Friday 21 June 2019

NRK -- story published in 2000 March

 കഥ

 എന്‍ ആര്‍ കെ
( 2000 ത്തില്‍ പ്രസിദ്ധീകരിച്ച കഥ)

' നീ ഈ ദൈവത്തിന്റെ സ്വന്തം നാട്ടിലങ്ങു സുഖിക്കുവാ- ല്യോടാ ', അല്‍പ്പം അസൂയ നിറഞ്ഞ ശബ്ദത്തിലാണ് പ്രദീപ് രാജ് ചോദിച്ചത്.

 അപ്പോഴും അവന്റെ നോട്ടം തന്നിലേക്കെത്തിയിട്ടില്ലെന്ന് അരവിന്ദന്‍ അറിഞ്ഞു. അവന്‍ എല്ലാം നോക്കിക്കണ്ടു കഴിയട്ടെ എന്ന് അരവിന്ദനും വിചാരിച്ചു. ഉയരത്തിലുള്ള ചുറ്റുമതിലുകള്‍ക്ക് മുകളില്‍ വെട്ടിനിര്‍ത്തിയിരിക്കുന്ന ബൊഗയിന്‍ വില്ലകളും മുല്ലകളും മുന്‍വശത്ത് നീളത്തില്‍ പരവതാനി വിരിച്ചപോലെയുള്ള മണല്‍പാതയും വന്നിറങ്ങിയപ്പോല്‍ തന്നെ പ്രദീപ് ശ്രദ്ധിച്ചിരുന്നു. ഇരുവശങ്ങളിലുമുള്ള മനോഹരമായ പൂക്കളും അവനെ വല്ലാതെ ആകര്‍ഷിച്ചു. ചെറുകുളത്തിലെ താമരപൂക്കളെ ലാളിച്ചും അരയന്നങ്ങളോട് കിന്നാരം പറഞ്ഞും കുറച്ചു നേരം നിന്നശേഷമാണ് അയാള്‍ അരവിന്ദന്റെ സാന്നിധ്യം ഉള്‍ക്കൊണ്ടതുതന്നെ.

 നാലുകെട്ടിന്റെ മാതൃകയില്‍ ആധുനിക സൗകര്യങ്ങളോടെ തീര്‍ത്ത വീടാണ് അരവിന്ദന്റേത്.

' അമേരിക്കയിലെ ആ ബോറന്മാരുടെ ഇടയില്‍ നിന്നും നീ ശരിക്കും രക്ഷപെട്ടുകളഞ്ഞെടാ. മക്കളെയും ഭാര്യയേയും അങ്ങോട്ടെഴുന്നള്ളിക്കാതിരുന്നതിന്റെ നേട്ടമെ! കൂടെ കൊണ്ടുപോയവനെല്ലാം എന്റെ ഗതിയാ. മടങ്ങണമെന്നു വിചാരിച്ചാ മദാമ്മയും മക്കളും സമ്മതിക്കണ്ടെ. ചിലപ്പൊ തോന്നും ബന്ധവും കുന്തവും വിചാരിക്കാതെ കളഞ്ഞിട്ടിങ്ങുപോന്നാലോന്ന്. പക്ഷെ കഴിച്ച ലാര്‍ജിന്റെ കെട്ടിറങ്ങുമ്പൊ ആ വിചാരോം അങ്ങിറങ്ങിപ്പോകും. '

അപ്പോഴും അരവിന്ദന്‍ ചിരിച്ചതേയുള്ളു.

' അല്ലാ ഉവ്വെ ഇയ്യാളെന്താ മിണ്ടാത്തെ'

' ഞാനെന്നാ മിണ്ടാനാ, നീ തന്നെ അങ്ങ് പറഞ്ഞോണ്ടിരിക്കുവല്യോ', അരവിന്ദന്‍ പറഞ്ഞു.

' എടാ ഇനി നീ പറ. എങ്ങിനെ ജീവിതം? സമയം പോകുന്നുണ്ടൊ ഇവിടെ ? തെരക്കൊന്നുമില്ലാതെ കഴിയാന്‍ പ്രയാസമുണ്ടോടെ? മദാമ്മമാരുടെ കാലും കോപ്പുമൊന്നും കാണാതെ ജീവിച്ചിട്ട് മടുപ്പൊന്നും തോന്നുന്നില്ലല്ലൊ!', പ്രദീപ് രാജ് ഒറ്റ ശ്വാസത്തില്‍ കുറേ ചോദ്യങ്ങളെറിഞ്ഞു.

' ഒരു ശതമാനവും മടുപ്പില്ലാന്നു പറയാം. നമ്മുടെ പെണ്ണുങ്ങടെ ഭംഗിയല്ലെ ശരിക്കും പ്രകൃതിജന്യം, വന്യം, സുഖദം,സുഖദായകം ', അരവിന്ദന്‍ പറഞ്ഞു.

' ഓ-  ഇയാള് നാട്ടീ വന്ന് നല്ല മലയാളമൊക്കെ പഠിച്ചെന്നറിയിക്കുവായിരിക്കും.എന്റടുത്തു വേണ്ട കൂവെ തന്റെ സാഹിത്യം. നീ നിന്റെ ജീവിതമൊന്നു വിവരിക്ക് . എവിടെ പിള്ളേര് ? എവിടെ നിന്റെ കെട്ട്യോള് ലക്ഷ്മി ? ', പ്രദീപ് അസ്വസ്ഥനായി.

' ഒക്കെ പറയാം. നീ ഇത്തിരിനോരമൊന്നിരിക്ക്. ഒരു ലാര്‍ജടിക്ക്. എന്നിട്ടാവുമ്പൊ കുറച്ചൂടെ മയം വരും, വര്‍ത്തമാനം പറയാന്‍ ഒരു സുഖവും കിട്ടും', അരവിന്ദന്‍ അകത്തുപോയി മദ്യവും ഗ്ലാസുകളും കൊണ്ടുവന്ന് മുന്നില്‍ വച്ചു.

ഓരോ ലാര്‍ജൊഴിച്ച്, ഇത്തിരി സോഡയും വീഴ്ത്തി. ,ചിയേഴ്‌സ് പറഞ്ഞ് ഗ്ലാസ് ചുണ്ടോടടുപ്പിച്ച് രണ്ട് സിപ്പെടുത്തിട്ട് പ്രദീപന്‍ പറഞ്ഞു, ' എടാ ഈ നാലുകെട്ടും നടുമുറ്റവും ഇവിടെ കറങ്ങിനടക്കുന്ന മുല്ലപ്പൂഗന്ധമുള്ള കാറ്റുമൊക്കെകൂടി എന്നെ വല്ലാണ്ട് മോഹിപ്പിക്കുന്നു. ഒരു പോയകാല ജനറേഷനിലെ അപ്പന്മാരാരോ പണിതവീട്ടില്‍ ഒരു സുഖാലസ്യത്തിലാണ്ട തലച്ചോറിന്റെ ഓര്‍മ്മച്ചെപ്പുതുറന്നപോലെ. ചുറ്റിനും ദേവദാസികള്‍ വന്നുനിന്ന് കൊച്ചുവര്‍ത്തമാനം പറയുന്നപോലെ. എടാ, സത്യത്തില്‍ നീ ഒരു രാജാവായി മാറിയൊ? നിനക്ക് ദേവദാസികള്‍ പൂജ ചെയ്യാറുണ്ടൊ? സത്യം പറ. എനിക്കിതൊക്കെ മണക്കണുണ്ട് ', അവന്‍ പറഞ്ഞു.

' എടാ രണ്ട് സിപ്പെടുത്തപ്പൊഴേ നീ ഈ പരുവമായാ കുറച്ചുകഴിയുമ്പൊ എന്താകും സ്ഥിതി', അരവിന്ദന്‍ ചോദിച്ചു

' ഓ - ഒന്നൂല്ലെടാ, ഒരു പെഗ്ഗല്ല ഒരു ബോട്ടില്‍ തന്നെ തീര്‍ന്നാലും എനിക്കൊന്നുമാകില്ലെന്ന് നിനക്കറിയാമല്ലൊ. ഞാനിപ്പൊ അരക്കില്ലത്തില്‍ വന്നുപെട്ട കൗരവപ്രമാണിമാരുടെ സ്ഥിതിയിലാ. ഒരു സ്ഥലജലവിഭ്രാന്തി. നീ എന്റെ ആവേശം കെടുത്താതെ കഥയൊക്കെ പറ', പ്രദീപ് തിരക്കുപിടിച്ചു.

പൊരിച്ച കരിമീനും കപ്പയുമൊക്കെ അടുക്കളേന്നെടുത്തുകൊണ്ടുവന്ന് അരവിന്ദന്‍ അവിടെ വച്ചു. ' ഓ- ദുഷ്ടാ, ഇതൊക്കെ കണ്ടിട്ട് എന്റെ അസൂയ കൂടുന്നെടാ.' പ്രദീപ് മാംസം അടര്‍ത്തി വായിലിട്ട് രുചി നോക്കി. ഒപ്പം മൂന്നു വിരലില്‍ കപ്പയെടുത്ത് രുചിച്ചു.

' എടാ എവിടെ നിന്റെ ഭാര്യ ? അവള് പെണങ്ങിപ്പോയോ ? ', പ്രദീപ് ഉറക്കെ ചിരിച്ചു.

' എടാ, കരിനാക്കുകൊണ്ടൊന്നും പറയല്ലെ. അവളാ എന്റെയൊരു ശക്തി. സ്‌നേഹസമ്പന്നയായൊരു ഭാര്യയാ അവള്. ഞാനവളെ വല്ലാതങ്ങു മോട്ടിവേറ്റു ചെയ്തിരിക്കയാ. അതുകൊണ്ടുതന്നെ എന്നോടവള്‍ക്കൊരു ആരാധനയൊക്കെയുണ്ട്. പിന്നെ ഈ അമേരിക്കന്‍ മണമടിച്ചാല്‍ നമ്മടാള്‍ക്കാര് വെറുതെ അങ്ങ് വീഴുകേം ചെയ്യുമല്ലൊ. ഒരിക്കലല്ലെ അവള്‍ അമേരിക്ക കണ്ടിട്ടുള്ളു. അമേരിക്കയിലെ സ്ത്രീസ്വാതന്ത്ര്യവും വ്യക്തിത്വവികാസവുമൊക്കെ പറഞ്ഞ് ഞാനവളെ ഒരു സോഷ്യല്‍ ആക്ടിവിസ്റ്റാക്കി. വെറുമൊരധ്യാപികയായിരിക്കാന്‍ ആര്‍ക്കും കഴിയും; എന്നാല്‍ പുതുതലമുറയുടെ നേതൃത്വം ഏറ്റെടുക്കാന്‍ അപൂര്‍വ്വം ചിലര്‍ക്കെ കഴിയൂ എന്ന് ഞാനവളോട് പറഞ്ഞു. അവളത് ഉള്‍ക്കൊണ്ടു. അതുകൊണ്ടെന്താ, സയന്‍സ് എക്ലിബിഷന്‍, സ്‌പോര്‍ട്ട്‌സ്, യുവജനോത്സവം തുടങ്ങി എന്തുകൊട്ടിപ്പാട്ടുണ്ടായാലും അവളതങ്ങേറ്റെടുക്കും. പിന്നെ കുട്ട്യോളുമായി യാത്രയാണ്. ഇപ്പോള്‍ പാലക്കാട്ടാ ഉള്ളത്. യൂത്ത്‌ഫെസ്റ്റിവലാ. നാളെയെ വരൂ', അരവിന്ദന്‍ പറഞ്ഞു.

' എടാ അപ്പൊ നിന്റെ കാര്യം കട്ടപ്പൊകയാണല്ലെ, ഭാര്യ വീട്ടിലില്ലാത്ത അവസ്ഥ. അമേരിക്കയില് ഒന്നൂല്ലെങ്കി -ഡ്യൂട്ടി കഴിഞ്ഞുവരുമ്പൊ പരസ്പ്പരം കാണുകയും ഒന്നുമ്മവയ്ക്കുകയുമെങ്കിലും ആകാം. ഇതിപ്പൊ-- അതൂടി --ല്ലാണ്ടായൊ ? ', പ്രദീപ് പരിതപ്പിച്ചു.

അരവിന്ദന്‍ ചിരിച്ചു. ' നീ ബാക്കികൂടി കേട്ടോ. പിള്ളാര് രണ്ടും ഊട്ടിയിലാ. നമ്മുടെ എന്‍ആര്‍ഐ സ്റ്റാറ്റസും വച്ചോണ്ട് ഇവിടെങ്ങാനും പഠിപ്പിക്കാന്‍ പറ്റ്വോ. അതോണ്ട് രണ്ടിനേം ഊട്ടീലാക്കി. അവര്‍ക്ക് പരമസുഖം'

' എടാ അരവിന്ദാ,അപ്പൊ നീ ഈ മഹാപ്രപഞ്ചത്തില്‍ കൂടുതല്‍ സമയവും ഏകനാ-ല്യോ ? അമേരിക്കേല് ഒറ്റക്കായാലും കൊഴപ്പമില്ല. ഒരു ബഹളമൊക്കെയുണ്ട്. ഇവിടെ ഈ കിളികളുടെ ശബ്ദമൊക്കെ കേട്ട് എത്രനേരാ ഇരിക്ക്യാ? ', പ്രദീപ് സങ്കടത്തോടെ അരവിന്ദനെ നോക്കി.

' എടാ, ഞാന്‍ എല്ലാമൊന്നു പറഞ്ഞുതീരട്ടെ. എനിക്കിവിടെ ടൗണിലൊരു കംപ്യൂട്ടര്‍ സ്ഥാപനമുണ്ട്. സ്വന്തം സ്ഥലവും കെട്ടിടവുമാ. അവിടെ മൂന്ന് പെണ്‍പിള്ളാരെ, അങ്ങിനെ പറഞ്ഞ് ചെറുതാക്കുന്നത് ശരിയല്ലല്ലൊ, നല്ല മണി മണി പോലുള്ള തരുണികളെ ജോലിക്ക് വച്ചിട്ടുണ്ട്. ശമ്പളമിനത്തില്‍ മാസം അയ്യായിരം വച്ചുകൊടുക്കും. പിന്നെ കറണ്ടും ഫോണും ഒക്കെയായി ഒരു പതിനയ്യായിരം. ആകെ മുപ്പതിനായിരം രൂപ. സംഗതി നഷ്ടാ, എങ്ങിനായാലും പതിനയ്യായിരമെങ്കിലും നഷ്ടം വരും. പക്ഷെ സ്‌നേഹമുള്ള പിള്ളേരാ. അവര്‍ക്കെന്നെ ജീവനാ, എനിക്കവരെയും. അവരിവിടെ വരും. ഞങ്ങള്‍ ഒന്നിച്ച് ഭക്ഷണം കഴിക്കും. ചിലപ്പൊ ഈ നടുമുറ്റത്തു നിന്നു കുളിക്കും. ഞാന്‍ ഓടക്കുഴല്‍ വായിക്കും. അവര്‍ ഗോപികമാരാകും. കേരളത്തിന്റെ മനഃശാസ്ത്രം നിനക്കറിയാലൊ? ഒരു ചെറിയ കാര്യം മതി , സ്ത്രീ പീഡനം, പെണ്‍വാണിഭന്നൊക്കെ പറഞ്ഞ് ഉറഞ്ഞുതുള്ളാന്‍. ഇതൊന്നും കഴിയാത്തോന്‍ അസൂയ തീര്‍ക്കുന്നതങ്ങനെയാ. ഇതിനൊക്കെ ഇടനിലക്കാരനും പെണ്ണിനുമൊക്കെ കൊടുക്കേണ്ട തുകയൊ ഭീമവും. പിടി വീണാ പിന്നെ പരിചയമുള്ള എല്ലാരെടേം പേര് പിള്ളേരങ്ങ് പറയും. തീര്‍ന്നില്ലെ, എത്ര കാലം കേസുപറയണം. പത്രത്തില്‍ പേരുവരും, ചാനലുകാര്‍ കഥ മെനയും. ഇതാകുമ്പൊ അതൊന്നുമില്ല. അവര്‍ മാന്യമായി തൊഴില്‍ ചെയ്യുന്നു. ഞാന്‍ ശമ്പളം കൊടുക്കുന്നു. ലക്ഷ്മി കൂടുതല്‍ സമയവും തിരക്കിലായതിനാല്‍ അവള്‍ക്ക് ഞാനൊരു ശല്യവുമാകുന്നില്ല. ബാങ്കില്‍ സ്ഥിരനിക്ഷേപമായിട്ടുള്ള തുകയുടെ പലിശയ്ക്കപ്പുറം ഞാന്‍ തോണ്ടാറില്ല. അതുകൊണ്ടുള്ള കസര്‍ത്തേയുള്ളു. സുഖം. ഇനി നീ പറ, ജീവിതം നായ നക്കിയൊ ഇല്ലയൊ ? ', അരവിന്ദന്‍ ഗ്ലാസ് കാലിയാക്കി ചുണ്ടുതുടച്ചു.

പ്രദീപന്‍ ഒരപസര്‍പ്പക നോവല്‍ കേട്ട കുട്ടിയുടെ വികാരത്തോടെ സ്തംഭിച്ചിരുന്നു. എന്നിട്ട് പെട്ടെന്നൊരു പെഗ്ഗുകൂടി ഒഴിച്ച് സോഡ ചേര്‍ത്തു കുടിച്ച് അരവിന്ദനെ കുറെ നേരം കൂടി നോക്കിയിരുന്നിട്ട് 'വൃത്തികെട്ടവന്‍ 'എന്നു വിളിച്ച ശേഷം എഴുന്നേറ്റു.

പടിയിറങ്ങുമ്പോള്‍ അവന്‍ തിരിഞ്ഞുനോക്കാതെ പറഞ്ഞു, ' മറ്റുള്ളവന്റെ സ്വസ്ഥത കെടുത്തുന്ന ദുഷ്ടന്‍. നശിച്ചുപോകും നീ.  '

അരവിന്ദന്‍ അവന്റെ യാത്ര നോക്കിനിന്നു. മുറ്റത്തു നില്‍ക്കുന്ന പൂക്കളെ ചുംബിച്ചും അരയന്നങ്ങളെ ലാളിച്ചും അവന്‍ വണ്ടിയില്‍ കയറി, തിരിഞ്ഞു നോക്കി ചിരിച്ചു. എന്നിട്ടു വിളിച്ചു, ' എടാ, കഴുവേര്‍ട മോനെ!!'.

വണ്ടി സ്റ്റാര്‍ട്ടാക്കി ഒരു മിന്നല്‍പോലെ അവന്‍ റോഡിലേക്ക് കുത്തിയൊഴുകി.

No comments:

Post a Comment