Wednesday 26 April 2023

Remembering Mamukoya

 

മാമുക്കൊയയെ ഓര്ക്കുമ്പോള്

-----------------------


പ്രിയപ്പെട്ട മാമുക്കോയയെ കുറിച്ചുള്ള ഒരോര്മ്മ ഇവിടെ പങ്കുവയ്ക്കാം. 2001 ലോ 2002 ലോ ആണെന്നുതോന്നുന്നു. ഡല്ഹി പുഷ്പവിഹാര് മലയാളി സമാജം വാര്ഷികം നടക്കുകയാണ്. ഡല്ഹി ഡവലപ്പമെന്റ് അതോറിറ്റി കമ്മീഷണര് അല്ഫോണ്സ് കണ്ണന്താനമാണ് അന്ന് ഡല്ഹി മലയാളികളുടെ ആരാധനാപാത്രം. ഡിമോളിഷന് മാന് എന്ന നിലയില് ഡല്ഹിയിലെ രാഷ്ട്രീയക്കാരെ വരെ വിറപ്പിച്ചുനില്ക്കുന്ന കാലം. അദ്ദേഹമാണ് വാര്ഷികം ഉത്ഘാടനം ചെയ്യുന്നത്. ശ്രീ.മാമുക്കോയ മുഖ്യാതിഥിയും. ഡല്ഹി ഇന്ഫര്മേഷന് ഓഫീസറായ ഞാന് ആംശസ പ്രാസംഗികനും.
അല്ഫോണ്സ് കണ്ണന്താനം ബ്ലാക് ക്യാറ്റ്സും അരയില് തോക്കുമൊക്കെയായി എത്തി. ജനം ആരാധനയോടെ നോക്കി നില്ക്കുകയാണ്. മാമുക്കോയയ്ക്ക് വല്ല സിനിമ ഷൂട്ടിംഗുമാണോ എന്ന് സംശയം തോന്നിയിട്ടുണ്ടാകും. ഏതായാലും ഉത്ഘാടകൻ ഡല്ഹിയില് താന് നടത്തുന്ന പോരാട്ടമൊക്കെ വിശദീകരിച്ചു. നിലവിലുള്ള ജനാധിപത്യ സംവിധാനത്തെ കണക്കിന് കളിയാക്കുകയും രാഷ്ട്രീയക്കാര്ക്കെതിരെ വലിയ വിമര്ശനം നടത്തുകയും ചെയ്തു. വലിയ ഹര്ഷാരവമായിരുന്നു സദസില്. തുടര്ന്നായിരുന്നു മാമുക്കോയയുടെ പ്രസംഗം. വെടിക്കെട്ട് തമാശ പ്രതീക്ഷിച്ച ജനത്തിന് മുന്നില് അദ്ദേഹം വളരെ സീരിയസ്സായി. അല്ഫോണ്സ് പറഞ്ഞതിന്റെ ചുവട് പിടിച്ച് ഒരു ഹ്രസ്വപ്രസംഗം. ജനം നിരാശരായി എന്ന് അവരുടെ മുഖഭാവം കണ്ടാല് അറിയാം.
സ്വേച്ഛാധിപതികളും സൈനികമേധാവികളും രാജാക്കന്മാരുമൊക്കെ ഭരിക്കുന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള് എത്രമോശമായ ജനാധിപത്യവും അതിനേക്കാള് മെച്ചമാണെന്നേ ഞാന് പറയൂ എന്നൊക്കെ ഞാനും പ്രസംഗിച്ചു. സമ്മേളനം കഴിഞ്ഞ് ഭക്ഷണത്തിനിരുന്നപ്പോള് ഞാന് മാമുക്കോയയോട് പറഞ്ഞു, ജനം നിങ്ങടെ തമാശ കേള്ക്കാനിരിക്കയായിരുന്നു. അപ്പോള് അദ്ദേഹം പറഞ്ഞു, എഴുതിത്തരുന്ന ഡയലോഗ് കഥാപാത്രത്തിനനുസരിച്ച് നന്നായി അവതരിപ്പിക്കും എന്നല്ലാതെ ഇന്നസന്റിനെപോലെ ഇന്സ്റ്റന്റ് നര്മ്മമൊന്നും എനിക്ക് വരൂല്ല. സിനിമയല്ലല്ലോ ജീവിതം. പിന്നീട് ഒരുപാട് നേരം സിനിമയെക്കുറിച്ചും കോഴിക്കോടിനെ കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു.
പിന്നീടദ്ദേഹത്തെ കണ്ടത് കോഴിക്കോടുവച്ച് സംസ്ഥാന സര്ക്കാരിന്റെ ദേശീയ നാടകോത്സവം നടത്തിയപ്പോഴാണ്. അന്ന് ഞങ്ങള് ഡല്ഹി സംഭവമൊക്കെ ഓര്ത്തെടുത്തു. മിക്ക ദിവസങ്ങളിലും നാടകം കാണാന് ഒരു സാധാരണക്കാരനെപോലെ അദ്ദേഹം വന്നിരുന്നു. നടന്റെ ആടയാഭരണങ്ങളും ഈഗോയും ഒന്നുമില്ലാതെ ഒരാസ്വാദകനായി വന്നിരുന്ന് നാടകം കണ്ട് പോയി. കോഴിക്കോടുകാര്ക്കും തങ്ങളോടൊപ്പം എപ്പോഴുമുള്ള ഒരു സാധാരണ മനുഷ്യന് തന്നെയായിരുന്നു മാമുക്കോയ എന്നെനിക്ക് തോന്നി🙏


No comments:

Post a Comment