Sunday 24 September 2023

Aaron - Story

 


കഥ

ആരോണ്‍

-വി.ആര്‍.അജിത് കുമാര്‍

വര- സതീഷ് തോപ്രത്ത്

ജോണും തമിഴരസിയും ദേവിയെ ആദ്യമായി കണ്ടത് ഒരു നനഞ്ഞ പ്രഭാതത്തിലായിരുന്നു. വടക്കു കിഴക്കന്‍ മണ്‍സൂണ്‍ ആഞ്ഞടിക്കുന്ന,തോരാത്ത മഴയുള്ള ആ ദിവസം അവര്‍ക്കൊരിക്കലും മറക്കാന്‍ കഴിയുന്നതായിരുന്നില്ല.കുഞ്ഞിനെ പൊതിഞ്ഞുപിടിച്ച്  ആട്ടോയില്‍ നിന്നും ആശുപത്രിയുടെ മുന്നില്‍ ഇറങ്ങുമ്പോള്‍,ദേവി ഒരു വലിയ കുടയും പിടിച്ച് അവിടെ നില്‍പ്പുണ്ടായിരുന്നു. ആ കുടയുടെ കവചത്തിലാണ് അമ്മയും കുഞ്ഞും നനയാതെ ആശുപത്രിപടികള്‍ കയറിയത്.ആശുപത്രിയില്‍ ഒരു വലിയ പുരുഷാരം തന്നെയുണ്ടായിരുന്നു. ഇപ്പോള്‍ മനുഷ്യരില്‍ അധികവും രോഗികളാണ് എന്നതാണ് അവസ്ഥ.അത് പറയുമ്പോള്‍ ദേവിയുടെ മുഖത്ത് നിഷ്കളങ്കമായ ഒരു ചിരിയുണ്ടായിരുന്നു. പണ്ടെവിടെയോ കണ്ടുമറന്ന ഒരു ബന്ധുവിന്‍റെയോ കൂട്ടുകാരിയുടെയോ ഛായ. അവളുടെ കവിളിലെ നുണക്കുഴി ഓരോ ചിരിയിലും തെളിഞ്ഞു വന്നു.

എന്തൊരു മഴയാ ഇത്. തോരുമെന്നേ തോന്നുന്നില്ല.എന്തേ കുടയെടുക്കാഞ്ഞേ ,അവള്‍ ചോദിച്ചു. അപ്പോള്‍ പിറകെ വരുന്ന ജോണിനെ അവള്‍ നോക്കി. ഓ- ചേട്ടന്‍റെ കൈയ്യില്‍ കുടയുണ്ടായിരുന്നു-ല്ലെ. ഞാനത് ശ്രദ്ധിച്ചില്ല. ഞാന്‍ ആശുപത്രി കാന്‍റീനില്‍ ജോലി നോക്കുകയാണ്.രാവിലത്തെ പണിയൊക്കെ കഴിഞ്ഞു.ഇനി കുറേനേരം ഇവിടുണ്ടാകും. ആശുപത്രിയില്‍ വരുന്നവരെ സഹായിക്കുക എനിക്ക് വലിയ ഇഷ്ടമുള്ള കാര്യമാ”, അവള്‍ പറഞ്ഞു.

വരാന്തയില്‍ പലയിടത്തും വെള്ളം കെട്ടിനില്‍ക്കുന്നുണ്ടായിരുന്നു. സൂക്ഷിക്കണേ, പായല്‍ കാണും’,അവള്‍ പറഞ്ഞു. അവള്‍ ജോണിനെ തിരിഞ്ഞു നോക്കി. ചേട്ടാ,നിങ്ങള്‍ ഇവിടിരിക്ക്. ഞങ്ങള്‍ പോയി കുഞ്ഞിനെ കാണിച്ചുവരാം. എന്താ അസുഖം, അവള്‍ ചോദിച്ചു.

അസുഖമൊന്നുമില്ല.ഒരു മാസമായി പിറന്നിട്ട്. വാക്സിനേഷന്‍ എടുക്കണം, അയാള്‍ പറഞ്ഞു.

ചേട്ടന്‍ ഇവിടിരുന്നോ, ഞാന്‍ ഓപിയില്‍ നിന്നും സ്ലിപ്പ് എടുത്തുവരാം.കുഞ്ഞിന്‍റെ പേരെന്താ?, അവള്‍ ചോദിച്ചു.

നെല്‍സണ്‍, ഇതാ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ്”, അയാള്‍ സര്‍ട്ടിഫിക്കറ്റ് അവളെ ഏല്‍പ്പിച്ചു.

 

അവള്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ ജോണ്‍ പറഞ്ഞു,എല്ലാം കര്‍ത്താവിന്‍റെ കളികളാ.എനിക്കാണെങ്കി ആശുപത്രിയില്‍ കേറിയാ എന്താ ചെയ്യേണ്ടതെന്നറിയില്ല.ഭാഗ്യത്തിനാ അവളെ കിട്ടിയത്.മിടുക്കിയാണെന്നു തോന്നുന്നു

അതെ അതെ,എനിക്കും ആകെ ഭയമാണ്. പരിചയമുള്ള ഒരാളുള്ളപ്പോള്‍ വലിയ സുഖം തന്നെയാ,തമിഴരശി പറഞ്ഞു.

കുഞ്ഞ് തണുപ്പിന്‍റെ സുഖത്തില്‍ മയങ്ങുകയായിരുന്നു. ചുറ്റിനും പല പ്രായത്തിലുള്ള കുട്ടികള്‍ കരയുന്നുണ്ട്. ദേവി വേഗം മടങ്ങിയെത്തി. തമിഴരശിയേയും കൂട്ടി ഡോക്ടറുടെ അടുത്തേക്ക് പോയി. പോളിയോ മരുന്നും ഇന്‍ജക്ഷനും കഴിഞ്ഞു. കുഞ്ഞ് ഒന്നു കരഞ്ഞു.

നീ അവനിത്തിരി പാല് കൊടുക്ക്,ദേവി പറഞ്ഞു.കുട്ടിയേയും തള്ളയേയും നോക്കുവാന്‍ അമ്മ കൂടെയില്ലാത്തതിന്‍റെ കേട് മാറിയപോലെ തമിഴരസിക്ക് തോന്നി. അവള്‍ ബഞ്ചില്‍ വന്നിരുന്ന് കുഞ്ഞിന് മുലകൊടുക്കുവാന്‍ തുടങ്ങി. ദേവി ജോണുമായി സംസാരിച്ചിരുന്നു.

ജോണ്‍ ഒരു ചരക്കുലോറിയിലെ ഡ്രൈവറാണ്. മിക്കപ്പോഴും യാത്രയിലാവും. ചിലപ്പോള്‍ വൈകിട്ട് മടങ്ങിയെത്തും. മറ്റു ചിലപ്പോള്‍ ഒരുനാള്‍ കഴിയും. ദേവി അയാളുടെ കഥകള്‍ കേട്ടിരുന്നു. പിന്നീടവള്‍ അവരെ കാന്‍റീനില്‍ കൊണ്ടുപോയി. അവര്‍ ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും കഴിച്ചു. ചായ കുടിച്ചു.ഇത് നമ്മുടെ കാന്‍റീനാ ചേട്ടാ,പൈസ കൊടുക്കണ്ട എന്നു പറഞ്ഞ് ദേവി കൈകഴുകാന്‍ പോയി. പക്ഷെ ജോണ്‍ ബില്ലുവാങ്ങി കൌണ്ടറില്‍ വന്ന് പൈസ കൊടുത്തു. അവള്‍ കൈകഴുകിവന്ന് ,പണം കൊടുത്തതിന് പരിഭവിച്ചു. എന്നിട്ട് അവര്‍ക്കൊപ്പം നടന്നു. അവരെ ആട്ടോയില്‍ കയറ്റിവിട്ടശേഷമാണ് അവള്‍ മടങ്ങിയത്. അതിന് മുന്നെ അവരുടെ വിലാസമൊക്കെ അവള്‍ വാങ്ങി. ഒരു ദിവസം വരാം,അവിടെ എവിടെയെങ്കിലും ഒരു വാടകവീട് കിട്ടുമോ എന്ന് നോക്കണം. എനിക്ക് നാട്ടില്‍ നിന്നും കുട്ടികളെ കൊണ്ടുവരണമെന്നുണ്ട്. ഇനി പഠിപ്പൊക്കെ ഇവിടെയാക്കണം. നല്ല ജോലിയൊക്കെ കിട്ടണമെങ്കില്‍ പട്ടണത്തില്‍തന്നെ പഠിക്കണം,അവള്‍ പറഞ്ഞു. അവര്‍ യാത്ര പറഞ്ഞ് പിരിഞ്ഞു. തമിഴരശി ജോണിനോട് പറഞ്ഞു, കാര്‍ത്താവെ, എന്ത് നല്ല സ്ത്രീ. ജോണും തലകുലുക്കി സമ്മതിച്ചു.

രണ്ട് നാള്‍ കഴിഞ്ഞപ്പോള്‍ ദേവി അയണവാരത്തെ വീട്ടിലെത്തി. അപ്പോള്‍ ജോണും വീട്ടിലുണ്ടായിരുന്നു. ചെന്നൈയില്‍ ഒരു വീട് കണ്ടുപിടിക്കാനൊന്നും വലിയ പ്രയാസമില്ല, ന്നയുടന്‍ അവള്‍ പറഞ്ഞു. അവരുടെ ഒറ്റമുറി വീട്ടിലെ അടുക്കളയിലായിരുന്നു തമിഴരശി. കുഞ്ഞ് തൊട്ടിലില്‍ കിടന്ന് കൈകാലിട്ടടിക്കുന്നു. അവള്‍ നേരെപോയി കുഞ്ഞിനെ എടുത്തു. അവന്‍ സന്തോഷത്തോടെ ചിരിച്ചു. ദേവി കുറേനേരം അവനെ കളിപ്പിച്ചു. ജോണ്‍ ജോലിക്കായി പുറപ്പെട്ടു.  

ദേവി ഉച്ചഭക്ഷണം കഴിഞ്ഞ് പോയാല്‍ മതി,പുറത്തേക്കിറങ്ങുമ്പോള്‍ അയാള്‍ പറഞ്ഞു.

എനിക്കൊരു വീട് കിട്ടുമോ എന്നു നോക്കണം, അവള്‍ പറഞ്ഞു.

അത് നമുക്ക് ശരിയാക്കാം,അയാള്‍ പറഞ്ഞു.ദേവി വീട്ടിലേക്ക് കയറി, തമിഴരശിയുമായി സംസാരിച്ചിരുന്നു. അവരുടേത് പ്രണയവിവാഹമാണെന്നും രണ്ട് വീട്ടുകാരുമായും പിണക്കത്തിലാണെന്നുമൊക്കെ അവള്‍ ദേവിയോട് പറഞ്ഞു.നിനക്കിനി കൂട്ടിന് ഈ ചേച്ചിയില്ലെ,പിന്നെന്തിന് വിഷമിക്കണം, ദേവി പറഞ്ഞു.

ദൈവമായിട്ട് കൊണ്ടുതന്ന കൂട്ടാ,നിങ്ങളുടേത് ,”അവള്‍ യേശുക്രിസ്തുവിന്‍റെ ഫോട്ടോയിലേക്ക് നോക്കി കുരിശുവരച്ചു.

എനിക്കും വലിയ സങ്കടമാ.കുട്ടികളെ നാട്ടില്‍ അമ്മയ്ക്കും അച്ഛനുമൊപ്പം നിര്‍ത്തിയിരിക്കയാണ്. അവരെ ഇവിടെ കൊണ്ടുവരണം,എങ്കിലേ ഒരു സമാധാനമുള്ളു. മൂത്തവന്‍ രണ്ടിലായി. ഇളയയാള്‍ ഒന്നിലും. കുട്ടികളെ പഠിപ്പിച്ച് നല്ല നിലയിലാക്കണം. ഭര്‍ത്താവ് കുടിയനാ.അയാളെ ഇങ്ങോട്ട് കൊണ്ടുവരില്ല. കൊണ്ടുവന്നാല്‍ കുടിക്കാന്‍ കാശും കൊടുക്കണം,പിന്നെ തല്ലും വാങ്ങണം, അവള്‍ തന്‍റെ സങ്കടം പറഞ്ഞ് തമിഴരസിയെ സമാധാനിപ്പിച്ചു. നിനക്ക് സ്നേഹമുള്ളൊരു ഭര്‍ത്താവില്ലെ, അത് തന്നെ മോളെ ഭാഗ്യം.ഇങ്ങിനെ ഒരുപാട് കഥകള്‍ ദേവി പറഞ്ഞു. ഉച്ചയൂണ് കഴിഞ്ഞ് കുഞ്ഞിനെ അവള്‍തന്നെ ഉറക്കികിടത്തി, പോവുകയും ചെയ്തു. സ്വന്തം ചേച്ചിയോ അമ്മയോ വീട്ടില്‍വന്നുപോകുന്നപോലെ ഒരു വേദന തമിഴരശിക്കുണ്ടായി. അവള്‍ കുഞ്ഞിനൊപ്പം കിടന്നുമയങ്ങി. അപ്പോള്‍ അവളുടെ സ്വപ്നത്തില്‍ വന്ന മാലാഖയുടെ മുഖം ദേവിയുടേതാണെന്ന് അവള്‍ക്ക് തോന്നി.

പിന്നീട് പലവട്ടം ദേവി വീട്ടില്‍ വന്നുപോയി. അവള്‍ വരുമ്പോഴെല്ലാം ആപ്പിളും പലഹാരങ്ങളും വാങ്ങിവന്നു. അങ്ങിനെ ഒരുമാസംകൊണ്ട് തമിഴരശിയുടെയും ജോണിന്‍റെയും അടുത്ത ബന്ധുവായി അവള്‍ മാറി. ഒരു ദിവസം തമിഴരശി തൊട്ടുത്തുള്ള റേഷന്‍ കടയില്‍ അരിയും പലചരക്കും വാങ്ങാന്‍ പോകുന്നതിന് തയ്യാറെടുക്കുമ്പോഴാണ് ദേവി എത്തിയത്.നീ എങ്കെ പോകിറത്,അവള്‍ ചോദിച്ചു. റേഷന്‍ വാങ്കണം,അക്കാ. “

കൊളന്തയെ വെയില്‍ കായാന്‍ കൊണ്ടുപോകണ്ട,നീ പോയി വരൂ. ഞാനും അവനും ഇവിടെ തങ്കിറുരേന്‍, അവള്‍ പറഞ്ഞു. തമിഴരശിക്ക് ആശ്വാസമായി. അവള്‍ കുട്ടിയെ ഏല്‍പ്പിച്ച് വേഗം പോയി വരാം എന്നു പറഞ്ഞ് ഇറങ്ങി. വെയില്‍ കനത്തിരുന്നു. കുളിച്ച് കഴിഞ്ഞശേഷം മുഖത്തിട്ട പൌഡര്‍ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. അക്ക കൈലേസുകൊണ്ട് അവളുടെ മുഖം തുടച്ചു. കുഞ്ഞുവാവ സന്തോഷത്തോടെ ദേവിയുടെ കൈകളിലേക്ക് ചെന്നു. തമിഴരശി അവന് ഒരു മുത്തവും നല്‍കി പുറത്തിറങ്ങി.

കടയില്‍ നല്ല തിരക്കുണ്ടായിരുന്നു. അരിയും പയറും എണ്ണയുമൊക്കെവാങ്ങി അവള്‍ തിരികെ നടന്നു. വരുന്നവഴി അക്കയ്ക്ക് നല്‍കാനായി തട്ടുകടയില്‍ നിന്നും മെതുവടയും വാങ്ങി. വീട്ടിലെത്തുമ്പോള്‍ വാതില്‍ ചാരിയിരിക്കയായിരുന്നു. രണ്ടുപേരും കൂടി ഉറക്കമായിട്ടുണ്ടാകും എന്നു കരുതി അവള്‍ മെല്ലെ വാതില്‍ തുറന്നു. അകത്തെ മുറിയില്‍ അവരെ കണ്ടില്ല. പിന്നാമ്പുറത്തെ പുളിമരച്ചുവട്ടിലുണ്ടാകും എന്നു കരുതി അങ്ങോട്ടിറങ്ങി. അവിടെയും കണ്ടില്ല. അവള്‍ സാധനങ്ങള്‍ താഴെവച്ചു. അവള്‍ക്ക് ഉള്ളില്‍ നിന്നും ഒരാന്തലുണ്ടായി. അവള്‍ ഭ്രാന്തെടുത്തപോലെ ചുറ്റാകെ നടന്നുനോക്കി. ആരെയും കണ്ടില്ല. അടുത്ത വീടുകളില്‍ പോയി ചോദിച്ചു.അവരാരും ഒന്നും കണ്ടില്ലെന്നു പറഞ്ഞു. അവള്‍ എങ്ങോട്ടെന്നില്ലാതെ ഓടി. ഒരു ചിന്നകൊളന്തയുമായി ഒരുവള്‍ പോകുന്നകണ്ടോ എന്ന് വഴിയില്‍ കണ്ടവരോടൊക്കെ അവള്‍ ചോദിച്ചുകൊണ്ടിരുന്നു. ചിലര്‍ കണ്ടില്ലെന്നും മറ്റു ചിലര്‍ കണ്ടെന്നും പറഞ്ഞു. അവള്‍ കരഞ്ഞുതളര്‍ന്നു. ഓടിക്കൂടിയവരുടെ നിര്‍ദ്ദേശപ്രകാരം തിരുമുല്ലവയല്‍ പോലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കി. അവര്‍ അന്വേഷിക്കാം എന്നുറപ്പും നല്‍കി. വൈകിട്ട് ജോണ്‍ വരുംവരെ അവള്‍ ജലപാനം പോലും നടത്തിയില്ല. യേശുവിന് മുന്നില്‍ പ്രാര്‍ത്ഥനയിലായിരുന്നു അവള്‍. ജോണ്‍ സംഭവം കേട്ട് നിശ്ചേതനായി. അവളെ കുറ്റപ്പെടുത്താനും അയാള്‍ക്ക് കഴിഞ്ഞില്ല. ദേവിയെകുറിച്ച് നേരിയ സംശയം പോലും അയാള്‍ക്കും ഉണ്ടായിരുന്നില്ലല്ലോ.

കരഞ്ഞു തളര്‍ന്ന ദിനങ്ങളായിരുന്നു തമിഴരശിയുടേത്. അവളുടെ മാതൃത്വം ചുരന്ന പാല്‍, കണ്ണീരും വിയര്‍പ്പും കലര്‍ന്ന് കിടക്കപ്പായ നനച്ചു. രാത്രികളില്‍ കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് അവള്‍ ഞെട്ടിയുണര്‍ന്നു. പലപ്പോഴും പുറത്തേക്ക് ഇറങ്ങിയോടി. ജോണും കടുത്ത നിശബ്ദതയിലായിരുന്നു. ജോലി ചെയ്യാനുള്ള ഉത്സാഹം നഷ്ടമായിരുന്നു. ദിവസവും രാവിലെ അയാള്‍  പോലീസ് സ്റ്റേഷനില്‍ പോകും. അവര്‍ അന്വേഷണം പുരോഗമിക്കുന്നു എന്നു പറയും. അവിടെനിന്നും വരുംവഴി പള്ളിയില്‍ കയറും.അച്ചനോട് സങ്കടങ്ങള്‍ പറയും. കര്‍ത്താവിന്‍റെ പരീക്ഷണമാണ് ജോണെ, എല്ലാം കലങ്ങിത്തെളിയും. ഞാനും എസ്ഐയെ വിളിച്ച് സംസാരിക്കാം.”, അച്ചന്‍ ആശ്വസിപ്പിച്ചു.

  ഒരു ദിവസം അച്ചന്‍ ജോണിനോട് പറഞ്ഞു, ജോണേ, തമിഴരസി മകന്‍ നഷ്ടപ്പെട്ട ഷോക്കില്‍ നിന്നും മോചിതയായിട്ടില്ല. അവള്‍ക്ക് ഒരു കൌണ്‍സിലിംഗ് കൊടുക്കണം. നീ അവളെ കൂട്ടിവരൂജോണ്‍ ഒരുപാട് നിര്‍ബ്ബന്ധിച്ചശേഷമാണ് അവള്‍ വഴങ്ങിയത്. എല്ലാം കര്‍ത്താവിന്‍റെ നിശ്ചയമാണ്,അവനെയും നിങ്ങളേയും ദൈവം പരീക്ഷിക്കുകയാണ്.ഒടുവില്‍ എല്ലാം ശുഭമായിടും എന്ന വിശ്വാസം അവളില്‍ ജനിപ്പിക്കാന്‍ കൌണ്‍സിലിംഗ് ഉപകാരപ്പെട്ടു.ദിവസങ്ങള്‍ കഴിയുന്തോറും അവരുടെ പ്രതീക്ഷകളും മാഞ്ഞുതുടങ്ങിയിരുന്നു. ജോണ്‍ എന്നും പോലീസ് സ്റ്റേഷനില്‍ പൊയ്ക്കൊണ്ടിരുന്നത് രണ്ട് ദിവസം കൂടുമ്പോഴായി,പിന്നെ ആഴ്ചയില്‍ ഒരിക്കലായി. ഒരു വര്‍ഷം അങ്ങിനെ കടന്നുപോയി. ഇടയ്ക്കിടെ ഉണ്ടാകുന്ന ഓര്‍മ്മയില്‍ നെഞ്ചുരുകിയും കണ്ണുകലങ്ങിയും ജീവിതം പഴയപടിയായി.

ജോണ്‍ ഇനി ഇതന്വേഷിച്ചു നടക്കണ്ട. അവന്‍ മക്കളില്ലാത്ത ഏതെങ്കിലും ദമ്പതികള്‍ക്കൊപ്പം സുഖമായി കഴിയുന്നുണ്ടാകും എന്ന് സമാധാനിക്കുക. ഇത്തരം കേസുകള്‍ നമുക്ക് നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ല ജോണേ, ഞങ്ങളിത് ക്ലോസ് ചെയ്യുകയാണ്, ഒരു ദിവസം സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു. ജോണ്‍ പുറത്തേക്കിറങ്ങുമ്പോള്‍,സ്റ്റേഷന്‍ ഓഫീസര്‍ അവിടെയിരുന്ന ആളിനോട് പറയുന്നത് കേട്ടു,രണ്ട് മാസം പ്രായമായ ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാ. ഇപ്പോള്‍ ഒരു വര്‍ഷമായി. പാവം,അതിനെ തട്ടിയെടുത്തവള്‍ ആര്‍ക്കെങ്കിലും വിറ്റിട്ടുണ്ടാകും.ഇപ്പോള്‍ കുട്ടികള്‍ക്കൊക്കെ വലിയ ഡിമാന്‍ഡാ.അവയവ കച്ചവടവും ഒക്കെയാണല്ലോ നടക്കുന്നത്. പണ്ടൊക്കെ കൈകാലൊടിച്ചും കണ്ണുപൊട്ടിച്ചുമുള്ള ഭിക്ഷാടനമായിരുന്നു, ഇപ്പൊ ഇതും ഹൈട്ടെക്കായി.

ജോണ്‍ അവിടെനിന്നും ഇറങ്ങി വേഗം ലോറിയില്‍ കയറി.തലയില്‍ വല്ലാത്ത ഇരമ്പല്‍.തിരക്കേറിയ റോഡാണ്.അയാള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് ആ റോഡിന് പാകമല്ലാത്ത വേഗതയില്‍ കുറേദൂരം ലോറി ഓടിച്ചു. എവിടെയെങ്കിലും വണ്ടി ഇടിച്ചുനില്‍ക്കുമോ എന്ന് തന്നെ ഭയപ്പെട്ടു. പലരും തെറിവിളിക്കുന്നുണ്ടായിരുന്നു.അയാള്‍ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.കുറ്റബോധവും ഭയവുമെല്ലാം കലര്‍ന്ന വല്ലാത്തൊരവസ്ഥയിലായിരുന്നു ജോണ്‍.ഒടുവില്‍ വിജനമായ ഒരിടത്ത് വണ്ടി നിര്‍ത്തി അയാള്‍ സ്റ്റിയറിംഗില്‍ തലവെച്ച് കുറേ നേരം കരഞ്ഞു. പിന്നീട് പള്ളിയില്‍ പോയി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.

    തമിഴരശിയുടെ ദുഖം മാറാന്‍ ഇനി ഒരു കുട്ടിയുടെ ജന്മം മാത്രമാണ് പരിഹാരമെന്ന് അവനെ പലരും ഉപദേശിച്ചു. അവന്‍ അവള്‍ക്ക് ഒത്തിരി സ്നേഹം പകര്‍ന്നു നല്‍കി. പലയിടത്തും കൂട്ടിക്കൊണ്ടുപോയി, കാഴ്ചകള്‍ കാണിച്ച് സന്തോഷിപ്പിച്ചു. അവളുടെ ഉള്ള് തണുത്തു. ആ തണുപ്പില്‍ അവര്‍ കെട്ടിപ്പുണര്‍ന്നു കിടന്നു. ആ ചൂടില്‍ അവര്‍ ഒന്നായി. അവളുടെ ശ്രദ്ധ പിന്നീട് ഉള്ളില്‍ വളരുന്ന കുഞ്ഞിലായി. നഷ്ടപ്പെട്ട മകന്‍ ഇടയ്ക്കൊക്കെ അവളുടെ ഉള്ളുലയ്ക്കുമെങ്കിലും വയറ്റില്‍ വളരുന്ന കുഞ്ഞിന് ദോഷം വരരുത് എന്നു കരുതി അവള്‍ അതൊക്കെ അടക്കി. എന്നാല്‍ ജോണിനെ ദേവിയുടെ മുഖം ഇടയ്ക്കിടെ വന്ന് ഭയപ്പെടുത്തിയിരുന്നു. ഓരോ യാത്രയിലും അവന്‍ ദേവിയെ കണ്ടെത്താം എന്ന് പ്രതീക്ഷിച്ചു. പലപ്പോഴും സാമ്യമുള്ള മുഖങ്ങള്‍ നോക്കി അവരുടെ പിന്നാലെപോയി ചീത്തകേട്ടു. അവന്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയതുപോലും അവളെ കണ്ടാല്‍ വീഡിയോ എടുത്ത് പോലീസിന് നല്‍കാനും പോലീസിനെ വിളിക്കാനുമൊക്കെയായിരുന്നു.

കാലം എല്ലാം മായ്ക്കുന്ന കാഴ്ചകളുടെ ഉത്സവമാണല്ലൊ. കുഞ്ഞുപിറന്നതോടെ അവള്‍ കൂടുതല്‍ സന്തോഷത്തിലായി. അവനും നെല്‍സണ്‍ എന്നു തന്നെ പേരിട്ടു. ഒരു നിമിഷം പോലും കുഞ്ഞിനെ വേര്‍പെടാതെ അവള്‍ ഒപ്പം നിന്നു. അവന്‍ വളര്‍ന്ന് രണ്ട് വയസ്സായപ്പോള്‍ അവള്‍ വീണ്ടും ഗര്‍ഭിണിയായി. ഇത്തവണ പിറന്നത് ഒരു പെണ്‍കുഞ്ഞായിരുന്നു. അവള്‍ കുട്ടികളുടെ കാര്യത്തില്‍ തിരക്കിലായതോടെ നഷ്ടപ്പെട്ട മകന്‍ ഓര്‍മ്മയില്‍ നിന്നും മാഞ്ഞപോലെയായി. ഓര്‍ക്കാന്‍ സമയമില്ല എന്നത് തന്നെ കാരണം. പക്ഷെ ജോണ്‍ ഉള്ളില്‍ കെടാത്തൊരു മോഹം സൂക്ഷിച്ചിരുന്നു. തന്‍റെ മകനെ തിരികെ കിട്ടും എന്നതായിരുന്നു അത്. മോനെ നഷ്ടമായിട്ട് ഏഴ് വര്‍ഷങ്ങള്‍ ആയി.അവന്‍റെ ജന്മദിനത്തിന് ജോണ്‍ അനാഥാലത്തിലെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാറുണ്ട്. ആ ചടങ്ങുകഴിഞ്ഞ് വരുംവഴി അണ്ണാനഗറില്‍ വാഹനമൊതുക്കി ഒരു ചായ കുടിച്ചു നില്‍ക്കെയാണ് ജോണ്‍ അവളെ കണ്ടത്. കുടിച്ചു പകുതിയായ ചായ അവിടെവച്ച് അവന്‍ അവള്‍ക്കു പിന്നാലെ പാഞ്ഞു. ചായയുടെ കാശ് തന്നിട്ടുപോടാ എന്നൊക്കെ കടയുടമ വിളിച്ചുപറയുന്നുണ്ടായിരുന്നു. അവന്‍ അതൊന്നും കേട്ടില്ല. എതിര്‍വശത്തുകൂടി വന്ന് അവളുടെ വീഡിയോ എടുത്തശേഷം ഉടനെ നൂറില്‍ വിളിച്ചു. ബുദ്ധിപരമായ നീക്കമായിരുന്നു അവന്‍റേത്. അവള്‍ സ്ത്രീയാണ്. നാട്ടിലെ നിലവിലുള്ള നിയമങ്ങളെല്ലാം അവള്‍ക്കനുകൂലമാണ്. അവളെ കടന്നുപിടിച്ചാല്‍ കാണുന്നവരെല്ലാം ചേര്‍ന്ന് തല്ലും. പോലീസ് വന്നാലും തന്‍റെ കഥകളൊന്നും അവര്‍ വിശ്വസിക്കില്ല. താന്‍ ജയിലിലാകും എന്നുറപ്പ്. ഇത്തരം ബോദ്ധ്യങ്ങളും അനുഭവസാക്ഷ്യങ്ങളും ഉള്ളതിനാലാണ് അയാള്‍ സാഹസികമായ നീക്കങ്ങള്‍ക്കൊന്നും മുതിരാതിരുന്നത്.

പോലീസ് വരാനായി അവന്‍ കാത്തുനിന്നു. താടിയും മീശയുമൊക്കെ നീട്ടി വളര്‍ത്തിയ ജോണിനെ അവള്‍ക്ക് കൃത്യമായി മനസിലായില്ല. എങ്കിലും എന്തോ പന്തികേടുണ്ട് എന്നവള്‍ക്കു തോന്നി. അവള്‍ പെട്ടെന്നൊരു ആട്ടോ കൈകാണിച്ച് അതില്‍ കയറിപോയി. പോലീസ് എത്തിയപ്പോള്‍ നടന്നതെല്ലാം ജോണ്‍ വിശദീകരിച്ചു. അവര്‍ അന്വേഷിച്ചെങ്കിലും അവളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ജോണ്‍ തിരുമുല്ലവയല്‍ സ്റ്റേഷനിലെത്തി താന്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ കൊടുത്ത കേസ്സ് റീഓപ്പണ്‍ ചെയ്യിച്ചു. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ അപേക്ഷയും നല്‍കി. അതോടെ പോലീസ് കൂടുതല്‍ ഗൌരവത്തോടെ കേസ്സ് അന്വേഷിക്കാന്‍ തുടങ്ങി. നിരന്തരമായ അന്വേഷണത്തിനൊടുവില്‍ കാഞ്ചീപുരത്തുനിന്നാണ് പോലീസ് അവളെ അറസ്റ്റു ചെയ്തത്.

 കുട്ടിയെ കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ കൃത്യമായ മറുപടി നല്‍കിയില്ല. ഒരു ദിവസം വെള്ളവും ഭക്ഷണവും നല്‍കാതിരുന്നതോടെ അവള്‍ എല്ലാം ഓര്‍ത്തെടുത്തു പറയാന്‍ തുടങ്ങി. കുട്ടികളുണ്ടാകാത്തതിനാല്‍ ഭര്‍ത്താവില്‍ നിന്നും അമ്മാവിയമ്മയില്‍ നിന്നും ഒരുപാട് അപമാനങ്ങള്‍ ഏറ്റുവാങ്ങിയ ജീവിതമായിരുന്നു അവളുടേത്. ഒടുവില്‍ അവള്‍ വീട് വിട്ടിറങ്ങി. ഒരു വര്‍ഷത്തോളം ഭര്‍ത്താവിനെയും കുടുംബക്കാരെയും കാണാതെ പലവിധ തൊഴിലുകള്‍ ചെയ്ത് ജീവിച്ചു. ലക്ഷ്യം ഒന്നേ ഉണ്ടായിരുന്നുള്ളു, ഒരു പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് തന്‍റേതെന്നു പറഞ്ഞ് അവരെ കാട്ടണം. ആ വാശിയില്‍ അവള്‍ ആശുപത്രിയില്‍ വരുന്ന അമ്മാരുമായി സൌഹൃദം നടിച്ച് പല ശ്രമങ്ങളും നടത്തി. അതില്‍ വിജയിച്ചത് തമിഴരശിയുടെ കാര്യത്തിലായിരുന്നു. കുഞ്ഞിനേയും കൊണ്ട് നാട്ടില്‍ പോയി എല്ലാവരേയും കാണിച്ച് താനും ഒരമ്മയായി എന്നു തെളിയിച്ച് മടങ്ങിയതോടെ അവള്‍ക്ക് കുഞ്ഞിനോടുള്ള താത്പ്പര്യം നഷ്ടമായി. ദത്തെടുക്കാന്‍ ആരെങ്കിലും വന്നാല്‍ കൊടുത്ത് കാശ് വാങ്ങാം എന്ന് കരുതി ആ വഴിക്ക് കുറേ ശ്രമം നടത്തി നോക്കി.അതും നടന്നില്ല.

ഞാനവനെ നന്നായി നോക്കിയിരുന്നു സാറെ.ജോലിക്ക് പോകുന്നിടത്തും അവനെ കൊണ്ടുപോകുമായിരുന്നു.നല്ല ഭക്ഷണവും കൊടുത്തിരുന്നു, അവള്‍ പറഞ്ഞു. കുഞ്ഞിന് മൂന്ന് വയസുള്ളപ്പോഴാണ് അവനെ വില്‍ക്കാന്‍ എന്നോടൊപ്പം താമസിച്ചിരുന്ന മണിയന്‍ തീരുമാനിച്ചത്. കച്ചവടത്തില്‍ പപ്പാതി എന്നവന്‍ പറഞ്ഞു. കുഞ്ഞിനെ കൊടുക്കില്ലെന്ന് ഞാന്‍ വാശിപിടിച്ചു. ഒടുവില്‍ അടിപിടിയായി. വഴക്കിനിടെ വീടിന്‍റെ സ്ലാബില്‍ തട്ടി മണിയന്‍ താഴെവീണു സാറെ. തലയ്ക്കേറ്റ ക്ഷതം കാരണം അവന്‍ മരിച്ചു. ഞാന്‍ പോലീസിനോട് കുറ്റം ഏറ്റുപറഞ്ഞു. കുഞ്ഞ് എന്‍റെ സ്വന്തമാണ് എന്നായിരുന്നു ഞാനവരോട് പറഞ്ഞത്. അങ്ങിനെ അവര്‍ അവനെ ടി നഗറിലെ ബാലമന്ദിര്‍ കാമരാജ് ട്രസ്റ്റിന്‍റെ ശിശുസംരക്ഷണ കേന്ദ്രത്തിലാക്കി. ഞാന്‍ ജയിലിലുമായി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി എന്നെ വെറുതെ വിട്ടു സാറെ. എനിക്ക് ചെക്കനെ കാണണം എന്നാഗ്രഹമുണ്ടായിരുന്നു. ജയിലിലായിരുന്ന കാലത്ത് എനിക്ക് വലിയ കുറ്റബോധം തോന്നിയിരുന്നു സാറെ. തമിഴരശിയുടെ കണ്ണീരാണ് എന്നെ ജയിലിലാക്കിയതെന്ന് ഞാന്‍ വിശ്വസിച്ചു. അവനെ അവള്‍ക്ക് തിരികെ കിട്ടിയിട്ടുണ്ടാകും എന്ന് ഞാന്‍ എന്നോടുതന്നെ പറഞ്ഞു വിശ്വസിപ്പിച്ചു. അവന്‍റെ മുഖമിപ്പോള്‍ എങ്ങിനെ എന്നൊക്കെ ഞാന്‍ മനസില്‍ ചിന്തിച്ചുനോക്കി സ്വപ്നം കാണുമായിരുന്നു സാറെ. അഥവാ അവന്‍ അനാഥാലയത്തിലുണ്ടെങ്കില്‍ ഞാന്‍ തിരികെ കൊണ്ടുവന്നാല്‍ അവന്‍ പട്ടിണിയിലാകും. മാത്രമല്ല,അമ്മ കൊലപാതകിയാണ് എന്ന ചിന്ത അവനെ അലട്ടുകയും ചെയ്യും. ഞാന്‍ തനിച്ചായതിനാല്‍ എനിക്ക് എന്ത് ജോലിയും ചെയ്ത് ജീവിക്കാമല്ലോ എന്നു കരുതി. അതുകൊണ്ടാ സാറെ ഞാനവനെ കാണാന്‍ പോകാതിരുന്നത്, അവള്‍ പറഞ്ഞു.

ജോണ്‍ ഇപ്പോഴും എന്നെ തിരിച്ചറിഞ്ഞ് പിടിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല, സാറെ. ഇപ്പോള്‍ അതും ഉണ്ടായി. എല്ലാം ആ അച്ഛനമ്മമാരുടെ കണ്ണീരും ശാപവുമാ സാറെ,അവള്‍ പറഞ്ഞു.

വിവരങ്ങളറിഞ്ഞ ജോണും തമിഴരശിയും പോലീസ് സ്റ്റേഷനിലെത്തി. അവര്‍ക്ക് കുഞ്ഞിനെകാണാന്‍ തിടുക്കമായി. നിങ്ങള്‍ തിടുക്കപ്പെടരുത്. ഇതിന് ഒരുപാട് നിയമതടസ്സങ്ങളുണ്ട്. ആദ്യം കുഞ്ഞ് നിങ്ങളുടേതാണ് എന്നു തെളിയിക്കണം. അതിനായി ഡിഎന്‍എ ടെസ്റ്റ് നടത്തണം, സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു.

ഒരു മാസത്തെ ശ്രമഫലമായി ഡിഎൻഎ പരിശോധന നടന്നു. റിസള്‍ട്ട് വരാന്‍ വീണ്ടും ഒരുമാസമെടുത്തു. കുട്ടിയുടെ മാതാപിതാക്കള്‍ അവരാണ് എന്ന് വ്യക്തമാക്കുന്ന  ഡിഎന്‍എ മാച്ചിംഗ് കിട്ടി. ഇനി നിങ്ങള്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യണം, പോലീസ് ഓഫീസര്‍ നിര്‍ദ്ദേശിച്ചു. ജോണ്‍ കേസ് ഫയല്‍ ചെയ്തു. കുട്ടി ഇപ്പോള്‍ രണ്ടാം ക്ലാസ് പഠനം കഴിഞ്ഞു. അവന് ആരോണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്. അവന്‍റെ ഓര്‍മ്മയില്‍ ഈ അമ്മയും അച്ഛനും ഉണ്ടാവില്ല. ശിശുവിഹാറിലെ ജീവനക്കാരും അന്തേവാസികളും സ്കൂളിലെ അധ്യാപകരും കുട്ടികളുമാണ് അവന്‍റെ ലോകം. പെട്ടെന്ന് രണ്ടുപേര്‍ വന്ന് അച്ഛനും അമ്മയുമാണ് എന്നു പറയുന്നത് അവന് വലിയ ഷോക്കാവും. അതവന് സ്വീകാര്യവുമാവില്ല. അതുകൊണ്ട് കുറച്ചുമാസം കൂടി അവന്‍ അവിടെത്തന്നെ താമസിക്കട്ടെ. ഇവര്‍ക്ക് ഇടയ്ക്കുചെന്ന് കാണുകയും ക്രമേണ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ആവാം. പുരോഗതി വിലയിരുത്തി തീരുമാനമെടുക്കുന്നതാവും ഉചിതം”, കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഭിപ്രായപ്പെട്ടു.  കോടതി ഈ നിര്‍ദ്ദേശം ശരിവച്ചു. അതിന്‍റെ അടിസ്ഥാനത്തില്‍ ജോണും തമിഴരശിയും ഒരു ദിവസം ആരോണിനെ കാണാനായി ശിശുവിഹാറിലെത്തി. കുട്ടിയെ കാണുംമുന്നെ അവര്‍ക്കായി ഒരു കൌണ്‍സിലിംഗ് ഉണ്ടായിരുന്നു. നിങ്ങള്‍ വികാരപരമായി കുഞ്ഞിനെ സമീപിക്കരുത്. മകനേ എന്നു വിളിച്ച് കെട്ടിപ്പിടിക്കുക,കരയുക ഇതൊന്നും പാടില്ല. അവന്‍റെ ബന്ധുക്കളാണ്, ഇപ്പോഴാണ് നീ ഇവിടുണ്ടെന്നറിഞ്ഞത് എന്നൊക്കെയേ പറയാവൂ. കൊണ്ടുവന്ന ആപ്പിളും ചോക്ലേറ്റുമൊക്കെ നല്‍കാം എന്നൊക്കെ ശട്ടം കെട്ടി.

പിടയ്ക്കുന്ന നെഞ്ചും വിങ്ങുന്ന മനസുമായി അവര്‍ ഏറെനേരം കാത്തിരുന്നിട്ടാണ് ആരോണ്‍ അവര്‍ക്കു മുന്നിലെത്തിയത്. അവന്‍ അവരുടെ മുഖത്തുനോക്കാന്‍ മടിച്ചു. അമ്മയുടെ വാത്സല്യം ചുരത്തിയ മാറിടം തുടിച്ചു. അവള്‍ അവനെ മെല്ലെ തൊട്ടു. ഒരു മാസം പ്രായമായ ഒരു കുഞ്ഞിന്‍റെ മൃദുലത അപ്പോള്‍ അവള്‍ക്കനുഭവപ്പെട്ടു. അവള്‍ കൈ പിന്‍വലിച്ചില്ല. ഏറെനേരം അവനെ ശരീരത്തോട് ചേര്‍ത്തുനിര്‍ത്തി. പഠിത്തത്തെപറ്റിയൊക്കെ ചോദിച്ചു. അവന്‍ കുറച്ചൊക്കെ സംസാരിച്ചു. അനുവദിച്ച സമയം കഴിയാറായി. അപ്പോള്‍ അവന്‍ ചോദിച്ചു, എന്‍റെ അമ്മയെ പോലീസ് പിടിച്ചുകൊണ്ടുപോയി ഉപദ്രവിച്ചോ? അവരിപ്പോള്‍ എവിടെയാണ്?”

അവന്‍റെ ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാതെ ആ അച്ഛനമ്മമാരുടെ കണ്ണുകള്‍ നിറഞ്ഞു. എല്ലാം അവനോട് തുറന്നു പറയാം എന്ന് തമിഴരശി കരുതി. അതിനായി അവള്‍ തൊണ്ട ശരിയാക്കുമ്പോഴേക്കും ഹോസ്റ്റല്‍ മേട്രണ്‍ വന്നു. സമയം കഴിഞ്ഞു. ഇനി അടുത്തയാഴ്ച വന്നാല്‍ മതി, അവര്‍ പറഞ്ഞു. കണ്ണുകളില്‍ നിറഞ്ഞു കവിഞ്ഞ ജലരാശികള്‍ക്കിടയിലൂടെ,സമ്മാനപ്പൊതിയും നെഞ്ചത്തടുക്കി ആരോണ്‍ ദൂരേക്ക് ഓടിപ്പോകുന്നത് നോക്കിനിന്ന് അവള്‍ ,എന്‍റെ മോന്‍, എന്‍റെ ആരോണ്‍എന്ന് വിതുമ്പിക്കൊണ്ട് അവിടെ ഇരുന്നു.🙏

 

 




No comments:

Post a Comment