Sunday 4 August 2019

Maruthwa mala, mathurapuri beach, mandaikkad, Colachel


 മരുത്വാമല, മഥുരാപുരി ബീച്ച്, മണ്ടയ്ക്കാട്, കൊളച്ചല്‍ 

      
മലയടിവാരം



പടി കയറി

ഇരുളും വെളിച്ചവും

മലയുടെ സൌന്ദര്യം
എത്രയോകാലമായുള്ള ആഗ്രഹമാണ് മരുത്വാമല കയറണം എന്നത്. ശുചീന്ദ്രത്തുനിന്നും കന്യാകുമാരി ദിശയില്‍ അഞ്ച് കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍, പശ്ചിമ ഘട്ടത്തിന്റെ തെക്കേ അതിരായ മരുത്വാമലയായി. ബൈപാസിന്റെ പണി നടക്കുകയാണ്. അതിനാല്‍ എതിര്‍വശത്തെ ശുഭ്രവസ്ത്രധാരിയായ സായി മന്ദിരത്തില്‍ കയറാന്‍ കഴിഞ്ഞില്ല. ഇടത്തോട്ടുള്ള ചെറിയ റോഡിന് ഇരുവശവും ചെറിയ കുറേ വീടുകള്‍. അതുതാണ്ടി എത്തുന്നത് മലയടിവാരത്തില്‍.  മൂന്ന് നാല് ചെറിയ കടകളുണ്ട് അവിടെ. ഒരു സ്ത്രീ നടത്തുന്ന കടയില്‍ നിന്നും ചായ കുടിച്ചു. താഴെ ഒരു ക്ഷേത്രത്തിന്റെ പുനഃരുദ്ധാരണം നടക്കുന്നു. പൊതുവെ ആലസ്യത്തിലാണ് മലയടിവാരം. മല താഴെ നിന്നു കാണുമ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരാനന്ദം. ഒരിക്കല്‍ മരുതു വാഴും മലയായിരുന്നു. ഇന്നിപ്പോള്‍ മരുന്നുചെടികള്‍ പൊതുവെ കുറഞ്ഞു. പച്ചപ്പും കുറവണ്. പാറകള്‍ക്ക് ഇളം ഗോതമ്പ് നിറം. ചില ഇടങ്ങളില്‍ നരച്ച വെളുപ്പ്. മല കയറാന്‍ ഇല്ല എന്ന് സജീവ് ആദ്യമെ പറഞ്ഞിരുന്നു. ജയശ്രീയും മടിച്ചെങ്കിലും പ്രോത്സാഹനത്തിനടിപ്പെട്ട് ഒപ്പം കൂടി. താഴെ വലതുവശം ഒരു ഹാള്‍ കണ്ടു. ഇടതുവശത്തെ അയ്യാസ്വാമി ട്രസ്റ്റിന്റെ ഓഫീസ് അടഞ്ഞു കിടക്കുന്നു. വീണ്ടും മുന്നോട്ടുപോകുമ്പോള്‍ വലതുവശത്ത് ഒരു ചെറിയ ആശ്രമം. തിരുവനന്തപുരത്തുകാരനായ സന്ന്യാസിയാണ് അവിടെ താമസം. വീണ്ടും മുന്നോട്ടു പോകുമ്പോള്‍ ഒരു ഒറ്റമുറി ക്ഷേത്രം. അവിടെ രണ്ട് പട്ടികള്‍ കാവലുണ്ട്. മൂന്നാമന്‍ കുരച്ചുകൊണ്ട് മുന്നോട്ടോടി. രാധാകൃഷ്ണന്‍ ഒന്നു ഭയന്നു. ഇത് കടിക്കുമോ എന്ന് സംശയം. കടിക്കില്ല രാധാകൃഷ്ണാ, ധൈര്യമായിട്ട് വാ എന്നു പറഞ്ഞ് മുന്നോട്ടു നടന്നു. ആ സമയം കോവളത്തുകാരായ രണ്ട് ചെറുപ്പക്കാര്‍ പൂജചെയ്യാനായി അവിടെ എത്തി പൂജാരിയുമായി സംസാരിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ മുന്നോട്ടു നടന്നു. ക്ഷീണം മാറ്റാനായി അല്‍പ്പ സമയം അവിടെ ഇരുന്നു. തൊട്ടുമുകളില്‍ ഒരു ക്ഷേത്രം കൂടിയുണ്ട്. അവിടേക്ക് പതുക്കെ കയറാം എന്ന നിലപാടിലായിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ രണ്ടുപേര്‍ അവിടെനിന്നും ഇറങ്ങിവന്നു. അവര്‍ പറഞ്ഞു, ഞങ്ങള്‍ നടയടച്ച് ഇറങ്ങിയതാണ്. എങ്കിലും അവിടെ ധ്യാനിക്കാനുള്ള ഇടമുണ്ട്. നിങ്ങള്‍ നേരെ നോക്കുമ്പോള്‍ കാണുന്ന മലയുടെ തെക്കേ അതിരില്ലെ, സൂക്ഷിച്ചു നോക്കൂ, ഹനുമാന്‍ സ്വാമിയുടെ രൂപം കാണാം. നോക്കുമ്പോള്‍ അങ്ങിനെ തന്നെ തോന്നി. മലകള്‍ക്കും പാറകള്‍ക്കും ഇങ്ങിനെ ഒരു കഴിവുണ്ട്. നമ്മള്‍ അങ്ങിനെ നോക്കിയിരിക്കുമ്പോള്‍ അത് ആന, അമ്മയും കുഞ്ഞും, സ്ത്രീ ഇങ്ങിനെ പല രൂപങ്ങളായി കാണുന്നവര്‍ക്ക് തോന്നും. അത് അവരവരുടെ കണ്ണിന്റെ പ്രത്യേകതയാണ്.

 ഞങ്ങള്‍ മുകളില്‍ കയറി കുറച്ചു സമയം അവിടെയിരുന്നു. കോവളത്തുകാര്‍ താഴത്തെ പൂജ കഴിഞ്ഞ് അവിടെയെത്തി അടഞ്ഞ ക്ഷേത്ര വാതിലിനു മുന്നില്‍ ഒരു മാല ചാര്‍ത്തി. അവര്‍ മിക്കപ്പോഴും അവിടെ വരുന്നവരാണ്. മുകളിലേക്ക് പടികളില്ല, പാറപ്പുറത്തു കൂടി പിടിച്ച് നടക്കണം. ആദ്യം എത്തുന്നിടം ശ്രീ നാരായണ ഗുരുവും ചട്ടമ്പി സ്വാമികളും ധ്യാനത്തിലിരുന്ന ഇടമാണ്. അവിടെനിന്നും വീണ്ടും മുകളിലേക്ക് പോകുമ്പോള്‍ ഗുരുദേവന്‍ എട്ടു വര്‍ഷം ധ്യാനത്തിലിരുന്ന പിള്ളത്തടമാകും. അവിടെവച്ചാണ് അദ്ദേഹത്തിന് ബോധോദയമുണ്ടാകുന്നതും തന്റെ കര്‍മ്മപഥം മനസിലാക്കി, സാമൂഹ്യപരിഷ്‌കര്‍ത്താവായ സന്ന്യാസി എന്ന വിപ്ലവകരമായ പാതയിലേക്ക് വന്നതും. അവിടെ നിന്നും മലമുകളിലേക്ക് കടക്കാമെന്നും അവിടം പരന്ന പാറയാണെന്നും അവര്‍ പറഞ്ഞു. 800 അടി ഉയരമുള്ള പാറയുടെ മുകള്‍വശം ഏകദേശം ഒരു കിലോമീറ്റര്‍ പരപ്പുള്ളതാണ്. ഞങ്ങള്‍ കുറച്ചുകൂടി മുകളിലേക്ക് പോയി. അവിടെ ധ്യാനമണ്ഡപത്തില്‍ പണികള്‍ നടക്കുകയാണ്. ഒരു മണിക്കൂര്‍ നടക്കേണ്ടി വരും എന്ന് പണിക്കാര്‍ പറഞ്ഞു. ജയശ്രീ ഷൂ കരുതിയിരുന്നില്ല. ഹീലുള്ള ചെരുപ്പ് യാത്ര ദുഷ്‌ക്കരമാക്കും എന്നതിനാല്‍ മടങ്ങി. ഇനി ഒരിക്കല്‍ കൂടി മല കയറാനായി പോകണം എന്ന നിശ്ചയത്തോടെയായിരുന്നു മടക്കം.

 ഐതീഹ്യങ്ങളില്ലാത്ത ഒരിടവുമില്ല എന്നതുകൊണ്ട് മരുത്വാമലയുടെ ഐതീഹ്യവും അറിയേണ്ടതാണ്. രാമ-രാവണ യുദ്ധത്തിനിടയില്‍ ലങ്കയില്‍ മരണപ്രായനായി കിടന്ന ലക്ഷ്മണനെ രക്ഷിക്കാന്‍ ഹനുമാന്‍ മഹേന്ദ്രഗിരിയില്‍ നിന്നും സഞ്ജീവി പര്‍വ്വതം കൈയ്യിലേന്തി വന്നപ്പോള്‍ അല്‍പ്പം ഇവിടെ വീണ് അത് മരുത് മലയായി എന്നതാണ് ആ സങ്കല്‍പ്പം.


മലയുടെ പാര്‍ശ്വം

ഹനുമാന്‍ ക്ഷേത്രം

മഥുരാപുുരി ബീച്ചിലേക്ക് 

ബീച്ച് 
മരുത്വാ മലയില്‍ നിന്നും പ്രധാന റോഡിലെത്തി വീണ്ടും മുന്നോട്ടുപോയാല്‍ കൊട്ടാരം എന്ന സ്ഥലത്തെത്താം. കൊട്ടാരം ജംഗഷനില്‍ നിന്നും വലത്തോട്ടു തിരിഞ്ഞ് അഗത്തീശ്വരം വഴി പോയാല്‍ പുതുതായി നിര്‍മ്മിക്കുന്ന മഥുരാപുരി എന്ന ക്ഷേത്രപറമ്പില്‍ എത്താം. ക്ഷേത്രത്തിന് പ്രാധാന്യമൊന്നുമില്ലെങ്കിലും അതിന്റെ ഇടതുവശത്തുള്ള ബീച്ച് മനോഹരമാണെന്ന് എന്റെ സുഹൃത്ത് ദിവാകരന്‍ സാര്‍ പറഞ്ഞിരുന്നത് ഓര്‍ത്തു. അദ്ദേഹത്തെ വിളിച്ച് വഴി ഒന്നുകൂടി ഉറപ്പിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. അത് കോവളത്തേക്കുളള റോഡാണ്. പക്ഷെ ഈ കോവളം കന്യാകുമാരിക്കടുത്തുള്ള ഒരു ഗ്രാമമാണ്. ബീച്ചിലെത്തിയത് ഉച്ചനേരത്താണെങ്കിലും കടലിന്റെ തണുപ്പ് സുഖകരമായ ഒരന്തരീക്ഷമാണ് പകര്‍ന്നു തന്നത്. ബീച്ചിലെ പരന്ന പാറകളില്‍ കുറേ സമയമിരുന്നു. തണുത്ത തിരകള്‍ വന്നു തഴുകി സുഖം പകര്‍ന്നു. ഒരു സ്വകാര്യ ബീച്ച് നല്‍കുന്ന സ്വസ്ഥത വളരെ വലുതാണ്. ഒരുപക്ഷെ വൈകിട്ടുവരെ അവിടെയിരുന്നാലും മുഷിയില്ല. ഒരു മണിയോടെ അവിടെ നിന്നും ഇറങ്ങി. വഴിയില്‍ ഭക്ഷണം കഴിച്ചു. വിഷ്ണുവിന്റെ ക്വാര്‍ട്ടേഴ്‌സില്‍ കുറച്ചു സമയം വിശ്രമിച്ച ശേഷം മണ്ടയ്ക്കാട് ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.


ബീച്ചില്‍ പാറപ്പുറത്ത് 

മണ്ടയ്ക്കാട് 

ക്ഷേത്രം പുറക്കാഴ്ച

കൊളച്ചല്‍ ബീച്ച് 

യുദ്ധസ്മാരകം 
മണ്ടയ്ക്കാട് കുട്ടിക്കാലം മുതലെ ഒരു സാങ്കല്‍പ്പിക ലോകമാണ്. കാട്ടിലമ്മ എന്നു വിളിക്കുന്ന ഒരമ്മ കല്ലേലിഭാഗത്തുണ്ടായിരുന്നു. അവര്‍ എല്ലാ വര്‍ഷവും, മാര്‍ച്ചിലാണെന്നു തോന്നുന്നു, കുറേ വീടികളില്‍ നിന്നും ഭിക്ഷ വാങ്ങി മണ്ടയ്ക്കാട് പോകാറുണ്ടായിരുന്നു. തിരികെ വരുമ്പോള്‍ കുറച്ചു ഭസ്മവും കൊളുന്തും കൊണ്ടുവന്നു തരും. കൊളുന്ത് ഇന്നത്തെ സ്േ്രപ പോലെയാണ്. അതിശയകരമായ മണമാണതിന്. അതിനെ മുണ്ടുപെട്ടിയില്‍ വയ്ക്കും, തുണികള്‍ക്ക് മണം കിട്ടാന്‍. അന്നു മുതലുള്ള ആഗ്രഹമാണ് മണ്ടയ്ക്കാട് പോകണമെന്നത്.

  നാഗര്‍കോവില്‍ കൊളച്ചല്‍ റോഡില്‍  കടല്‍തീരത്തോട് ചേര്‍ന്നാണ് ക്ഷേത്രം നില്‍ക്കുന്നത്. ഒരു കുന്നിന് മുകളിലുള്ള കാടാവും എന്നായിരുന്നു എന്റെ മനസില്‍ പതിഞ്ഞു കിടന്ന ധാരണ. ക്ഷേത്രം കണ്ടതോടെ ആ ധാരണ മാറിക്കിട്ടി. ഞങ്ങള്‍ മൂന്നു മണിക്ക് എത്തി. 5ന് മാത്രമെ ക്ഷേത്രം തുറക്കൂ. ഏകദേശം നൂറോളം സ്ത്രീകള്‍ വിളക്കു കത്തിച്ചു വച്ച് പൂജയും മന്ത്രവും കഴിക്കുന്നുണ്ടായിരുന്നു. ക്ഷേത്രം ചുറ്റി നടന്നു കണ്ടു. ആറ്റുകാല്‍ പോലെ ഒരു ക്ഷേത്രം. പണ്ട് കാടായിരുന്നിരിക്കണം. അവിടെ ഒരു മണ്‍പുറ്റാണ് ദേവി സങ്കല്‍പ്പം. മണ്ടക്കാട് ഭഗവതി പാര്‍വ്വതി ദേവിയാണ്. സ്ത്രീകളുടെ ശബരിമല എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ ആ പേര് ആറ്റുകാലിനാണ്. സ്ത്രീകള്‍ ഇരുമുടിയുമായി വന്ന് പൂജ ചെയ്യാറുണ്ട് ഇവിടെ. മാര്‍ച്ചിലാണ് പ്രധാന ഉത്സവം. മീന്‍കറി ഉള്‍പ്പെടെയുള്ള പൊങ്കാല, മണ്ടയപ്പം എന്നിവയാണ് പ്രധാന നിവേദ്യങ്ങള്‍.  പന്ത്രണ്ടടി പൊക്കമുള്ളതാണ് അഞ്ചുതലയുള്ള ചിതല്‍പ്പുറ്റ്.

ഐതീഹ്യ കഥകള്‍ ഇങ്ങിനെ. ശങ്കരാചാര്യര്‍ ശിഷ്യര്‍ക്കൊപ്പം ശ്രീ ചക്ര പൂജ ചെയ്യുമ്പോള്‍ ഒരു നാള്‍ ചക്രം മടങ്ങിവന്നില്ല. അതിനെതുടര്‍ന്ന് ആചാര്യന്‍ മടങ്ങിപ്പോകാതെ ഇവിടെതങ്ങി സമാധിയായി എന്നും ശ്രീചക്രം ക്ഷേത്രത്തില്‍ തങ്ങുന്നു എന്നും വിശ്വസിക്കുന്നു.

മറ്റൊരു കഥ ഇങ്ങിനെ. പ്രദേശത്തെ കുട്ടികള്‍ പനംതേങ്ങ കൊണ്ട് കളിക്കുമ്പോള്‍ തേങ്ങ പുറ്റില്‍ കൊണ്ട്‌ചോരവന്നു. അതിനെതുടര്‍ന്ന് ആളുകള്‍ ഇവിടെ വിളക്കുകൊളുത്തി പ്രാര്‍ത്ഥന തുടങ്ങി. ഒരു ദിവസം രാത്രിയില്‍ കുറച്ചാളുകള്‍ നാട്ടില്‍ വന്നു. അവര്‍ പലവീടുകളിലും കയറി ഭക്ഷണം ചോദിച്ചു. ആരും ഒന്നും കൊടുത്തില്ല. അവര്‍ ക്ഷേത്രത്തില്‍ പോയിതങ്ങി. സന്ദര്‍ശകര്‍ക്ക് ഭക്ഷണം കൊടുക്കാതിരുന്നതിനാല്‍ ദേവികോപിച്ചു. പ്രഭാതമായപ്പോഴേക്കും അവിടം കാടായി മാറി. ഭക്ഷണം പോലും ലഭിക്കാതായ ആളുകള്‍ ദേവിയെപ്രാര്‍ത്ഥിച്ചു. ദേവി അവരോട് കടലില്‍ കുളിച്ചുവരാന്‍ പറഞ്ഞു. തുടര്‍ന്ന് ഭക്ഷണം നല്‍കി അവരെ ഉറക്കി. രാവിലെ ഉണര്‍ന്നപ്പോള്‍ അവര്‍ കൈയ്യിലുള്ള സ്വത്തെല്ലാം ദേവിക്ക് കാഴ്ച വച്ചു. ഇതേ ദിവസം തിരുവിതാംകൂര്‍ രാജാവിനൊരു സ്വപ്‌ന ദര്‍ശനമുണ്ടായി. നാട്ടുകാര്‍ കാഴ്ചവച്ച സ്വത്ത് ഉപയോഗിച്ച് ക്ഷേത്രം നിര്‍മ്മിച്ചു നല്‍കണം എന്നായിരുന്നു ദര്‍ശനം. രാജാവ് എത്തി ക്ഷേത്രനിര്‍മ്മാണം തുടങ്ങി. നിര്‍മ്മാണം നടക്കുമ്പോള്‍ പുറ്റ് വളര്‍ന്നത് കാരണം രണ്ടു പ്രാവശ്യം പൊളിച്ചു നിര്‍മ്മിക്കേണ്ടി വന്നു. പുറ്റ് വളരാതിരിക്കാന്‍ ദേവിയെ പ്രാര്‍ത്ഥിച്ചു. വളരാതിരിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ ഒരു വര്‍ഷം ഒരുനെല്ലിട മാത്രമായി ചുരുക്കാമെന്നും ദേവി സമ്മതിച്ചു. അങ്ങിനെ പുറ്റ് വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം.

  വേലുത്തമ്പിക്ക് ശാപം കിട്ടിയതായി ഒരു പഴംപുരാണവും ക്ഷേത്ര സംബ്ബന്ധിയായുണ്ട്. ക്ഷേത്രം മണ്ടയ്ക്കാട്ടെ നാട്ടുപ്രമാണിയില്‍ നിന്നും വേലുത്തമ്പി ബലമായി പിടിച്ചെടുത്തു. തമ്പിയെ പ്രമാണി ശപിക്കുകയും തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയും ചെയ്തു. ആ ശാപംകൊണ്ടാണ് തമ്പിക്കും അതേ ഗതിയുണ്ടായത് എന്നാണ് കഥ.

യുദ്ധസ്മാരകം 


 

 
 മണ്ടയ്ക്കാട് നിന്നും രണ്ട് കിലോമീറ്റര്‍ മുന്നോട്ടു പോകുമ്പോള്‍ കൊളച്ചലായി. അവിടെ കടല്‍പാലത്തില്‍ നിന്ന് കുറച്ചുപേര്‍ സെല്‍ഫി എടുക്കുന്നുണ്ടായിരുന്നു. തീരം കലുഷമാണ്. വലിയ തിരകള്‍. തിരവന്ന് മണ്ണുകൊണ്ടുപോയതോടെ കടല്‍ ഒരു തളികപോലെയായിരിക്കുന്നു. ആ തിരയില്‍ പട്ടികള്‍ കളിക്കുന്നത് കാണാന്‍ നല്ല രസം. കുറച്ചകലെയായി തുറമുഖം കാണാം. കൂറ്റന്‍ പുലിമുട്ടുകളാണ് അവിടെ ഇട്ടിരിക്കുന്നത്. അതുകൊണ്ടാകാം തിരയ്ക്ക് ഇത്ര ശക്തി. ഉന്തുവണ്ടിയില്‍ പലഹാരം വില്‍ക്കുന്ന ആളോട് കൊളച്ചല്‍ യുദ്ധ സ്മാരകം എവിടെയാണ് എന്നന്വേഷിച്ചു. കുറച്ചു മുന്നോട്ടുപോകുമ്പോള്‍ വലതുവശം ഒരു പള്ളിയുണ്ട് ,അതിന് മുന്നിലാണ് സ്മാരകം. നിങ്ങള്‍ നാളെ വന്നിരുന്നെങ്കില്‍ ആര്‍മിയുടെ ചടങ്ങ് കാണാമായിരുന്നു, നാളെ ( ജൂലൈ 31) യാണ് ആ ഓര്‍മ്മദിനം. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ഗേറ്റ് അടച്ചിരിക്കയായിരുന്നു. അകത്ത് ഒരു പട്ടാളക്കാരന്‍ നില്‍ക്കുന്നു. ചടങ്ങിന്റെ മുന്നോടിയായുള്ള സെക്യൂരിറ്റി സംവിധാനമാണ്. പാണ്ടി എന്നാണ് പട്ടാളക്കാരന്റെ പേര്. പാങ്ങോട് ക്യമ്പിലെ അംഗം. അയാള്‍ ഗേറ്റ് തുറന്നു തന്നു. ഞങ്ങള്‍ അകത്തുകയറി ശുഖുമുദ്രയുള്ള സ്തൂപത്തെ സല്യൂട്ട് ചെയ്തു. 17 അടി പൊക്കവും 4 അടി വ്യാസവുമുണ്ട് സ്തൂപത്തിന്. അവിടെ നില്‍ക്കുമ്പോള്‍ 1741 ലെ യുദ്ധാരവം കേള്‍ക്കുന്നപോലെ. ഡച്ചുകാര്‍ ഡിലനോയിയുടെ നേതൃത്വത്തില്‍ ആക്രമിച്ചു കയറിയത് പത്മനാഭപുരം വരെയായിരുന്നു. വിവരമറിഞ്ഞ് തിരുവനന്തപുരത്തുനിന്നും മാര്‍ത്താണ്ഡവര്‍മ്മയുടെ നേതൃത്വത്തിലള്ള സേന എത്തി അവരെ പിറകോട്ടോടിച്ച് കൊളച്ചല്‍ തീരത്തെത്തിച്ചു. അവിടെവച്ച ഡിലനോയി ഉള്‍പ്പെടെ 28 ഓഫീസറന്മാരും പട്ടാളക്കാരും കീഴടങ്ങി. ഏഷ്യയില്‍ യൂറോപ്യന്‍ രാജ്യത്തിനുണ്ടാകുന്ന ആദ്യ പരാജയം എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട യുദ്ധം. അഡ്മിറല്‍ ഡിലനോയിയുടെ കഴിവുകള്‍ മനസിലാക്കിയ മാര്‍ത്താണ്ഡവര്‍മ്മ അയാളെ വലിയ കപ്പിത്താനായി നിയമിച്ചു. 20 വര്‍ഷം മാര്‍ത്താണ്ഡവര്‍മ്മയ്‌ക്കൊപ്പം ജോലി ചെയ്ത ഡിലനോയ് മരിച്ചപ്പോള്‍ പത്മനാഭപുരത്തിന് സമീപമുള്ള ഉദയഗിരികോട്ടയില്‍ അടക്കി. സുഖമുള്ള ആ ഓര്‍മ്മകള്‍ പങ്കിട്ട് ,തീരദേശം വഴിയുളള വളഞ്ഞു പുളഞ്ഞു പോകുന്ന ചെറു റോഡുകളിലൂടെ സഞ്ചരിച്ച് കോവളം വഴി വൈകിട്ട് ആറു മണിയോടെ തിരുവനന്തപുരത്തെത്തി. അതോടെ രണ്ടുദിവസം നീണ്ട യാത്രയ്ക്ക അവസാനമായി.

1 comment: