Wednesday 19 July 2023

Just take a trip

 


വെറുതെയും യാത്ര ചെയ്യാം

-വി.ആര്.അജിത് കുമാര്

മൊബൈലും ഇന്‍റര്‍നെറ്റും സാമൂഹിക മാധ്യമങ്ങളും വന്നതോടെ ആരും സമയം പോകുന്നില്ല, മുഷിയുന്നു, ബോറടിക്കുന്നു എന്നൊന്നും പറയുന്നുണ്ടാവില്ല. ചിലപ്പോള്‍ ഇതെല്ലാം ചേര്‍ന്ന് ഒറ്റപ്പെടുത്തുന്ന അവസ്ഥയും തലച്ചോറിനും കണ്ണിനും ഉള്‍ക്കൊള്ളാവുന്നതിലേറെ വാര്‍ത്തകളും അറിവും വിഷ്വലുകളും വരുന്നതുകൊണ്ടുള്ള ഡിപ്രഷനും വന്നേക്കാം. നമുക്കറിയാത്ത ഒരുപാട് ആളുകളെ അറിയുകയും അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുകയുമൊക്കെ ചെയ്യും, പക്ഷെ വീട്ടിലോ അയലത്തോ ഉള്ളവരോട് സംസാരിക്കാനോ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു യാത്രപോകാനോ ഒന്നും സമയമോ താത്പ്പര്യമോ ഇല്ലാതാകുകയും ചെയ്യാം.

എന്നാല്‍ ഇതൊഴിവാക്കാനുള്ള ഒരു മാര്‍ഗ്ഗമായി എന്‍റെ അനിയന്‍ സജീവ് ഒരിക്കല്‍ പറഞ്ഞ ഒരു കാര്യമുണ്ട്. പരവൂര്‍ വച്ചാണ് ഈ ആശയം പങ്കുവച്ചത്. കൊല്ലത്ത് കോളേജില്‍ ഒപ്പം പഠിച്ച ചില സുഹൃത്തുക്കളുണ്ട്. അവരെ സംഘടിപ്പിച്ച് കൊല്ലം –കന്യാകുമാരി മെമുവില്‍ ആഴ്ചയിലൊരിക്കല്‍ ഒരു യാത്ര പോവുക. യാത്രാ നിരക്ക് തുശ്ചം. കുറച്ച് കപ്പലണ്ടിയൊക്കെ വാങ്ങിക്കൊറിച്ച് തമാശയൊക്കെ പറഞ്ഞും അനുഭവങ്ങള്‍ പങ്കിട്ടും മൊബൈല്‍ എടുക്കാതെയുള്ള ഒരു യാത്ര. അവിടെ എത്തി അല്‍പ്പനേരം ചിലവഴിച്ച് അതേ മെമുവില്‍തന്നെ മടക്കയാത്ര. കേട്ടപ്പോള്‍ രസകരമായി തോന്നി. ആശയം മുന്നോട്ടുവച്ച ആളും അത് കേട്ടയാളും സംഗതി നടപ്പിലാക്കിയില്ല എന്നത് മറ്റൊരു കാര്യം.

എന്നാല്‍ ഞാന്‍ ചെന്നൈയിലായിരുന്നപ്പോള്‍ ഇത്തരമൊരു യാത്ര നടത്തി. ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ ചീഫ് ഫോട്ടോഗ്രാഫറായിരുന്ന ഹരി ചെന്നൈയിലുള്ള സമയം. ഹരിയുടെ മകള്‍ അണ്ണാ സെന്‍റിനറി ലൈബ്രറിയില്‍ ജോലി ചെയ്യുന്നതിനാല്‍ അദ്ദേഹം ഒരു കാല്‍ തിരുവനന്തപുരത്തും മറ്റേ കാല്‍ ചെന്നൈയിലും വച്ചു നടക്കുന്ന സമയമാണ്. ഞങ്ങള്‍ ഒരേ നഗരത്തിലായിട്ടും കണ്ടുമുട്ടിയിരുന്നത് അപൂര്‍വ്വം. അങ്ങിനെയാണ് സബ് അര്‍ബന്‍ ട്രെയിനില്‍ ഒരു ചെങ്കല്‍പേട്ട് യാത്ര നിശ്ചയിച്ചത്. സെന്‍ട്രല്‍ മെട്രോ പരിസരത്ത് കണ്ടുമുട്ടി, പാര്‍ക്ക് ടൌണില്‍ നിന്നും കയറി. ഞയറാഴ്ച ആയതിനാല്‍ ട്രെയിനില്‍ തീരെ തിരക്കുണ്ടായിരുന്നില്ല. കാഴ്ചകള്‍ കണ്ടും പിആര്‍ഡി കഥകള്‍ പറഞ്ഞും യാത്രാനുഭവങ്ങള്‍ അയവിറക്കിയും ഒപ്പം യാത്ര ചെയ്യുന്നവരെ കണ്ടും അറിഞ്ഞുമുള്ള യാത്ര. എഗ്മൂര്‍,ചെട്പെട്ട്,നുംഗംപാക്കം,കോടമ്പാക്കം,മാംപലം,സയ്ദാപെട്ട്,ഗിണ്ടി,സെന്‍റ് തോമസ് മൌണ്ട്, പല്ലവന്‍ തങ്ങള്‍,മീനമ്പാക്കം,ത്രിശൂലം,പല്ലാവരം,ക്രോംപെറ്റ്, താംബരം,പെരുംകുളത്തൂര്‍,വണ്ടല്ലൂര്‍, ഉറപ്പാക്കം,ഗുഡുവന്‍ചേരി, പോത്തേരി,കട്ടന്‍ഗുളത്തൂര്‍,മാരൈമലങ്കര്‍,കാമരാജാര്‍,സിംഗപ്പെരുംകോയില്‍,പറനൂര്‍,വഴി ചെങ്കല്‍പേട്ടിലെത്തി. രസകരമായിരുന്നു ഒന്നര മണിക്കൂര്‍ നീണ്ട ആ യാത്ര. മൊബൈല്‍ ഒരു തവണ പോലും എടുത്തില്ല എന്നതാണ് പ്രധാനം. അവിടെ എത്തിയപ്പോള്‍ സ്റ്റേഷനോട് ചേര്‍ന്ന് നല്ലൊരു തടാകം. അതിന്‍റെ ചിത്രമൊക്കെയെടുത്ത് പുറത്തിറങ്ങി,വെറുതെ നടന്നു. ഹോട്ടല്‍ രംഗ റസിഡല്‍സിയില്‍ കയറി ഏസി ബാറില്‍ കുറച്ചു സമയം ചിലവഴിച്ചു.

മടക്കയാത്ര തുടങ്ങി. അതും സബ്അര്‍ബനില്‍ തന്നെ. ആദ്യം താംബരത്തിറങ്ങി. ഉച്ചയൂണ് കഴിച്ചു. അവിടെ നല്ലൊരു പഴം പച്ചക്കറി ചന്തയുണ്ട്. അവിടെനിന്നും കുറച്ചു പഴവും പച്ചക്കറിയുമൊക്കെ വാങ്ങി, അടുത്ത ട്രെയിന്‍ പിടിച്ച് മടങ്ങി. ഒരു ചെറിയ യാത്ര, എന്നാല്‍ ഏറെ സന്തോഷവും. ഇത് വായിക്കുന്ന സുഹൃത്തുക്കള്‍ക്കും ഇത്തരമൊരു യാത്ര പോകണം എന്ന് തോന്നിയാല്‍ സന്തോഷം. യാത്ര പോയ ശേഷം അനുഭവം പങ്കുവയ്ക്കുക



No comments:

Post a Comment