Saturday 31 August 2019

A trip to Palakkad - Published in May 2016 Malayalam Today

പ്രകൃതിയെ തൊട്ടറിഞ്ഞ് ഒരു പാലക്കാട് യാത്ര

 യാത്രകളെ പലപ്പോഴും ആസ്വാദ്യകരമാക്കുന്നത് യാദൃശ്ചികതകളാണ് .അത്തരം യാദൃശ്ചികതകള്‍ കൊണ്ട് സമൃദ്ധമായിരുന്നു പാലക്കാടന്‍ യാത്രയും. തീവണ്ടിയില്‍ പാലക്കാട് വഴി കടന്നുപോയിട്ടുണ്ട് എന്നല്ലാതെ പാലക്കാട് കാണാനായി പോകുന്ന ആദ്യയാത്രകൂടിയായിരുന്നു ഇത്. 11.25നുള്ള കേരള എക്‌സ്പ്രസിലാണ് ടിക്കറ്റ് എടുത്തിരുന്നത്. ഞങ്ങള്‍( ഞാനും ജയശ്രീയും ശ്രീക്കുട്ടനും) തിരുവനന്തപുരത്തു നിന്നു കയറാനും സജീവ്,വിജയശ്രീ,ഉണ്ണിക്കുട്ടന്‍, ഉണ്ണിക്കണ്ണന്‍ എന്നിവര്‍ വര്‍ക്കലയില്‍ നിന്നും കയറാനുമാണ് തീരുമാനിച്ചിരുന്നത്. തലേദിവസത്തെ സംസാരത്തിനിടെ സെലിന്‍ പറഞ്ഞു,ഞങ്ങളുമുണ്ട് കോട്ടയം വരെ. രാവിലെ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ അവരുടെ വിളിവന്നു.ടിക്കറ്റ് എടുത്തു വയ്ക്കണെ, വരാന്‍ വൈകും. ടിക്കറ്റ് എടുത്തുവച്ചു. മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും യാത്ര പുറപ്പെട്ടു.


സെലിന്‍ പാടിയ പാട്ടുകള്‍ ആസ്വദിച്ചും തമാശകള്‍ പങ്കിട്ടും കോട്ടയമെത്തിയത് അറിഞ്ഞില്ല. അവര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് യാത്രയാക്കി, ഞങ്ങളുടെ യാത്ര തുടര്‍ന്നു.വൈകിട്ട് ഏഴുമണിക്ക് പാലക്കാട് ജംഗ്ഷനിലെത്തി. പഴയ ഒലവക്കോട് ജംഗ്ഷന്‍. സ്‌റ്റേഷന്‍ പുതുക്കി പണിത് മനോഹരമാക്കിയിരിക്കുന്നു.ലിഫ്റ്റ് സൗകര്യവും വേണ്ടവര്‍ക്ക് ലഭ്യമാണ്. സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങി പ്രീപെയ്ഡ് ഓട്ടോ ബുക്ക് ചെയ്തു. പതിനഞ്ചു മിനിട്ടോളം കാത്തു. തിരുവനന്തപുരത്തേത് പോലെയല്ല, പോലീസ് ഇടപെടില്ല. ഓട്ടോകള്‍ വരുന്നു, അവര്‍ക്കിഷ്ടമുള്ളവരെ കയറ്റുന്നു.കൂപ്പണുള്ളവരും ഇല്ലാത്തവരും ഇതില്‍ പെടും. അവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല എന്നു ബോധ്യപ്പെട്ടതോടെ റോഡിലേക്കിറങ്ങി. അവിടെയും ഓട്ടോകള്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്ക് വരാന്‍ തയ്യാറല്ല.തൊട്ടടുത്ത് ബസ്റ്റാന്റാണ്, ഇഷ്ടം പോലെ ബസുണ്ട് എന്ന ഒരു  സഹൃദയന്റെ വാക്കുകള്‍ കേട്ട് ഞങ്ങള്‍ നടന്നു. എല്ലാവര്‍ക്കും വിശപ്പുണ്ട്. ഹോട്ടല്‍ അന്വേഷിച്ചുള്ള യാത്ര എത്തിയത് ക്രൗണിലാണ്. അവിടെനിന്നും വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചു. ടാക്‌സി ലഭിക്കുമൊ എന്ന് അവരോടുതന്നെ അന്വേഷിച്ചു. കടയുടെ മുന്നില്‍തന്നെ ടാക്‌സികള്‍ നിരന്നു കിടക്കുന്നു. ഏഴുപേരെ കയറ്റാന്‍ ഇപ്പോഴും നല്ലത് അംബാസഡര്‍ തന്നെയാണ്. 250 രൂപയ്ക്ക് ഗസ്റ്റ്ഹൗസില്‍ എത്തിക്കാമെന്ന് അഷ്‌റഫ് സമ്മതിച്ചു. ലഗേജ് നിറച്ചു. വണ്ടി കിടക്കുന്നതിന്റെ തൊട്ടുപിന്നില്‍ ഓടയാണ്. അതിന് സ്ലാബിടാന്‍ അധികാരികള്‍ക്ക് തോന്നിയിട്ടില്ല. കഷ്ടം. വണ്ടി ചെറുതായി പിറകോട്ട് നിരങ്ങിയാല്‍ ഓടയില്‍ വീഴും എന്നതാണ് അവസ്ഥ. ഏതായാലും അപകടമില്ലാതെ വാഹനം മുന്നോട്ടെടുത്തു.

പാലക്കാട് സിവില്‍ സ്റ്റേഷനടുത്താണ്  ഗസ്റ്റ് ഹൗസ് എന്നറിയാം. അഷ്‌റഫ് വാഹനം ഇടറോഡിലേക്ക് കയറ്റി. അവിടെ ഗസ്റ്റ് ഹൗസ് എന്ന കൈചൂണ്ടിയും കണ്ടു. നല്ല ഇരുട്ട്. ഒരാളിനെയും കാണാനുമില്ല. ഇതുതന്നെയോ ഗസ്റ്റ്ഹൗസ് എന്നു സംശയിച്ച് ഞാനിറങ്ങി. ബോര്‍ഡ് നോക്കുമ്പോള്‍ ജില്ല പഞ്ചായത്ത് ഓഫീസ്. അതിനടുത്ത കോമ്പൗണ്ടിലാകും ഗസ്റ്റ് ഹൗസ് , നോക്കാം എന്നു പറഞ്ഞ് ഞാനും മോനും നടന്നു. ശരി തന്നെ,അടുത്ത കോമ്പൗണ്ടിലാണ്, പക്ഷെ, ഗേറ്റ് പൂട്ടിയിരിക്കുന്നു. എന്നാല്‍ ഗസ്റ്റ് ഹൗസില്‍ ലൈറ്റുമുണ്ട്. പ്രധാനഗേറ്റ് മറുവശത്താകും എന്നൂഹിച്ചു. അങ്ങിനെ വണ്ടി ആ പാതയിലേക്കെടുത്തു. ശരി തന്നെ, പ്രധാന കവാടത്തിലൂടെ ഉള്ളില്‍ കടന്നു. റിസപ്ഷനില്‍ ആളില്ല. അകത്തെ മെസില്‍ വിപിനെ കണ്ടു. ബുക്കില്‍ എഴുതി മുറിയെടുത്തു. താഴെ അടുത്തടുത്തുള്ള മുറികളില്‍ എയര്‍കണ്ടീഷനില്ല എന്നതിനാല്‍ ഒന്ന് താഴെയും മറ്റൊന്ന് മുകളിലുമായി നല്‍കാം എന്ന് കോഴിക്കോടുകാരന്‍ വിപിന്‍ പറഞ്ഞു. അങ്ങിനെ 104,202 മുറികള്‍ എടുത്തു. വലിയ മുറികളാണ് ,നല്ല സൗകര്യവും. പഴയ കാല എയര്‍കണ്ടീഷനറാണ്. റിമോട്ടില്ല.കുളിമുറിയില്‍ ഗീസറുണ്ട്. വെള്ളം ചൂടാക്കി കുളിച്ച് ഉന്മേഷം വരുത്തി.പിന്നെ ഉറക്കമായി.

രാവിലെ എട്ടുമണിക്ക് വടക്കഞ്ചേരിയില്‍ താമസിക്കുന്ന സുഹൃത്ത് കുര്യാക്കോസ് എത്തി. ടാറ്റാ ഗ്രാന്‍ഡാണ് വാഹനം.എട്ടുപേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന വാഹനമാണ് ഗ്രാന്‍ഡ്. നെല്ലിയാമ്പതിയിലേക്കുള്ള യാത്ര അവിടെ ആരംഭിച്ചു. ദേശീയപാതയില്‍ കണ്ണാടിയിലെ കാഴ്ചപ്പറമ്പില്‍ എല്‍ സി ഫാമിലി റസ്റ്റാറന്റില്‍ നിന്നും ഭക്ഷണം കഴിച്ചു. അവിടെനിന്നുള്ള യാത്ര പാലക്കാടിന്റെ കാര്‍ഷിക സമൃദ്ധിയും സൗന്ദര്യവും വെളിവാക്കുന്നതായിരുന്നു. ചൂട് കൂടിയ വരണ്ട പ്രദേശം , തമിഴ് നാടിനോട് സാമ്യമുള്ള ഇടം എന്നൊക്കെയുള്ള അബദ്ധ ധാരണകള്‍ മാറ്റുന്ന കാഴ്ചകളായിരുന്നു എവിടെയും. നോക്കെത്താ ദൂരമുളള നെല്‍വയലുകള്‍, അവിടെ അധികം ഉയരം വയ്ക്കാത്ത ഉമയാണ് പ്രധാനമായും കൃഷി ചെയ്തിരിക്കുന്നതെന്ന് മികച്ച കര്‍ഷകന്‍ കൂടിയായ കുര്യാക്കോസ് പറഞ്ഞു. തേങ്കുറിശി, കയറുംകുളം,വിനയന്‍ ചാത്തനൂറ്, കുനിശേരി, ചേരാമംഗലം,കാളിയല്ലൂര്‍,നെന്മാറ വഴി നെല്ലിയാമ്പതിക്ക്. കരിമ്പനകളും തെങ്ങും കവുങ്ങും കുടപിടിക്കുന്ന നാടിന്റെ സൗന്ദര്യം ആസ്വദിച്ചുള്ള യാത്രയില്‍ ധാരാളം കള്ളുഷാപ്പുകളും കാണാനുണ്ടായിരുന്നു. ഷാപ്പില്‍ നല്ല തിരക്കുള്ളതായും കാഴ്ചയില്‍ അനുഭവപ്പെട്ടു. നല്ല കള്ളല്ല കിട്ടുന്നതെന്ന് അറിയാമെങ്കിലും ലഹരി വേണ്ടവര്‍ അവിടെ വന്നടിയുകയാണ്.

നെന്മാറ നെല്ലിയാമ്പതി റോഡ് വളരെ ഇടുങ്ങിയതാണ്. ചില ഭാഗങ്ങളില്‍ രണ്ട് വാഹനം കടന്നുപോവുക തന്നെ പ്രയാസം. യാത്രയില്‍ ശ്രീ നെല്ലിക്കുളം ഭഗവതി ക്ഷേത്രത്തില്‍ കയറി. നല്ലൊരു കുളവും ക്ഷേത്രത്തിനുണ്ട്. പോത്തുണ്ടി ഡാം അതിനടുത്തായാണ്. മണ്ണുകൊണ്ട് നിര്‍മ്മിച്ചിട്ടുള്ളതാണ് പോത്തുണ്ടി ഡാം. അതിന് മുന്നിലായി ഒരു ചെറിയ പാര്‍ക്കുണ്ട്. പാര്‍ക്കില്‍ ,നൃത്തം ചെയ്യുന്ന പെണ്‍കുട്ടി, അമ്മയും കുഞ്ഞും, മാന്‍, മീന്‍പിടുത്തക്കാരന്‍ തുടങ്ങി നിരവധി ശില്‍പ്പങ്ങള്‍, വിശ്രമിക്കാനുള്ള ബഞ്ചുകള്‍ ഒക്കെ ഒരുക്കിയിട്ടുണ്ട്. അനേകം പടികള്‍ ചവുട്ടി ഡാമിന് മുകളില്‍ കയറി കാഴ്ചകള്‍ കാണാന്‍ കഴിയും. മൂന്നു വശവും സ്വാഭാവിക മലയുള്ളതാണ് ഡാമിന്റെ പ്രത്യേകത.

19ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഡാം ഇന്ത്യയിലെ പഴക്കമുള്ള ഡാമുകളില്‍ ഒന്നാണ്. 1971 ല്‍ 23.425 ദശലക്ഷം രൂപ ചിലവഴിച്ച് ഡാം നവീകരിച്ചു. ചിറ്റൂരിലേയും ആലത്തൂരിലേയും 13500 ഏക്കറിലെ കൃഷിക്കും നെന്മാറ,അയിലൂര്‍, മേലാര്‍കോട് പഞ്ചായത്തുകള്‍ക്ക് കുടിവെള്ളവും നല്‍കുന്നത് പോത്തുണ്ടിയാണ്. ഡാമിന്റെ പ്രധാന ഭിത്തി നിര്‍മ്മിച്ചിട്ടുള്ളത് കരുപ്പട്ടിയും ചുണ്ണാമ്പും ചേര്‍ന്ന മിശ്രിതം ഉപയോഗിച്ചാണ്. മീനച്ചിലാടി പുഴയ്ക്കും പാടിപ്പുഴയ്ക്കും കുറുകെയാണ് ഡാം പണിതിട്ടുള്ളത്. അയിലംപുഴയുടെ കൈവഴികളാണിവ. 107 അടി ഉയരവും 5510 അടി നീളവുമുണ്ട് ഡാമിന്. ആകെ 5,09,14,000 ക്യുബിക് മീറ്റര്‍ ജലം കൊള്ളുന്ന ഡാമിന്റെ വലത്തെ കനാലിന് 10 കിലോമീറ്ററും ഇടത്തെ കനാലിന് 8 കിലോമീറ്ററും നീളമുണ്ട്. 900 ഏക്കര്‍ പ്രദേശത്തായി ഉള്‍നാടന്‍ മത്സ്യകൃഷിയും നടക്കുന്നുണ്ട്. മൊരല്‍,മൊശി,സിലോപ്പിയ, രോഹു,ബാര്‍ബസ്,വരാല്‍,കാര്‍പ്പ്,മൃഗാള്‍,ഗോരാമി,കട്‌ല എന്നിവയാണ് മീന്‍കൃഷിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പാലക്കാട് നിന്നും 42 കിലോമീറ്റര്‍ അകലെയാണ് പോത്തുണ്ടി. ഇവിടെനിന്നും 17 കിലോമീറ്റര്‍ താണ്ടിയാല്‍ നെല്ലിയാമ്പതിയായി.

നെല്ലിയാമ്പതിക്കുപോകുന്ന വഴി ആഴത്തിലേക്ക് ചൂണ്ടി കുര്യാക്കോസ് പറഞ്ഞു, അവിടെയാണ് ചെറുനെല്ലി ആദിവാസി കോളനി. അവിടെ സ്ത്രീകള്‍ക്ക് പ്രസവിക്കുന്നതിനായി പ്രത്യേക ഗുഹയുണ്ട്. പ്രസവമടുക്കുമ്പോള്‍ ഗര്‍ഭിണിയേയും വയറ്റാട്ടിയേയും ഗുഹയ്ക്കുള്ളിലാക്കും. പ്രസവം കഴിഞ്ഞെ മടങ്ങിവരൂ. ഭക്ഷണവും മരുന്നും വെള്ളവുമെല്ലാം അവിടെ എത്തിച്ചുകൊടുക്കും.

വാഹനം വളവുകള്‍ താണ്ടി ഓടിക്കൊണ്ടേയിരുന്നു. പത്ത് ഹെയര്‍പിന്‍ വളവുകളാണ് ഉള്ളത്. പൊന്മുടിയിലും വയനാട്ടിലുമുള്ളതുപോലെ വളവുകളുടെ നമ്പരുകള്‍ രേഖപ്പെടുത്തിയിട്ടില്ല എന്നത് ഒരു ന്യൂനതയായി തോന്നി. വഴിയില്‍ കാഴ്ചകള്‍ കാണാനായി ഇടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തമിഴ്‌നാടിന്റെ ഭാഗങ്ങളും പാലക്കാട് ചുരവും അവിടെനിന്ന് കാണുവാന്‍ കഴിയും.തണുത്ത കാറ്റേറ്റ് എത്ര നേരമിരുന്നാലും മുഷിവ് തോന്നില്ല.അത്തരമൊരു കാഴ്ചയ്ക്കായി ആളുകള്‍ ഇറങ്ങുന്നിടത്ത് ധാരാളം കച്ചവടക്കാരെ കാണാന്‍ കഴിഞ്ഞു. പുലയന്‍പാറക്കാരന്‍ ജബ്ബാറിന്റെ കടയില്‍ നിന്നും ചായയും ഓംലറ്റും കഴിച്ചു. ഉന്തുവണ്ടിയാണ്. അത് നില്‍ക്കുന്നിടത്തുനിന്നും ഒരിക്കല്‍ ഒരു ടാറ്റാ സുമോ കൊക്കയിലേക്ക് വീണ കഥ കുര്യാക്കോസ് പറഞ്ഞു. നാല് ഡോറു തുറന്ന് തെറിച്ചുവീണവര്‍ രക്ഷപെട്ടു. ബാക്കിയുണ്ടായിരുന്ന നാലുപേരുടെയും തരിപോലും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. അത്ര അഗാധതയിലേക്കാണ് വണ്ടി മറിഞ്ഞത്.  

അയ്യപ്പന്‍ തിട്ടിലും ഇറങ്ങി അല്‍പ്പസമയം ചിലവഴിച്ചു.ഒരു ചെറിയ അയ്യപ്പക്ഷേത്രവും അതിന് എതിര്‍വശം ഒരു പാറയുമുണ്ട്. ആ പാറയ്ക്കരികിലുള്ള വറ്റാത്ത നീരൊഴുക്കില്‍ നിന്നാണ് ക്ഷേത്രത്തിലേക്കുള്ള വെള്ളമെടുക്കുന്നത്. ഒരിക്കല്‍ ആ പാറപ്പുറത്ത് ഒരു പുലി വിശ്രമിക്കുന്നത് കുര്യാക്കോസ് കണ്ടിട്ടുണ്ട്. ആ പാറയില്‍ കയറി അല്‍പ്പനേരം ഞങ്ങളിരുന്നു. തുടര്‍ന്നുള്ള യാത്ര കൈകാട്ടിയിലേക്കായിരുന്നു. അവിടെനിന്നും പുലിയംപാറയിലേക്കും തുടര്‍ന്ന് സീതാര്‍കുണ്ടിലേക്കും . സീതാര്‍കുണ്ടിലേക്കുള്ള യാത്ര ദീര്‍ഘമായതാണ്. അവിടെ എത്തിച്ചേരുക എളുപ്പമല്ല.100 മീറ്റര്‍ നീളമുള്ള വെള്ളച്ചാട്ടമാണ് സീതാര്‍കുണ്ട്. ഞങ്ങള്‍ ദൂരെനിന്ന് വെള്ളച്ചാട്ടം കണ്ടുമടങ്ങുകയാണ് ചെയ്തത്. ആഗാധമായ ആഴമാണ് മലയുടെ അതിരുകളില്‍. മനുഷ്യരെ പിടിച്ചുവലിക്കുന്ന ഒരാകര്‍ഷകത്വം ആ താഴ്ചയ്ക്കുണ്ട്. ദൂരെ മുതലമട, കൊല്ലംകോട് തുടങ്ങിയ ഇടങ്ങളില്‍ മൂച്ചിത്തോട്ടങ്ങള്‍ കാണാം. മൂച്ചിത്തോട്ടമെന്നാല്‍ മാന്തോപ്പാണ്. കാട്ടുപോത്തിന്റെ കാല്‍പ്പാടുകള്‍ അവിടവിടെ കാണാന്‍ കഴിഞ്ഞു. അനേകം ഔഷധസസ്യങ്ങള്‍ നിറഞ്ഞ പ്രദേശമാണവിടം. കുരങ്ങന്മാരും ധാരാളം. ഫോട്ടോയ്ക്ക് പോസുചെയ്യുന്ന കുരങ്ങന്മാര്‍ രസകരമായ കാഴ്ചയാണ്.

പോബ്‌സ് ഗ്രൂപ്പിന്റെ തോട്ടത്തില്‍ വാഹനം പാര്‍ക്ക് ചെയ്താണ് ആളുകള്‍ കാഴ്ച കാണാന്‍ എത്തുന്നത്. ഏകദേശം രണ്ട് കിലോമീറ്ററോളം നടന്നിട്ടുണ്ടാവും. 467 മീറ്റര്‍ മുതല്‍ 1572 മീറ്റര്‍ വരെ ഉയരമുള്ള ഇടങ്ങള്‍ നെല്ലിയാമ്പതിയിലുണ്ട്. കുറേ നാളത്തേക്ക് മനസില്‍ നിന്നും മായാത്തവിധം ഇടം പിടിച്ച കാഴ്ച ആകാശത്തിലൂടെയുള്ള വേഴാമ്പലിന്റെ യാത്രയായിരുന്നു. എന്തൊരു സൗന്ദര്യം. പ്രകൃതി കേരളത്തെ അനുഗ്രഹിച്ചപ്പോള്‍ വരമായി നല്‍കിയ നമ്മുടെ ദേശീയ പക്ഷി. പലപ്പോഴും മരത്തിലിരിക്കുന്ന കാഴ്ച കണ്ടിട്ടുണ്ടെങ്കിലും അത് പറക്കുന്നത് ആദ്യമായി കാണുകയായിരുന്നു.

കൃഷി വകുപ്പിന്റെ ഓറഞ്ച് ആന്റ് വെജിറ്റബിള്‍ ഫാമിന്റെ കാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ചു. അതിനുശേഷം ഫാം കാണാന്‍ കയറി. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍ ആരംഭിച്ച മാതൃകാ പൂകൃഷി യൂണിറ്റും മാതൃകാ നഴ്‌സറിയും ഉത്പ്പന്നങ്ങളുടെ സെയില്‍സ് കൗണ്ടറുമാണ് അവിടെയുള്ളത്. എന്നാല്‍ ആരംഭിച്ചത് സദുദ്ദേശത്തോടെയാകാമെങ്കിലും ഇപ്പോള്‍ എല്ലാം പേരിനുമാത്രമായി മാറിയിട്ടുണ്ടെന്ന് കാണാന്‍ കഴിയും. നാട്ടിലെ ഭൂരിപക്ഷം സ്ഥാപനങ്ങള്‍ക്കും സംഭവിച്ചിട്ടുള്ള ദുര്‍ഗതി ഇതിനെയും ബാധിച്ചിട്ടുണ്ട് . എത്രയോ നഷ്ടം സഹിച്ചാവും ഇതിപ്പോള്‍ നടത്തിവരുന്നത്. ഇത്തരം സ്ഥാപനങ്ങളെ ജീവനക്കാരുടെ പൂര്‍ണ്ണപങ്കാളിത്തമുള്ള സ്ഥാപനങ്ങളാക്കി മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ലാഭകരമല്ലെങ്കില്‍ മറ്റു തരത്തില്‍ പുനരുദ്ധരിക്കേണ്ടതും അനിവാര്യമാണ്.

അവിടെനിന്നും ഞങ്ങള്‍ പോയത് ചന്ദ്രാമല എസ്‌റ്റേറ്റിലേക്കാണ്. അവിടെ അടുത്താണ് നൂറടിപാലം. പാടഗിരി പോലീസ് സ്‌റ്റേഷനും എ വി ടിയുടെ മണലാരു എസ്‌റ്റേറ്റും ആ ഭാഗത്തുതന്നെയാണ്. നൂറടിക്ക് സമീപമുള്ള അരുവിയില്‍ കുളിച്ച് ആ മോഹവും സാധിച്ചു. ആയിരക്കണക്കിന് ഏക്കര്‍ തേയിലത്തോട്ടങ്ങളും മറ്റു കൃഷികളുമാണ് വന്‍കിട മുതലാളിമാരുടെ കൈവശമുള്ളത്.

കാപ്പിയും ഏലവുമൊക്കെ കൃഷിയില്‍ ഉള്‍പ്പെടുന്നു. ഓറഞ്ച് കൃഷിയുമുണ്ട്. എന്നാല്‍ പുളിപ്പ് കൂടിയ ഇനമാണ് ഇവിടെ ലഭിക്കുന്നത്. കേശവം പാറയിലും വലിയ തിരക്കുണ്ടായിരുന്നു. മമ്മൂട്ടിയുടെ മൃഗയ സിനിമയുടെ ഷൂട്ടിംഗിലൂടെ പ്രസിദ്ധമായ ഇടമാണ് കേശവം പാറ. മടക്കയാത്ര പല്ലാവൂര്‍ വഴിയായിരുന്നു. പല്ലാവൂര്‍ ദേവനാരായണനെയും അപ്പു മാരാരെയുമൊക്കെ ഓര്‍ത്തുകൊണ്ടുള്ള യാത്ര. കൊടുവായൂരിലെ യാക്കരപുഴയും കടന്ന് രാത്രിയില്‍ ഗസ്റ്റ്ഹൗസിലെത്തി.

ഞാനും സജീവും കഞ്ഞിയും പയറും മറ്റുള്ളവര്‍ ചപ്പാത്തിയും ചിക്കനും കഴിച്ചു. ഒരു സിനിമ കാണണം എന്നെല്ലാവര്‍ക്കുമുണ്ടായിരുന്നു. പ്രധാനപ്പെട്ട തീയറ്ററുകളിലൊന്നും ടിക്കറ്റ് കിട്ടാനില്ല.അങ്ങിനെയാണ് ബിപിഎല്‍ കൂട്ടുമുക്കില്‍ ജീവാസില്‍ അമര്‍,അക്ബര്‍,ആന്റണി കാണാന്‍ തീരുമാനിച്ചത്. നെറ്റ് വഴി നമ്പര്‍ കണ്ടുപിടിച്ച് വിളിച്ച് ടിക്കറ്റ് കിട്ടും എന്നുറപ്പാക്കി. 9 മണിക്ക് മുമ്പ് തന്നെ എത്തി. എന്തോ പന്തികേട് തോന്നി.

ആളുകള്‍ നന്നെ കുറവ്.ഫസ്റ്റ് ഷോ കഴിഞ്ഞിറങ്ങിയവരും കുറവായിരുന്നു.ഫസ്റ്റ് ക്ലാസ് ടിക്കറ്റ് മാത്രമെയുള്ളു. 40 രൂപയാണ് നിരക്ക്. തീയറ്ററിനുള്ളില്‍ കയറിയപ്പോള്‍ ഞെട്ടിപ്പോയി. ഒരു മുപ്പത് വര്‍ഷം മുമ്പാകും ഇത്തരം തീയറ്ററില്‍ പടം കണ്ടിട്ടുണ്ടാവുക. തകര്‍ന്ന കസേരകള്‍. എയര്‍കണ്ടീഷനിംഗ് ഇല്ല.തീയറ്ററില്‍ ഇരുന്നു പുകവലിക്കുന്ന കാഴ്ചക്കാര്‍. ഒടുവില്‍ പുകവലിക്കാരെ പുറത്താക്കാന്‍ പരാതിപ്പെടേണ്ടി വന്നു. സ്‌ക്രീനിംഗും സൗണ്ടും നല്ലതായിരുന്നില്ല.

മെയിന്റനന്‍സ് നടത്തിയശേഷം നിരക്ക് വര്‍ദ്ധിപ്പിച്ച് നല്ല മേന്മയുള്ള തീയറ്ററാക്കി മാറ്റാവുന്നതാണ്. ഇല്ലെങ്കില്‍ വൈകാതെ അടച്ചു പൂട്ടേണ്ടി വരും എന്നതില്‍ സംശയമില്ല. ചിത്രം പൂര്‍ണ്ണമായി ആസ്വദിക്കാന്‍ അന്തരീക്ഷം അനുഗുണമായില്ല എന്ന ദുഃഖം എല്ലാവര്‍ക്കുമുണ്ടായി.ആ രാത്രി അങ്ങിനെ അവസാനിച്ചു. ഇനി നാളത്തെ യാത്രയാണ്. കാണാന്‍ ഇനിയുമുണ്ട് കാഴ്ചകളേറെ.

No comments:

Post a Comment