Monday 14 August 2023

Keeladi- A Sangam era heritage museum

 









കീഴടി – സംഘകാല നാഗരികത

-   വി.ആര്‍.അജിത് കുമാര്‍

 

തമിഴ്നാട്ടില്‍ ശിവഗംഗ ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഒന്നാണ് കീഴടി. മധുരയില്‍ നിന്നും പന്ത്രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെ എത്താം. വയലുകളും തെങ്ങിന്‍തോപ്പുകളും നിറഞ്ഞ വളരെ നിശബ്ദമായ ഒരു ഗ്രാമപ്രദേശം. എന്നാല്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്നെ വൈഗ നദിക്കരയില്‍ നിന്നും രണ്ടു കലോമീറ്റര്‍ മാറിയുള്ള  ഒരു പ്രധാന നഗരകേന്ദ്രമായിരുന്നു കീഴടി എന്ന് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ട് അധികകാലമായില്ല. തമിഴ് സംസ്ക്കാരം കണ്ടെത്തിയ മറ്റ് കേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെയുള്ളത് കല്ലുകള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണങ്ങളും സിറാമിക് വസ്തുക്കളുമാണ്. സിന്ധുനദീതട സംസ്ക്കാരവുമായി കീഴടിക്കുള്ള ബന്ധമാണ് മറ്റൊരു പ്രത്യേകത. പ്രാകൃത് ബ്രഹ്മി ലിപിയും തമിഴ് ബ്രഹ്മി ലിപിയും ഇവിടെനിന്നും ലഭിച്ചിട്ടുണ്ട്. സംഘകാലത്തെ സാമാന്യ ജനതയുടെ സാക്ഷരത, കച്ചവടം, സാങ്കേതികത,സാമൂഹിക അധികാരശ്രേണി,വിശ്വാസങ്ങള്‍,ആചാരങ്ങള്‍ എന്നിവ സംബ്ബന്ധിച്ചും പുത്തന്‍ അറിവുകള്‍ കീഴടി നല്‍കുന്നു. സിന്ധുനദീതട സംസ്ക്കാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ദക്ഷിണേന്ത്യ ഗ്രാമീണമായിരുന്നു എന്ന വാദത്തെ ഖണ്ഡിക്കുന്ന രേഖകളാണ് ഇവിടെനിന്നും ലഭിച്ചിട്ടുള്ളത്.

 

  ഇവിടെ നിന്നും ലഭിച്ച പുരാവസ്തുക്കളുടെ ശേഖരം ഏറ്റവും ആധുനികമായ സംവിധാനങ്ങളോടെ ഒരു മ്യൂസിയത്തില്‍ ലഭ്യമാക്കുന്നു എന്നതാണ് ഈ പുരാവസ്തു മ്യൂസിയത്തിന്‍റെ പ്രത്യേകത. ചെട്ടിനാട് നിര്‍മ്മാണ മാതൃകയില്‍ അകത്തളങ്ങളും വരാന്തകളുമൊക്കെയായി നിര്‍മ്മിച്ചിരിക്കുന്ന മ്യൂസിയം നിത്യവും നൂറുകണക്കിന് സന്ദര്‍ശകരെയാണ് ആകര്‍ഷിക്കുന്നത്. ആറ് ബ്ലോക്കുകളുള്ള ഈ മ്യൂസിയം 2023 മാര്‍ച്ച് അഞ്ചിനാണ് ഉത്ഘാടനം ചെയ്തത്.പതിനെട്ട് കോടി രൂപയാണ് ചിലവ്. മ്യൂസിയത്തില്‍ നിന്നും അരക്കിലോമീറ്റര്‍ മാറിയാണ് ഖനനം നടക്കുന്നത്. അവിടവും സന്ദര്‍ശിക്കാവുന്നതാണ്. കീഴടി ഗ്രമത്തിന് പുത്തനുണര്‍വ്വ് നല്‍കിയിരിക്കയാണ് ഈ മ്യൂസിയം.

 

   ഇരുമ്പ് യുഗത്തിന്‍റെ തുടക്കത്തിലേ ഇവിടെ ഒരു സംസ്ക്കാരം രൂപപ്പെട്ടിരുന്നു എന്നുറപ്പ്. സാധാരണയായി തുറമുഖങ്ങളോടും നദികളോടും ചേര്‍ന്നാണ് നഗരം വികസിക്കുക. എന്നാല്‍ കീഴടി കുറച്ച് അകലത്തിലാണ് എന്നത് ശ്രദ്ധേയം. ജൈന-ബുദ്ധമതങ്ങളുടെ സ്വാധീനവും ഇവിടെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ മതങ്ങളും ആരാധനയുമായി ബന്ധപ്പെട്ട രേഖകളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ലെന്നു മാത്രം.

 

ഇവിടെ നൂറ്റിപ്പത്ത് ഏക്കറിലാണ് ഖനനം നടക്കുന്നത്. 2014 മുതല്‍ 2017 വരെ ആര്‍ക്കയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയാണ് ഖനനം നടത്തിയിരുന്നത്. 2018ല്‍ തമിഴ്നാട് പരാവസ്തു വകുപ്പ് ഏറ്റെടുത്തു. 2017-18ല്‍ 5820 പുരാവസ്തുക്കള്‍ കണ്ടെടുക്കുകയുണ്ടായി. ചുട്ടെടുത്ത കല്ലുകളും ടെറാകോട്ട കിണര്‍ വളയങ്ങളും മേല്‍ക്കൂര ടൈല്‍സും മഴവെള്ളം പോകാനുള്ള സംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. സ്വര്‍ണ്ണാഭരണം,ചെമ്പ്കൊണ്ട് നിര്‍മ്മിച്ച വസ്തുക്കള്‍,ഇരുമ്പ് ഉപകരണങ്ങള്‍, ടെറാകോട്ട കളിവസ്തുക്കള്‍,കമ്മലുകള്‍,രൂപങ്ങള്‍,മുത്തുകള്‍,ഗ്ലാസ്, കല്ലാഭരണങ്ങള്‍,സിറാമിക് വസ്തുക്കള്‍ തുടങ്ങിയവ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

 

ബിസി ആറാം നൂറ്റാണ്ടു മുതലുള്ള വസ്തുക്കള്‍ ഇവിടെനിന്നും ലഭിച്ചിട്ടുണ്ടെന്ന് രേഖകള്‍ പറയുന്നു. തമിഴ്നാട്ടില്‍ പതിനഞ്ച് ലക്ഷം വര്‍ഷങ്ങളായി മനുഷ്യര്‍ ജീവിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. കീഴടി നല്‍കുന്ന വസ്തുക്കള്‍ പിറകോട്ടുള്ള മനുഷ്യ ചരിത്രമാകും നമുക്ക് വരുംകാലങ്ങളില്‍ നല്‍കുക. കര്‍ഷകരും കാലിവളര്‍ത്തുന്നവരും മാത്രമല്ല ,മികച്ച സാങ്കേതിക മികവുള്ളവരുമായിരുന്നു ഇവിടത്തെ ജനത എന്ന് ലഭ്യമായ നിര്‍മ്മാണ വസ്തുക്കള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.

കലങ്ങളിലും മറ്റുമുള്ള ചിത്രങ്ങളും വരകളും മെഗാലിത്തിക് കാലഘട്ടത്തിലും ഇരുമ്പ് യുഗത്തിലുമുണ്ടായിരുന്ന മനുഷ്യരുടെ ആശയവിനിമയം സൂചിപ്പിക്കുന്നു. 1001 ഗ്രാഫിറ്റികളാണ് ഇവിടെനിന്നും ലഭിച്ചിട്ടുള്ളത്. ഇവര്‍ ഉപയോഗിച്ചിരുന്ന മണ്‍പാത്രങ്ങള്‍ 110 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പാകപ്പെടുത്തിയവയാണ്. തുണി നിര്‍മ്മാണത്തിനുള്ള 180 സ്പിന്‍ഡില്‍ വേളുകളും അസ്ഥികൊണ്ട് നിര്‍മ്മിച്ച ഉപകരണങ്ങളും ഖനനത്തിലൂടെ ലഭിച്ചിട്ടുണ്ട്. സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന ദന്ത നിര്‍മ്മിതമായ ചീപ്പുകളും വളകളുമൊക്കെ അന്നത്തെ സ്ത്രീ സമൂഹത്തിന്‍റെ സാംസ്ക്കാരിക-സാമ്പത്തിക പുരോഗതിയുടെ അടയാളമായി കണക്കാക്കപ്പെടുന്നു. മനുഷ്യര്‍ ഏര്‍പ്പെട്ടിരുന്ന പലവിധ കളികളുമായി ബന്ധപ്പെട്ട വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പല കളികളും ഇപ്പോഴും മധുരയിലും പരിസരത്തും നിലനില്‍ക്കുന്നു എന്നതും ഒരു പ്രത്യേകതയാണ്. 2600 വര്‍ഷം പഴക്കമുള്ള സംഘകാല ജീവിതം ഓര്‍ത്തെടുക്കാനുള്ള മുദ്രകളാണ് ഇവിടം കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നത്.

 

പ്രവേശനം – രാവിലെ പത്ത് മുതല്‍ വൈകിട്ട് ആറ് വരെ. (ചൊവ്വയും ദേശീയ അവധി ദിവസങ്ങളും ഒഴികെ ) വീക്കെന്‍ഡ്സില്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കും

ടിക്കറ്റ് – മുതിര്‍ന്നവര്‍ - 15 രൂപ

       കുട്ടികള്‍-      10  രൂപ

       വിദ്യാര്‍ത്ഥികള്‍-  5 രൂപ


No comments:

Post a Comment