Monday 8 July 2019

Water scarcity - Kerala should take some harsh steps

ജലദൗര്‍ലഭ്യം - മുന്‍കരുതല്‍ അനിവാര്യം 



ഇന്ത്യയൊട്ടാകെ കുടിവെള്ളം കിട്ടാക്കനിയായി മാറുകയാണ്. തമിഴ്‌നാട് അതീവഗുരുതരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അയല്‍വക്കത്തെ ഈ അവസ്ഥയിലേക്ക് കേരളം എപ്പോള്‍ വേണമെങ്കിലും വീഴാം എന്നതാണ് സത്യം. വീഴട്ടെ എന്നിട്ടുനോക്കാം എന്നു ചിന്തിക്കുന്നതിനേക്കാള്‍ വീഴാതിരിക്കാനുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുകയാവും നല്ലത്. കടുത്തത് എന്നാല്‍ വലിയ എതിര്‍പ്പിന് സാധ്യതയുള്ളത് എന്നുതന്നെയാണ് അര്‍ത്ഥം.


   കേരളം ഭൂസാന്ദ്രത കുറഞ്ഞതും ജനസാന്ദ്രത കൂടിയതുമായ സംസ്ഥാനമാണല്ലൊ. എന്നാല്‍ വ്യക്തിസമ്പന്നതയിലും മറ്റ് സാമൂഹ്യ ഇന്‍ഡക്‌സുകളിലും മികച്ചും നില്‍ക്കുന്നു. അതുകൊണ്ടുതന്നെ മലയാളികള്‍ കൂട്ടുകുടുംബം ഉപേക്ഷിച്ച് അണുകുടുംബങ്ങളായി മാറി. പണ്ട് 50 സെന്റ് ഭൂമിയുണ്ടായിരുന്ന കുടുംബങ്ങള്‍ പല തലമുറകള്‍ക്കായി വീതം വച്ച് 10-5 സെന്റുകളുടെ ഉടമയായി. എല്ലാവരും അവരവരെകൊണ്ട് കഴിയുന്നതിലും വലിയ വീടുകള്‍ വച്ചു. ചിലര്‍ നിക്ഷേപമെന്ന നിലയില്‍ ഒന്നിലേറെ വീടുകള്‍ വച്ചു. അതിനുപുറമെ ഫ്‌ളാറ്റുകള്‍ വാങ്ങി. ഇതിനിടയില്‍ ഒന്നുമില്ലാത്ത പാവപ്പെട്ടവര്‍ തോടുകളുടെയും പുഴകളുടെയുമടുത്ത് സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍ വച്ചു. മെല്ലെ അടിസ്ഥാനം കെട്ടിയും തകരം മറച്ചുമൊക്കെ ഭാഗിക വീടുകളാക്കി. ഇങ്ങിനെ കേരളം കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ഒരു മഹാനഗരമായി മാറി.

 രണ്ടര സെന്റു മുതല്‍ 10 സെന്റ് വരെ നിറഞ്ഞു നില്‍ക്കുന്ന വീടുകളാണ് നമുക്കുള്ളത്. ആ പ്രദേശത്തുണ്ടായിരുന്ന മുഴുവന്‍ മരങ്ങളും വെട്ടിമാറ്റി, കാലില്‍ മണ്ണും ചെളിയും പറ്റാതിരിക്കാന്‍ തറ കോണ്‍ക്രീറ്റു ചെയ്തും ടൈല്‍സിട്ടും നമ്മള്‍ മണ്ണിനെയും വെളളത്തെയും മഴയെയും വെറുക്കുന്നവരായി മാറി. കാറില്‍ നിന്നും നേരെ വീട്ടിലെ എയര്‍കണ്ടീഷന്‍ മുറിയിലേക്ക് കടക്കാനുളള വ്യഗ്രതയിലാണ് നമ്മള്‍. സര്‍ക്കാര്‍ ഭൂമികളിലും ആരാധനാലയങ്ങളുടെ ഭൂമിയില്‍ പോലും ഇത്തിരി മണ്ണ് കണ്ടാല്‍ അവിടെ ഒരു കെട്ടിടം പണിയുക എന്നതായി മലയാളിയുടെ മാനസികാവസ്ഥ. ഇതിനു പിന്നില്‍ പണത്തോടുളള ആര്‍ത്തിയും സൗകര്യങ്ങളേടുള്ള ഭ്രമവും ഒക്കെയുണ്ടാവാം. ഏതായാലും ശരിയായ ദിശയിലല്ല കാര്യങ്ങളുടെ പോക്ക്.

   വലിയ വെള്ളപ്പൊക്കവും തുടര്‍ന്ന് വലിയ വരള്‍ച്ചയും എന്ന നിലയില്‍ കേരളം മാറുകയാണ്. കാടും മേടും ഇല്ലാതാക്കുന്നതിലാണ് നമുക്ക് താത്പ്പര്യം. കുളങ്ങള്‍ നികത്തുക, പാടങ്ങള്‍ നികത്തുക, ചതുപ്പുകള്‍ നികത്തുക, മലകള്‍ ഇടിച്ചിറക്കുക, മൂന്നാറിലും വയനാട്ടിലുമൊക്കെ വമ്പന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക, ഇതെല്ലാം വികസനമാണ് എന്നുകൂവി നടക്കുക എന്നതാണ് വിദ്യാഭ്യാസവും വിവരവും ഉണ്ടെന്നവകാശപ്പെടുന്ന മലയാളി ഇപ്പോള്‍ ചെയ്യുന്നത്.

  ഭൂസാന്ദ്രത കുറഞ്ഞ കേരളത്തിന് ഇങ്ങിനെ മുന്നോട്ടുപോകാന്‍ കഴിയില്ല. യൂറോപ്പിലൊ അമേരിക്കയിലൊ കാനഡയിലൊ പോയി സെറ്റില്‍ ചെയ്യാം എന്നു കുരുതുന്ന നേതാക്കള്‍ക്കൊ വ്യവസായികള്‍ക്കൊ ഒക്കെ എങ്ങിനെയും പോകട്ടെ നാട് എന്നു കരുതാമായിരിക്കാം. എന്നാല്‍ ഇടത്തരം-താണ വരുമാനക്കാര്‍ക്ക് ഈ മണ്ണ് പ്രിയപ്പെട്ടതാണ്. അവര്‍ക്ക് ചേക്കേറാന്‍ മറ്റൊരിടമില്ല. അവര്‍ സമ്പന്നരുടെയും അധികാരികളുടെയും അഹങ്കാരങ്ങള്‍ക്ക് കൂട്ടുനിന്നാല്‍ അവര്‍ നേടുകയും പാവങ്ങള്‍ക്ക് നഷ്ടപ്പെടുകയും ചെയ്യും. നമുക്ക് തിരിച്ചറിവുണ്ടാകേണ്ടിയിരിക്കുന്നു. ലോകത്തിലെ ഭൂ ഇടങ്ങളില്‍ ഏറ്റവും മികച്ച ഒന്നിനെയാണ് പ്രകൃതി പശ്ചിമഘട്ടിത്തനിപ്പുറം തന്നത്. അതിനെ നമ്മളായിട്ട് ഇല്ലായ്മ ചെയ്യുകയാണ്. ഇത് നിയന്ത്രിക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു.

   നിര്‍ദ്ദേശങ്ങള്‍

1. കേരളത്തില്‍ വീടുനിര്‍മ്മാണത്തിന് മൊറട്ടോറിയം പ്രഖ്യാപിക്കണം. ഗ്രാമങ്ങളിലുള്‍പ്പെടെ ഫ്‌ളാറ്റുകള്‍ മാത്രമെ അനുവദിക്കാവൂ. അതും വീടില്ലാത്തവര്‍ക്ക് വേണ്ടി മാത്രം.ഒരു വീട് വയ്ക്കുമ്പോള്‍ കവര്‍ ചെയ്തുപോകുന്ന മണ്ണില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ചാല്‍ കുറഞ്ഞത് 20 നില പണിതാല്‍ 20 വീടുകള്‍ക്കുളള ഇടമായി മാറും. ബാക്കി ഭൂമി വൃക്ഷങ്ങള്‍ വച്ചു പിടിപ്പിച്ചും മഴക്കുഴികളുണ്ടാക്കിയും സംരക്ഷിക്കാം. 

2. എല്ലാ വീടുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മഴവെള്ള സംഭരണികള്‍ സ്ഥാപിക്കണം. സ്ഥാപിക്കലും മേല്‍നോട്ടവും പരിപാലനവും ഒറ്റ ഏജന്‍സിയില്‍ നിക്ഷിപ്തമാക്കണം.അതല്ലെങ്കില്‍ സംഭരണികളുണ്ടാക്കും, പക്ഷെ പ്രയോജനപ്പെടുത്തില്ല. നിര്‍മ്മാണത്തിലാണല്ലൊ പൊതുവെ എല്ലാവര്‍ക്കും നോട്ടവും താത്പ്പര്യവും.

3. എല്ലാ സ്ഥാപനങ്ങള്‍ക്കും സൗരോര്‍ജ്ജം നിര്‍ബ്ബന്ധമാക്കണം

4. ഒഴിഞ്ഞു കിടക്കുന്ന എല്ലാ സ്ഥലങ്ങളിലും വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് പ്രദേശിക വനങ്ങളുണ്ടാക്കണം.

5. പശ്ചിമഘട്ട പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തി വയ്ക്കണം.

6. ആദിവാസികളെ കാടിന് വെളിയിലേക്ക് മാറ്റി പാര്‍പ്പിച്ച്, വനം വകുപ്പില്‍ ജോലി നല്‍കണം. കാടും നാടും തമ്മില്‍ വേര്‍തിരിക്കുന്ന രണ്ട് കിലേമീറ്റര്‍ വ്യാസത്തിലുളള ബഫര്‍ സോണുണ്ടാക്കണം. പ്രവര്‍ത്തനക്ഷമമല്ലാത്ത എല്ലാ പ്ലാന്റേഷനുകളും വനം വകുപ്പിന്റെ കീഴിലാക്കി വനവത്ക്കരണം നടത്തണം.

7. ഒന്നിലേറെ വീടുള്ളവരില്‍ നിന്നും പരിസ്ഥിതി സെസ് ഈടാക്കണം. ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ ഉടമകളില്‍ നിന്നും പരിസ്ഥിതി പെനാല്‍റ്റി ഈടാക്കണം.

8. എല്ലാ വാര്‍ഡുകളിലും കുറഞ്ഞത് ഒരു കുളമെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കണം.

9. കുഴല്‍കിണറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം.

10. നദികളും കായലുകളും സംരക്ഷിക്കാന്‍ അധികാരമുള്ള പ്രാദേശിക സമിതികളുണ്ടാക്കണം.

11. കായല്‍ ടൂറിസം നിയന്ത്രിച്ച് പരിസ്ഥിതി മെച്ചപ്പെടുത്തണം

12. ഏഷ്യയില്‍ ഭൂട്ടാനും യൂറോപ്പില്‍ സ്വിറ്റ്‌സര്‍ലന്റും പോലെ ഹൈഎന്‍ഡ് ടൂറിസം മാത്രം പ്രോത്സാഹിപ്പിച്ച് പരിസ്ഥിതി നാശം പരമാവധി കുറയ്ക്കണം

  വികസന ഇന്‍ഡക്‌സിനേക്കാള്‍ ഹാപ്പിനസ് ഇന്‍ഡ്കസിന്  പ്രാധാന്യം നല്‍കിയും ദൈവത്തിന്റെ സ്വന്തം നാടായി കേരളത്തെ നിലനിര്‍ത്തിയും ഇവിടെ വസിക്കുന്നവര്‍ക്ക് ജലദൗര്‍ലഭ്യമുണ്ടാകില്ല എന്നുറപ്പാക്കുന്നതാവട്ടെ കേരളത്തിന്റെ ഭരണസംവിധാനം. നമുക്ക് നഷ്ടമായ നദികളെയും ഹരിതാഭയെയും അതിനെ ചുറ്റിപ്പറ്റി നിന്ന ജീവജാലങ്ങളെയുമെല്ലാം തിരിച്ചുപിടിക്കാം. വികസന ഇന്‍ഡക്‌സ് മനഃസമാധാനം ഇല്ലാതാക്കുമെങ്കില്‍ ഹാപ്പിനസ് ഇന്‍ഡക്‌സ് അത് തിരികെകൊണ്ടുവരും എന്ന പാഠം നമുക്കുള്‍ക്കൊള്ളാം. രാഷ്ട്രീയത്തിനുപരിയായി നമുക്ക് ഭാവിയെകുറിച്ച് ചര്‍ച്ച ചെയ്യാം. മനുഷ്യനും പ്രകൃതിയുമുണ്ടെങ്കിലല്ലെ രാഷ്ട്രീയവും ദൈവവുമുണ്ടാകൂ !!

No comments:

Post a Comment