Saturday 13 July 2019

The Sixth Sense -- a 1999 Hollywood movie


 ദ സിക്‌സ്ത് സെന്‍സ് 

 1999 ല്‍ മനോജ് നൈറ്റ ് ശ്യമളന്‍ എഴുതി സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രമാണ് ദ സിക്‌സ്ത് സെന്‍സ്. ഒരുപാട് ട്വിസ്റ്റുകളുള്ള ചിത്രം പോലെതന്നെയായിരുന്നു ഇതിന്റെ നിര്‍മ്മാണവും. മനോജ് കഥ പറഞ്ഞപ്പോള്‍ തന്നെ വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോയിലെ പ്രൊഡക്ഷന്‍ പ്രസിഡന്റ് ഡേവിഡ് വോഗലിന് കഥ ഇഷ്ടമായി.കമ്പനി അധികൃതരോട് ആലോചിക്കാതെതന്നെ 3 ദശലക്ഷം ഡോളര്‍ നല്‍കി സ്‌ക്രിപ്റ്റ് വാങ്ങി മനോജിനോട് തന്നെ സംവിധാനം ചെയ്യണം എന്നും നിര്‍ദ്ദേശിച്ചു. പക്ഷെ കമ്പനിക്ക് കഥയില്‍ വലിയ പ്രതീക്ഷ തോന്നിയില്ല. അവര്‍ വോഗലിനെ പുറത്താക്കി. നിര്‍മ്മാണാവകാശം സ്‌പൈ ഗ്ലാസ് എന്റര്‍ടെയിന്‍മെന്റിന് വില്‍ക്കുകയും ചെയ്തു. വിതരാണവകാശവും 12.5 ശതമാനം ബോക്‌സ് ഓഫീസ് അവകാശവും നിലനിര്‍ത്തി. 40 ദശലക്ഷത്തിന് ചിത്രം പൂര്‍ത്തിയാക്കി. പരസ്യച്ചിലവ് ഉള്‍പ്പെടെയായിരുന്നു ഈ തുക. പിന്നെയുണ്ടായത് ചരിത്രമാണ്. ആ വര്‍ഷം സ്റ്റാര്‍ വാര്‍സ് -എപ്പിസോഡ് -1 ദ ഫാന്റം മെനേസിന് പിന്നില്‍ കളക്ഷനില്‍ രണ്ടാം സ്ഥാനം നേടി ചിത്രം. അമേരിക്കയില്‍ മാത്രം 293 ദശലക്ഷം ഡോളറും പുറത്ത് 379 ദശലക്ഷം ഡോളറും.

സിക്‌സ്ത് സെന്‍സിന്റെ കഥ ഇങ്ങനെ.

മാല്‍ക്കവും ഭാര്യയും ഒരു ഫങ്ക്ഷന്‍ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വീട്ടില്‍ അതിക്രമിച്ചു കയറി ബാത്ത്‌റൂമില്‍ നില്‍ക്കുകയായിരുന്ന ഒരു മാനസിക രോഗി അയാളെ വെടിവയ്ക്കുന്നു. ബാലനായിരുന്നപ്പോള്‍ മാല്‍ക്കം വിഭ്രാന്തിക്ക് കൗണ്‍സിലിംഗ് നല്‍കിയിരുന്നവനായിരുന്നു അക്രമി. അവനോട് എന്തെങ്കിലും വിശദീകരിക്കും മുന്നെ അവന്‍ വെടിയുതിര്‍ത്തു.

മാല്‍ക്കം സീയറിനെ കൗണ്‍സില്‍ ചെയ്യുന്നതാണ് പിന്നീട് നമ്മള്‍ കാണുന്നത്. സിയറിന്റെ സ്വഭാവം അമ്മയെ സങ്കടപ്പെടുത്തുന്നുണ്ടായിരുന്നു. അവന്‍ മാനസികാസ്വാസ്ഥ്യം കാട്ടുകയും ശരീരത്തില്‍ സ്ഥിരമായി മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യുമായിരുന്നു. കുറച്ചടുപ്പമായപ്പോള്‍ അവന്‍ മാല്‍ക്കത്തോട് കാര്യം തുറന്നു പറഞ്ഞു. മരിച്ചവര്‍ അവന്റടുത്തുവന്ന് സംസാരിക്കാറുണ്ട് എന്നതാണ് അവനറിയിച്ചത്. സിയറിന് മതിവിഭ്രമമാണ് എന്നതിനാല്‍ ഈ കേസ് ഉപേക്ഷിക്കാം എന്നു തന്നെ മാല്‍ക്കം തീരുമാനിച്ചു. എങ്കിലും അവന്‍ നല്‍കിയ ഒരു ടേപ്പ് കേള്‍ക്കെ അതില്‍ സ്പാനിഷ് ഭാഷയില്‍ ഒരാള്‍ കരഞ്ഞുകൊണ്ട് യാചിക്കുന്നത് മാല്‍ക്കത്തിന്റെ ശ്രദ്ധയില്‍പെട്ടു. അതോടെ മാല്‍ക്കം സിയറിനെ വിശ്വസിക്കാന്‍ തുടങ്ങി. സിയറിന് കിട്ടിയ ഈ സിദ്ധി വഴി പ്രേതങ്ങളുടെ പൂര്‍ത്തിയാക്കാത്ത ആഗ്രഹം സാധിച്ചുകൊടുത്തുകൂടെ എന്ന നിര്‍ദ്ദേശം മാല്‍ക്കം മുന്നോട്ടു വയ്ക്കുന്നു. സീയര്‍ ആദ്യം എതിര്‍ത്തെങ്കിലും ഒടുവില്‍ സമ്മതിക്കുന്നു.

അന്ന് രാത്രിയില്‍ ഒരു പെണ്‍കുട്ടി സിയറിന് മുന്നില്‍ വന്ന് ഛര്‍ദ്ദിച്ചു വീഴുകയും അവന്റെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. അവന്‍ മരണവീട്ടിലെത്തി  അവളുടെ ആഗ്രഹപ്രകാരം ഒരു വീഡിയോ ടേപ്പ് അച്ഛന് നല്‍കുന്നു. അവളുടെ രണ്ടാനമ്മ അവള്‍ക്ക് വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കുന്നതായിരുന്നു വീഡിയോയില്‍. ഇളയ സഹോദരിയെ ഇത്തരത്തില്‍ കൊലചെയ്യുന്നതില്‍ നിന്നും രക്ഷിക്കുകയായിരുന്നു ആ ആത്മാവിന്റെ ദൗത്യം.

തുടര്‍ന്ന് ഇത്തരം ചില സംഗതികള്‍ കൂടി അവര്‍ ചെയ്യുന്നു. സ്‌കൂളില്‍ ചീത്തപ്പേരുണ്ടായിരുന്ന സിയര്‍ സ്‌കൂള്‍ നാടകത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റുന്നു. ഒടുവില്‍ മാല്‍ക്കം യാത്ര പറഞ്ഞ് പിരിയുമ്പോള്‍ അയാളുടെ ഭാര്യ അന്ന ഉറങ്ങിക്കിടക്കുമ്പോള്‍ അവളോട് സംസാരിക്കണം എന്ന് സിയര്‍ നിര്‍ദ്ദേശിക്കുന്നു.
അന്ന്  അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ റോഡില്‍ വാഹന തടസം ഉണ്ടാകുന്നു. അവന്‍ അമ്മയോട് പറയുന്നു, മുന്നില്‍ ഒരു സ്ത്രീ അപകടത്തില്‍പെട്ട് മരിച്ചിട്ടുണ്ടെന്ന്. അതെങ്ങിനെ അറിയാം എന്ന ചോദ്യത്തിന് എന്റെ സീറ്റിന് വലതുവശം അവര്‍ നില്‍പ്പുണ്ട് എന്നവന്‍ മറുപടി നല്‍കുന്നു. അവര്‍ അവിശ്വസിക്കുമ്പോള്‍ അവന്‍ മരണപ്പെട്ട അമ്മുമ്മയോട് സംസാരിച്ച കാര്യങ്ങള്‍ പറയുന്നു. അതില്‍ അമ്മയുടെ കുട്ടിക്കാലത്തെ കാര്യങ്ങളും ഉള്‍പ്പെട്ടിരുന്നു. അവന് പ്രേതങ്ങളുമായി സംസാരിക്കാന്‍ കഴിയുമെന്ന് അമ്മ മനസിലാക്കുന്നു.

മാല്‍ക്കം വീട്ടിലെത്തുമ്പോള്‍ അന്ന അവരുടെ വിവാഹ വീഡിയൊ ടിവിയിലിട്ട് കണ്ട് ആ കിടപ്പില്‍ ഉറങ്ങുകയായിരുന്നു. നീ എന്തിനെന്നെ വിട്ടുപോയി എന്ന് അന്ന ഉറക്കത്തില്‍ ചോദിക്കുന്നുണ്ടായിരുന്നു. ആ ചോദ്യത്തിനൊപ്പം അവരുടെ വിവാഹമോതിരം അവളുടെ കൈയ്യില്‍ നിന്നും താഴെ വീഴുന്നു. പെട്ടെന്ന് വെടിയേറ്റ ഓര്‍മ്മ മാല്‍ക്കത്തിന് തിരികെ എത്തുന്നു. അയാള്‍ ശരീരത്തിന്റെ പിന്‍ഭാഗത്ത് തൊട്ടുനോക്കുന്നു. അപ്പോഴും ചോരയുടെ നനവ്. താന്‍ മരണപ്പെട്ടവനാണെന്ന തിരിച്ചരിവ് മാല്‍ക്കത്തിനുണ്ടാകുന്നു. മരിക്കും മുന്‍പ് പറയാന്‍ ബാക്കിവച്ച വാക്കുകള്‍ അയാള്‍ ഉരുവിടുന്നു. അന്ന, നിന്നെ ഞാന്‍ ഏറെ സ്‌നേഹിക്കുന്നു, മറ്റെന്തിനേക്കാളും അധികം. ഇത്രയും പറയുന്നതോടെ മാല്‍ക്കം അപ്രത്യക്ഷനാകുന്നു.

ഇതില്‍ സാധാരണ ഭയം ജനിപ്പിക്കുന്ന ഹോളിവുഡ്  ചിത്രങ്ങളിലെ പോലെ ശബ്ദവും ദൃശൃവും അനാവശ്യമായി ഉപയോഗിക്കാതെ കുടുംബബന്ധം , വ്യക്തിബന്ധംം, മനശാസ്ത്ര പരമായ വിഷയങ്ങള്‍ ഒക്കെ മനോഹരമായി അപഗ്രഥിക്കുകയാണ് എഴുത്തുകാരനും സംവിധായകനും. എന്നാല്‍ കാണികളില്‍ ഒരു സുഖമുള്ള ഭയം ജനിപ്പിക്കുകയും ചെയ്യുന്നു. ചിത്രത്തിലെ സസ്‌പെന്‍സും  അവസാനമുള്ള ട്വിസ്റ്റുമാണ് ഏറ്റവും  വലിയ പ്രത്യേകത. അതുതന്നെയാണ് 20 വര്‍ഷത്തിനുശേഷവും ഈ ചിത്രം പുതുമ നശിക്കാതെ നിലനില്‍ക്കുന്നതും.



1 comment:

  1. Grt...
    ഇത് വരെ അറിയാതിരുന്ന വിവരണങ്ങൾ ... കൗതുകം ഉളവാക്കുന്ന തീം - അശാസ്ത്രീയമാണെങ്കിലും.. ഒന്ന് കാണണം...thanx for sharing your views..

    ReplyDelete