Friday 2 August 2019

Sucheendram Sthanumalayan temple

ശുചീന്ദ്രം സ്താണുമലയന്‍ ക്ഷേത്രം 

              

 രാവിലെ 5 മണിക്ക് എഴുന്നേറ്റു. ആറരയ്ക്ക് ഗസ്റ്റ്ഹൗസിനു മുന്നിലെ ശ്രീഗൗരീശങ്കരത്തില്‍ നിന്നും കാപ്പി കുടിച്ച് പുറപ്പെട്ടു. നാഗര്‍കോവിലില്‍ നിന്നും ഏഴു കിലോമീറ്റര്‍ ദൂരമാണ് ശുചീന്ദ്രത്തേക്കുള്ളത്. ഏഴുമണിക്കുതന്നെ അവിടെ എത്തി. പ്രധാന റോഡില്‍ നിന്നും ക്ഷേത്രവഴിയിലേക്ക് കടക്കുമ്പോള്‍ തന്നെ വലതുവശം അതിവിശാലമായ ക്ഷേത്രക്കുളവും അതിന് നടുക്കായി ഒരു മണ്ഡപവും കാണാം. ക്ഷേത്രക്കുളം അതിമനോഹരമാണ്. രാധാകൃഷ്ണന്‍ വളരെ ചെറുപ്പത്തിലെ ഇവിടെ വന്ന ദിവസം ഗായത്രി സിനിമയുടെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. തങ്കത്തളികയില്‍ പൊങ്കലുമായ് വന്ന തൈമാസ തമിഴ്‌പെണ്ണേ എന്ന പാട്ടിനനുസരിച്ച് ജയഭാരതി അഭിനയിക്കുന്നത് കണ്ട ഓര്‍മ്മ രാധാകൃഷ്ണന്‍ പങ്കിട്ടു.

പത്ത് പടവുകളുള്ള ക്ഷേത്രകുളം കടന്ന് ഇടതുവശം വണ്ടി പാര്‍ക്കു ചെയ്തു. തീരെ തിരക്കില്ലാത്ത പ്രഭാതം. വിഷ്ണു പറഞ്ഞിരുന്നതനുസരിച്ച് ശുചീന്ദ്രം വില്ലേജാഫീസര്‍ ശുഭയും അസിസ്റ്റ്ന്റും കാത്തുനില്‍പ്പുണ്ടായിരുന്നു. തീരെ മെലിഞ്ഞിട്ടെങ്കിലും നല്ല ഊര്‍ജ്ജമുള്ളൊരു ഉദ്യോഗസ്ഥ. പ്രസന്ന ഭാവം.ക്ഷേത്രജീവനക്കാരനായ രാധാകൃഷ്ണനെ അവര്‍ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ തറവാട്  ഹരിപ്പാട്ടാണ്. ശുചീന്ത്രത്ത് ഇത് മൂന്നാം തലമുറ. മലയാളം നന്നായി പറയും. അഡ്മിനിസ്‌ട്രേറ്ററുടെ മുറിയില്‍ ഷര്‍ട്ടും ബനിയനും ഈരിയിട്ട് അവര്‍തന്ന മേല്‍മുണ്ട് ധരിച്ചു. പുരുഷന്മാരുടെ വസ്ത്രമുരിയുന്ന ഈ ആചാരം എന്നു മാറുമൊ എന്തോ എന്നു മനസില്‍ പറഞ്ഞുകൊണ്ട് ക്ഷേത്രത്തിലേക്ക് കടന്നു.

  ക്ഷേത്രത്തിന്റെ പ്രവേശന ഗോപുരം മുതലുള്ള വിവരണം രാധാകൃഷ്ണന്‍ ഭംഗിയായി നിര്‍വ്വഹിക്കാന്‍ തുടങ്ങി. സ്താണു (ശിവന്‍), മല്‍( വിഷ്ണു), അയന്‍(ബ്രഹ്മാവ്) ഈ മൂന്നു മൂര്‍ത്തികളുടെ സംഗമസ്ഥലമാണ് ശുചീന്ദ്രം. എട്ടാം നൂറ്റാണ്ടിലെ രേഖകളില്‍ ക്ഷേത്രത്തെക്കുറിച്ച്  പരാമര്‍ശം ഉണ്ടെങ്കിലും ഇന്ന് കാണുന്ന ക്ഷേത്രം 17-ാം നൂറ്റാണ്ടിലാണ് നിര്‍മ്മിച്ചത്. മൂന്ന് ദൈവങ്ങളേയും ഒറ്റക്കല്ലില്‍ ആവാഹിച്ചിരിക്കുന്ന ക്ഷേത്രം തിരുമല നായിക്കന്മാരും തിരുവിതാംകൂര്‍ രാജാക്കന്മാരുമാണ് പരിപാലിച്ചു വന്നത്. പ്രധാന പ്രതിഷ്ഠയായ ശിവലിംഗത്തിന്റെ കീഴ്ഭാഗം ബ്രഹ്മാവും നടുഭാഗം വിഷ്ണുവും മുകള്‍ഭാഗം ശിവനുമായി സങ്കല്‍പ്പിച്ചിരിക്കുന്നു.16 ചന്ദ്രക്കലകളുണ്ട് വിഗ്രഹത്തില്‍. സര്‍പ്പം കുട പിടിച്ച നിലയിലാണ് വിഗ്രഹമുള്ളത്. മൂന്നു ദൈവങ്ങളെ ഒരു ലിംഗത്തില്‍ ആവാഹിച്ച ഇത്തരമൊരു സങ്കല്‍പ്പം മറ്റൊരു ക്ഷേത്രത്തിലുമില്ല.


 
വേണാട് രാജാക്കന്മാര്‍ വൈഷ്ണവരും നാഗര്‍കോവിലിലെ നാഞ്ചിപ്പിള്ളമാര്‍ ശൈവമതതക്കാരുമായതിനാലുണ്ടാക്കിയ ഒരു അഭിരഞ്ജനമാവാം ഇത്. ചോള-ചേര-പാണ്ഡ്യ സ്വാധീനം ഏറെയുണ്ടായിട്ടുള്ള ക്ഷേത്രം കൂടിയാണ് ശുചീന്ദ്രം. രാമനും കൃഷ്ണനും തുടങ്ങി അമ്മനും കാന്തനും വരെ ഈ ക്ഷേത്രത്തിലുണ്ട്. വെള്ള നിറത്തിലുള്ള ഗോപുരത്തിന് 134 അടി ഉയരമുണ്ട്. ഗോപുരത്തിന് ഏഴുനിലകളാണുള്ളത്. രാമകഥയും മറ്റ് ഹിന്ദുപുരാണങ്ങളുമാണ് ഗോപുരത്തിലെ കൊത്തുപണികള്‍. ദ്രാവിഡ ശില്‍പ്പകലയുടെ മറ്റൊരു അലങ്കാരമേളം. പ്രവേശന കവാടത്തിലെ വാതിലിന് 29 അടി പൊക്കമുണ്ട്. രണ്ട് ദ്വാരപാലകരും രണ്ട് വ്യാളികളുമുണ്ട് കവാടഭാഗത്ത് . അകത്ത് ആദ്യം തൊഴുന്നത് ലോഹത്തില്‍ പൊതിഞ്ഞ കണിക്കൊന്നയുടെ തടിയെയാണ്. അതിന് മുന്നിലായി മൂന്ന് ദൈവങ്ങളുടെയും സങ്കല്‍പ്പമായ ലോഹ വിഗ്രഹം കാണാം. ഈ മരത്തിന് പഴക്കം നിശ്ചയിച്ചിട്ടില്ല. ഒരു പക്ഷെ ക്ഷേത്രം തുടങ്ങിയത് ഈ മരച്ചുവട്ടിലാകാം. മൂന്ന് ലിംഗങ്ങളും നടുക്ക് അനസൂയാ ദേവിയും എന്ന നിലയിലാണ് വിഗ്രഹം.

   വിഷ്ണുവിന്റേത് അഷ്ടലോഹ വിഗ്രഹമാണ്. വലതുവശം രാമനും സീതയും ഇടതു വശം ഗണേശനുമാണ്. മുന്നിലായാണ് നവഗ്രഹമണ്ഡപം. കൈലാസനാഥര്‍, വടക്കേടം, കൈലാസത്തു മഹാദേവന്‍, പഞ്ച പാണ്ഡവര്‍, കൊണ്ടൈ അമ്മി, ഗുരു ദക്ഷിണാമൂര്‍ത്തി, ചേരവാസല്‍ ശാസ്താ, മുരുകന്‍, ഗരുഢന്‍, സുബ്രഹ്മണ്യന്‍ എന്നീ ദൈവങ്ങളെയും ഇവിടെ ആരാധിക്കുന്നു. ശ്രീകോവിലിന് മുന്നിലെ ചെമ്പകരാമന്‍ മണ്ഡപത്തില്‍ 32 തൂണുകളിലായി അനസൂയയുടെ കഥയും രാമായണകഥയും കൊത്തിയിട്ടുണ്ട്. ശ്രീകൃഷ്ണ ലീലയും ഇവിടെ കാണാം.

    അലങ്കാരമണ്ഡപത്തില്‍ 4 പ്രധാന തൂണുകളാണുള്ളത്. ഒറ്റക്കല്ലില്‍ നിന്നും കൊത്തിയെടുത്ത അനേകം ചെറുതൂണുകളുടെ സംഗമമാണ് മണ്ഡപത്തൂണുകള്‍. സപ്തസ്വരങ്ങള്‍ ആലപിക്കുന്ന കല്ലുകളാണവ. 18 അടി ഉയരമുള്ള മ്യൂസിക്കല്‍ പില്ലേഴ്‌സ് അന്നത്തെ ശില്‍പ്പികളുടെ ശാസ്ത്രീയ മികവിന്റെ അത്യുദാഹരണമാണ്. 33 ചെറുതൂണുകളുള്ള 2 പില്ലറുകളും 25 ചെറുതൂണുകളുള്ള 2 പില്ലറുകളും. 33 തൂണുകളുള്ള ഒന്നില്‍ ജലതരംഗവും മറ്റൊന്നില്‍ തംബുരുവും കേള്‍ക്കാന്‍ കഴിയും. 25 ചെറുതൂണുകളുള്ള ഒന്നില്‍ മൃദംഗവും മറ്റതില്‍ സിത്താറുമാണ് കേള്‍ക്കാന്‍ സാധിക്കുക.

  പ്രധാന നൃത്തമണ്ഡപത്തില്‍ 1035 തൂണുകളാണുള്ളത്. ഓരോ തൂണിലും വ്യത്യസ്ത ഭാവങ്ങളും മുഖങ്ങളുമുള്ള ദീപാലക്ഷമിമാരെയാണ് കൊത്തിവച്ചിരിക്കുന്നത്. അതിസൂക്ഷ്മമായ നിര്‍മ്മാണ രീതി അവിടെ ഓരോ ശില്‍പ്പത്തിലും കാണാം. ഇവയില്‍ പലതും മുസ്ലിം പടയോട്ടകാലത്ത് അംഗഭംഗം സംഭവിച്ചവയാണ്. ഒരു പടയാളി ശില്‍പ്പത്തിന്റെ കാതുകള്‍ തമ്മില്‍ ബന്ധപ്പെടുത്തുന്ന ഒരു ദ്വാരം നിര്‍മ്മിച്ചിട്ടുള്ളത് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. രാധാകൃഷ്ണന്‍ ഒരു വയ്‌ക്കോല്‍ ശില്‍പ്പത്തിന്റെ ഒരു ചെവിയിലൂടെ കടത്തി മറുചെവിയിലൂടെ തിരിച്ചെടുത്തു കാണിച്ചു. ഒരു യന്ത്രവും ഉപയോഗിക്കാതെ വളരെ മൂര്‍ച്ചയേറിയതും സൂക്ഷ്മവുമായ ഉളികൊണ്ട് ഇത്തരമൊരു ദ്വാരം ഉണ്ടാക്കി അത് കൃത്യമായി ഒരു ചെവിയില്‍ നിന്നും മറ്റൊരു ചെവിയിലെത്തിക്കുക എന്നത് ഓര്‍ക്കുമ്പോള്‍ തന്നെ ആ കലാകാരനോടുള്ള മതിപ്പ് വര്‍ദ്ധിക്കും. ഇതിലും അതിശയകരമണ് ഗരുഢ മണ്ഡലത്തിലെ ഒരു പ്രതിമ. അതില്‍ കണ്ണും മൂക്കും വായും ചെവിയും തമ്മിലുള്ള ബന്ധം ബോധ്യമാക്കുന്നവിധമുള്ള സുഷിരങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ശില്‍പ്പമുണ്ട്. അവിടെ നിത്യപൂജയുള്ളതിനാല്‍ രാധാകൃഷ്ണന് പ്രവേശനമില്ല. പൂജ സമയമായിരുന്നെങ്കില്‍ പൂജാരിയോട് ഒരു വയ്‌ക്കോലിറക്കി അതൊന്നുകാണിക്കാന്‍ ആവശ്യപ്പെടാമായിരുന്നു.

             ഹനുമാന്‍ സ്വാമിയുടെ 22 അടി പൊക്കമുളള ഒറ്റക്കല്‍ വിഗ്രഹം അതിശയിപ്പിക്കുന്നതാണ്. 1740 ല്‍ മുസ്ലിം അക്രമമുണ്ടായ കാലം ഈ വിഗ്രഹം കുഴിച്ചിട്ടു എന്ന് വിശ്വസിക്കപ്പെടുന്നു. നില്‍ക്കുന്ന ഹനുമാന്റെ ശക്തി താങ്ങാന്‍ പ്രകൃതിക്ക് കഴിയാത്തതിനാല്‍ വിഗ്രഹം കുഴിച്ചിട്ടു എന്ന് രാധാകൃഷ്ണന്‍ പറയുന്നു. ഏതായാലും അത് കുറേക്കാലം മണ്ണിനടിയില്‍തന്നെ കിടന്നു.1930 ല്‍ ഏതോ പുനരുദ്ധാരണ പ്രവര്‍ത്തനത്തിനിടയിലാണ് അത് കണ്ടെത്തി പുനഃസ്ഥാപിച്ചത്. പാറയില്‍ കൊത്തിയെടുത്ത നന്ദിയെയാണ് പൊതുവെ ക്ഷേത്രങ്ങളില്‍ കാണുക, എന്നാല്‍ ഇവിടത്തെ നന്ദി ശംഖും കക്കയും അരച്ചുണ്ടാക്കിയ കൂട്ടില്‍ തയ്യാറാക്കിയതാണ്. 13 അടി പൊക്കവും 21 അടി നീളവുമുണ്ട് നന്ദിക്ക്. 800 വര്‍ഷം പഴക്കം പറയപ്പെടുന്നു. 

       വ്യത്യസ്തമായ വിനായക രൂപങ്ങളാണ് ക്ഷേത്രത്തന്റെ മറ്റൊരു പ്രത്യേകത. വിനായകന്റെ സ്ത്രീരൂപമായ വിഘ്‌നേശ്വരി,സാക്ഷി വിനായക, വല്ലഭ വിനായക, നീലകണ്ഠ വിനായക, മായാ ഗണപതി എന്നിവയാണ് വിനായക രൂപങ്ങള്‍. ആരം വളര്‍ത്ത നായകി, കാലഭൈരവ, രുദ്രവീണ വായിക്കുന്ന രാവണന്‍  എന്നിവയാണ് മറ്റ് പ്രതിമകള്‍.

      ഇന്ത്യയിലെ ആദ്യ ഭാഗ്യക്കുറി നടന്നതും ശുചീന്ദ്രത്താണ് എന്നത് ചരിത്രം. 1875 ല്‍ ഇടിമിന്നലില്‍ ക്ഷേത്രഗോപുരത്തിന് ക്ഷതം സംഭവിച്ചു. ഇത് ശരിയാക്കാന്‍ രാജകൊട്ടാരത്തില്‍ നിന്നനുവദിച്ച തുക പോരാതെ വന്നു. വട്ടപ്പള്ളി മഠംത്തിനാണ് ക്ഷേത്രനടത്തിപ്പ് ചുമതല. അന്നത്തെ കാരണവര്‍ വൈക്കം പാച്ചു മൂത്തത് പണം സ്വരൂപിക്കാന്‍ ഒരു ലോട്ടറി നടത്തുവാനുള്ള പദ്ധതി രാജാവിന് മുന്നില്‍ അവതരിപ്പിച്ചു. രാജാവത് സമ്മതിക്കുകയും ഒരു രൂപ മൂല്യമുള്ള 50,000 ടിക്കറ്റ് അടിച്ചു വില്‍ക്കുകയും ചെയ്തു.  പതിനായിരം രൂപയുടെ ഒറ്റ സമ്മാനമാണ് നിശ്ചയിച്ചിരുന്നത്. ബാക്കിവന്ന  40,000 രൂപ  ക്ഷേത്ര പുനഃനിര്‍മ്മാണത്തിന് ഉപയോഗിച്ചു. 

          ഡിസംബര്‍-ജാനുവരി മാസങ്ങളിലായെത്തുന്ന മാര്‍കഴി രഥോത്സവവും ഏപ്രില്‍-മേയില്‍ വരുന്ന ചിത്തിരൈ ഉത്സവവുമാണ് ഇവിടത്തെ പ്രധാന ആഘോഷങ്ങള്‍. വലിയ തേരുകളും ചെറിയ തേരുകളും ഉത്സവത്തിനുണ്ടാവും.

   1860 വരെ ശുചീന്ദ്രത്ത് അഗ്നിപരീക്ഷ എന്നൊരു ശിക്ഷാസമ്പ്രദായം നിലനിന്നിരുന്നു. ഒരു ബ്രാഹ്മണന്‍ എന്തെങ്കിലും തെറ്റുചെയ്തതായി സംശയിച്ചാല്‍ അയാളെ ക്ഷേത്രത്തില്‍ കൊണ്ടുവന്ന് ഒരാഴ്ചക്കാലം പാര്‍പ്പിക്കും. ഓരോ ദിവസവും ചോദ്യം ചെയ്യും. തെറ്റ് ഏറ്റുപറയുന്നില്ലെങ്കില്‍ ഏഴാം നാള്‍ രാവിലെ പാളയാറില്‍ കുളിപ്പിക്കാന്‍ കൊണ്ടുപോകും. അപ്പോഴും ഒരവസരം കൂടി നല്‍കും. ആ സമയത്തും തെറ്റു ചെയ്തിട്ടില്ല എന്നാണ് പറയുന്നതെങ്കില്‍ ക്ഷേത്രമുറ്റത്ത് ചെമ്പു പാത്രത്തില്‍ വെണ്ണ തിളപ്പിക്കും. അതില്‍ വെള്ളിയിലുള്ള ഒരു കാളയുടെ രൂപം മുക്കും. കുറ്റാരോപിതന്‍ കൈയ്യിട്ട് തിളച്ച വെണ്ണയില്‍ നിന്നും കാളയെ പുറത്തെടുത്ത് ഇലയില്‍ വയ്ക്കണം. തുടര്‍ന്ന് കൈ പൊതിഞ്ഞുകെട്ടും. മൂന്നാം നാള്‍ അഴിക്കുമ്പോള്‍ കൈക്ക് പൊള്ളലില്ല എന്ന് കണ്ടെത്തിയാല്‍ കുറ്റക്കാരനല്ല എന്നു വിധിക്കും. പൊള്ളിയിട്ടുണ്ടെങ്കില്‍ ശിക്ഷാവിധിയുണ്ടാവും. സ്വാതി തിരുനാളാണ് ഒടുവില്‍ ഈ ദുരാചാരം അവസാനിപ്പിച്ചത്.

   ശുചീന്ദ്രത്തെ സംബ്ബന്ധിച്ച ക്ഷേത്രപുരാണങ്ങള്‍ നിരവധിയാണ്. ശൈവ-വൈഷ്ണവ സംഘട്ടനങ്ങള്‍ക്ക് ശേഷം ഹിന്ദുമതം സുന്നി-ഷിയാ പോലെ ബദ്ധശത്രുക്കളായി മാറാതിരിക്കാനുണ്ടാക്കിയ ബുദ്ധിപരമായ കഥകളാവണം ഇതൊക്കെ. എങ്കിലും കഥയിങ്ങനെ. ഈ പ്രദേശം അത്രി മഹര്‍ഷിയുടെ ആശ്രമം ഉള്‍ക്കൊള്ളുന്ന കാടായിരുന്നു. അത്രി മഹര്‍ഷിയും പതിവ്രതയായ ഭാര്യ അനസൂയയും ജ്ഞാനാരണ്യയില്‍ സസുഖം വാഴവെ നാരദമുനി ഒരു ചടങ്ങില്‍വച്ച് ലക്ഷ്മി-സരസ്വതി-പാര്‍വ്വതിമാരോട് അനസൂയയുടെ പാതിവ്രത്യത്തെക്കുറിച്ച് പറഞ്ഞു. അപ്പോള്‍ അതൊന്നു പരീക്ഷിക്കണെമന്ന് അവര്‍ തീരുമാനിച്ചു. അവര്‍ ബ്രഹ്മ-വിഷ്ണു-ശിവന്മാരോട് അനസൂയയെ പരീക്ഷിക്കാന്‍ ആവശ്യപ്പെടുന്നു. അവര്‍ ഭിക്ഷുക്കളുടെ വേഷത്തില്‍ ആശ്രമത്തിലെത്തി ഭക്ഷണവും ദാനവും ചോദിച്ചു. അവര്‍ ഭക്ഷണം എടുക്കാനായി പോകുമ്പോള്‍ ഭിക്ഷുക്കള്‍ പറഞ്ഞു, ഞങ്ങള്‍ ഒരു പ്രതിജ്ഞയെടുത്തിട്ടുണ്ട്, നഗ്നരായവരില്‍ നിന്നേ ഭിക്ഷ സ്വീകരിക്കൂ എന്ന്.വിഷമത്തിലായ അനസൂയ ഭര്‍ത്താവിന്റെ കാല്‍ കഴുകിയ തീര്‍ത്ഥജലം ഭിക്ഷുക്കളുടെ ദേഹത്തു തളിച്ചു. അപ്പോള്‍ അവര്‍ മൂന്ന് കുട്ടികളായി മാറി. അതിനുശേഷം വിവസ്ത്രയായി നിന്ന് അവരെ ഊട്ടി. ഭര്‍ത്താക്കന്മാരുടെ ദയനീയാവസ്ഥ  മനസിലാക്കിയ ലക്ഷമി-സരസ്വതി -പാര്‍വ്വതിമാര്‍ അനസൂയയോട് മാപ്പിരന്ന് അവരെ പഴയ രൂപത്തിലാക്കി കൊണ്ടുപോയി .അങ്ങിനെ മൂന്ന് ദൈവങ്ങളും ഒത്തുവന്ന ഇടത്ത് ത്രിമൂര്‍ത്തികളെ ആവാഹിച്ച് പ്രതിഷ്ടിച്ചു എന്നാണ് ഒരു കഥ. ( ദേവീ ദേവന്മാരോടുള്ള മതിപ്പ് കുറയ്ക്കുന്ന ഇത്തരം കഥകള്‍ അന്നത്തെ നാസ്തികര്‍ എഴുതിയതാവണം!!) .

മറ്റൊരു കഥ ഇതിലും വിചിത്രമാണ്. ഗൗതമ മഹര്‍ഷിയും അഹല്യയും ഒരു കാട്ടിലെ ആശ്രമത്തില്‍ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. അഹല്യ അതിസുന്ദരിയാണ്. സുന്ദരികളെ കണ്ടാല്‍ ഏതുവിധേനയും അവരെ പ്രാപിക്കുക എന്ന ഹീന മനസാണ് ഇന്ദ്രന്റേത്. അയാള്‍ അഹല്യയുടെ സൗന്ദര്യത്തില്‍ ആകെ ഭ്രമിച്ചു. ഒരു ദിവസം രാത്രിയില്‍ ഇന്ദ്രന്‍ കോഴി കൂവന്ന ശബ്ദമുണ്ടാക്കി. നേരംപുലര്‍ന്നു എന്ന ധാരണയില്‍ മഹര്‍ഷി കുളിക്കാനും പ്രാര്‍ത്ഥിക്കുവാനുമായിറങ്ങി. ഈ സമയം ദേവേന്ദ്രന്‍ മഹര്‍ഷിയുടെ രൂപത്തില്‍ അഹല്യയെ പ്രാപിച്ചു. പ്രഭാതമാകാന്‍ ഏറെ സമയം ബാക്കിയുണ്ടെന്നു ബോധ്യമായ ഗൗതമമഹര്‍ഷി തിരികെ വരുമ്പോള്‍ കാണുന്നത് ഇന്ദ്രനൊപ്പം ശയിക്കുന്ന അഹല്യയെയാണ്. കോപിഷ്ടനായ മുനി ഇന്ദ്രന്റെ ശരീരമാകെ യോനികള്‍ സൃഷ്ടിച്ച് വികൃതമാക്കി. അഹല്യ തെറ്റുകാരിയല്ല എന്നറിഞ്ഞിട്ടും അവരെ ശപിച്ച് കല്ലാക്കിമാറ്റി. ( ഇന്നത്തെ കാലത്താണെങ്കില്‍ ദേവേന്ദ്രന് ജയിലില്‍ നിന്നിറങ്ങാന്‍ സമയം കിട്ടില്ലായിരുന്നു. !! ) ഇന്ദ്രന്‍ കരഞ്ഞുവിളിച്ചു നടന്നു. ഒടുവില്‍ ഈ പ്രദേശത്തുവച്ച് മൂന്ന് ദേവന്മാരും ചേര്‍ന്ന് ഇന്ദ്രന് ദര്‍ശനം നല്‍കുകയും ഇന്ദ്രനെ ശുചിയാക്കിയെടുക്കുകയും ചെയ്തു. ഇന്ദ്രനെ ശുചിയാക്കിയ ഇടം എന്ന നിലയില്‍ ഇവിടം ശുചീന്ദ്രമായി മാറിയത് എന്നതാണ് ഈ രണ്ടാം കഥ. ഇപ്പോഴും നിത്യവും അര്‍ദ്ധരാത്രിയില്‍ ഇന്ദ്രന്‍  ഇവിടെയെത്തി ദൈവപൂജ ചെയ്യുന്നു എന്ന് ഭക്തര്‍ വിശ്വസിക്കുന്നു.

മൂന്നാം കഥ ഇങ്ങിനെ. കന്യാകുമാരി ദേവിയുമായുള്ള ശിവന്റെ വിവാഹം നിശ്ചയിച്ചു. ഒരുക്കങ്ങളെല്ലാം നടന്നു. രാത്രിയിലാണ് ശുഭമുഹൂര്‍ത്തം. വരന്റെ കൂട്ടര്‍ വിശ്രമം ശുചീന്ദ്രത്തായിരുന്നു. അവിടെ നിന്നും പുറപ്പെട്ട് 5 കിലോമീറ്റര്‍ മാറി വഴുക്കംപാറയിലെത്തുമ്പോള്‍, നാരദര്‍ വിവാഹം മുടക്കാനായി കോഴിയുടെ രൂപത്തില്‍ വന്ന് കൂവി. മുഹൂര്‍ത്തം കഴിഞ്ഞു എന്നു ഖിന്നനായി ശിവന്‍ മടങ്ങി എന്നാണ് ആ കഥ. അദ്ദേഹം തിരികെ ശുചീന്ദ്രത്തുവന്നു താമസമാക്കി എന്നാകുമോ ഉദ്ദേശിക്കുന്നത്  എന്ന് നിശ്ചയമില്ല. ഏതായാലും ഒരു പൂവന്‍കോഴി ക്ഷേത്രത്തിനുള്ളില്‍ ഓടി നടക്കുന്നതു കണ്ടു. രാധാകൃഷ്ണന്‍ പറഞ്ഞത് തമിഴര്‍ കോഴിയെ നേര്‍ച്ചയായി കൊണ്ടുവിട്ടുപോകുന്നതാണ് എന്നാണ്. കോഴി നേര്‍ച്ച സാധാരണയായി കാണുന്നത് കാളി ക്ഷേത്രങ്ങളിലാണെന്നു തോന്നുന്നു. ക്ഷേത്രത്തില്‍ നിന്നും നല്‍കിയ പൂജാദ്രവ്യങ്ങളും നിവേദ്യങ്ങളുമായി ഞങ്ങളിറങ്ങി. ഇനി മരുത്വ മലയിലേക്ക് .



No comments:

Post a Comment