Thursday 18 July 2019

Super Deluxe - A super duper Tamil movie

 സൂപ്പര്‍ ഡീലക്‌സ്

തമിഴ് ഭാഷയില്‍ അടുത്തകാലത്ത് കണ്ട മികച്ച ചിത്രം ഏതെന്നു ചോദിച്ചാല്‍ തീര്‍ച്ചയായും അത് സൂപ്പര്‍ ഡീലക്‌സാണ്. വളരെ വ്യത്യസ്തമായ നാല് ജീവിതാനുഭവങ്ങളുടെ മനോഹരമായ ഇഴചേര്‍ക്കലിലൂടെയാണ് ത്യാഗരാജന്‍ കുമാരരാജ താനൊരു മികച്ച സംവിധായകനാണ് എന്നു തെളിയിക്കുന്നത്. അതും ആറുവര്‍ഷം നീണ്ട മൗനത്തിനുശേഷമുള്ള പുനഃപ്രവേശനത്തിലൂടെ.

ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ മനുഷ്യരുടെ നെറിയും നെറികേടും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും കുറ്റങ്ങളും കുറവുകളും അറിവില്ലായ്മയും അന്ധവിശ്വാസവും ഒപ്പം കുറെ നന്മകളുമാണ് സംവിധായകനും തിരക്കഥാകാരന്മാരും ചേര്‍ന്ന് അവതരിപ്പിക്കുന്നത്.

ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയം മുന്‍കാമുകനെ വിളിച്ചുവരുത്തി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വയമ്പിലൂടെയാണ് കഥ തുടങ്ങുന്നത്. ബന്ധപ്പെടുന്നതിനിടയില്‍ അവന്‍ മരിക്കുന്നു. ബോഡി എന്തുചെയ്യും എന്നറിയാതെ അമ്പരക്കുന്ന അവളുടെ മുന്നില്‍ ഭര്‍ത്താവ് മുഗില്‍ പ്രത്യക്ഷപ്പെടുന്നത് അടുത്ത ഫ്‌ളാറ്റിലെ താമസക്കാരന്റെ അതിഥികളെ വിശ്രമിക്കാനായി കൂട്ടിക്കൊണ്ടുവന്നുകൊണ്ടാണ്. അതില്‍ വികൃതിയായ ഒരു പയ്യനും. അവര്‍ അവിടെ ഇരിക്കുമ്പോള്‍ത്തന്നെ വയമ്പ് മുഗിലിനോട് കാര്യം പറയുന്നു. അവള്‍ കുറ്റമേറ്റ് പോലീസിന് കീഴടങ്ങാന്‍ തയ്യാറാകുന്നുണ്ടെങ്കിലും വലിയ അഭിനേതാവാകാന്‍ സ്വപ്‌നം കണ്ട് കഴിയുന്ന മുഗില്‍ അതിനെ എതിര്‍ക്കുന്നു. ബോഡി ഡിസ്‌പോസ് ചെയ്താലുടന്‍ ഡൈവോഴ്‌സ് എന്ന വ്യവസ്ഥയില്‍ അവര്‍ എത്തിച്ചേരുന്നു. ശരീരം സൂക്ഷിച്ചിരിക്കുന്നത് ഫ്രിഡ്ജിലാണ്. അതിഥികള്‍ക്ക് ചായയുണ്ടാക്കാന്‍ ഫ്രിഡ്ജില്‍ നിന്നും പാലെടുക്കുമ്പോള്‍ ഒരു സ്ത്രീയുടെ ചോദ്യമുണ്ട്, ഫ്രിഡ്ജില്‍ നോണ്‍ വെജ് ഒന്നുമില്ലല്ലൊ --ല്ലെ ?  ഇവിടെ തുടങ്ങി ബ്ലാക് ഹ്യൂമറിന്റെ ഒരു ഘോഷയാത്രയാണ് ചിത്രത്തില്‍.

ഈ കുടുംബത്തിന്റെ കഥയ്ക്ക് സമാന്തരമായി മൂന്ന് കഥകളുണ്ട്. ഒന്ന്, നീലചിത്രംകാണാന്‍ ക്ലാസ് കട്ട് ചെയ്ത് തുയവന്റെ വീട്ടില്‍ കൂടുന്ന കൂട്ടുകാര്‍.ചിത്രം തുടങ്ങുമ്പോള്‍ കാണുന്നത് കൂട്ടത്തിലുള്ള സൂരിയുടെ അമ്മയെയാണ്. സൂരി വയലന്റാവുന്നു. ടിവി തല്ലിയുടച്ച ശേഷം അവന്‍ ഇറങ്ങി ഓടുന്നു. മോഹന്‍ എന്ന സുഹൃത്ത് പിന്നാലെയും.

തുയവന് ജീവിതം വഴിമുട്ടിയപോലെയായി. വൈകിട്ട് അച്ഛന്‍ വരുന്നതിന് മുന്‍പ് പുതിയ ടിവി വാങ്ങിവച്ച് പഴയതിനെ മാറ്റണം. കൂട്ടുകാരായ ബാലാജിയും വസന്തും ഒപ്പം ചേര്‍ന്നു. അവര്‍ പൈസയുണ്ടാക്കാനായി ഒരു ലോക്കല്‍ ഗുണ്ടയില്‍ നിന്നംു ഒരു ക്വട്ടേഷന്‍ വര്‍ക്ക് എടുക്കുന്നു.

ഈ സമയം ജ്യോതിയുടെ വീട്ടില്‍ ആഘോഷത്തിരക്കാണ്. ജ്യോതിയുടെ ഭര്‍ത്താവ് മാണിക്കം ഏഴുവര്‍ഷത്തിന് മുന്‍പ് വീട് വിട്ടുപോയിട്ട് മടങ്ങി വരുകയാണ്. ബന്ധുക്കളൊക്കെ കൂടിയിട്ടുണ്ട്. മകന്‍ റാസൂട്ടി ത്രില്ലിലാണ്. ഒടുവില്‍ വന്നിറങ്ങുന്നത് ട്രാന്‍സ് വുമണായി മാറിയ ശില്‍പ്പ എന്ന മാണിക്കം. എല്ലാവരും തരിച്ചു നില്‍ക്കുമ്പോള്‍ റാസൂട്ടിമാത്രം നോര്‍മല്‍. അവന് അപ്പായെ സ്‌കൂളില്‍ കൊണ്ടുപോകണം.കൂട്ടുകാരെ കാണിച്ചു കൊടുക്കണം.

അമ്മയെ കൊല്ലാന്‍ സ്‌ക്രൂ ഡ്രൈവറുമായി പോയ സൂരി പടിയില്‍ കാലുതെറ്റി വീണതോ സ്വയം കുത്തിയതോ എന്നറിയാത്തവിധം നെഞ്ചത്ത് മുറിവോടെ വീടിന് മുന്നില്‍ വീഴുന്നു. അമ്മ ലീല അവനെ ആസ്പത്രിയില്‍ കൊണ്ടുപോകുന്നു. അവള്‍ വേശ്യാവൃത്തി ചെയ്ത് കുടുംബം പോറ്റേണ്ടി വന്നത് ഭര്‍ത്താവ് ധനശേഖരന്‍ അന്ധവിശ്വാസിയായി മാറിയതിനാലാണ്. സുനാമിയില്‍ രക്ഷപെട്ടവനാണ് ധനശേഖരന്‍. അവന്‍ കെട്ടിപ്പിടിച്ചു കിടന്ന പ്രതിമയാണ് അവനെ രക്ഷിച്ചത് എന്ന വിശ്വാസത്തില്‍ ആ പ്രതിമയെ പൂജിക്കുന്ന ധനശേഖരന്‍ അര്‍പ്പുതം എന്നാണറിയപ്പെടുന്നത്.പ്രാര്‍ത്ഥനയിലൂടെ രോഗങ്ങള്‍ മാറ്റാന്‍ കഴിവുണ്ട് തനിക്കെന്ന് അര്‍പ്പുതം വിശ്വസിക്കുന്നു. അവന്‍ ആശുപ്രത്രിയില്‍ നിന്നും മകനെ തട്ടിയെടുത്ത് പ്രതിമയ്ക്കുമുന്നില്‍ കൊണ്ടുവന്ന് രോഗശാന്തി ശുശ്രൂഷ ചെയ്യുന്നു. ലീല വന്ന് ബലമായി അവനെ തിരികെ കൊണ്ടുപോകുന്നു.

മാണിക്കവും മോനും സ്‌കൂളിലേക്ക് പോകും വഴി റാസക്കുട്ടിയെ മൂത്രമൊഴിക്കാന്‍ യൂറിനലില്‍ കൊണ്ടുപോകുന്നു. ഒരു പോലീസുകാരന്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന ആളാണ് മാണിക്കമെന്ന ധാരണയില്‍ അവനെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോകുന്നു. ബെര്‍ലിന്‍ എന്ന വിടനായ സ്‌റ്റേഷന്‍ ഓഫീസര്‍ മാണിക്കം എന്ന ശില്‍പ്പയെ ഓറല്‍ സെക്‌സിന് വിധേയയാക്കുന്നു. അവിടെ നിന്നും അവനും മകനും സ്‌കൂളിലെത്തുമ്പോള്‍ അവിടെയും മോശമായ അനുഭവമുണ്ടാകുന്നു. അതോടെ മാണിക്കം തിരികെ മുംബയ്ക്കുപോകാന്‍ ടിക്കറ്റെടുക്കുന്നു. ഇതിനിടെ റാസക്കുട്ടിയെ കാണാതാകുന്നു.

ബോഡി ഫ്‌ളാറ്റില്‍ നിന്നും സമര്‍ത്ഥമായി പുറത്തുകൊണ്ടുവന്ന് റയില്‍വെ ട്രാക്കില്‍ വണ്ടി നിര്‍ത്തി ട്രെയിന്‍ വണ്ടിയിലിടിച്ച് മരണപ്പെട്ടു എന്ന സാഹചര്യം സൃഷ്ടിക്കാനായിരുന്നു മുഗിലിന്റെ പദ്ധതി. എന്നാല്‍ ബര്‍ലിന്‍ ഇത് കണ്ടെത്തുന്നു. അവിടെയും ബര്‍ലിന് ആവശ്യം സുന്ദരിയായ വയമ്പിനെയാണ്. പണം കൊടുക്കാമെന്നു പറയുന്നത് അയാള്‍ കേള്‍ക്കുന്നില്ല. ഭാര്യയും ഭര്‍ത്താവും കടുത്ത മനസിക സമ്മര്‍ദ്ദത്തിലാവുന്നു.

ടിവി വാങ്ങാന്‍ പണമുണ്ടാക്കാന്‍ ക്വാട്ടേഷന്‍ ഏറ്റെടുത്ത് പരാജയപ്പെട്ട കുട്ടികള്‍ക്ക് ലേക്കല്‍ ഗുണ്ട നിശ്ചയിച്ച ബാധ്യതകൂടി നിറവേറണ്ട അവസ്ഥയാണുണ്ടാവുന്നത്. ഗത്യന്തരമില്ലാതെ അവര്‍ ഒരു സേട്ടുവിന്റെ വീട്ടില്‍ കയറി മോഷണം നടത്തുന്നു. പക്ഷെ ലഭിക്കുന്നത് കാലഹരണപ്പെട്ട 500 ന്റെ നോട്ടുകളായിരുന്നു. അവര്‍ വീണ്ടും സേട്ടുവിന്റെ വീട്ടില്‍ത്തന്നെ പോകുന്നു. അവിടെവച്ച് ഒരു പെണ്‍കുട്ടിയെ കാണുന്നു. അവള്‍ പണം നല്കാന്‍ സമ്മതിക്കുന്നു. പക്ഷെ അവള്‍ ഒരന്യഗ്രഹ ജീവിയാണ് എന്നകാര്യം അവരെ ബോധ്യപ്പെടുത്തുന്നു. സേട്ടുവുമായി ലിങ്ക് ചെയ്താണ് അവള്‍ ഭൂമിയില്‍ ജീവിച്ചിരുന്നത്. സേട്ടു മരിച്ചതോടെ അവള്‍ക്കൊരു ബന്ധക്കാരന്‍ വേണം പകരമായി. ബാലാജിയില്‍ ഇഷ്ടം തോന്നിയ അവള്‍ ബാലാജിയുടെ ഒരു ക്ലോണിനെ ഉണ്ടാക്കി ഒപ്പം നിര്‍ത്തി അപരനെ കൂട്ടുകാര്‍ക്കൊപ്പം വിട്ടു. അവര്‍ ടിവി വാങ്ങി വീട്ടില്‍ വച്ചു.

ബര്‍ലിന്‍ ഒരൊഴിഞ്ഞ ഷെഡിലേക്ക് മുഗിലെനെയും വയമ്പിനെയും കൊണ്ടുവരുന്നു. മുഗിലിനെ വണ്ടിയില്‍ ചെയിനില്‍ നിര്‍ത്തിയശേഷം വയമ്പിനെ ബാലാല്‍ക്കാരത്തിനൊരുങ്ങുന്നു. പഴയ ടിവി എടുത്ത് ഫ്‌ളാറ്റിന് മുകളില്‍ നിന്നും കുട്ടികള്‍ വലിച്ചെറിയുന്നത് ഈ സമയത്താണ്. മേല്‍ക്കൂരകീറി അത് കൃത്യമായി ബെര്‍ലിന്റെ തലയില്‍ വീണ്  അയാള്‍ മരിക്കുന്നു. രണ്ട് ബോഡിയും ഒന്നിച്ച് വാഹനത്തില്‍ ഇരുത്തി വയമ്പും മുഗിലും സ്‌കൂട്ടാവുന്നു.

റാസക്കുട്ടിയെ കാണാതായ മാണിക്കം പോകുംവഴി അര്‍പ്പുതത്തെ കാണുന്നു. മാണിക്കവും സുനാമിയില്‍ നിന്നംു രക്ഷപെട്ടാതാണെന്നും എന്നിട്ടും പാപിയായ ഞാന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി വിറ്റെന്നും അവര്‍ കണ്ണും കൈയ്യുമില്ലാതെ ഭിക്ഷാടനം നടത്തുന്നത് കണ്ടിട്ടുണ്ടെന്നുമൊക്കെ പറയുന്നു. മകന്റെ ചികിത്സയ്ക്ക് പണംകിട്ടാതെ ഭ്രാന്ത് മൂത്ത് അര്‍പ്പുതം പ്രതിമ തകര്‍ക്കുന്നു. വലരെകാലം മുന്‍പ് മുങ്ങിയ ഒരിറ്റാലിയന്‍ കപ്പലിലുണ്ടായിരുന്ന പ്രതിമയായിരുന്നു അത്. പ്രതിമ പൊട്ടിയപ്പോള്‍ പുറത്തേക്ക് ചിതറിയത് ഡയമണ്ടുകള്‍. പണം കിട്ടിയതോടെ അര്‍പ്പുതം മകന്റെ ഓപ്പറേഷന്‍ നടത്തിക്കുന്നു. ലീലയ്‌ക്കൊപ്പം ജീവിതത്തിലേക്ക് മടങ്ങുന്നു.

മാണിക്കം വീട്ടിലെത്തുമ്പോള്‍ മകന്‍ അവിടെയുണ്ട്.അച്ഛന്‍ മടങ്ങിപ്പോകുമെന്നത് അവനെ വേദനിപ്പിച്ചു. അവനുവേണ്ടി അയാള്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നു. വയമ്പും മുഗിലും ഒന്നിച്ചു തന്നെ ജീവിക്കാന്‍ തീരുമാനിക്കുന്നു.

 ജീവിതത്തെക്കുറിച്ചുള്ള ചില ഫിലോസഫികള്‍ ഒരു പോണ്‍ഡോക്ടര്‍ പറയുന്നതിന്റെ വിഷ്വലുകളും ഇഴചേര്‍ത്ത്, നീയും ഞാനും ഈ പ്രപഞ്ചവും കണികകളും എല്ലാം ഒന്നാണെന്ന് അന്യഗ്രഹ ജീവിയായ പെണ്‍കുട്ടി പറയുന്നിടത്ത് ചിത്രം അവസാനിക്കുന്നു.

സിനിമയുടെ കഥ ത്യാഗരാജന്റേതുതന്നെയാണ്. തിരക്കഥ നാല് പേര്‍ ചേര്‍ന്നാണ് തയ്യാറാക്കിയത്. ത്യാഗരാജന് പുറമെ മിസ്‌ക്കിനും നളന്‍ കുമാരസ്വാമിയും നീലന്‍.കെ.ശേഖറുമാണ് ഇത് നിര്‍വ്വഹിച്ചത്. കൂട്ടായ്മയുടെ ഒരു ശക്തി തിരക്കഥയ്ക്കുണ്ട്. പി.എസ്.വിനോദും നിരവ് ഷായും ചേര്‍ന്ന് ഒപ്പിയെടുത്ത ദൃശ്യങ്ങളെ കോര്‍ത്തിണക്കിയത് സത്യരാജ് നടരാജനാണ്. യുവന്‍ ശങ്കര്‍ രാജയുടെ സംഗീതം ചിത്രത്തിന് മാറ്റുകൂട്ടി. അഭിനേതാക്കള്‍ ഒന്നിനൊന്ന് മികച്ചു നിന്നു. ശില്‍പ്പ എന്ന മാണിക്കമായി വിജയ് സേതുപതി തന്റെ മറ്റൊരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു. വയമ്പായി സാമന്തയും മുഗിലായി ഫഹദ് ഫാസിലും മികച്ച അഭിനയം കാഴ്ചവച്ചു. രമ്യ കുഷ്ണന്റെ ലീലയും മിസ്‌ക്കിന്റെ അര്‍പ്പുതവും മികവുറ്റതായി. ബര്‍ലിനായി വരുന്ന ഭഗവതി പെരുമാളിനോട് തോന്നുന്ന പക അയാളുടെ മരണത്തിലും തീരാത്തവിധമാക്കാന്‍ ആ നടന് കഴിഞ്ഞു. റാസൂട്ടിയായി വന്ന അശ്വന്തും അമ്മ ജ്യോതിയായി വന്ന ഗായത്രിയും  കൗമാരക്കാരായ വിജയ്, നവീന്‍, ജയന്ത്, അബ്ദുള്‍ ജബ്ബാര്‍, രാമസാമിയായി വന്ന രാമണ,അന്യഗ്രഹജീവിയായി വന്ന മൃണാളിനി രവി എന്നിവരെ എടുത്തു പറയേണ്ടതുണ്ട്. തീര്‍ച്ചയായും ത്യാഗരാജനില്‍ നിന്നും വീണ്ടും മികച്ച രചനകള്‍ പ്രതീക്ഷിക്കാം. 



No comments:

Post a Comment