Friday 19 July 2019

Tamil movie - KEE - a spoiled theme


 കീ - നിരാശപ്പെടുത്തിയ  തമിഴ് ചിത്രം 



  ഇന്റര്‍നെറ്റിന്റെ ലോകം നന്മയ്ക്കും തിന്മയ്ക്കും ഉപയോഗിക്കാം. നന്മയ്ക്കായി ഉപയോഗിക്കുമ്പോള്‍ നമുക്കതില്‍ ആനന്ദം കണ്ടെത്താം, തിന്മയാണെങ്കില്‍ അതിലേക്ക് അറിഞ്ഞൊ അറിയാതെയൊ ചെന്നുചാടുന്നവര്‍ക്കെല്ലാം നാശമുണ്ടാകും. ബ്ലൂവെയ്ല്‍ പോലുള്ള ഗയിമുകള്‍ എത്രയൊ പേരുടെ മരണത്തിന് ഇടയാക്കി. ഹാക്കേഴ്‌സിലും നല്ലവരും കെട്ടവരുമുണ്ട്. തമാശയ്ക്കായി ഹാക്ക് ചെയ്യുന്ന ,എന്നാല്‍ എന്‍ജിനീയറിംഗ് പഠനത്തില്‍ വലിയ താത്പര്യം കാണിക്കാത്ത ഒരു വിദ്യാര്‍ത്ഥിയാണ് സിദ്ധാര്‍ത്ഥ്. ജീവിതം മൊത്തത്തില്‍ ഒരു തമാശയായി കാണുന്ന അപ്പന്‍ ഗണേശ് റാവുവും ഗൗരവക്കാരിയായ അമ്മ വള്ളിയും അവന്റെ സുഹൃത്ത് മാര്‍ക്കും ചേര്‍ന്നാണ് കഥയുടെ പശ്ചാത്തലമൊരുക്കുന്നത്. സിദ്ധാര്‍ത്ഥിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പെണ്ണുങ്ങളാണ് ദിയയും വന്ദനയും.

ഹാക്കിംഗിലൂടെ പെണ്‍കുട്ടികളുടെ സ്വകാര്യതപോലും കണ്ടെത്തുന്ന കഥാപാത്രമാണ് സിദ്ധാര്‍ത്ഥ്. അങ്ങിനെയിരിക്കെ, നാട്ടില്‍ കുറെ അപകടങ്ങള്‍ സംഭവിക്കുന്നു. എല്ലാംതന്നെയും അദൃശ്യനായ ഒരാളിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംഭവിക്കുന്നതും. ആ അദൃശ്യന്‍ ശിവം എന്ന മാനസികരോഗിയായ കംപ്യൂട്ടര്‍ വിദഗ്ധനും അവന്റെ സുഹൃത്തുക്കളുമാണ്. സിദ്ധാര്‍ത്ഥ് അവരുടെ ശത്രുവായി മാറുന്നത് അവന്‍ അവര്‍ക്ക് മാര്‍ഗ്ഗതടസമാകുമ്പോഴാണ്. സിദ്ധാര്‍ത്ഥിനെ ഇല്ലായ്മ ചെയ്യാനുള്ള ശിവത്തിന്റെ ശ്രമത്തില്‍ സിദ്ധാര്‍ത്ഥിന് നഷ്ടമാകുന്നത് അവന്റെ പ്രിയപ്പെട്ട അച്ഛനെയാണ്. തുടര്‍ന്ന് ,അവന്‍ അതിസാഹസികമായി തന്ത്രങ്ങള്‍ മെനഞ്ഞ് ശിവത്തെയും കൂട്ടരെയും ഇല്ലായ്മ ചെയ്യുന്നു. ഇതാണ് കഥ.

എന്നാല്‍ തിരക്കഥ സംവിധാനം നിര്‍വ്വഹിച്ച കാളീസിന് ചിത്രത്തെ വേണ്ടത്ര ഗൗരവത്തോടെ സമീപിക്കാന്‍ കഴിഞ്ഞില്ല. കളിയും തമാശയും ഇടയ്ക്കല്‍പ്പം ഗൗരവവും എന്ന വിധമായിപ്പോയി ചിത്രം. അതുകൊണ്ടുതന്നെ ഇതൊരു കൊമേഷ്യല്‍ കോമഡിയുമായില്ല സയന്‍സ് ഫിക്ഷനുമായില്ല. എവിടെയും എത്താതെപോയൊരു ചിത്രം. കഥാപാത്രങ്ങള്‍ക്കൊന്നും മനസില്‍ ഇടം കിട്ടാതെപോയി. അബിനന്ദന്‍ രാമാനുജത്തിന്റെ ക്യാമറയും നാഗൂരന്റെ എഡിറ്റിംഗും വിശാല്‍ ചന്ദ്ര ശേഖറിന്റെ സംഗീതവും ശരാശരിക്ക് മുകളിലാണ്. എങ്കിലും സംവിധായകന്റെ അസാന്നിധ്യം ചിത്രത്തെ തകര്‍ത്തുകളഞ്ഞു.

സിദ്ധാര്‍ത്ഥായി ജീവയും ശിവമായി ഗോവിന്ദ് പത്മസൂര്യയും ദിയയായി നിക്കി ഗില്‍റാണിയും വന്ദനയായി അനൈക സോതിയും പ്രത്യക്ഷപ്പെട്ടു. സിദ്ധാര്‍ത്ഥിന്റെ സുഹൃത്തായ മാര്‍ക്കിനെ അവതരിപ്പിച്ച ആര്‍.ജെ.ബാലാജിയും അച്ഛനായി വന്ന രാജേന്ദ്ര പ്രസാദും അമ്മയായി അഭിനയിച്ച സുഹാസിനിയുമാണ് കുറച്ചെങ്കിലും ശ്രദ്ധ കിട്ടിയ കഥാപാത്രങ്ങള്‍.

കാലീസ് ഭാവിയില്‍ ചിത്രമെടുക്കുമ്പോള്‍ നല്ല ഹോംവര്‍ക്ക് ചെയ്യും എന്നു പ്രതീക്ഷിക്കാം. 

No comments:

Post a Comment