നിന്നാണ് ലഭിച്ചത് എന്ന് പ്രബിര്‍ അവകാശപ്പെട്ടെങ്കിലും എന്താണ് കയറ്റി അയച്ചത് എന്നു പറയാന്‍ കഴിഞ്ഞില്ല എന്നും റിപ്പോര്‍ട്ടുണ്ട്. അവിടെനിന്നാണ് ഈ കമ്പനികളെ കുറിച്ച് അന്വേഷണം നീങ്ങുന്നത് . ആ അന്വേഷണം എത്തിനിന്നത് നെവില്ലെ റോയ് സിങ്കത്തിലാണ്. ഈ സ്ഥാപനങ്ങളെല്ലാം നെവില്ലെയുമായി ബന്ധപ്പെട്ടവയാണ് എന്നാണ് കണ്ടെത്തല്‍.

നെവില്ലെ 2023 ആഗസ്റ്റ് എട്ടിലെ ദ ന്യൂയോര്‍ക്ക് ടൈംസ് പത്രത്തില്‍ ഇടംപിടിച്ചത് ചൈനയ്ക്കുവേണ്ടി ലോകമൊട്ടാകെ ഫണ്ടുചെയ്യുന്ന വലിയൊരു ബിസിനസ് ടൈക്കൂണ്‍ എന്ന നിലയിലാണ്. ഇദ്ദേഹം ഇന്ത്യയിലെ ചില പത്രപ്രവര്‍ത്തകരും ഇടതുപക്ഷ സഹചാരികളുമായും നല്ല ബന്ധം സ്ഥാപിച്ചിരുന്നു. പ്രകാശ് കാരാട്ടുമായി നല്ല സൌഹൃദത്തിലുമാണ് നെവില്ലെ. കോവിഡില്‍ ചൈനയ്ക്ക് അനുകൂലമായ നിലപാട് എടുപ്പിക്കാനും കര്‍ഷകബില്ലിനെ എതിര്‍ക്കുന്ന സമരത്തിന് സഹായം നല്കാനും കമ്മ്യൂണിസ്റ്റ് ഐക്യം വളര്‍ത്താനും ചൈനയുടെ ആഗോള സമീപനങ്ങള്‍ക്ക് പിന്തുണ നല്‍കാനും അതിര്‍ത്തിതര്‍ക്കത്തില്‍ ചൈനക്കനുകൂല നിലപാട് എടുക്കാനും ആയിരുന്നു ഈ സൌഹൃദം ഉപയോഗിച്ചുവന്നത് എന്ന് പറയപ്പെടുന്നു.

ആരാണ് നെവില്ലെ. അമേരിക്കന്‍ ബിസിനസുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ നെവില്ലെ തോട്ട് വര്‍ക്ക്സ് എന്ന ഐടി കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായിരുന്നു. അമേരിക്കയില്‍ പൊളിറ്റിക്സും ചരിത്രവും പഠിപ്പിച്ചിരുന്ന,ശ്രീലങ്കക്കാരനായ  പ്രൊഫസര്‍ ആര്‍ച്ചിബാള്‍ഡ് സിങ്കത്തിന്‍റെ മകനാണ് നെവില്ലേ. ബ്ലാക് നാഷണലിസ്റ്റ്-മാവോയിസ്റ്റ് ഗ്രൂപ്പില്‍ അംഗമായിരുന്ന നെവില്ലെ 1972 ല്‍ ക്രിസ്ലര്‍ പ്ലാന്‍റില്‍ ജോലിയില്‍ പ്രവേശിച്ചു. ഹോവാര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിച്ചശേഷം ചിക്കാഗോ കേന്ദ്രമാക്കി ഐടി കണ്‍സള്‍ട്ടന്‍സി ആരംഭിച്ചു. 2001-2008 ല്‍ ചൈനീസ് കമ്പനിയായ ഹുവായുടെ സ്ട്രാറ്റജിക് ടെക്നോളജി കണ്‍സള്‍ട്ടന്‍റായി. 2008 ആയപ്പോഴേക്കും തോട്ട് വര്‍ക്ക്സില്‍ ആയിരത്തിലേറെ ജീവനക്കാരുണ്ടായിരുന്നു. മൈക്രോസോഫ്റ്റും ഒറക്കിളും അനേകം ബാങ്കുകളും ദ ഗാര്‍ഡിയന്‍ പത്രവുമൊക്കെ തോട്ട് വര്‍ക്സിന്‍റെ ഉപഭോക്താക്കളായിരുന്നു. 2010 ല് ബംഗളൂരുവില്‍ ഓഫീസ് തുറന്നു. ഈ വര്‍ഷം തന്നെ ബീജിംഗില്‍ അഞ്ചാമത് ഏജില്‍ സോഫ്റ്റ്വെയര്‍ ഡവലപ്പ്മെന്‍റ് കോണ്‍ഫറന്‍സ് നടത്തി. പിന്നീട് ചൈനയിലെ ഫുഡ് ആന്‍റ് കണ്‍സള്‍ട്ടന്‍സി മാര്‍ക്കറ്റിലായി ശ്രദ്ധ. 2013 ല്‍ ഷാങ്ഹായില്‍ ഓഫീസ് തുടങ്ങി. ചൈനയുടെ മാന്ത്രികത ലോകത്തെ അറിയിക്കുക എന്നതാണ് നെവില്ലെയുടെ പ്രധാനമിഷന്‍. 2017 ലാണ് സ്വന്തം ഐടി കണ്‍സള്‍ട്ടന്‍സി കമ്പനിയായ തോട്ട് വര്‍ക്കിനെ 785 ദശലക്ഷം ഡോളറിന് വിറ്റത്.

ഇവിടെ ശ്രദ്ധേയമാകുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് രാജ്യത്തെ ഭീമന്‍ കോര്‍പ്പറേറ്റുകള്‍ മാധ്യമസ്ഥാപനങ്ങളെ വിലയ്ക്കുവാങ്ങി സ്വന്തം ഇംഗിതങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന് മുറവിളി കൂട്ടുന്നവര്‍ തന്നെ രാജ്യത്തെ തകര്‍ക്കാനായി ഓരോ നിമിഷവും പ്രവര്‍ത്തിക്കുന്ന ആഗോളഭീമനായ ചൈനയുടെ പങ്ക് പറ്റി രാജ്യദ്രോഹപ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നു എന്നതാണ്. വികസന മുന്നേറ്റങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന ചാലകശക്തിയാകാന്‍ രാജ്യത്തിനുള്ളിലെ സോ കാള്‍ഡ് തിങ്ക് ടാങ്ക്സിനെ വിനിയോഗിക്കുന്നു എന്നത് വലിയ ഷോക്ക് തന്നെയാണ്. ഡല്‍ഹിയിലുണ്ടായ ഈ മാധ്യമ കുലുക്കത്തിന്‍റെ തുടര്‍ചലനങ്ങള് വരുംദിവസങ്ങളില്‍ ഉണ്ടാകും എന്നുവേണം കരുതാന്‍🙏

   



No comments:

Post a Comment