പറയിപെറ്റ പന്തിരുകുലം – ഒരു പുനര്‍വായന
വി.ആര്‍.അജിത് കുമാര്‍
ഭാഗം മൂന്ന്—നാറാണത്ത്
ഭ്രാന്തന്‍
ഇനി നമുക്ക് നാറാണത്തു ഭ്രാന്തനെ കുറിച്ചറിയാം. ജീവിതത്തെ ഇത്രയും നിസ്സാരമായി കണ്ട ,ഭയരഹിതനായി ജീവിച്ച തത്വജ്ഞാനിയായാണ് നാറാണത്ത് ഭ്രാന്തനെ അവതരിപ്പിക്കുന്നത്. നാറാണത്ത് എന്നത് വീട്ടുപേരാണോ അതോ നാരായണന്‍ ലോപിച്ചതാണോ എന്നറിയില്ല. ഏതായാലും നാരായണന്‍ എന്ന പേര് ഉചിതമാകും എന്നു കരുതാം. പൊതുജനത്തിന് ഭ്രാന്തെന്നു തോന്നാവുന്ന പ്രവൃത്തികള്‍ ചെയ്ത് ജീവിച്ചതുകൊണ്ടാകാം അദ്ദേഹത്തിന് അത്തരമൊരു പേര് ലഭിച്ചത്. അദ്ദേഹത്തിന്റെ പതിവുള്ളൊരു പ്രവൃത്തി വലിയ കല്ലുരുട്ടി മലയുടെ മുകളില്‍ കൊണ്ടുചെല്ലുകയും മുകളിലാകുമ്പോള്‍ കൈവിടുകയും താഴോട്ട് ഉരുണ്ടുപോകുന്ന കല്ലിനെ നോക്കി കൈകൊട്ടി ചിരിക്കുകയുമായിരുന്നു. മനുഷ്യന്‍ കഠിനാധ്വാനം ചെയ്ത് ഉരുട്ടിക്കയറ്റുന്ന ജീവിതം അടുത്ത നിമിഷം വളരെ ലാഘവത്തോടെ ഉരുണ്ട് താഴേക്കു പതിക്കാം എന്ന സന്ദേശമാകാം ഇതിലൂടെ നാറാണത്തുഭ്രാന്തന്‍ നല്‍കുന്നത്. ഭിക്ഷയെടുത്തായിരുന്നു നാരായണന്റെ ഉപജീവനം. ഭിക്ഷയാചിച്ചു കിട്ടുന്ന അരി മുഴുവനും വൈകുന്നേരമാകുമ്പോള്‍ എവിടെ എത്തുന്നുവോ അവിടെവച്ചു പാചകം ചെയ്തു ഭക്ഷിക്കും. ഈ ഒരുനേര ഭക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളു. ഊണ് കഴിഞ്ഞാല്‍ അവിടെത്തന്നെ കിടക്കും. നേരം വെളുത്താല്‍ പുറപ്പെടും. ഉച്ചവരെ കല്ലുകള്‍ മല കയറ്റി താഴേക്കുരുട്ടി ആസ്വദിക്കും. ഉച്ച കഴിഞ്ഞാല്‍ ഭിക്ഷതെണ്ടും. ഒരു ദിവസം വൈകുന്നേരമായപ്പോള്‍ ഇദ്ദേഹം ഒരു ശ്മശാനത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ അപ്പോള്‍ ഒരു ശവദാഹം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോയിട്ടേ ഉണ്ടായിരുന്നുള്ളു. തീയും വിറകുമുണ്ടായിരുന്നു. ആ പട്ടടയുടെ അടുത്തുതന്നെ ഒരടുപ്പു കൂട്ടി. അടുക്കലുള്ള നദിയില്‍ നിന്നും വെള്ളം കൊണ്ടുവന്ന് അരിയും വെള്ളവും ചെമ്പുപാത്രത്തില്‍ അടുപ്പത്തുവച്ചു. ഇടതുകാലില്‍ മന്തുള്ള നാരായണന്‍ ആ കാല് അടുപ്പുകല്ലിന്മേല്‍ എടുത്തുവച്ച് തീയും കാഞ്ഞ് മൂളിപ്പാട്ടും പാടി അങ്ങിനെ ഇരുന്നു. മഞ്ഞുകാലമായതിനാല്‍ തീ കായാന്‍ ഒരു സുഖമുണ്ടായിരുന്നു. നേരം അര്‍ദ്ധരാത്രി കഴിഞ്ഞിട്ടുണ്ടാകും. അപ്പോള്‍ ഭൂതപ്രേതപിശാചുക്കളുടെ അകമ്പടിയോടെ ആര്‍ത്തുതിമിര്‍ത്തുകൊണ്ട് ചുടലഭദ്രകാളി അവിടെയെത്തി. അവരുടെ അട്ടഹാസവും അലര്‍ച്ചയുമൊക്കെ കേട്ടിട്ടും നാരായണന്‍ അനങ്ങിയില്ല. ശ്മശാനത്തില്‍ തീരെ മനുഷ്യസാന്നിധ്യമുണ്ടാകാത്ത ആ സമയം അവിടെ ഒരാളിരുന്നത് ഭദ്രകാളിയെ അത്ഭുതപ്പെടുത്തി. ആരാണവിടെ വന്നിരിക്കുന്നത്, വേഗം എണീറ്റ് പോകണം എന്നു ഭദ്രകാളി പറഞ്ഞു. അപ്പോള്‍ നാരായണന്‍ ചോദിച്ചു, കണ്ണുകണ്ടുകൂടെ? ഞാനൊരു മനുഷ്യനാണ്, ഇപ്പോള്‍ പോകാന്‍ ഭാവവുമില്ല എന്നും പറഞ്ഞു. അതുകേട്ട് ദേഷ്യം വന്ന ഭദ്രകാളിയും കൂട്ടരും തീക്കട്ടപോലെയിരിക്കുന്ന കണ്ണുകള്‍ തുറിച്ചുമിഴിച്ചും രക്തവര്‍ണ്ണങ്ങളായ നാവുകള്‍ പുറത്തിട്ട് അട്ടഹസിച്ചും ചന്ദ്രക്കലപോലെ വളഞ്ഞ ദംഷ്ട്രങ്ങളും പല്ലുകളും പുറത്തേക്ക് തള്ളിച്ചും നാരായണനെ ഭയപ്പെടുത്താന്‍ ശ്രമിച്ചു. അദ്ദേഹം ഈ കോനാംപിച്ചിയൊക്കെ കണ്ട് ചിരിച്ചുകൊണ്ട് അവിടെയിരുന്നു. അതോടെ അവരെല്ലാം അടങ്ങി. ഇയാളെ ഭയപ്പെടുത്താന്‍ കഴിയില്ല എന്നു മനസിലായി.
ബഹളങ്ങള്‍ കെട്ടടങ്ങിയപ്പോള്‍ നാരായണന്‍ ചോദിച്ചു, എന്താ ഭയപ്പെടുത്തി കഴിഞ്ഞുവോ? ഇതുകേട്ട് ഭദ്രകാളി പറഞ്ഞു, അവിടുന്ന് ഒരു സാമാന്യ മനുഷ്യനാണ് എന്നു കരുതിയായിരുന്നു ഞങ്ങളുടെ ഈ കളികള്‍. അസാമാന്യ ധൈര്യശാലിയായ അങ്ങയുടെ മുന്നില്‍ ഞങ്ങള്‍ തോല്‍വി സമ്മതിക്കുന്നു. അവിടുന്ന് കൃപയുണ്ടായി ഇവിടെനിന്നും മാറിത്തരണം. ഞങ്ങള്‍ക്ക് ഈ ചുടലയില്‍ നൃത്തം വയ്ക്കണം. നിങ്ങള്‍ നൃത്തം വച്ചോളൂ, അതിന് ഞാന്‍ പോകണം എന്നു നിര്‍ബ്ബന്ധിക്കുന്നതെന്തിന് എന്നായി നാരായണന്റെ ചോദ്യം. മനുഷ്യര്‍ കാണ്‍കെ ഞങ്ങള്‍ക്ക് നൃത്തം ചെയ്യാന്‍ കഴിയില്ല എന്ന് ഭദ്രകാളി പറഞ്ഞു. എന്നാല്‍ നൃത്തം നാളെ മതി, എത്ര അപേക്ഷിച്ചാലും ഈ തീയുടെ സുഖം വിട്ട് ഞാനെങ്ങും പോകില്ല എന്ന നാരായണന്‍ ഉറപ്പിച്ചു പറഞ്ഞു. നൃത്തം നാളേക്കു മാറ്റാന്‍ കഴിയില്ല എന്ന് കാളി പറഞ്ഞു. എന്നാല്‍ അങ്ങിനെതന്നെയാകട്ടെ. എനിക്കും ചില പതിവുകള്‍ മാറ്റാന്‍ കഴിയില്ല. തീയും വെള്ളവും കിട്ടുന്ന ദിക്കില്‍ അരിവയ്ക്കുക, അവിടെയിരുന്ന് ഉണ്ണുക, ഉണ്ണുന്ന ദിക്കില്‍ ഉറങ്ങുക എന്ന എന്റെ പതിവും വ്യത്യാസപ്പെടുത്താന്‍ കഴിയില്ല. നാരായണന്‍ ഒഴിയില്ല എന്നു ബോധ്യമായ ഭദ്രകാളി നിലപാട് മാറ്റി. അവിടുന്ന് ഒരുവിധത്തിലും സമ്മതിക്കില്ല എന്നു മനസിലായി. ഞങ്ങള്‍ ഇവിടം വിട്ടുപോവുകയാണ്. അതിനുമുന്നെ ഒരു കാര്യം ചെയ്യാതെ നിവര്‍ത്തിയില്ല. മനുഷ്യരെ നേരിട്ടുകണ്ടുമുട്ടിയാല്‍ അവരെ ശപിക്കുകയോ അനുഗ്രഹിക്കുകയോ ചെയ്യാതെ പോകാന്‍ പാടില്ല എന്നതാണ് രീതി. ദിവ്യനായ അങ്ങയെ ശപിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, അതിനാല്‍ അങ്ങയുടെ ഏതെങ്കിലും ഒരാഗ്രഹം സാധിച്ചുനല്‍കാം എന്നു പറഞ്ഞു. നാരായണന്‍ പറഞ്ഞു, എനിക്ക് നിങ്ങളുടെ അനുഗ്രഹമൊന്നും വേണ്ട,എനിക്ക് പ്രത്യേകിച്ച് ആഗ്രഹങ്ങളുമില്ല. നിങ്ങള്‍ വേഗം പൊയ്‌ക്കോളൂ, എനിക്ക് ചോറുണ്ണാന്‍ നേരമായി. അപ്പോള്‍ ഭദ്രകാളി പറഞ്ഞു, അവിടുന്ന് അങ്ങിനെ പറയരുത്, ഒരു വരം വാങ്ങണം, അല്ലാതെ ഞങ്ങള്‍ക്കിവിടെനിന്നും പോകാന്‍ കഴിയില്ല. ഇത് വലിയ ഉപദ്രവമായല്ലോ എന്നു ചിന്തിച്ച ശേഷം നാരായണന്‍ ചോദിച്ചു, എന്റെ മരണം എന്ന് സംഭവിക്കും. അപ്പോള്‍ ഭദ്രകാളി കണക്കുകൂട്ടി പറഞ്ഞു, മുപ്പത്തിയാറ് വര്‍ഷവും ആറ് മാസവും പന്ത്രണ്ടു ദിവസവും അഞ്ചുനാഴികയും മൂന്ന് വിനാഴികയും കഴിയുമ്പോള്‍ മരിക്കും. എന്നാല്‍ എനിക്ക് ജീവിതം ഒരു ദിവസം കൂടി നീട്ടി നല്‍കണം. ഭദ്രകാളി വിഷമിച്ചു. അവര്‍ പറഞ്ഞു, ഒരു ദിവസമെന്നല്ല ഒരു മാത്രസമയം പോലും നീട്ടി നല്‍കാന്‍ എനിക്ക് അവകാശമില്ല. അപ്പോള്‍ നാരായണന്‍ പറഞ്ഞു, ശരി, എന്നാല്‍ ഒരു ദിവസം കുറച്ചു നല്‍കാമോ? ഭദ്രകാളിയെ വിഷമത്തിലാക്കിയത് ആസ്വദിക്കുകയായിരുന്നു നാരായണന്‍. അതും ഞങ്ങള്‍ക്ക് നിവര്‍ത്തിയില്ല എന്നായി കാളി. എന്നാല്‍ വേഗം സ്ഥലം വിട്ടോളൂ, ഇതുകൊണ്ടാണ് അനുഗ്രഹമൊന്നും വേണ്ട എന്നാദ്യമേ ഞാന്‍ പറഞ്ഞത് എന്ന നാരായണന്‍ നിലപാട് കടുപ്പിച്ചു. അവിടുന്ന് കൃപയുണ്ടായി ഞങ്ങള്‍ വിചാരിച്ചാല്‍ കഴിയുന്ന ഒരു വരം ചോദിക്കണം എന്നായി കാളി. അപ്പോള്‍ നാരായണന്‍ പറഞ്ഞു, ശരി, എങ്കില്‍ എന്റെ ഇടതുകാലിലെ മന്ത് വലതുകാലിലേക്ക മാറ്റിയിട്ട് പൊയ്‌ക്കോളിന്‍. കാളിയുടെ മുഖം പ്രസന്നമായി. അവര്‍ മന്തിന്റെ കാല്‍മാറ്റം നിര്‍വ്വഹിച്ച് സന്തോഷത്തോടെ മടങ്ങി.
ഇവിടെയും കാല്‍പ്പനികമായ ഒരുപാട് കാര്യങ്ങള്‍ എഴുത്തുകാരന്‍ പറയുന്നുണ്ട്. നാറാണത്തുഭ്രാന്തന്‍ ജീവിച്ചിരുന്നോ ഇല്ലയോ എന്നതിനേക്കാള്‍ പ്രധാനം അതിലടങ്ങിയിരിക്കുന്ന ഫിലോസഫിയാണ് . നമ്മള്‍ നിത്യവും ആവര്‍ത്തിച്ചുചെയ്യുന്ന ഓരോ പ്രവര്‍ത്തിയും നാരായണന്‍ കല്ലുരുട്ടി കയറ്റി താഴേക്കിടുംപോലെയാണ് എന്നും എന്നാല്‍ അതിനെ ആസ്വദിക്കണമെന്നും ഈ കഥയിലൂടെ എഴുത്തുകാരന്‍ പറയുന്നു. പ്രപഞ്ചത്തില്‍ ആവര്‍ത്തിച്ച് രാവുംപകലും ഉണ്ടാകുന്നതും ജീവജാലങ്ങള്‍ ഒരോ കാര്യങ്ങള്‍ തന്നെ നിത്യവും ചെയ്യുന്നതുമൊക്കെ കല്ലുരുട്ടുംപോലെ അലസമായ ആവര്‍ത്തനങ്ങളാണ് എന്ന അര്‍ത്ഥവും നല്‍കാവുന്നതാണ്. എന്നാല്‍ കാളിയുടെ വരവ് നമ്മുടെ പതിവുസങ്കല്‍പ്പത്തിന്റെ പതിപ്പുതന്നെയാണ്. ചുടലയില്‍ നൃത്തം ചെയ്യാന്‍ ചുടലഭദ്രകാളിയും സംഘവും വരുമെന്നതൊക്കെ പനയില്‍ വസിക്കുന്ന യക്ഷി പോലെയും പ്രസവസമയം ചോരകുടിക്കാന്‍ പോകുന്ന ദേവതകള്‍ പോലെയുമൊക്കെയുള്ള സങ്കല്‍പ്പം മാത്രമാണ്. നാരായണന്‍ മരിക്കുന്ന സമയം കൃത്യമായി പറയാന്‍ കഴിയുന്ന കാളിക്ക് പക്ഷെ നാരായണനെ മനസിലാക്കാന്‍ കഴിയുന്നില്ല എന്നത് ന്യൂനതയാണ്. എന്നാല്‍ ആഗ്രഹങ്ങളില്ലാത്ത മനുഷ്യനെ എന്ത് വരം നല്‍കിയും സ്വാധീനിക്കാന്‍ കഴിയില്ല എന്ന് നാരായണന്‍ എന്ന കഥാപാത്രം നമ്മോട് പറയുന്നു. രാഷ്ട്രീയം ഉള്‍പ്പെടെ എല്ലാ രംഗത്തും പണവും പദവിയും നല്‍കി ഒരാള്‍ മറ്റൊരാളിനെ സ്വാധീനിക്കുന്ന രീതി മനുഷ്യരില്‍ സ്വാഭാവികമാണല്ലൊ. നാരായണന്മാര്‍ അത്യപൂര്‍വ്വവും. ജീവിതം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്നും മരണസമയം ഉള്‍പ്പെടെ എല്ലാം രേഖപ്പെടുത്തപ്പെട്ടതാണ് എന്നുമുള്ള സൂചനയും ഈ കഥ നല്‍കുന്നു( തുടരും)
No comments:
Post a Comment