Friday 5 July 2019

Story -- Ormacheppu thurannappol

കഥ

  ഓര്‍മ്മച്ചെപ്പ്തുറന്നപ്പോള്‍ 

( 2001  ല്‍ എഴുതിയ കഥ) 

ഓഫീസിന്റെ ഒരരുകിലായി കസേരയില്‍ ചാരിയിരുന്ന് ശ്വാസത്തിന് ബുദ്ധിമുട്ടുകയായിരുന്നു ശങ്കരേട്ടന്‍.

' ശങ്കരേട്ടാ, വലിവ് തുടങ്ങിയൊ ? ', ക്ലാര്‍ക്ക് മജീദ് ചോദിച്ചു.

' സഹിക്കാന്‍ വയ്യാണ്ടായിരിക്കുന്നു. പ്രായം ഏറെയായില്ലെ കുഞ്ഞെ ', ശങ്കരേട്ടന്‍ കിതപ്പിനിടയില്‍ അത്രയും പറഞ്ഞു.

' എത്രയായി ?', മജീദ് വിടാന്‍ ഭാവമില്ല

' അന്‍പത്താറു കഴിഞ്ഞു', ശങ്കരേട്ടന്‍ മാറിടം തടവി.

'ങ്‌ഹേ - അപ്പോള്‍ പെന്‍ഷന്‍ --? ', മജീദ് സംശയം പ്രകടിപ്പിച്ചു.

' അഞ്ചു വര്‍ഷത്തെ മിലിിട്ടറി സര്‍വ്വീസിന്റെ ആനുകൂല്യം', സൈനികസേവനകാര്യം പറഞ്ഞപ്പോള്‍ ശങ്കരേട്ടന് അല്‍പ്പം ഊര്‍ജ്ജം കൂടിയപോലെ.

' അപ്പൊ ശങ്കരേട്ടന്‍ വിമുക്തഭടനാണ്-ല്ലെ ', മജീദ് പുതിയൊരറിവിന്റെ തുടര്‍ച്ചയ്ക്കായി കാതോര്‍ത്തു.

' ഓ- അത് വളരെ രസകരമായൊരനുഭവമാ കുഞ്ഞെ. അറുപത്തിരണ്ടിലാ സംഭവം. അന്ന് ഇരുപത്തിയഞ്ച് ഇരുപത്തിയാറ് വയസുകാണും. ഇന്ത്യ ചൈനയുമായടിച്ച് മുട്ടുമടക്കിയ സമയം. കൃഷ്ണ മേനോന്‍ സാറ് പ്രതിരോധം ശക്തമാക്കണമെന്ന് പറയുമ്പോഴൊക്കെ സമാധാനം സമാധാനം എന്നു വിളിച്ചുകൂവിയവര്‍ക്ക് വെള്ളിടിയേറ്റ അവസ്ഥയായിരുന്നു. വൈകിയുദിച്ച ബുദ്ധി നേതാക്കളെ ഉണര്‍ത്തിയപ്പോള്‍, തടിമിടുക്കുള്ളവരെ മിലിട്ടറിയിലേക്ക് തെരഞ്ഞെടുക്കുവാന്‍ തീരുമാനമായി. അമ്മ മരിച്ചതിനു ശേഷം വലിയ നിയന്ത്രണമൊന്നുമില്ലാതെ, കൂട്ടുകാരോടൊപ്പം കറങ്ങി നടക്കുകയായിരുന്നു ഞാന്‍. അച്ഛനാണെങ്കില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നെല്ലളവും മറ്റുമായി മുഴുവന്‍ സമയവും ക്ഷേത്രത്തിലാണ്. അച്ഛന്റെ കീശയില്‍ നിന്നും പണം കിട്ടും. കുടിച്ചും കളിച്ചും നടക്കുകയാണ് പതിവ്. ഒന്നുരണ്ട് സുഹൃത്തുക്കള്‍ എറണാകുളത്തുണ്ടായിരുന്നു. ഒരു ദിവസം അവരെ കാണാമെന്നു കരുതി കുറെ പണവുമെടുത്ത് സ്ഥലം വിട്ടു.'

 ശങ്കരേട്ടന്‍ ഒരു ബീഡിക്ക് തീ കൊളുത്തി ശ്വാസം ഒന്നാഞ്ഞു വലിച്ചു. എന്നിട്ട് തുടര്‍ന്നു. ' കുറച്ചു ദിവസം കറങ്ങി നടന്ന് പണമൊക്കെ തീര്‍ത്ത് കോളേജ് ഗ്രൗണ്ടിനുമുന്നിലൂടെ പോകവെ ഒരാള്‍ക്കൂട്ടം കണ്ടു. വെറുതെ കയറി നോക്കി. മിലിട്ടറിയിലേക്ക് ആളെടുപ്പാണെന്നറിഞ്ഞു. ഇന്നത്തെപോലെയല്ല, പട്ടാളത്തില്‍ ചേരാന്‍ ആളുകള്‍ നന്നെ കുറവാണ്. ഉള്ളവരില്‍തന്നെ കൊള്ളാവുന്നവര്‍ വിരലിലെണ്ണാന്‍ മാത്രം. ഒരു സര്‍ദാര്‍ജിയാണ് റിക്രൂട്ട് ചെയ്യുന്നവരില്‍ പ്രധാനി. അയാള്‍ ഓരോരുത്തരെയായി വന്നുനോക്കി കൈയ്യില്‍ പിടിച്ചൊന്നമര്‍ത്തും. കൊള്ളാമെന്നു തോന്നുന്നവരെ ഉള്ളിലേക്ക് കടത്തി വിടും. ഇതൊക്കെ നോക്കിനിന്ന എന്റെ കൈയ്യില്‍ സര്‍ദാറിന്റെ കൈ വീണപ്പോള്‍ ഞാനൊന്നു ഞെട്ടി. ഹിന്ദി അറിയില്ല. എന്തു പറയണമെന്നും നിശ്ചയമില്ല. അയാള്‍ എന്നെ ഉള്ളിലേക്ക് കടത്തിവിട്ടു. പരിശോധന കഴിഞ്ഞു. നൂറു ശതമാനവും ഫിറ്റ്. കത്തയയ്ക്കും, വന്നാല്‍ മതി എന്നു പറഞ്ഞു. ഞാന്‍ തിരികെ പോന്നു. പോരുന്ന വഴിക്ക് ചിന്തിച്ചു, ഒന്നു പോയാലെന്താ  ? വെറുതെ നില്‍ക്കുന്നതിനേക്കാള്‍ നല്ലത് നാടിന് എന്തെങ്കിലും ചെയ്യുന്നതല്ലെ. ഒന്നൂല്ലെങ്കിലും കുടിക്കാന്‍ നല്ല മദ്യമെങ്കിലും കിട്ടുമല്ലൊ. അങ്ങിനെ ഒരു തീരുമാനമെടുത്തു. കത്ത് കിട്ടിയപ്പോള്‍ അച്ഛനോടുപോലും പറയാതെ വണ്ടി കയറി. മദ്രാസും ആന്ധ്രയും മഹാരാഷ്ട്രയും കടന്ന് വടക്കേ ഇന്ത്യയിലേക്കുള്ള ആദ്യ യാത്ര. യുദ്ധം കഴിഞ്ഞ സമയമായതിനാല്‍ പട്ടാളക്കാര്‍ നാടിന് ഒരാവേശമായിരുന്നു. വണ്ടി നിര്‍ത്തുന്നിടത്തെല്ലാം സ്ത്രീകള്‍ ഭക്ഷണവുമായി വന്നു നില്‍ക്കുമായിരുന്നു. പട്ടാളക്കാര്‍ക്ക് ഭക്ഷണം നല്‍കി, തിലകം ചാര്‍ത്തി അവര്‍ സംതൃപ്തരാകും. നാടിന്റെ അഭിമാനം സംരക്ഷിക്കേണ്ടവരല്ലെ, വീണ്ടെടുത്ത സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കേണ്ടവര്‍. ഇതായിരുന്നു അന്നത്തെ വികാരം. ഇന്നിപ്പോള്‍ മറ്റെല്ലാ തൊഴിലുംപോലെ ഒന്നായിമാറി പട്ടാളസേവനം', ശങ്കരേട്ടന്‍ ഒരു ദീര്‍ഘശ്വാസം വിട്ടു.

 'ഗ്വാളിയറില്‍ എത്തുമ്പോള്‍ തണുത്ത് വിറയ്ക്കുകയായിരുന്നു. ഡിസംബറിലെ കൊടും തണുപ്പ്. ചത്തുപോകുമെന്നു തോന്നി. ഇപ്പോഴും ആ തണുപ്പ് തൊട്ടനുഭവപ്പെടുന്നുണ്ട് ഉള്ളില്‍. ദില്ലി കാന്റിലെ ക്യാമ്പിലെത്തി ജോയിന്‍ ചെയ്തു. അവിടെ ഹവില്‍ദാര്‍ ക്ലാര്‍ക്ക് പാങ്ങോടുകാരന്‍ ദിവാകരനാണെന്നറിഞ്ഞു. വേഗം പോയി ചപ്പാത്തി കഴിച്ചുവന്നൊ, കമ്പിളിയും ഷൂസുമെല്ലാം എടുത്തു വയ്ക്കാം, അയാള്‍ പറഞ്ഞു. അപ്പോള്‍ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. പിന്നീടും അത്തരം ചില അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നമ്മള്‍ മലയാളികള്‍ സംസ്ഥാനം വിട്ടാല്‍ നല്ല യോജിപ്പാ, പ്രത്യേകിച്ചും പട്ടാളത്തില്‍. ചപ്പാത്തി കഴിച്ച് തിരികെ വന്നപ്പോള്‍ എല്ലാം റഡി. സുഖമായുറങ്ങി. അടുത്ത ദിവസം പ്രഭാതത്തില്‍  പ്രഭാകരന്‍ നായര്‍, വര്‍ഗ്ഗീസ്, വാസുദേവന്‍ പിള്ള തുടങ്ങിയവരെ പരിചയപ്പെട്ടു. നാടുവിട്ട ദുഃഖവും മാറി. അടുത്ത ചില ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ നൈനിത്താളില്‍ നിയമനമായി. ജോലി സുഖമുള്ളതായിരുന്നു. നേപ്പാളികളും ടിബറ്റുകാരും മറ്റും വലിയ കലുങ്കുകളും റോഡുകളും നിര്‍മ്മിക്കുമ്പോള്‍ സൂപ്പര്‍വൈസ് ചെയ്യുക, അത്യാവശ്യം ചില സഹായങ്ങളും ചെയ്യുക. രണ്ടുരൂപ കൊടുക്കുമ്പോള്‍ റം കിട്ടും. വാങ്ങിച്ച് കുടിച്ചുകൊണ്ടിരിക്കാം', ശങ്കരേട്ടന്‍ ആ ഓര്‍മ്മകളില്‍ അല്‍പ്പനേരം രസിച്ചു. എന്നിട്ട് തുടര്‍ന്നു.

    ' അന്നത്തെ സിക്കുകാര്‍ ഒരു പ്രത്യേക സ്വഭാവക്കാരാ.ഇന്ത്യ അവരുടേതാ, നമ്മള് തെക്കേഇന്ത്യക്കാര്‍ എന്തൊ മോശക്കാരാ എന്ന രീതി. വല്ലപ്പോഴും ചില കുഴപ്പങ്ങളൊക്കെയുണ്ടാകും. ഞങ്ങളുടെ നേതൃത്വം ഒരു മലയാളി സുബേദാര്‍ മേജര്‍ക്കായിരുന്നു.ഒരു മേനോന്‍. അധികം സംസാരിക്കുകയൊന്നുമില്ലെങ്കിലും മനുഷ്യപ്പറ്റുള്ളോനാ. അടുത്ത ടെന്റില്‍ സിക്കുകാരായിരുന്നു.കര്‍ത്താര്‍ സിഗ് എന്ന തലേക്കെട്ടുകാരനാണ് തലവന്‍. ചുവന്ന കണ്ണും രൗദ്രഭാവവുമുള്ള മൊരുടന്‍. ഒരു ദിവസം വെള്ളമെടുക്കുന്ന കാര്യത്തില്‍ പ്രഭാകരന്‍ നായരും മറ്റേ ക്യാമ്പിലെ കല്യാണ്‍സിംഗും തമ്മില്‍ ഒന്നുടക്കി. സിംഗ് ഇരുമ്പു മഗ്ഗുകൊണ്ട് നായരുടെ തലയ്ക്കടിച്ചു. ഞാന്‍ കുന്നിന്‍മുകളില്‍ നിന്ന് ഇത് കണ്ടു. പെട്ടെന്ന് മഞ്ഞിലൂടെ തെന്നിതാഴെയിറങ്ങിവന്ന് സിംഗിന് ഞാനൊന്നു കൊടുത്തു. അവന്‍ എന്നെ തല്ലാന്‍ വന്നു. അപ്പോഴേക്കും വര്‍ഗ്ഗീസും വാസുദേവന്‍ പിള്ളയും എത്തി. പൊരിഞ്ഞ അടിയായി. പ്രഭാകരന്‍ നായര്‍ ഒരു മണ്‍കോരികൊണ്ട് സിംഗിനെ നന്നായി ചാര്‍ത്തി. ഞങ്ങളുടെ ചീഫ് വിവരമറിഞ്ഞ്  ഓടിയെത്തി. സംഗതി കുഴപ്പമാണെന്നറിഞ്ഞ് എന്നോടും പ്രഭാകരനോടും ബോധംകെട്ടപോലെ കിടന്നുകൊള്ളാന്‍ പറഞ്ഞു. ഉടന്‍ ആശുപത്രിയില്‍ വിവരമറിയിച്ചു. വാന്‍ വന്നു. ഞങ്ങളെ രണ്ടുപേരെയും തലയ്ക്കു പരുക്കേറ്റ സിംഗിനെയും ആശുപത്രിയില്‍ കൊണ്ടുപോയി അഡ്മിറ്റു ചെയ്തു. ഡോക്ടര്‍ വന്നു പരിശോധിച്ചു. അറിയാവുന്ന ഹിന്ദിയില്‍ തട്ടിമുട്ടി ചിലതൊക്കെ പറഞ്ഞു. അപ്പോഴാണ് ഡോക്ടറുടെ മുഖത്തുവിടര്‍ന്ന പുഞ്ചിരി ശ്രദ്ധിച്ചത്. ', ആ തമാശ ഓര്‍ത്തിട്ടെന്നവണ്ണം ശങ്കരേട്ടന്‍ ഒന്നു ചിരിച്ചു.

' മധ്യവയസുള്ള സരസനും കഷണ്ടിക്കാരനുമായ ഡോക്ടര്‍ പറഞ്ഞു, എടാ മോനെ, നീ തിരുവനന്തപുരത്തുകാരനാ- ല്യോ ? എന്താന്നുവച്ചാ നല്ല ഭാഷേലങ്ങു പറ . എനിക്കാശ്വാസമായി. ഞാന്‍ സംഭവം വിവരിച്ചു. രണ്ടുപേര്‍ക്കും ക്ഷതമൊന്നുമില്ല. എങ്കിലും ഞാന്‍ സി ഗ്രേഡിട്ടേക്കാം. ശരീരമനക്കാന്‍ കഴിയാത്തവിധം ക്ഷതം - ന്താ - പോരെ. അദ്ദേഹം കണ്ണിറുക്കി ചിരിച്ചു. ഞാന്‍ കൈകൂപ്പി. സുഖഭക്ഷണത്തോടെ രണ്ടാഴ്ച ആശുപത്രിയില്‍ കഴിഞ്ഞു. എല്ലാം ശുഭം എന്നുകരുതിയപ്പോള്‍ കഷ്ടകാലം വരവായി. തിരികെ ടെന്റിലെത്തുമ്പോഴേക്കും ഞങ്ങളുടെ ചീഫ് മാറികഴിഞ്ഞിരുന്നു. കല്യാണ്‍സിംഗിന്റെ ക്യാമ്പിലെ പഴയ ചീഫ് കര്‍ത്താര്‍ സിംഗാണ് പുതിയ കാരണവര്‍. സംഗതി ഗുലുമാല് തന്നെ. ഇനി എന്ത് ? ', ശങ്കരേട്ടന്‍ സങ്കടത്തോടെ ഒരു ശ്വാസമെടുത്തു.

  ' കര്‍ത്താസിംഗില്‍ പ്രതികാരം ജ്വലിച്ചു. അയാള്‍ രണ്ടാമതൊരന്വേഷണം വച്ചു. ഞാനും പ്രഭാകരനും കുറ്റക്കാരെന്നു വിധിച്ച് ഒരു മാസത്തേക്ക് ശിക്ഷിച്ചു. ജയിലില്‍ മണ്ണുചുമന്നും പാറപൊട്ടിച്ചും വശം കെട്ടു. വിവരങ്ങള്‍ വീട്ടിലേക്ക് എഴുതാന്‍പോലും മാര്‍ഗ്ഗമില്ല. കത്ത് അധികാരികള്‍ വായിച്ച് നോക്കിയെ അയയ്ക്കൂ. ഈ സമയം ദൈവദൂതനെപോലെ പഴയ ചീഫ് ജയിലിലെത്തി. നിങ്ങളെ അവന്‍ വെറുതെ വിടില്ല. ഇനിയും ശിക്ഷയുണ്ടാകും. ഒരു മാസം കഴിഞ്ഞാല്‍ മറ്റൊരു ജയിലിലേക്ക് മാറ്റാനും സൈന്യത്തില്‍ നിന്നും നീക്കാനും സാധ്യതയുണ്ട്. അതുകേട്ടതോടെ ആകെയൊരു മരവിപ്പ് അനുഭവപ്പെട്ടു. ഏതായാലും വിവരമെല്ലാം എഴുതിത്തന്നോളൂ. കത്ത് ആരും കാണാതെ ഞാന്‍ നാട്ടിലേക്ക് അയയ്ക്കാം,അദ്ദേഹം പറഞ്ഞു. ആ നല്ല മനുഷ്യന്റെ കാരുണ്യം കൊണ്ട് ഞങ്ങളുടെ ദുഃസ്ഥിതി വീട്ടിലറിയിച്ചു. നാട്ടിലെ സ്വാധീനമെല്ലാം ഉപയോഗപ്പെടുത്തി പട്ടാളത്തില്‍ നിന്നും പിരിഞ്ഞുപോരാനുള്ള അനുമതി സംഘടിപ്പിച്ച് ഒരുവിധം തടി രക്ഷിച്ചു', ശങ്കരേട്ടന്‍ സാഹസിക ജീവിതം പറഞ്ഞവസാനിപ്പിച്ചു.

  ' ഏറെ താമസിയാതെ കല്യാണ്‍ സിംഗ് മരിച്ചതായി കൂട്ടുകാര്‍ അറിയിച്ചു. സത്യത്തില്‍ അപ്പോള്‍ തോന്നിയ ദുഃഖം പറഞ്ഞറിയിക്കാന്‍ കഴിയില്ല. പിന്നീട് പഞ്ചാബികള്‍ക്ക് എെന്തല്ലാം മാറ്റമുണ്ടായി. നമ്മള്‍ എത്ര മാറി. സൈന്യം എത്ര മാറ്റങ്ങള്‍ക്ക് വിധേയമായി. ങ്ഹാ - ഇപ്പൊ എല്ലാം പഴങ്കഥ പോലെ', ശങ്കരേട്ടന്‍ പറഞ്ഞുനിര്‍ത്തി എഴുന്നേറ്റു. തൊണ്ട കുറുകുകയായിരുന്നു. ഒന്നു ചുമച്ച് കഫം പറിച്ചെറിഞ്ഞ് വീണ്ടും കസേരയില്‍ വന്നു ചാരിയിരുന്നു. ഞങ്ങള്‍ ഉച്ചയുടെ ഇടവേള കഴിഞ്ഞെന്നു ബോധ്യപ്പെട്ട് അവരവരുടെ കസേരകളിലേക്ക് മടങ്ങി.


 

No comments:

Post a Comment