Wednesday 22 May 2019

Election 2019 - Final episode

കലാശക്കൊട്ട്

കഴിഞ്ഞ രണ്ട് മാസത്തിലേറെയായി നടന്നു വരുന്ന ജനാധിപത്യത്തിന്റെ വലിയ ഉത്സവത്തിന് ഈ ആഴ്ച കൊടിയിറങ്ങും. ചെറു പൂരങ്ങളൊക്കെ കഴിഞ്ഞ് മഹാപൂരം നാളെയാണല്ലൊ. പിന്നെ ദൈവങ്ങളുടെ പ്രതിഷ്ഠയും ചില പൂജകളുമൊക്കെയുണ്ടാകും.

ഏഷ്യാനെറ്റ് രാവിലെ 5 മണിക്ക് ലൈവ് തുടങ്ങുമെന്നു പറയുന്നത് കേട്ടു. ഇന്നു രാത്രി 12 മണിക്ക് തുടങ്ങുന്ന ലൈവ് ഏതെങ്കിലും ചാനലിലുണ്ടോ എന്നറിയില്ല.ഒരു വിരുതന്‍ ഇന്ന് വാട്‌സ്ആപ്പില്‍ എഴുതിയിരിക്കുന്നതുകണ്ടു, നമ്മള്‍ സഖാക്കള്‍ എല്ലാവരും കൈരളി കണ്ട് മറ്റു ചാനലുകളുടെ പ്രൈംറേറ്റ് കുറപ്പിക്കണമെന്ന്.ഒരു തലച്ചോറില്‍ ന്തൈാക്കെയാ കിടന്നോടുന്നതെന്നു നോക്കണെ ?

  ഏതായാലും പ്രീപോള്‍ സര്‍വ്വെ, ഇലക്ഷന്‍ റിപ്പോര്‍ട്ടിംഗ്, വ്യക്തിഹത്യ, തല്ല്, കൊലപാതകം, വിവാദങ്ങള്‍, മരിച്ചവരെ പോലും വെറുതെ വിടാത്ത അഴിമതി ആരോപണ -പ്രത്യാരോപണങ്ങള്‍, തെരഞ്ഞെടുപ്പ് കമ്മീഷനെ എതിര്‍ക്കുന്നവര്‍, ഇഷ്ടപ്പെടുന്നവര്‍, ഉദ്യോഗസ്ഥരെ സംശയിക്കുന്നവര്‍, സ്‌നേഹിക്കുന്നവര്‍, ഒടുവില്‍ എക്‌സിറ്റ് പോള്‍ എന്ന പോസ്റ്റ് പോള്‍ സര്‍വ്വെ വരെ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍.

സര്‍വ്വെ തട്ടിപ്പാണെന്നും നൂറു ശതമാനം ശരിയാണെന്നും ശരിയാകാമെന്നും ആകാതിരിക്കാമെന്നും വ്യത്യസ്തമായ അഭിപ്രായങ്ങള്‍. ഇവിഎം മെഷീനും വിവിപാറ്റും ഒക്കെ വലിയ താരങ്ങളായി മാറിയ ഇലക്ഷനാണ് കഴിഞ്ഞത്.

പേരില്‍ ഹിന്ദുവും ഇടതുപക്ഷ ചായ്വുമുള്ള ഹിന്ദു പത്രത്തിന്റെ അഭിപ്രായ സര്‍വ്വെയും വിലയിരുത്തലുകളും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഇതിലും ജനം മാറ്റം വരുത്തിയിട്ടുണ്ടാകാം. ജനാധിപത്യം പല അത്ഭുതങ്ങളും പ്രവര്‍ത്തിച്ചിട്ടുളള രാജ്യമാണ് ഇന്ത്യ, ഇനിയും അങ്ങിനെ തന്നെയാകട്ടെ എന്നാണ് ആഗ്രഹിക്കുന്നതും.

ഹിന്ദു-സിഎസ്ഡിഎസ്-ലോക്‌നീതി സര്‍വ്വെ പറയുന്നത്  പ്രാദേശിക പാര്‍ട്ടികള്‍ക്കും യുപിയെയ്ക്കും തടഞ്ഞു നിര്‍ത്താന്‍ കഴിയാത്തവിധം മോദി നേട്ടം കൈവരിച്ച തെരഞ്ഞെടുപ്പാണ് നടന്നത് എന്നാണ്. മോശം പ്രകടനം കാഴ്ചവച്ച എംപിമാര്‍ക്കുപോലും അവസരം നല്‍കിയ ബിജെപിയും മോദിയും നരേന്ദ്ര മോഡിക്കൊരവസരം കൂടി എന്ന നിലയില്‍ ഉയര്‍ത്തിവിട്ട ഇലക്ഷന്‍ പ്രചരണം ഫലം കണ്ടു എന്നതാണ് വിശേഷം. ഭരണത്തിലെ കുഴപ്പങ്ങളും തൊഴിലില്ലായ്മയും റഫേല്‍ അഴിമതിയുമൊന്നും വേണ്ടത്ര ഏശിയില്ല, എന്നാല്‍ രാജ്യരക്ഷയ്ക്ക് ഉറച്ചഭരണം എന്ന കാര്‍ഡും ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ഏകീകരണവും വിജയിച്ചു.

 വടക്കും പടിഞ്ഞാറും ശക്തമായി ബിജെപിക്കൊപ്പം നില്‍ക്കുകയും കിഴക്കും വടക്കു കിഴക്കും 2014 നേക്കാള്‍ മേല്‍ക്കൈ നേടുകയും ചെയ്ത ബിജെപിക്ക് വേണ്ടത്ര വിജയിക്കാന്‍ കഴിയാതെപോയ ഇടം തെക്കേ ഇന്ത്യയാണ്. അവിടെയും കര്‍ണ്ണാടകയില്‍ ഭരണപക്ഷത്തിന്റെ തമ്മിലടി ഗുണം ചെയ്തതായി സര്‍വ്വെ പറയുന്നു. ആന്ധ്രയിലും തെലങ്കാനയിലും ചെറുതായെങ്കിലും നേട്ടമുണ്ടാകാമെങ്കിലും കേരളവും തമിഴ് നാടും ബിജെപിക്ക് മുഖം തരിഞ്ഞു നില്‍ക്കുകയാണ്.

കോണ്‍ഗ്രസും ബിജെപിയും നേരിട്ടു മത്സരിക്കുന്ന ഇടങ്ങളിലെല്ലാം മോദിക്കാണ് മേല്‍ക്കൈ. എന്നാല്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് മേല്‍ക്കൈ ഉള്ള ഇടങ്ങളില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല ബിജെപിക്ക്.

ഏറ്റവും പ്രധാനമായ കണ്ടെത്തല്‍ 2014 ലെ വോട്ടു ശതമാനം തന്നെ ബിജെപിയും കോണ്‍ഗ്രസും നിലനിര്‍ത്തുന്നു എന്നതാണ്. അത് തീര്‍ച്ചയായും ഗുണം ചെയ്യുന്നത് ബിജെപിയ്ക്കായിരിക്കും. കോണ്‍ഗ്രസിന്റെ സഖ്യകക്ഷികള്‍ക്കും വോട്ടുചോര്‍ച്ചയുണ്ടാകില്ല. എന്നാല്‍ ബിജെപിയുടെ ചില സഖ്യകക്ഷികള്‍ക്ക് വോട്ടു കുറയാനും സാധ്യത കാണുന്നു.

എന്നാല്‍ ഏറ്റവും വലിയ ചോര്‍ച്ചയുണ്ടാകുന്നത് ഇടതുപക്ഷത്തിനാണ്. 2014 ല്‍ ഇടതുപക്ഷത്തിന് വോട്ടു നല്‍കിയിരുന്നവരില്‍ പകുതിയും ബിജെപിയിലേക്ക് മാറിയിരിക്കയാണ്. ഇത് തെക്കേ ഇന്ത്യയില്‍ ശരിയല്ല എങ്കിലും ബംഗാളിലും ത്രിപുരയിലും ഒറീസയിലും മറ്റും തികഞ്ഞ യാഥാര്‍ത്ഥ്യമാണ് എന്നു കാണാന്‍ കഴിയും. ബംഗാളും ഒറീസയും അത്ഭുതകരമായ ചില ഫലങ്ങളാകും നാളെ ഇന്ത്യയ്ക്ക് നല്‍കാന്‍ പോകുന്നത്.

ഇതെല്ലാം കഴിയുമ്പോള്‍ ഇവിഎം മെഷീനും വിവിപാറ്റും ഇലക്ഷന്‍ കമ്മീഷനുമെല്ലാം കുറ്റക്കാരാണ് എന്നു പറയാതെ , ആര് ജിയച്ചാലും തോറ്റാലും രാജ്യത്ത് ശാന്തിയും സമാധാനവും പുരോഗതിയും നല്‍കി  ലോക രാഷ്ട്രങ്ങള്‍ക്ക ് മാതൃകയായ ഒരു ഭരണം കാഴ്ചവയ്ക്കാന്‍ ഭരണ പക്ഷത്തിനും ക്രിയാത്മക പതിപക്ഷമാകാന്‍ മറ്റു പാര്‍ട്ടികള്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

No comments:

Post a Comment