Tuesday 2 July 2019

campus politics and murders


 
ഈ ചുവരെഴുത്ത് കാണാതിരിക്കരുത്

2018ല്‍ എറകുളം ണാമഹാരാജാസില്‍
കൊലചെയ്യപ്പെട്ട അഭിമന്യു



എറണാകുളം മഹാരാജാസ് കോളേജില്‍ രസതന്ത്രം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യു കുത്തേറ്റു മരിച്ചിട്ട് ഒരു വര്‍ഷമാകുന്നു. പരുക്കേറ്റ അര്‍ജുന്‍ കോളേജില്‍ വന്നു തുടങ്ങിയിട്ടുണ്ടാകാം. എന്തായിരുന്നു ഈ കൊലയ്ക്കു പിന്നിലെ പ്രചോദനം?
 തീവ്രവര്‍ഗ്ഗീയതയുള്ള സംഘടനകള്‍ക്ക് വളരാന്‍ കഴിയും വിധം കേരളം പാകമായത് എങ്ങിനെ എന്ന് നമ്മള്‍ ആദ്യം പരിശോധിക്കണം. പേരില്‍ വര്‍ഗ്ഗീയതയുണ്ടെങ്കിലും താരതമ്യേന വര്‍ഗ്ഗീയത കുറഞ്ഞ പ്രസ്ഥാനമായിരുന്നു മുസ്ലിംലീഗ്. ഇന്നാല്‍ ഇന്നത് അങ്ങിനെയാണെന്നു പറയാന്‍ കഴിയില്ല. മുനീറിനെപോലെ ചിലരുണ്ടാകാം.
 ലീഗിനെ തളര്‍ത്താനുള്ള നീക്കങ്ങളും വിദേശ ഫണ്ടിംഗുമാണ് പിഡിപി, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ വളരാന്‍ ഇടം നല്‍കിയത്. ഈ വളര്‍ച്ചയില്‍ ഇടതുപക്ഷവും മൗനാനുവാദം നല്‍കി. ഒടുവിലത് ഇന്ദിരാഗാന്ധിക്ക് ബാധ്യതയായി മാറിയ ഭിന്ദ്രന്‍വാലയെപോലെ വളര്‍ന്നു. കുടത്തില്‍ നിന്നും തുറന്നു വിട്ട ഭൂതം പോലെയായി ഇത്തരം പ്രസ്ഥാനങ്ങള്‍. അതില്‍ നിന്നും തീവ്രവാദമുള്‍ക്കൊണ്ടവര്‍ ഐഎസിനെപറ്റിയും ചിന്തിക്കാന്‍ തുടങ്ങി.ന്യൂനപക്ഷ തീവ്രവാദത്തില്‍ മൃദുസമീപനമുളള എല്‍ഡിഎഫും യുഡിഎഫും ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്.
  ആദിവാസി കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം നടത്തുന്ന മാവോവാദികളോട് കാട്ടുന്ന സമീപനമെങ്കിലും ഇത്തരം തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങളോട് ആദ്യം തന്നെ കാട്ടിയിരുന്നെങ്കില്‍ അഭിമന്യുവിനെപോലുള്ള കുട്ടികളുടെ മരണം ഒഴിവാക്കാമായിരുന്നു. എത്രയൊ മിടുക്കരായ മുസ്ലിം കുട്ടികള്‍ ഈ പുതിയ പ്രസ്ഥാനങ്ങളുടെ വലയില്‍പെട്ട് നശിച്ചുപോകുന്നു. അതും ഒഴിവാക്കാമായിരുന്നു.
ഇവിടെ അഭിമന്യു മരിച്ചത് ചുവരെഴുത്ത് സംബ്ബന്ധിച്ച അടികലശലിലാണ്. മഹാരാജാസില്‍ തികഞ്ഞ ഏകാധിപത്യ സമീപനത്തോടെ ഭരിക്കുന്ന എസ്എഫ്‌ഐ മറ്റാരെയും ഇവിടെ വളരാന്‍ അനുവദിക്കില്ല. തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജ്, വിമന്‍സ് കോളേജ് എന്നിവ പോലെ. യഥാര്‍ത്ഥത്തില്‍ ഇത് ഭീരുത്വമാണ്. ഭയപ്പെടുത്തി നടത്തിയെടുക്കേണ്ട ഒന്നല്ല ജനാധിപത്യ പ്രക്രിയ. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടായിസത്തെ എതിര്‍ക്കുന്ന അതേ വീര്യത്തോടെ നമ്മുടെ കാമ്പസുകളിടെ ഈ ധിക്കാരത്തെയും എതിര്‍ക്കേണ്ടതുണ്ട്.
 അഭിമന്യു മരിച്ചത് വലിയൊരു വിപ്ലവ സമരത്തിന്റ മുന്നില്‍ നിന്ന് പട നയിച്ചതിനല്ല, പകരം പുതിയ വിദ്യര്‍ത്ഥികളെ സ്വാഗതം ചെയ്യുന്ന മുദ്രാവാക്യം എഴുതാനുള്ള ഭിത്തി സംബ്ബന്ധിച്ച തര്‍ക്കത്തിലാണ്. നമ്മുടെ കാമ്പസുകള്‍, സ്വന്തം ഇഷ്ടങ്ങളും താത്പ്പരൃങ്ങളും നേടിയെടുക്കാനായി കുട്ടികളെ ബലികൊടുക്കുന്ന കഴുകന്മാരായ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ രക്ഷകര്‍ത്താക്കള്‍ തയ്യാറാവരുത്. അത്തരം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമല്ല ഞാന്‍ എന്ന് മാതാപിതാക്കള്‍ ഉറക്കെ പറയണം.
മരണം വരിക്കുന്ന കുരുന്നുകളൊന്നും നേതാക്കളാകാനോ മന്ത്രിയാകാനോ വന്നവരല്ല, കാമ്പസിലെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് കാമ്പസ് പൊളിറ്റിക്‌സ്. അവരതിന്റെ ഭാഗമായവരാണ്. അത് ഒരിക്കലും ആദര്‍ശപരമല്ല, കാരണം ആദര്‍ശം പറയത്തക്ക ഒരു പ്രസ്ഥാനവും ഇന്നു നമുക്കില്ല.
നമ്മുടെ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നതുപോലും മുതിര്‍ന്ന നേതാക്കളുടെ പ്രേരണായാലാണ്. അവര്‍ക്ക് സ്വയം ചിന്തിച്ച് തീരുമാനമെടുക്കാനുളള അവസരം ലഭിക്കുന്നില്ല. നേതാക്കളുടെ മക്കളൊക്കെ പഠിച്ചുമിടുക്കരാകുമ്പോള്‍ ഒരു പക്ഷെ ഒരു പി.ജയരാജന്റെ മകനൊ മറ്റോ ഉണ്ടാകും കാമ്പസ് രാഷ്ട്രീയത്തില്‍. മറ്റുള്ളവര്‍ എവിടെ ?
ഈ ചുവരെഴുത്ത് നമ്മ്ള്‍ കാണണം. നമുക്ക് കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് കൊടുക്കാന്‍ കഴിയണം. അവരെ ചിന്തിപ്പിക്കാന്‍ പഠിപ്പിക്കണം. മുദ്രാവാക്യമെഴുതുന്ന മതിലല്ല ജീവിതം, പുഷ്പ്പാഞ്ജലി അര്‍പ്പിക്കാനുള്ള ഫോട്ടോ അല്ല ജീവിതം എന്നു പഠിപ്പിക്കണം. ലോകത്തു നടക്കുന്ന എല്ലാകാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന ഇടമായി മാറണം കാമ്പസ്. കാമ്പസ് ഫ്രണ്ടും എസ്എഫ്‌ഐയും ഐഎസിനെ കുറിച്ച് ചര്‍ച്ച ചെയ്യട്ടെ. രാജ്കുമാറിന്റെ കസ്റ്റഡി മരണം ചര്‍ച്ച ചെയ്യട്ടെ. പ്രണയവും സിനിമയും നാടകവും ചര്‍ച്ച ചെയ്യട്ടെ.
അവര്‍ ആയുധങ്ങള്‍ മാറ്റിവച്ച് പരസ്പ്പരം കൈകോര്‍ത്ത് പാട്ടുപാടട്ടെ, മരങ്ങള്‍ വച്ചു പിടിപ്പിക്കട്ടെ. അറിവും വിവേകവും കൈയ്യില്‍ വന്നാല്‍ പാര്‍ട്ടിയെന്തിനാ, പാര്‍ട്ടി കൊടിയെന്തിനാ എന്നവര്‍ ചോദിക്കട്ടെ.
 വാക്കുകളും വരികളും വരകളും സംഗീതവും നൃത്തവും കൊണ്ട് ആശയപോരാട്ടം നടത്തുന്ന കാമ്പസ്,അതാകണം നമ്മുടേത്. അതിനുളള ബോധവത്ക്കരണം വീടുകളില്‍ നടക്കട്ടെ. മക്കള്‍ നന്നായാല്‍ സമൂഹം നന്നാകും.
 കോളനി വാഴ്ചയ്‌ക്കെതിരെ പോരാടിയവര്‍ രക്തസാക്ഷികളാണ്, പുന്നപ്ര വയലാറിലുണ്ടായതും രക്തസാക്ഷികളാണ്. അതിര്‍ത്തിയില്‍ വെടിയേറ്റു മരിക്കുന്നതും രക്തസാക്ഷികളാണ്. തീവ്രവാദി ആക്രമങ്ങളില്‍ കൊല്ലപ്പെടുന്നവരും രക്തസാക്ഷികളാണ്. എന്നാല്‍ ചുവരെഴുത്ത് തര്‍ക്കത്തില്‍ മരിക്കുന്നവരെ രക്തസാക്ഷികളാക്കി നമ്മളതിനെ ചെറുതാക്കരുത്. അവര്‍ രക്തസാക്ഷികളല്ല, മാമാങ്കനാളില്‍ നാട്ടുരാജാക്കന്മാര്‍ക്കുവേണ്ടി പോരാടി മരിച്ച ചാവേറുകളുടെ അനന്തര തലമുറയാണ്. ഇനി അതുണ്ടാകരുത്. പ്രസ്ഥാനങ്ങള്‍ വളരാന്‍ നമുക്ക് ചാവേറുകള്‍ വേണ്ട. നമ്മുടെ കുട്ടികള്‍ ചാവേറുകളല്ല, അച്ഛനമ്മമാരുടെ സന്തോഷത്തിന്റെ വിത്തുകളാണ്. അവ വഴിയില്‍ കരിഞ്ഞു വീഴേണ്ടവയല്ല, പൂത്ത് മണം പരത്തേണ്ടവയാണ്. അവരെ തല്ലിക്കെടുത്തല്ലെ എന്നു നമുക്ക് പ്രസ്ഥാനങ്ങളോട് , അവയുടെ നേതാക്കളോട് അപേക്ഷിക്കാം


1 comment:

  1. വരികളിലെവിടെയും സാമൂഹ്യബോധത്തിലധിഷ്ഠിതമായ ഒരു സ്വതന്ത്ര ചിന്താഗതി അനുഭവിക്കുന്നു.... പബ്ലിക് റിലേഷൻസ് വകുപ്പു വഴി ഒരു ഡോക്കുമെന്ററി ഉണ്ടാക്കി കാമ്പസുകളിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ.... രക്ഷകർതൃസമ്മേളനത്തിലും...... നന്ദി അജിത്ത് സർ ആശാവഹമായ വാക്കുകൾക്ക്.....

    ReplyDelete