Friday 1 March 2019

Trip to Tanjavur

temple side view


  ബൃഹദീശ്വര ക്ഷേത്രം- കാഴ്ചയുടെ ഔന്നത്യം 

ക്ഷേത്രസന്ദര്‍ശനം ജീവിതവ്രതമാക്കിയിട്ടുള്ള സുഹൃത്ത് ഹരീന്ദ്രനാണ് 2018 ഡിസംബറില്‍ ഒരു സായാഹ്നചായകുടി സദസില്‍ വച്ച് ഈയിടെ ഒരിക്കല്‍ കൂടി തഞ്ചാവൂരില്‍ പോയ കഥ പറഞ്ഞത്. ബ്രഹദീശ്വര ക്ഷേത്രം മാത്രമല്ല പരിസര പ്രദേശത്തെ അനേകം ക്ഷേത്രങ്ങളും അദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായി. തമിഴ്‌നാടിന്റെ ഭൂമിശാസ്ത്രം അത്രയ്ക്കറിയാത്ത ഞാന്‍ ഹരീന്ദ്രനോട് തഞ്ചാവൂരിലേക്കുള്ള വഴി തിരക്കി. ട്രിച്ചിയില്‍ നിന്നും ഒന്നര മണിക്കൂര്‍ യാത്ര, അത്രതന്നെ. ധാരാളം ബസുകളും ട്രെയിനും ഒക്കെയുണ്ട്. ട്രിച്ചി എന്നുകേട്ടതോടെ ഞാന്‍ ഉറപ്പിച്ചു, അടുത്ത ദേവക്കോട്ടൈ യാത്രയില്‍ തഞ്ചാവൂര്‍ പോകണം. കോയമ്പത്തൂര്‍ നിന്നും ട്രിച്ചിവരെ ട്രെയിനിലും അവിടെനിന്ന് ദേവക്കോട്ടയിലേക്ക് കാറിലും പോയ പഴയൊരോര്‍മ്മ എന്നിലേക്ക് വന്നു.ദേവക്കോട്ടൈയില്‍ നിന്നും ട്രിച്ചി വഴിയായാലും തഞ്ചാവൂരിലേക്ക് മൂന്നുമണിക്കൂര്‍ മതിയാകും. ഡിസംബര്‍ അവസാനമാണ് ജയശ്രീയും മോനും ഉണ്ണിക്കുട്ടനുമായി ദേവക്കോട്ടയ്ക്ക് പോയത്. ആ സമയം വിഷ്ണുവിന്റെയും മോളുടെയും സുഹൃത്തുക്കളായ ചാരുവും സാഹിത്യയും സഞ്ജിത്തും വന്നിട്ടുണ്ടായിരുന്നു. അങ്ങിനെയാണ് തഞ്ചാവൂര്‍ യാത്ര ഉറപ്പിച്ചത്. ഗൂഗിളില്‍ നോക്കുമ്പോള്‍് പ്രതീക്ഷിച്ചതിലും അടുത്താണ് തഞ്ചാവൂര്‍. ട്രിച്ചി തൊടാതെ പോകാം. പുതിയ ദേശീയപാത വന്നിട്ടുണ്ട്. രാമനാഥപുരം- തിരുമയം പോകുന്ന എന്‍എച്ച് 536, തിരുപ്പട്ടൂര്‍-പുതുക്കോട്ടൈ-തഞ്ചാവൂര്‍ വഴി പോകുന്ന എന്‍എച്ച്-36 എന്നീ ദേശീയ പാതകളിലൂടെ 124 കിലോമീറ്റര്‍ , 2.15 മണിക്കൂര്‍ ഓട്ടം. രണ്ട് കാറിലായി പുറപ്പെട്ടു. ജയശ്രീ വന്നില്ല. ഒരു കാറില്‍ ഞാനും ശ്രീക്കുട്ടനും ഉണ്ണിക്കുട്ടനും. മറ്റേ കാറില്‍ ചാരുവും സാഹിത്യയും സഞ്ജിത്തും. ദേശീയ പാതയുടെ തുടക്കത്തില്‍ പണിപുരോഗമിക്കുന്നതിനാല്‍ യാത്ര കുറച്ചു പതുക്കെയായിരുന്നു. പിന്നീട് നൂറു കിലോമീറ്റര്‍ കഴിഞ്ഞ് 120 ഒക്കെയാകുമ്പോള്‍ മനഃപൂര്‍വ്വം വേഗത കുറച്ച് , ഇരുവശവുമുള്ള പച്ചപ്പുകളും പതുക്കെ പതുക്കെ മാറി വരുന്ന നാടിന്റെ വികസനസ്വഭാവവുമൊക്കെ കണ്ട് യാത്ര തുടര്‍ന്നു. ഇടയ്‌ക്കൊരു ടോള്‍. നാട്ടില്‍ ടോളിനെതിരെ യുദ്ധമൊക്കെയുണ്ടെങ്കിലും 75 രൂപ ടോള്‍ നല്‍കാന്‍ മടി തോന്നിയില്ല. ടോള്‍ഗേറ്റിനോട് ചേര്‍ന്ന് നല്ല ടോയ്‌ലറ്റുകള്‍. തൊട്ടടുത്തായി ചായക്കട. ചായയും വടയുമൊക്കെ കഴിച്ച് യാത്ര തുടര്‍ന്നു. ഉച്ചയോടടുത്ത് തഞ്ചാവൂര്‍ നഗരപ്രവേശം നടന്നു. 
വിശ്രമശേഷം മോള് പറഞ്ഞേര്‍പ്പാടാക്കിയിരുന്ന ഗൈഡ് ശെല്‍വനെ വിളിച്ചു. നാലുമണിക്ക് ക്ഷേത്രനടയില്‍ എത്തിയാല്‍ മതി എന്നു പറഞ്ഞു. അതോടെ കൊട്ടാരം കാണാനായി പുറപ്പെട്ടു. തഞ്ചാവൂര്‍ മറാത്ത പാലസ് 1674- 1885 കാലത്ത് ഭരിച്ച ഭോസ്ലെ കുടുംബത്തിന്റേതാണ്. വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം കല്‍പ്പിച്ചിരുന്ന രാജാവ് 1700 ല്‍ ആരംഭിച്ച സരസ്വതി മഹാള്‍ ലൈബ്രറി ഇപ്പോഴും അനേകം ഗവേഷണ വിദ്യര്‍ത്ഥികളെ ആകര്‍ഷിക്കുന്ന ഇടമാണ്. മുപ്പതിനായിരത്തിലേറെ ഇന്ത്യന്‍- യൂറോപ്യന്‍ കൈയ്യെഴുത്തു പ്രതികള്‍ അവിടത്തെ ശേഖരത്തിലുണ്ട്. ഇതിലധികവും സംസ്‌കൃതമാണ്, എന്നു മാത്രമല്ല താളിയോലയിലുള്ളതുമാണ്. 190 അടി ഉയരമുള്ള ഗൂഢഗോപുരമാണ് മറ്റൊരാകര്‍ഷണം. അവിടെ ഉയരത്തില്‍ നിന്നുള്ള കാഴ്ച മനോഹരമാണ്. ഇതിന് പുറമെ ഒരു വീഡിയോ പ്രദര്‍ശനവും ശില്‍പ്പ ശേഖരവും അവിടെയുണ്ട്. ബ്രിട്ടീഷുകാര്‍ തഞ്ചാവൂര്‍ സ്വന്തമാക്കിയപ്പോഴും ഭോസ്ലെ രാജാവ് അവരോട് അപേക്ഷിച്ചത് എത്ര നിധിവേണമെങ്കിലും കൊണ്ടുപൊയ്‌ക്കൊള്ളൂ, ലൈബ്രറിയെ തൊടരുത് എന്നാണ്. അവരത് അനുസരിക്കുകയും ചെയ്തു. 
 ഒറ്റ നോട്ടത്തില്‍ വൃത്തിയുള്ള നഗരം. വിദേശികളും സ്വദേശികളുമായ ധാരാളം വിനോദസഞ്ചാരികള്‍ വരുന്ന ഇടമാണ് എന്ന ബോധം നഗരസഭയ്ക്കും ജില്ലാ അധികാരകള്‍ക്കുമുണ്ട് എന്നു തോന്നി. ആദ്യം കണ്ടത് രാജരാജന്‍ മണിമണ്ഡപമാണ്. 1991ല്‍ തഞ്ചാവൂരില്‍ നടന്ന തമിഴ് കോണ്‍ഫറന്‍സിന്റെ ഓര്‍മ്മയ്ക്കാണ് മണിമണ്ഡപം സ്ഥാപിച്ചത്. നല്ലൊരു പാര്‍ക്കും നടുക്ക് ഒരു ഗോപുരവും ഗോപുരത്തിന് താഴെയായി രാജരാജ ആര്‍ട്ട് ഗാലറിയും.ആര്‍ട്ട് ഗലറിയില്‍ എല്ലാം തമിഴിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നത് വലിയ ന്യൂനതയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അനേകം ശില്‍പ്പങ്ങളും ചിത്രങ്ങളും അവിടെയുണ്ട്. മണിമണ്ഡപത്തിന് മുകളില്‍ കയറാന്‍ പടികളുണ്ട്. അവിടെ സ്‌കൂള്‍ യൂണിഫോമിലുള്ളവരും കോളേജ് വിദ്യാര്‍ത്ഥികളും അല്ലാത്തവരുമായ കമിതാക്കള്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നുണ്ടായിരുന്നു. സന്ദര്‍ശകരും ഏറെയുണ്ട്. മണിമണ്ഡപത്തിന് മുകളില്‍ നിന്ന് നഗരം കാണാം. ദൂരെയായി ബൃഹദേശ്വരക്ഷേത്രവും കൊട്ടാരവും കാണാന്‍ കഴിഞ്ഞു. അവിടെനിന്നും ഇറങ്ങി ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു. കൃഷ്ണഭവന്‍ നല്ല റസ്റ്റാറന്റാണ് , അടുത്തുമാണ് എന്നു കണ്ടെത്തി നേരെ അങ്ങോട്ടേക്കു വണ്ടി വിട്ടു. നല്ല തിരക്കായിരുന്നെങ്കിലും വണ്ടി പാര്‍ക്കു ചെയ്യാന്‍ ഇടം കിട്ടി. രുചികരമായ വെജിറ്റേറിയന്‍ ഊണ് കഴിച്ചു.അടുത്ത സ്വീറ്റ് സ്റ്റാളില്‍ നിന്നും കുള്‍ഫിയും മധുരവും കഴിച്ച് സംതൃപ്തിയോടെ ഇറങ്ങി. തഞ്ചാവൂരിലെ റെസ്റ്റ് ഹൗസില്‍ ശ്രീക്കുട്ടി വിളിച്ചു പറഞ്ഞിരുന്നു. കുറച്ചു സമയം അവിടെ വിശ്രമിച്ചു. അതിനടുത്തുകൂടി ഒരു കനാല്‍ ഒഴുകുന്നുണ്ടായിരുന്നു. കാവേരിയില്‍ നിന്നു വരുന്ന നല്ല കണ്ണീരുപോലത്തെ ജലം. നഗരത്തിന്റെ ചുറ്റിലും കൃഷിയിടങ്ങളാണ്. തമിഴ്‌നാടിന്റെ നെല്ലറയാണ് തഞ്ചാവൂര്‍. തഞ്ചാവൂര്‍ പെയിന്റിംഗ്‌സും സംഗീതോപകരണങ്ങളുടെ നിര്‍മ്മാണവും തഞ്ചാവൂര്‍ സില്‍ക്കും പലവിധ ചിത്രവേലകളുമൊക്കെ ഇവിടേക്ക് വിവിധ കലാസ്വാദകരെ ആകര്‍ഷിക്കുന്നു എന്നത് നഗരത്തിലെ ജനങ്ങളുടെ വൈവിധ്യം വ്യക്തമാക്കുന്നു.

  തഞ്ചാവൂരിനെ ലോകപ്രശസ്തമാക്കുന്നത് യുനസ്‌കോ വേള്‍ഡ് ഹെരിറ്റേജ് മോണുമെന്റായി പ്രഖ്യാപിച്ച ബൃഹദീശ്വര ക്ഷേത്രം തന്നെയാണ്. ഞങ്ങള്‍ കൃത്യം 4 മണിക്ക് ക്ഷേത്രത്തിന്റെ പാര്‍ക്കിംഗിലെത്തി. വണ്ടി പാര്‍ക്കു ചെയ്ത് വന്ന ഉടന്‍ ശെല്‍വനെ കണ്ടെത്തി. അദ്ദേഹം ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള അധ്യാപകനാണ്. ക്ലാസ് കഴിഞ്ഞശേഷമുള്ള ഇഷ്ട വിനോദമാണ് ഗൈഡായുള്ള പ്രവര്‍ത്തനം. കാര്യങ്ങളൊക്കെ പിന്നീട് വിശദീകരിക്കാം, ആദ്യം ദര്‍ശനം എന്നു പറഞ്ഞ് വിഐപി പരിഗണന നല്‍കി ദര്‍ശനത്തിന് കൊണ്ടുപോയി. അതിമഹത്തായ വലുപ്പത്തിലുള്ള ശിവലിംഗം കണ്ട് തൊഴുതു.8.7 മീറ്റര്‍ ഉയരമുള്ള ശിവലിംഗം 16 നിലകളും 63 മീറ്റര്‍ ഉയരമുള്ള ടവറിന്റെ രണ്ടാംനിലവരെ എത്തിനില്‍ക്കുന്നു. പൂജാരിക്കും സെക്യൂരിറ്റിക്കും ദക്ഷിണ നല്‍കി പുറത്തിറങ്ങി. അവിടെ നിന്നും തെക്കുപടിഞ്ഞാറെ അതിരിലേക്ക് ശെല്‍വന്‍ ക്ഷണിച്ചു. ചിത്രം എടുക്കാന്‍ ഏറ്റവും നല്ല ഇടമാണ് എന്നും ഇപ്പോള്‍ നല്ല വെളിച്ചമാണെന്നും ഉപദേശിച്ചു. എല്ലാവരും ചിത്രമെടുത്തു. ശെല്‍വന്‍ പറയുന്നത് കേള്‍ക്കാന്‍ കുറച്ചു ഹിന്ദിക്കാരും ഒരു വിദേശിയുമുണ്ടായിരുന്നു. രസകരമായി കാര്യങ്ങള്‍ പറഞ്ഞുതരുന്ന നല്ലൊരു ഗൈഡാണ് ശെല്‍വന്‍.

 985-1014 കാലത്ത് രാജ്യം ഭരിച്ച രാജരാജചോളന്‍ ഒന്നാമനാണ് ബൃഹദേശ്വര ക്ഷേത്രം നിര്‍മ്മിച്ചത്. തമിഴ് ക്ഷേത്രനിര്‍മ്മാണത്തിന്റെ ഉദാത്ത മാതൃകയാണ് ഈ ക്ഷേത്രം. 1003-1010 കാലത്താണ് നിര്‍മ്മാണം നടന്നത്. ഈ പ്രദേശത്തിന്റെ 50 കിലോമീറ്റര്‍ ചുറ്റളവില്‍ എങ്ങും പാറയില്ല. അത്ര അകലെ നിന്നും ആനകളും മനുഷ്യരും ചേര്‍ന്നാണ് പാറകള്‍ പൊട്ടിച്ചുകൊണ്ടുവന്നത്. ക്ഷേത്രത്തിന്റെ പ്രധാന ഗോപുരത്തിന്റെ മുകളിലെ ചതുരാകൃതിയിലുള്ളതും 80 ടണ്‍ തൂക്കം വരുന്നതുമായ ഡോം അവിടെ എത്തിച്ചതിനെപ്പറ്റി ശെല്‍വന്‍ പറഞ്ഞതിങ്ങനെ, ' മണ്ണുകൊണ്ടുള്ള ഒരു കുന്നുണ്ടാക്കിയ ശേഷം ഡോമിനെ ഉരുട്ടി മുകളില്‍ കൊണ്ടുപോയി പ്രതിഷ്ഠിക്കയായിരുന്നു. തുടര്‍ന്ന് അതിന് താഴെ മുകളില്‍ നിന്നും താഴേക്ക് ഇന്റര്‍ ലോക്കിംഗുള്ള പാറകള്‍ അടുക്കിയാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. '  എന്നാല്‍ ഈ ഡോം ഒറ്റ പാറയല്ല എന്ന അഭിപ്രായവും നിലനില്‍ക്കുന്നുണ്ട്. 1807,1816,1823,1864,1866,1900 എന്നീ വര്‍ങ്ങളില്‍ ഇവിടെ ഭൂമികുലുക്കമുണ്ടായെങ്കിലും ഇന്റര്‍ ലോക്കിംഗിന് ഒന്നും സംഭവിച്ചില്ല എന്നത് ആധുനികകാലത്തും വിദഗ്ധരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വാസ്തുവിദ്യാ വിദഗ്ധരുടെ നിരന്തര പഠനത്തിലാണ് ഈ ക്ഷേത്രം എന്നതും ഒരു പ്രത്യേകതയാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ വരും മുന്‍പുള്ള മനുഷ്യരുടെ അത്ഭുതശക്തിക്കുമുന്നില്‍ നമ്മള്‍ നമിച്ചു പോകുന്ന നിമിഷങ്ങള്‍. ക്ഷേത്രത്തിന് ചുറ്റിലും വിശാലമായ മുറ്റമാണ്. കിഴക്കു പടിഞ്ഞാറ് 241 മീറ്ററും വടക്കു തെക്ക് 122 മീറ്ററും ദൈര്‍ഘ്യമുണ്ട്. ഗര്‍ഭഗൃഹത്തിന്  പുറമെ നന്ദി മണ്ഡപം, മുഖമണ്ഡപം, മഹാമണ്ഡപം, മഹാമണ്ഡപത്തെ ഗര്‍ഭഗൃഹവുമായി ബന്ധിപ്പിക്കുന്ന അര്‍ദ്ധമണ്ഡപം എന്നിവ ചേര്‍ന്നതാണ് ക്ഷേത്രം. ക്ഷേത്രഭിത്തികളില്‍ നിര്‍മ്മാണം സംബ്ബന്ധിച്ച വിശദാംശങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. ഒരു ശില്‍പ്പി പാറവീണ് മരണപ്പെട്ട വിവരംപോലും രേഖപ്പെടുത്തിയിരിക്കുന്നു. അയാളുടെ കുടുംബത്തിന് നദീതീരത്ത് കൃഷിയിടം, വീട്ടിലെ ഒരാള്‍ക്ക് കൊട്ടാരത്തില്‍ ജോലി, ഏഴ് തലമുറയ്ക്ക് നികുതിയിളവ് എന്നിവ നല്‍കിയതായും രേഖയുണ്ട്. 107 പാരഗ്രാഫിലാണ് ക്ഷേത്രാചാരം, ഉത്സവം, പൂജാ രീതികള്‍ ഒക്കെയും എഴുതിയിരിക്കുന്നത്. കല്ലിലെ കൊത്തുപണികളില്‍ സൂക്ഷ്മമായ കുഴികളുണ്ട്. ഇരുമ്പിന്റെയും കോപ്പറിന്റെയും ഉളികള്‍ക്ക് ചെയ്യാന്‍ കഴിയാത്ത ഈ സൂക്ഷ്മമായ പണി ഇന്നും അത്ഭുതമായി നിലനില്‍ക്കുന്നു. 1000 വര്‍ഷം മുന്‍പുള്ള ഈ ഡ്രില്ലിംഗ് ടെക്‌നോളജി അതിശയിപ്പിക്കുന്നതാണ്. നന്ദി, പാര്‍വ്വതി, കാര്‍ത്തികേയ, ഗണേശ, സഭാവതി,ദക്ഷിണാമൂര്‍ത്തി, ചന്ദേശ്വര്‍, വരഹി എന്നീ വിഗ്രഹങ്ങളുമുണ്ട് . 25 ടണ്‍ തൂക്കമുള്ള നന്ദിക്ക് 2 മീറ്റര്‍ ഉയരവും 6 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയുമുണ്ട്. രാജരാജചോളന്‍ സ്ഥാപിച്ച നന്ദിയെ മാറ്റി ഇപ്പോള്‍ കാണുന്ന നന്ദി സ്ഥാപിച്ചത് മറാത്തരുടെ ഭരണകാലത്താണ്.ക്ഷേത്രത്തിന്റെ ചറ്റുവരാന്ത മനോഹരമാണ്. 450 മീറ്ററാണ് ഇതിന്റെ ചുറ്റളവ്.  

 മധുര മീനാക്ഷി ക്ഷേത്രത്തിന് ക്ഷേത്രത്തിനേക്കാള്‍ ഉയര്‍ന്ന നാല് ഗോപുരങ്ങളാണള്ളത്. എന്നാല്‍ ഇവിടെ ക്ഷേത്രത്തിന്റെ അത്ര ഉയരമില്ലാത്ത രണ്ട് ഗോപുരങ്ങള്‍ മുന്‍വശത്തുതന്നെയാണുള്ളത്. കേരളരാജാവിനെ യുദ്ധത്തില്‍ തോല്‍പ്പിച്ച് കൊള്ളയടിച്ചു കൊണ്ടുവന്ന സ്വത്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പുറത്തെ ഗോപുരത്തിന് കേരളാന്തകന്‍ തിരുവാസല്‍ എന്നാണ് പേര്. അവിടെ നിന്നും 100 മീറ്റര്‍ അകത്തായുള്ള രണ്ടാം ഗോപുരവാതിലാണ് രാജരാജന്‍ തിരുവാസല്‍ . ബൃഹദേശ്വരക്ഷേത്രത്തിന്റെ അത്ര ഉയരമുള്ളതും മനസിലേക്ക് കടന്നു കയറുന്നതുമായ ക്ഷേത്രങ്ങള്‍ കുറവാണ്. എത്ര സമയം വേണമെങ്കിലും അവിടെ ചിലവഴിക്കാന്‍ തോന്നും വിധം ഒരാകര്‍ഷണം ആ പറമ്പിനുണ്ട്. കണ്ടിരിക്കുമ്പോള്‍ സൗന്ദര്യമേറുന്ന ക്ഷേത്രം എന്നൊക്കെ പറയാം. അസ്തമയത്തോടെ ഞങ്ങള്‍ ഇറങ്ങി. നഗരം നല്ല തിരക്കിലാണ്. തിരക്കില്‍ വഴി തെറ്റാതെ പുറത്തേക്ക് എത്തി. വഴിയില്‍ ഇരുട്ടുവീണിട്ടുണ്ട്. അവിടവിടെ മിന്നാമിനുങ്ങുകള്‍ പോലെ വെട്ടം. ടോള്‍ഗേറ്റിന്റെ മുന്നെ നിര്‍ത്തി ഒരു ചായകൂടി കുടിച്ചു. പിന്നെ കാറിന്റെ വേഗത കൂട്ടി. ഒന്‍പത് കഴിഞ്ഞപ്പോള്‍ ദേവക്കോട്ടയിലെത്തി. രാത്രിയില്‍ കണ്ണുകള്‍ അടഞ്ഞിട്ടും കാഴ്ചയില്‍ തെളിഞ്ഞത് ക്ഷേത്രം മാത്രമായിരുന്നു. ഇനിയും പോകാന്‍ ആഗ്രഹിക്കുന്ന ഒരിടമായി തഞ്ചാവൂര്‍ നിലനില്‍ക്കുന്നു. രണ്ട് ദിവസം തങ്ങി കാണേണ്ടത്ര കാഴ്ചകള്‍ അവിടെയുണ്ട് എന്നാരോ ഓര്‍മ്മിപ്പിക്കുന്നപോലെ. 
temple - from north side

left side

view from back

krishna hotel

manimandapam

maratha palace

maratha palace lawn

guide Selvan 

Gate view 

No comments:

Post a Comment