നാഗര്‍കോവിലില്‍ എത്തിയിട്ട് കുറച്ചു ദിവസമായെങ്കിലും വിഷ്ണുവിന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കായിരുന്നതിനാല്‍ കാര്യമായ യാത്രകളൊന്നും നടത്തിയിരുന്നില്ല. ഇന്നലെയാണ് ഒരു പികിനിക്കിന് സമയമുണ്ടായത്. പരവൂരില്‍ നിന്നും വിജയശ്രീയും കുട്ടികളും കൂടി എത്തിയിരുന്നതിനാല്‍ അവര്‍ക്കും അതൊരു സന്തോഷമായി. വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ആകാശം മൂടിക്കെട്ടി നില്‍ക്കുകയായിരുന്നു. കാറില്‍ പോകുമ്പോള്‍ മഴ തുടങ്ങി. ആസിഫി ബിരിയാണിയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം കളക്ടറേറ്റില്‍ ഒന്നു കയറണം, അതുകഴിഞ്ഞാല്‍ വട്ടക്കോട്ടയിലേക്ക് എന്നതായിരുന്നു പ്ലാന്‍.
ആസിഫിയിലെത്തുമ്പോഴും മഴ തുടരുകയായിരുന്നു. അവിടത്തെ ഭക്ഷണം വളരെ നല്ലതും രുചികരവുമാണ്.നല്ല ആംബിയന്‍സാണ് എന്നതും പ്രധാനം്. ഒരിക്കല്‍ ദേവക്കോട്ടയില്‍ നിന്നും വരുമ്പോള്‍ അവിടെ കയറിയ ഓര്‍മ്മയുണ്ടായിരുന്നു.ഹോട്ട്&സോര്‍ സൂപ്പും ക്രീം സൂപ്പും ഓരോന്ന് വാങ്ങി രുചി നോക്കി. പിന്നെ ചിക്കന്‍ ഡ്രം സ്റ്റിക്ക്, മട്ടന്‍ ബിരിയാണി, ഫിഷ് ബിരിയാണി, ഫ്രൈഡ് റൈസ്, ഫിഷ് മസാല,നാന്‍,ബട്ടര്‍ ചിക്കന്‍, ഗ്രില്‍ഡ് ചിക്കന്‍ എന്നിങ്ങനെ വിഭവങ്ങളും. പുതിനയുടെ തണ്ട് ഇട്ടുവച്ചിരിക്കുന്ന , ചൂടാക്കി തണുപ്പിച്ചതും ഗ്ലാസ് കുപ്പിയിലുള്ളതുമായ കുടിവെളളം മറ്റൊരു പ്രത്യേകതയാണ്. ടാറ്റാ മിനറല്‍ വാട്ടറും ഞാനാദ്യമായി കാണുകയായിരുന്നു അവിടെ.
ഭക്ഷണം കഴിഞ്ഞ് കളക്ടറേറ്റ് കോമ്പൗണ്ടിലെ സബ് കളക്ടര്‍ ഓഫീസിലേക്ക് പോയി. തിരുവിതാംകൂര്‍ രാജഭരണ കാലത്തുണ്ടാക്കിയ കെട്ടിടത്തിലാണ് സബ്കളക്ടര്‍ ഓഫീസ് നില്‍ക്കുന്നത്. പഴയ കളക്ടറേറ്റായിരുന്നു. ഇപ്പോള്‍ അതിനു മുന്നിലുള്ള പുതിയ കെട്ടിടത്തിലാണ് കലക്ടറേറ്റ് സ്ഥിതി ചെയ്യുന്നത്. തടി കൊണ്ടു മേല്‍ക്കൂരയും തട്ടും നിര്‍മ്മിച്ച് ,ഓടു പാകിയ കേരളീയ വാസ്തുശില്‍പ്പത്തിന്റെയും ഗോത്തിത് മാതൃകയുടെയും സങ്കലനം. തിരുവനന്തപുരത്തെ ആകാശവാണി നിലനില്‍ക്കുന്ന ദിവാന്റെ വീടും പടിഞ്ഞാറെ കോട്ടയിലെ ചില അമ്മവീടുകളുമൊക്കെ ഓര്‍മ്മപ്പെടുത്തുന്ന കെട്ടിടം. ആഢ്യത്വം നിറയുന്ന വരാന്ത വളരെ ശ്രദ്ധേയമാണ്. ഈ കെട്ടിടം നാശോന്മുഖമാകാതെ നിലനിര്‍ത്തുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. ചെന്നു കയറുന്ന പ്രധാന മുറിയോടു ചേര്‍ന്ന് കന്യാകുമാരി ദേവിയുടെ ഒരു പ്രതിഷ്ഠയും ഉണ്ട്. കെട്ടിടത്തിനു മുന്നിലെ പഴയ കാല വിളക്ക് കോര്‍പ്പറേഷനു മുന്നിലെ ദിവാന്‍ വിളക്കിനെ ഓര്‍മ്മപ്പെടുത്തും.
അവിടെ നിന്നും ഇറങ്ങിയപ്പോള്‍ നാലരയായി. അഞ്ചുമണിവരെയാണ് വട്ടക്കോട്ടയില്‍ പ്രവേശനം. നാഗര്‍കോവില്‍- കന്യാകുമാരി റോഡില്‍ നിന്നും മൈലാടി തിരിഞ്ഞ് അഞ്ചുഗ്രാമമെത്തി അവിടെ നിന്നും പൊട്ടക്കുളം റോഡ് വഴിയാണ് വട്ടക്കോട്ടയിലേക്ക് പോകേണ്ടത്. നല്ല പ്രകൃതി ഭംഗിയും സമൃദ്ധമായ പച്ചപ്പും കൃഷിയുമുളള ഇടങ്ങള്‍. തെങ്ങും വാഴയും മുരിങ്ങയും പപ്പായയുമൊക്കെ സമൃദ്ധം. റോഡ് ചില ഭാഗങ്ങള്‍ പൊളിഞ്ഞിട്ടാണ്. എങ്കിലും പൊതുവെ മോശമല്ല. പഞ്ചായത്തിലെ സ്ത്രീകളുടെ കൂട്ടായ്മയാണ് വാഹനത്തിന്റെ പ്രവേശനത്തിന് പണം പിരിക്കുന്നത്. 25 രൂപയാണ് വാങ്ങുക. അഞ്ചുമണിക്ക് വരുന്നവരില്‍ നിന്നുപോലും അവര്‍ പണം വാങ്ങും. എന്നാല്‍ അഞ്ചായാല്‍ കോട്ടയുടെ വാതില്‍ അടയ്ക്കും. അതാണ് രീതി. ചിലര്‍ ഈ കാര്യം പറഞ്ഞ് അധികൃതരുമായി കലഹിക്കുന്നുണ്ടായിരുന്നു. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പ്രവേശനം. ഇത് ഒന്‍പതു മുതല്‍ ആറു വരെയാക്കുന്നതാകും അഭികാമ്യം എന്നു തോന്നി.
വിഷ്ണു ഒപ്പമുണ്ടായിരുന്നതുകൊണ്ട് കോട്ടയില്‍ കയറാന്‍ സാധിച്ചു. വട്ടക്കോട്ട എന്നാണ് പേരെങ്കിലും ഏകദേശം ദീര്‍ഘചതുരമാണ് കോട്ട. ഒരു പ്രതിരോധ കേന്ദ്രം എന്ന നിലയില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ വേണാട് രാജാക്കന്മാരാണ് വട്ടക്കോട്ട നിര്‍മ്മിച്ചത്. പഴയ കോട്ട വൃത്താകൃതിയിലുളളതായിരുന്നിരിക്കാം. ഡച്ചുകാരെ കൊളച്ചല്‍ യുദ്ധത്തില്‍ തോല്‍പ്പിച്ച മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് കിട്ടിയ ഏറ്റവും വലിയ നേട്ടമായിരുന്നു പിടിക്കപ്പെട്ട ഡച്ചുസേനാ നായകന്‍ ഡി ലനോയ്. അദ്ദേഹമാണ് വട്ടക്കോട്ടയെ ഇന്നു കാണുന്ന വിധം പുതുക്കി പണിതത്. പാറകൊണ്ടാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. മൂന്നര ഏക്കര്‍ വരുന്ന കോട്ടയുടെ മതിലിന് 26 അടി ഉയരമുണ്ട്. കോട്ടയ്ക്കുള്ളില്‍ നിരീക്ഷണ ടവറും ആയുധപ്പുരയുമുണ്ട്. നടു ഭാഗത്തുള്ള കുളവും പച്ചപ്പുള്ള തറയും വേപ്പുകളും കോട്ടയ്ക്ക് ചാരുത നല്‍കുന്നു. വാതില്‍ കടന്ന് ഉളളില്‍ ചെല്ലുമ്പോള്‍ കാണുന്ന വേപ്പിന്റെ ഇല കയ്പ്പില്ലാത്തതാണ്. ലക്ഷം വേപ്പുകളില്‍ ഒന്നിനുമാത്രമുള്ള പ്രത്യേകതായാണിത് എന്ന് ജീവനക്കാരന്‍ പറഞ്ഞു. രുചിച്ചു നോക്കിയപ്പോള്‍ അത്ഭുതം തോന്നി. ലക്ഷക്കണക്കിനു ടണ്‍ മണ്ണിട്ടാണ് മുകളിലെ പരേഡ് ഗ്രൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. ദൂരെ അനേക കാതം അകലെ നിന്നുപോലും കടലിലൂടെ ശത്രുക്കള്‍ വന്നാല്‍ കാണാന്‍ കഴിയുംവിധമാണ് ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്. അവിടെ വളര്‍ച്ച തീരെ കുറഞ്ഞ, എന്നാല്‍ കുടപോലെ വിടര്‍ന്നു നില്‍ക്കുന്ന വേപ്പും പിന്നില്‍ പരന്നു കിടക്കുന്ന കടലും ഒരപൂര്‍വ്വ ചാരുതയാണ് ഈ ഇടത്തിന് നല്‍കുന്നത്.
കോട്ടയുടെ ഇടതുവശം കാര്‍ പാര്‍ക്കിഗിംനിടയിലൂടെ ഒരു ചെറു വഴി. അവിടെ കരിക്കിന്റെ തൊണ്ടും മറ്റും വാരിയിട്ടിരിക്കുന്നു. ആ വഴിയിലൂടെ , മുള്‍ച്ചെടികളും കടന്ന് താഴേക്കു പോയാല്‍ ബീച്ചാണ്. മുള്‍ച്ചെടികള്‍ കഴിഞ്ഞാല്‍ നൂറുകണക്കിന് വേപ്പുകള്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു. വേപ്പ് തമിഴ്‌നാടിന്റെ ഒരു പ്രത്യേകത തന്നെയാണ്. ബീച്ച് വളരെ മനോഹരം. അധികം ആളുകള്‍ സന്ദര്‍ശിക്കാത്ത ബീച്ച്. വികസിപ്പിച്ചെടുത്താല്‍ വട്ടക്കോട്ടയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സമയം അവിടെ ചിലവഴിക്കാന്‍ കഴിയും. ഒപ്പം നാട്ടുകാര്‍ക്ക് ചെറിയ ചെറിയ ബിസിനസുകള്‍ക്കും സൗകര്യമുണ്ടാകും. പക്ഷെ ബീച്ചിലേക്കുള്ള ഭൂമി സ്വകാര്യ സ്വത്താണെന്ന് ജീവനക്കാര്‍ പറഞ്ഞു. ഒരു പക്ഷെ അധികം വൈകാതെ അവിടം ഒരു റിസോര്‍ട്ടായി മാറിക്കൂടെന്നില്ല. ഏകദേശം ഏഴുമണിയോടെ അവിടെ നിന്നും മടങ്ങി. വട്ടക്കോട്ട വികസനം ദാഹിക്കുന്ന ഒരു കുഞ്ഞുഗ്രാമമാണെന്ന് മടക്കയാത്രയില്‍ കണ്ട ഗ്രാമീണര്‍ ഓര്‍മ്മപ്പെടുത്തുന്നതായി തോന്നി.
 |
വിഷ്ണുചന്ദ്രന്‍ ഓഫീസില്‍ |
 |
സബ്കലക്ടര്‍ ഓഫീസ് |
 |
പ്രതാപമാര്‍ന്ന വരാന്ത |
 |
ഓഫീസിന്‍റെ വാസ്തുവിദ്യ മനോഹരം |
 |
പഴയ കാല വിളക്ക് |
 |
വട്ടക്കോട്ടയിലേക്കുള്ള യാത്ര |
 |
കാര്‍ഷിക സമൃദ്ധമായ പ്രദേശങ്ങള്‍ |
 |
വട്ടക്കോട്ട ബീച്ച് |
 |
ബീച്ചിന്‍റെ മറ്റൊരു ദൃശ്യം |
 |
ബീച്ചില്‍ അനഘ |
 |
ബീച്ചിലെ കുടുംബഫോട്ടോ |
 |
വട്ടക്കോട്ടയിലെ പ്രവേശന പാത |
 |
കുളം |
 |
മുകളിലേക്ക് പോകാനുള്ള പാത |
 |
മുകളിലെ പരേഡ് ഗ്രൌണ്ട് |
 |
കടലിലേക്കുള്ള മതില്‍ |
 |
കോട്ടയില്‍ നിന്നുള്ള കാഴ്ച |
 |
കോട്ടയും കടലും |
 |
അസ്തമയ സമയം |
 |
കയ്പ്പില്ലാത്ത വേപ്പ് |
No comments:
Post a Comment