Sunday 16 June 2019

E-waste - the wild monster

ഭൂമിയെ തുറിച്ചുനോക്കി ഇ-വേസ്റ്റിന്റെ കൂമ്പാരം

  5 ജി നല്‍കുന്ന സൗകര്യങ്ങളെ സ്വപ്‌നം കാണുന്ന കോടിക്കണക്കായ മനുഷ്യര്‍ പ്രകൃതിക്ക് മറ്റൊരാഘാതമേല്‍പ്പിക്കാനാണ് കച്ചകെട്ടി നില്‍ക്കുന്നത്. 4 ജി സൗകര്യ നല്‍കിവന്ന ഇലക്ട്രോണിക് ഉപകരണങ്ങളെ വലിച്ചെറിയാനുള്ള വ്യഗ്രതയിലാണ് 5 ജി പ്രേമികള്‍. എവിടേക്കാണ് ഇവയെ എറിയുക ? നമ്മുടെ ചുറ്റുപാടുകളിലേക്ക്, അതായത് ഇ-വേസ്റ്റുകൊണ്ട് പൊറുതിമുട്ടി നില്‍ക്കുന്ന ഭൂമിയിലേക്ക്.

അമേരിക്കയിലെ റീസൈക്കിളിംഗ് ഭീമനായ ഇആര്‍ഐയുടെ ഫ്രെസ്‌നോ പ്ലാന്റില്‍ ഒരു മാസം ഉപേക്ഷിക്കപ്പെട്ട 6 മില്ല്യണ്‍ പൗണ്ട് ഇലക്ട്രോണിക് ഉത്പ്പന്നങ്ങളാണ് റീസൈക്കിള്‍ ചെയ്യുന്നത്. 8 മെഗാപിക്‌സല്‍ ക്യാമറ മാത്രമുണ്ടായിരുന്ന സ്മാര്‍ട്ട് ഫോണുകള്‍,12 ജിബി സ്‌റ്റോറേജ് മാത്രമുണ്ടായിരുന്ന ടാബ്ലറ്റുകള്‍ എന്നിവയാണ് കൂടുതലായും ഇ-വേസ്റ്റായി എത്തുന്നത്. ഒരിക്കല്‍ ഓമനയായി കൈയ്യില്‍ കൊണ്ടുനടന്ന ഈ ഉപകരണങ്ങളെ വളരെ നിര്‍ദ്ദയമായാണ് വലിച്ചെറിയുന്നത്. അവയില്‍ ഒരു ചെറിയ പങ്കാണ് റീസൈക്കിളിംഗിന് വരുന്നത്. പ്ലാന്റില്‍ റീസൈക്കിഴിംഗിന്റെ ആദ്യപടിയായി ഫോണിനെയും ടാബിനെയും ചുറ്റികകള്‍ അടിച്ചുടയ്ക്കും. തുടര്‍ന്ന് ലിത്തിയം അയോണ്‍ ബാറ്ററികള്‍ തുടങ്ങി അപകടകാരികളായ ഭാഗങ്ങള്‍ നീക്കം ചെയ്യും. പിന്നീട് അവ കണ്‍വെയര്‍ ബല്‍റ്റിലൂടെ അനേകദൂരം സഞ്ചരിച്ച് പല മെഷീനുകള്‍ ഉടച്ച് ചെമ്പും അലൂമിനിയവും സ്റ്റീലുമായി വേര്‍തിരിക്കുന്നു.

 ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കായി 2010 ല്‍ അമേരിക്കക്കാര്‍ ചിലവഴിച്ചതിന്റെ അഞ്ചിരട്ടി തുകയാണ് 2017ല്‍ ചിലവഴിച്ചത്. അത് 71 ബില്ല്യണ്‍ ഡോളര്‍ വരും. ആപ്പിള്‍ മാത്രം 60 മില്ല്യണ്‍ ഐഫോണ്‍ 2017 ല്‍ അമേരിക്കയില്‍ മാത്രം വിറ്റു എന്നതുതന്നെ അതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രത്യേകത ഒന്നു വാങ്ങുമ്പോള്‍ മറ്റൊന്നിനെ ഉപേക്ഷിക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ലോകത്തെ ഖരമാലിന്യങ്ങളില്‍ മുന്‍പനായി ഇ- വേസ്റ്റ് മാറുന്നതും.

5 ജി വരുന്നതോടെ ഇ-വേസ്റ്റ് ഒരു കൊടുങ്കാറ്റായി മാറാന്‍ പോവുകയാണ്. ദശലക്ഷക്കണക്കിന് സ്മാര്‍ട്ട് ഫോണുകളും മോഡങ്ങളും മറ്റ് ഉപകരണങ്ങളുമാണ് അനാഥമാകാന്‍ പോകുന്നത്. ബ്ലാക്ക് & വൈറ്റില്‍ നിന്നും കളറിലേക്കും അനലോഗില്‍ നിന്നും ഡിജിറ്റലിലേക്കും മാറിയതിന്റെ എത്രയോ ഇരട്ടി ഭീതിദമായ അവസ്ഥ .റീ സൈക്കിള്‍ ചെയ്യുന്നതിന്റെ മൂന്നിരട്ടി ഇ-  ഇവേസ്റ്റ് ഇപ്പോള്‍ തന്നെ പ്രകൃതിയില്‍ കെട്ടിക്കിടക്കുകയാണ് എന്നത് ഭീതി വര്‍ദ്ധിപ്പിക്കുന്നു . റീ സൈക്കിള്‍ ചെയ്യാതെ മണ്ണിലും ജലത്തിലും കിടക്കുന്ന ഇ-വേസ്റ്റിലെ മെര്‍ക്കുറിയും ബെറിലിയവും മറ്റും ഉയര്‍ത്തുന്ന പാരിസ്ഥിതിക ഭീഷണി ഓര്‍ക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്.

കമ്പനികള്‍ ഇപ്പോള്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നത് കുറഞ്ഞകാല ഉപയോഗം ലക്ഷ്യമിട്ടാണ്. അതവരുടെ കച്ചവടക്കണ്ണ്. 1970-80 കാലത്തെ ടെലിവിഷനുകള്‍പോലും ഇപ്പൊഴും പ്രവര്‍ത്തിക്കുമ്പോള്‍, പുത്തന്‍ ഉപകരണങ്ങളുടെ ആയുസ് രണ്ട് വര്‍ഷമായി ചുരുങ്ങിയിരിക്കുന്നു. ഇത് മാറണം. സ്മാര്‍ട്ട് ഫോണിന്റെ ബാറ്ററി  കേടായാല്‍പോലും മാറ്റാന്‍ കഴിയാത്ത അവസ്ഥ, പുതിയ ലാപ്‌ടോപ്പ് പഴയ കേബിളില്‍ ചാര്‍ജ്ജാകാത്ത അവസ്ഥ ഇങ്ങിനെ പഴയതിനെ എല്ലാം തിരസ്‌കരിക്കുന്ന കച്ചവടരീതിയും ആര്‍ത്തിയും നിയന്ത്രിക്കേണ്ടിയിരിക്കുന്നു.

നിര്‍മ്മാണ കമ്പനികള്‍ തന്നെ റീ സൈക്കിളിംഗ് ചിലവും വഹിക്കണം എന്ന നിയമം വരണം. ചിലയിടങ്ങളില്‍ Extended producer responsibilty(EPR) നിയമം വന്നു കഴിഞ്ഞു. ഈ നിയമം ലോകമൊട്ടാകെ നടപ്പിലാവണം. 2018 ല്‍ ആപ്പിള്‍ ,ഡയ്‌സി എന്നൊരു റോബോട്ടിനെ രംഗത്ത് കൊണ്ടുവന്നു. ഇത് സ്മാര്‍ട്ട് ഫോണ്‍ റീസൈക്കിളിംഗ് റോബോട്ടാണ്. ഒരു മണിക്കൂറില്‍ 200 ഐഫോണുകള്‍ റീസൈക്കിള്‍ ചെയ്യാന്‍ ഇതിന് കഴിയും. കഴിഞ്ഞ വര്‍ഷം 48,000 മെട്രിക്ടണ്‍ ഇലക്ട്രിക് വേസ്റ്റ് ഈ വിധം റീസൈക്കിള്‍ ചെയ്യാന്‍ ആപ്പിളിന് കഴിഞ്ഞു. പക്ഷെ ഇത് നിറഞ്ഞുതുളുമ്പുന്ന ഇ-വേസ്റ്റ് ബക്കറ്റിലെ ഒരു തുള്ളിമാത്രമെ ആകുന്നുള്ളു. കാരണം 50 മില്യണ്‍ ടണ്‍ ഇ വേസ്റ്റാണ് മുന്‍ വര്‍ഷം ലോകം സൃഷ്ടിച്ചത്.

5 ജിയുടെ അരങ്ങേറ്റത്തോടെ ഇത് ഇതിലും എത്രയോ ഇരട്ടിയായി മാറും. ഇ-വേസ്റ്റുകൊണ്ടു നിര്‍മ്മിച്ച റോഡുകളും കെട്ടിടങ്ങളുമൊക്കെ ഭാവിയില്‍ വന്നാലും അത്ഭുതപ്പെടേണ്ട. എന്തിനും ഒരു ബദലുണ്ടാകുമല്ലൊ?




1 comment:

  1. It is highly alarming. We should address this issue immediately. Strong measures should be taken.

    ReplyDelete