Monday 2 October 2023

How should the end of life be ?

 


ജീവിതത്തിന്‍റെ അവസാന കാലം എങ്ങിനെയായിരിക്കണം ?

-വി.ആര്.അജിത് കുമാര്

അറുപത് കഴിഞ്ഞവരുടെ ചിന്തയില്‍ ഇടയ്ക്കെങ്കിലും വന്നുപോകാറുള്ള ഒരു ചോദ്യമാണ് ജീവിതത്തിന്‍റെ അവസാന കാലം എങ്ങിനെയായിരിക്കണം എന്നത്. പലര്‍ക്കും പലതരത്തിലുള്ള ചിന്തകളാണ് ഉണ്ടാവുക. ചിലര്‍ക്ക് മക്കളും കൊച്ചുമക്കളും ഭാര്യ/ ഭര്‍ത്താവും ബന്ധുക്കളുമൊക്കെ അടുത്തുണ്ടാകണം എന്നാവും ആഗ്രഹം. ആരെയും ബുദ്ധിമുട്ടിക്കേണ്ടതില്ല എന്ന സമീപനമാകും മറ്റു ചിലര്‍ക്ക്. ആശുപത്രിയിലെ വെന്‍റിലേറ്ററില്‍ തണുത്ത് വിറങ്ങലിച്ച് മരിക്കാന്‍ ആഗ്രഹിക്കുന്നവരും സ്വസ്ഥമായി വീട്ടില്‍ കിടന്ന് മരിക്കണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. ഏതായാലും മരണം എന്നത് ഒരു സനാതന സത്യമാണ്.

ഈയിടെ കെ.ജി.ജോര്‍ജ്ജിനെ വൃദ്ധസദനത്തില്‍ പാര്‍പ്പിച്ച് ഭാര്യയും മക്കളും കൈയ്യൊഴിഞ്ഞു എന്നമട്ടില്‍ കുറേ വാര്‍ത്തകള്‍ വന്നിരുന്നു. എം.എസ്.സ്വാമിനാഥന്‍ തന്‍റെ വീട്ടില്‍ മകള്‍ ഡോക്ടര്‍ സൌമ്യയുടെയും ജോലിക്കാരുടെയും പരിചരണത്തില്‍ സുഖമായി അന്ത്യശ്വാസം വലിച്ചു എന്നും വാര്‍ത്തയുണ്ടായി. വലിയ തിരക്കുകളുള്ള മക്കളോ ചെറുമക്കളോ അടുത്ത് വന്നിരുന്ന് പരിചരിക്കണം എന്നദ്ദേഹം ആഗ്രഹിച്ചില്ല.മറ്റ് രണ്ട് മക്കളും എത്തിയശേഷമാണ് അന്തിമകര്‍മ്മങ്ങള്‍ നടന്നത്. അദ്ദേഹം ജീവിതാവസാനം ആശുപത്രിയിലാകരുത് എന്നാഗ്രഹിച്ചിരുന്നതായി മകള്‍ പറയുകയും ചെയ്തു. ഇത് രണ്ടും ചേര്‍ത്തുവച്ചാണ് ഞാന്‍ എന്‍റെ ചിന്ത പങ്കുവയ്ക്കുന്നത്.

എന്‍റെ ആഗ്രഹം ഇങ്ങിനെയാണ്.സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നിടത്തോളം വീട്ടില്‍ തനിച്ചോ കുടുംബത്തോടൊപ്പമോ കഴിയണം എന്നതാണ് മോഹം. മറ്റൊരാളുടെ സഹായം വേണ്ടിവരുന്ന സാഹചര്യത്തില്‍,നല്ല പരിചരണം ലഭിക്കുന്ന ഒരു വൃദ്ധസദനത്തില്‍ താമസിക്കണം എന്നും ആഗ്രഹിക്കുന്നു. ഡോക്ടറും നഴ്സും സൈക്കോളജിസ്റ്റും സോഷ്യല്‍ വര്‍ക്കറുമൊക്കെയുള്ള നല്ല സ്ഥാപനങ്ങള്‍ ഇപ്പോള്‍ ധാരാളമായി ഉണ്ടാകുന്നുണ്ടല്ലോ. ഭാര്യ,മക്കള്‍ എന്നിവര്‍ക്ക് ഒരു നിമിഷം പോലും ഇയാളൊരു ബുദ്ധിമുട്ടായല്ലോ എന്ന് തോന്നാന്‍ പാടില്ല.അവരുടെ ദൈനംദിന ജീവിതത്തിന് ഒരു നിമിഷം പോലും ഒരു തടസ്സമാകാനും പാടില്ല. ഒരു കാരണവശാലും ആശുപത്രിയിലെ ജീവിതത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യരുത് എന്നാഗ്രഹിക്കുന്നു. വയസുകാലത്ത് പാലിയേറ്റീവ്  കെയര്‍ മാത്രമാണ് ആവശ്യം. അതിനപ്പുറമുള്ളതെല്ലാം ആശുപത്രിക്കാരുടെ ക്രൂരതയ്ക്ക് വിട്ടുകൊടുക്കലാകും. ഇത് തികച്ചും വ്യക്തിപരമായ അഭിപ്രായമാണ് എന്നറിയിക്കട്ടെ. വ്യത്യസ്തമായ അഭിപ്രയങ്ങളുണ്ടാകാം. അത് സ്വാഗതം ചെയ്യുന്നു.

No comments:

Post a Comment