Saturday 15 December 2018

poem -- Balimrigam

1995 ലാകണം, ഡല്‍ഹിയില്‍ നിന്നും മുകുന്ദന്‍ ഇരിങ്ങണ്ണൂരും അനിലും ചേര്‍ന്ന്  കുറിമാനം എന്നൊരു ഇന്‍ലന്‍റ് മാസിക തുടങ്ങി. നാലഞ്ച് മാസം പ്രസിദ്ധീകരിച്ചു എന്നാണ് ഓര്‍മ്മ. മുകുന്ദന്‍ ഇപ്പോള്‍ ബാംഗ്ലൂരില്‍ അധ്യാപകനാണ്. ചിലപ്പോഴൊക്കെ വിളിച്ച് സംസാരിക്കും. ശരിക്കും ഒരു ഫിലോസഫറാണ് കക്ഷി. പ്രാരാബ്ദങ്ങള്‍ എഴുത്തിനെ ബാധിച്ചുപോയ ഒരാള്‍. നല്ല കഥകളും ലേഖനങ്ങളും  എഴുതിയിരുന്നു  ഒരു കാലത്ത്.  കുറിമാനത്തില്‍  പ്രസിദ്ധീകരിച്ച എന്‍റെ  ഒരു കവിത ചുവടെ ചേര്‍ക്കുന്നു.


ബലിമൃഗം 

ഉഷ്മമാപിനിയുടെ രസനിലവാരമുയര്‍ന്നൊരു-
ഗ്രീഷ്മര്‍ത്തുവില്‍,
ദാഹജലം കിട്ടാതുണങ്ങിയ നാവുമായ്
മഹാനഗരത്തിന്‍റെ തെരുവോരത്തിലൂടെ നടക്കവെ
ദൂരെ ഹൂങ്കാരം, നാനവര്‍ണ്ണകൊടികള്‍
കണ്ഠനാളം പൊട്ടുമുച്ചത്തില്‍ രണഭേരി.

  രാജാവിന്‍റെ ജന്മനാളാണ്,നാടിന്‍റെയും
  സമ്പന്നന്‍റെ പണം തെരുവില്‍
 പട്ടിണിക്കാരന്‍റെ ശബ്ദമാവുന്നു

തൊണ്ട വരളുന്നു, മുന്നില്‍ ഇരുട്ടു നിറയുന്നു
വഴിയില്‍ , മുനിസിപ്പാലിറ്റിയുടെ വെള്ളം പെട്ടിയിലടച്ച-
പയ്യന്‍ നിന്നും ചിരിക്കുന്നു.

ജുബ്ബയുടെ കീശയില്‍ ആകെ പരതി കിട്ടിയ
നാലണതുട്ടെടുത്തു നീട്ടി.
അവന്‍റെ മുഖം അമാവാസിപോലെയായി

രാജാവിന്‍റെ ജന്മനാള്, നാടിന്‍റെയും,
ഇന്ന് ദാഹജലം ഗ്ലാസൊന്നിന് ഒരു രൂപ !
പണമില്ലാത്തവന്‍ പിണം !
നടക്കൂ!ഡ്രയിനേജ് വെള്ളം കുടിച്ചു മരിക്കൂ.

    അയാളുടെ ചുറ്റും കോളകള്‍ പൊട്ടിയൊഴുകി
വിദേശ ഗന്ധം മൂര്‍ഛിച്ചു നിന്നൊരു നഗരമധ്യത്തിന്‍റെ
ചൂടാര്‍ന്ന നെറുക കത്തിയുരുകിയ തീയില്‍
തൊണ്ട പൊള്ളി ബോധശൂന്യനായി അയാള്‍

    രണഭേരി, നാനാ വര്‍ണ്ണകൊടികള്‍
    സമ്പന്നന്‍റെ ചിരി, പട്ടിണിക്കാരന്‍റെ വിയര്‍പ്പ്
എല്ലാം കലര്‍ന്ന് പൊടിപടലം നഗരത്തെ മൂടി
ആ മൂടാപ്പില്‍ അയാള്‍ അലിഞ്ഞില്ലാതെയായി.

No comments:

Post a Comment