Wednesday 20 March 2019

A moringa story

 മുരിങ്ങ യോഗം

ഓരോ അരിമണിയിലും അത് ഉപയോഗിക്കേണ്ടയാളിനെ രേഖപ്പെടുത്തിയിട്ടുണ്ട് എന്നു പറയാറുണ്ട്. അരിമണിയില്‍ മാത്രമല്ല മുരിങ്ങക്കയിലും അത്തരമൊരു രേഖപ്പെടുത്തലുണ്ട് എന്ന അനുഭവമാണ് ഞാനിന്ന് പങ്കുവയ്ക്കുന്നത്. വിഷ്ണു, നാഗര്‍കോവില്‍ സബ് കളക്ടറായി ജോയിന്‍ ചെയതിട്ട് ഒരാഴ്ചയിലേറെയായെങ്കിലും ഞാന്‍ അവിടേക്ക് പോയത് ഈ മാസം 15നായിരുന്നു. വിഷ്ണുവിന്റെ ക്വാര്‍ട്ടേഴ്‌സ് പുന്നൈ നഗറിലാണ്. അവിടെ കാമ്പസില്‍ രണ്ട് മുരിങ്ങയുണ്ട്. അതില്‍ നിറയെ നല്ല നീളമുള്ളതും സ്വാദുള്ളതുമായ മുരിങ്ങക്കകളും. അവിടെനിന്നും തിരികെ പോരുമ്പോള്‍ കുറച്ച്  മുരിങ്ങക്കായകള്‍കൊണ്ടുപോകണെ എന്ന് മോള്‍ പറഞ്ഞിരുന്നു. 19 ന് ഉച്ചയ്ക്കുമുന്‍പ് തിരുവനന്തപുരത്ത് എത്തേണ്ട ആവശ്യമുള്ളതിനാല്‍ 18ന് വൈകിട്ട് മടങ്ങാന്‍ തീരുമാനിച്ചു. അപ്പോഴാണ് പരവൂര്‍ നിന്നും അനിയന്‍ സജീവ് സര്‍പ്രൈസ് വിസിറ്റിന് വന്നത്. അങ്ങിനെ യാത്ര 19ന് രാവിലെയാക്കാം എന്നു തീരുമാനിച്ചു. 9.10നുള്ള ട്രെയിനില്‍ പോരാം, അപ്പോള്‍ രാവിലെ മുരിങ്ങയ്ക്കയും പറിച്ചു വയ്ക്കാം എന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ജയശ്രീയുടെ നിര്‍ദ്ദേശപ്രകാരം വെയിലിനുമുന്‍പ് എത്താനുള്ള സൗകര്യം പ്രമാണിച്ച് യാത്ര 7 ന്റെ ജയന്തി ജനതയിലേക്ക് മാറ്റി. അങ്ങിനെ രാത്രിയില്‍ തെരുവ് വിളക്കിന്റെ വെളിച്ചത്തില്‍ മുരിങ്ങയ്ക്കകള്‍ പറിച്ചു. രണ്ട് പൊതിയാക്കി കെട്ടിവച്ചു. അപ്പോഴാണ് അനിയന്‍ പറയുന്നത് പരവൂരിലേക്ക് കൊണ്ടുകെണ്ടന്ന്. ഞാന്‍ പറഞ്ഞു, കുഴപ്പമില്ല, ഞാന്‍ കൊണ്ടുപൊയ്‌ക്കൊള്ളാം, കോളനിയില്‍ ഇത്തരത്തിലുള്ള എന്തും പങ്കിട്ടെടുക്കുന്ന സംവിധാനമുള്ളതിനാല്‍ എത്ര വേണമെങ്കിലും കൊണ്ടുപോകാന്‍ കഴിയുമെന്നും ഞാന്‍ പറഞ്ഞു. രാവിലെ 6 മണിക്ക് വരത്തക്കവിധം ഒരു ആട്ടോ ഡ്രൈവറെ ഓഫീസ് അസിസ്റ്റന്റ് കണ്ടെത്തി, അയാളുടെ ഫോണ്‍ നമ്പരും തന്നു. രാവിലെ 5.30 ന് ഒന്നു വിളിച്ചേക്കണമെന്നും പറഞ്ഞു. രാവിലെ എണീറ്റയുടന്‍ അയാളെ വിളിച്ചു. അരുള്‍ എന്നാണ് ഡ്രൈവറുടെ പേര്. ഫോണ്‍ എടുത്തയാള്‍ പറഞ്ഞു, ഞാന്‍ അരുളല്ല, എനിക്ക് ആട്ടോയുമില്ല. അയാള്‍ ഫോണ്‍ കട്ടുചെയ്തു. കുഴഞ്ഞല്ലൊ. നമ്പര്‍ എഴുതിയത് തെറ്റായിരിക്കാം. കുറച്ചു കഴിഞ്ഞ് സജീവിന്റെ നമ്പറില്‍ നിന്നു വിളിച്ചു. അപ്പോഴും അയാള്‍ കട്ടു ചെയ്തു. ഇനി നിന്നാല്‍ അപകടമാണ്, ട്രെയിന്‍ കിട്ടാതാകും. ഞങ്ങള്‍ ഇറങ്ങി. അര ഫര്‍ലോംഗ് കഴിഞ്ഞില്ല അതിനുമുന്‍പെ ആട്ടോ കിട്ടി. മുരിങ്ങക്കാ പായ്ക്കറ്റുകള്‍ വണ്ടിയുടെ പിന്‍ഭാഗത്ത തട്ടിലിട്ട് ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞിരുന്നു. സ്റ്റേഷനിലെത്തി ഇറങ്ങി .120 രൂപയായി എന്നു പറഞ്ഞു.സജീവ് പൈസയും നല്‍കി. നേരെ സ്റ്റേഷനിലേക്ക് കയറി ടിക്കറ്റെടുത്ത് പ്ലാറ്റ്‌ഫോമിലെ കാന്റീനില്‍ ചായ കുടിക്കാനിരുന്നു. അപ്പോഴാണോര്‍ക്കുന്നത് മുരിങ്ങക്കാ എടുത്തില്ലെന്ന്. ങ്ഹാ- പോട്ടെ, അത് കഴിക്കാനുളള യോഗം ആ ഡ്രൈവര്‍ക്കാവും എന്നു സമാധാനിച്ചു. സജീവ് പറഞ്ഞു, എന്നാലും ചേട്ടാ, നമ്മള് രാത്രിയില്‍ കഷ്ടപ്പെട്ട് പറിച്ചതല്ലെ. ഞാന്‍ പറഞ്ഞു, അതയാള്‍ കണ്ടെത്തി ഉപയോഗിച്ചാല്‍ മതിയായിരുന്നു, കണ്ടില്ലെങ്കിലാ കഷ്ടം. വണ്ടി വരും വരെ കാന്റീനില്‍ ഇരിക്കാം എന്നു കരുതി. 6.50 ആയപ്പോള്‍ ഒരെന്‍ജിന്‍ വരുന്നത് കണ്ട് ട്രെയിനാകാം എന്നു കരുതി പുറത്തേക്കിറങ്ങി. അത് എന്‍ജിനാണല്ലൊ എന്നു പറഞ്ഞ് പ്ലാറ്റ്‌ഫോമിലെ കസേരയിലിരിക്കുമ്പോള്‍ ആട്ടോഡ്രൈവര്‍ മുന്നില്‍. സാര്‍, ആ പായ്ക്കറ്റ് വേണ്ടെ എന്നൊരു ചോദ്യം. ആ ചോദ്യമുണര്‍ത്തിയ സന്തോഷം ചില്ലറയല്ല. സജീവ് അവനൊപ്പം പോയി മുരിങ്ങയ്ക്ക എടുത്തുവന്നു. അവന് 30 രൂപയും നല്‍കി. പേര് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു, അരുള്‍. ഈ അരുള്‍ തന്നെയാണോ രാവിലെ വിളിക്കാന്‍ വരാം എന്നു പറഞ്ഞയാള്‍.അത് തീര്‍ച്ചപ്പെടുത്താനായി കൂടുതല്‍ എന്തെങ്കിലും ചോദിക്കും മുന്നെ ട്രെയിനെത്തി. ഞങ്ങള്‍ അതില്‍ കയറി. അരുള്‍ മറഞ്ഞു. മുരിങ്ങയ്ക്ക നാട്ടിലെത്തി പല വീടുകളില്‍ പോയി രുചിയായി മാറി. ചെറിയൊരു സംഭവമാണെങ്കിലും റിവേഴ്‌സില്‍ ചിന്തിക്കുമ്പോള്‍ ആദ്യം പറഞ്ഞ വാക്കുകള്‍  തന്നെ മനസില്‍ നിറയുന്നു. ഓരോ ഭക്ഷണവസ്തുവും ആര്‍ക്ക് ഗുണപ്പെടണം എന്നവിധം അതിലൊരു രേഖപ്പെടുത്തലുണ്ടാകാം, ഇല്ലെങ്കില്‍ അരുളിന്റെ ആട്ടോയില്‍ നിന്നും ഈ മുരിങ്ങക്കകള്‍ തിരുവനന്തപുരത്ത് എത്തുമായിരുന്നൊ??


No comments:

Post a Comment