സി പി ഐ ദേശീയ പാർട്ടി അല്ലാതാകുമ്പോൾ
==============================
സത്യം പറയുമ്പോൾ വിഷമം തോന്നരുത്. ഒരു മുന്‍ സി പി ഐ കുടുംബാംഗം എന്ന നിലയില്‍ പാര്‍ട്ടിയുടെ ഈ അവസ്ഥയില്‍ വിഷമമുണ്ട്. പക്ഷെ പ്രകൃതി നിയമം അനുസരിച്ച് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളെ സംരക്ഷിക്കുന്നപോലെ പ്രസ്ഥാനങ്ങളെ സംരക്ഷിച്ചുനിര്‍ത്താന്‍ കഴിയില്ലല്ലോ. ഇവിടെ ശക്തന്മാര്‍ക്കേ നിലനില്‍പ്പുള്ളു. ദുര്‍ബ്ബലനും ഉറച്ച നിലപാടില്ലാത്തവനും ഇല്ലാതെയാകും.
ഞാന്‍ പാര്‍ട്ടിയില്‍ വന്നത് രാഷ്ട്രീയം പഠിച്ചിട്ടല്ല. അച്ഛന്‍ സിപിഐയിലായിരുന്നു. അതുകൊണ്ട് ഞാനും അങ്ങിനെയായി. ഞാന്‍ മാത്രമല്ല ജ്യേഷ്ഠനും. നാട്ടില്‍ അമ്മയുടെ ബന്ധുക്കള്‍ ഭൂരിപക്ഷവും സിപിഎമ്മിലും. അവരെല്ലാം കൂടി പലതരത്തില്‍ അച്ഛനെ രാഷ്ട്രീയമായി ഉപദ്രവിക്കുന്ന കാഴ്ചകള്‍ കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. ഇത് വ്യക്തിപരമായ കാര്യം.
ഇനി രാഷ്ട്രീയം നോക്കാം. 1920 ല്‍ താഷ്കെന്‍റില്‍ തുടങ്ങിയ ചര്‍ച്ചകളും ഇന്ത്യയില്‍ പലയിടത്തായി നടന്ന ചര്‍ച്ചകളുമാണ് 1925 ല്‍ കാണ്‍പൂരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന് കാരണമായത്. ഗാന്ധിജിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന നിസഹകരണ പ്രസ്ഥാനവും സത്യാഗ്രഹവുമൊന്നും സ്വാതന്ത്ര്യം നേടിത്തരില്ലെന്നും സായുധ സമരം വേണമെന്നതുമായിരുന്നു പാര്‍ട്ടി നിലപാട്. ഇതിലെ അപകടം മണത്തറിഞ്ഞ ബ്രിട്ടന്‍ പ്രസ്ഥാനത്തെ തുടക്കത്തിലെ അടിച്ചൊതുക്കി. 1942 വരെ അവിടവിടെ ചില കൂട്ടായ്മകള്‍ മാത്രമുണ്ടായി. എന്നാല്‍ ബ്രിട്ടനും റഷ്യയും ചങ്ങാത്തത്തിലായതോടെ പാര്‍ട്ടിയെ നിയമവിധേയമാക്കി. ക്വിറ്റ് ഇന്ത്യ സമരത്തിന് എതിര്‍നിന്നതോടെ ബ്രിട്ടന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ സ്വീകാര്യരായി. പാര്‍ട്ടിയിലുണ്ടായ ആദ്യ മായം ചേര്‍ക്കലായി ഇതിനെ കാണാം. തീവ്രനിലപാടില്‍ നിന്നും കോണ്‍ഗ്രസിനേക്കാള്‍ താണഅവസ്ഥയിലേക്ക് പാര്‍ട്ടി പോയി. എന്നിട്ടും പ്രസ്ഥാനം ക്ലച്ച് പിടിച്ചില്ല. ഇന്ത്യ വിഭജനത്തെ എതിര്‍ത്തുനിന്ന പാര്‍ട്ടി സ്വാതന്ത്യദിനാചരണത്തില്‍ നിന്നും വിട്ടുനിന്നു.
തുടര്‍ന്ന് പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍റെ
ഭാഗമായി തീര്‍ന്ന് കമ്മ്യൂണിസം ഉപേക്ഷിച്ചു. പ്രതിപക്ഷം എന്ന നിലയില്‍
ശക്തിപ്രാപിച്ചു. സാധാരണക്കാരെ ആകര്‍ഷിക്കുന്ന മികച്ച നയങ്ങളായിരുന്നു പാര്‍ട്ടിയുടേത്.
സ്ത്രീകള്‍ക്ക് തുല്യപരിഗണന, പ്രായപൂര്‍ത്തി വോട്ടവകാശം, സ്വകാര്യസ്ഥാപനങ്ങളുടെ
ദേശസാല്‍ക്കരണം, ഭൂപരിഷ്ക്കരണം,താണജാതിക്കാര്ക്
1951 ഓടെ പ്രായോഗിക രാഷ്ട്രീയം കൃത്യമായി തിരിച്ചറിഞ്ഞ് , ജനകീയ ജനാധിപത്യത്തില്‍ നിന്നും ദേശീയ ജനാധിപത്യത്തിലേക്ക് ചുവട് മാറ്റി. 1951,57,62 ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ നല്ല നേട്ടമുണ്ടാക്കി. 1957 ല്‍ കേരളത്തില്‍ അധികാരത്തിലുമെത്തി. എന്നാല്‍ പാര്‍ട്ടിയിലെ പ്രമാണിമാര്‍ തമ്മിലുള്ള അസൂയ നിറഞ്ഞ സംഘട്ടനങ്ങള്‍ അന്നേ ആരംഭിച്ചിരുന്നു. ഏതായാലും ഭൂപരിഷ്ക്കരണവും വിദ്യാഭ്യാസ മേഖലയിലെ പരിഷ്ക്കാരങ്ങളുമൊക്കെ കേരളത്തില്‍ വലിയ മാറ്റം കൊണ്ടുവന്നു. ജാതി-മത നേതാക്കള്‍ക്ക് പ്രാധാന്യം ലഭിക്കാതെ പോയ ആ സര്‍ക്കാരിനെ മതനേതാക്കളും കോണ്‍ഗ്രസും ചേര്‍ന്ന് അട്ടിമറിച്ചു. നെഹ്റുവിന്‍റെ ആദ്യത്തെ ഫാസിസ്റ്റ് നടപടിയായിരുന്നു അത്. 1960 ഓടെ പാര്‍ട്ടി ദുര്‍ബ്ബലപ്പെടാന്‍ തുടങ്ങി.
1962 ലെ ചൈന ആക്രമണത്തോടെ പാര്‍ട്ടി നേതാക്കളുടെ കുറുമ്പിന് ശക്തി കൂടി. ഒരാള്‍ സോവിയറ്റ് കമ്മ്യൂണിസമാണ് ശരി എന്ന് വിശ്വസിക്കുമ്പോള്‍ അയാളെ ഇഷ്ടമില്ലാത്തവര്‍ ചൈനീസ് കമ്മ്യൂണിസ്റ്റുകള്‍ക്കൊപ്പം ചേര്‍ന്നു. ഇന്ത്യയില്‍ ഇത് രണ്ടും നടപ്പാകില്ല എന്ന് ഉത്തമബോധ്യം രണ്ട് കൂട്ടര്‍ക്കും ഉണ്ടായിരുന്നു. ഫണ്ട് കിട്ടും എന്നല്ലാതെ. ഏതായാലും ചൈന അനുകൂലികള്‍ പാര്‍ട്ടി വിട്ടു. ഈഎംഎസും ഒപ്പം ചേര്‍ന്നു. ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പോയ പാര്‍ട്ടിയലേക്ക് സാധാരണക്കാരായ പ്രവര്‍ത്തകര്‍ ഒഴുകി. അങ്ങിനെ സിപിഎം ശക്തമായി. സിപിഐ കുറേ കാരണവന്മാരുടെ പാര്‍ട്ടിയായി അവസാനിച്ചു.
ദേശീയ തലത്തില്‍ സിപിഎം സിപിഐയേക്കാള്‍ വലിയ പാര്‍ട്ടിയായി മാറി. സിപിഐ കോണ്‍ഗ്രസ് പക്ഷത്തേക്ക് മാറി. 1970-77 കാലം കേരളത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭരണം നടത്തി. അടിയന്തിരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസുമായി അകന്നു. അതോടെ പാര്‍ട്ടിയുടെ വംശനാശം ആരംഭിച്ചു. കാരണം രണ്ട് കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ പ്രസക്തമാകുന്നത് ആശയപരമായ വ്യത്യാസമുള്ളപ്പോഴാണല്ലൊ. ആ പ്രശ്നം അവസാനിച്ചതോടെ അന്ന് പാര്‍ട്ടി പിരിച്ചുവിട്ട് ഇഷ്ടമുള്ള പ്രസ്ഥാനങ്ങളില്‍ ചേര്‍ന്നുകൊള്ളൂ എന്നു പറയുന്നതായിരുന്നു ശരി. അല്ലെങ്കില്‍ കോണ്‍ഗ്രസിന് തെറ്റുപറ്റിയെങ്കിലും അവര്‍ക്കൊപ്പം തുടരും എന്ന രീതി സ്വീകരിച്ചിരുന്നെങ്കില്‍ കമ്മ്യൂണിസ്റ്റുകാരുടെ “ ആയാറാം ഗയാറാം “ സംഭവത്തിനൊരു വേദിയെങ്കിലും നല്‍കാമായിരുന്നു. ആദര്‍ശവും വ്യത്യസ്തപാര്‍ട്ടി എന്ന തരത്തിലുള്ള നിലനില്‍പ്പും ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഇല്ലാത്തതിനാല്‍ അധികാര രാഷ്ട്രീയത്തിന്‍റെ വരത്തുപോക്കില്‍ കോണ്‍ഗ്രസിലോ ബിജെപിയിലോ ചേക്കേറാതെ സിപിഐക്കാര്‍ക്ക് സിപിഎമ്മിലും സിപിഎംകാര്‍ക്ക സിപിഐയിലും ചാടിക്കളിക്കാമായിരുന്നു. ഒന്നിച്ച് ഒരു മുന്നണിയാകുമ്പോള്‍ ആ സാധ്യത ഇല്ലാതാകുകയാണ്.
ഇനി ഒന്നേ രക്ഷയുള്ളു. സീതാറാം യെച്ചൂരി പറഞ്ഞപോലെ , കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ലയനം. അതിന് പിണറായി സമ്മതിക്കുമെങ്കില്‍ പട്ടിണികൂടാതെ കിടന്നുറങ്ങാം. അല്‍പ്പം ചില അടിയും തൊഴിയുമൊക്കെ ഏല്‍ക്കേണ്ടി വന്നാലും കുഴപ്പമില്ല, കാരണം നേതാക്കളുടെ മാത്രം പാര്‍ട്ടിയായി, പുതുതായി ആരും പ്രസ്ഥാനത്തിലേക്ക് വരാനില്ലാതെ എത്രകാലം ഈ പ്രസ്ഥാനം മുന്നോട്ടുപോകും. അങ്ങിനെപോയാല്‍ ജനഹൃദയങ്ങളില്‍ മാത്രം കാണപ്പെടുന്ന ഒരു പ്രസ്ഥാനമായി സിപിഐ മാറും എന്നതില്‍ സംശയമില്ല.
അടിവാക്ക് :-ഈ ദുരവസ്ഥയിലും കേരളത്തില്‍ മാത്രം കാണപ്പെടുന്ന സിപിഐ എന്ന പ്രസ്ഥാനത്തില്‍ പരസ്പ്പരം കണ്ടുകൂടാത്തവരും കണ്ടാല്‍ മിണ്ടാത്തവരും പാര പണിയുന്നവരും പണിഞ്ഞ പാര വയ്ക്കുന്നവരുമുണ്ട് എന്നും പറയപ്പെടുന്നു. എല്ലാറ്റിനും കാനം രാശി, ഇസ്മയില്‍ പൊരുത്തം !
No comments:
Post a Comment