Monday 14 October 2024

One nation one election- Concerns and hopes - last part of the article published in Kalakaumudi 2024 Oct 6-13 issue

 


ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് – ആശങ്കകളും പ്രതീക്ഷകളും( 2024 ഒക്ടോബര് 6-13 ലക്കം കലാകൌമുദിയില് വന്ന ലേഖനം- അവസാന ഭാഗം )
===========================

വി.ആര്.അജിത് കുമാര്

--------------------------------------

നടപ്പിലാക്കുന്നതിനുള്ള പ്രതിബന്ധങ്ങള്‍

----------------------------------------------------------

ഇപ്പോള്‍ ഇന്ത്യയില്‍ 10 ലക്ഷത്തിലേറെ പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണമെങ്കില്‍,ഒരു സ്റ്റേഷനില്‍ 2 ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വേണ്ടിവരും. ഇതിന് പുറമെ 40 ശതമാനം ബാലറ്റിംഗ് യൂണിറ്റും 20 ശതമാനം കണ്‍ട്രോള്‍ യൂണിറ്റും അധികമായി കരുതണം. അതായത് 28 ലക്ഷം ബാലറ്റിംഗ് യൂണിറ്റും 24 ലക്ഷം കണ്‍ട്രോള്‍ യൂണിറ്റും വേണ്ടിവരും എന്നര്ത്ഥം. 25 ലക്ഷം വിവിപാറ്റ് യൂണിറ്റുകളും വേണ്ടിവരും.ഇത് തയ്യാറാക്കി നല്‍കാന്‍ നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്ക് കഴിയും എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇവ സൂക്ഷിക്കുന്നതിന് ആവശ്യമായ വെയര്‍ഹൌസ് സൌകര്യവും ഒരുക്കേണ്ടിവരും.

മറ്റൊന്ന് നിയമപരമായ കാര്യങ്ങളാണ്.ഭരണഘടനയില്‍ കാര്യമായ മാറ്റംവരുത്തേണ്ടിവരും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പുതിയ ഒരു ഭാഗം ഭരണഘടനയില്‍ ചേര്‍ക്കുകയും അതില്‍ പറയുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായി ഭരണഘടനയിലുള്ള അനുച്ഛേദങ്ങള്‍ ഇതോടെ ഇല്ലാതാകുന്നു എന്ന് രേഖപ്പെടുത്തുകയും ചെയ്യേണ്ടിവരും. ലോക്സഭയുടെയും രാജ്യസഭയുടെയും കാലാവധി നിശ്ചയിച്ചിട്ടുള്ള ആര്‍ട്ടിക്കിള്‍ 83,83(2),പിരിച്ചുവിടല്‍ സംബ്ബന്ധിച്ചുള്ള ആര്‍ട്ടിക്കിള്‍ 85,നിയമസഭയുടെ കാലാവധി സംബ്ബന്ധിച്ചുള്ള ആര്‍ട്ടിക്കിള്‍ 172(1) ,നിയമസഭ പിരിച്ചുവിടുന്നത് സംബ്ബന്ധിച്ചുള്ള ആര്‍ട്ടിക്കിള്‍ 174, പ്രസിഡന്‍റ് ഭരണം ഏര്‍പ്പെടുത്തുന്നത് സംബ്ബന്ധിച്ചുള്ള ആര്‍ട്ടിക്കിള്‍ 356 എന്നിവയാണ് ഇതില്‍ പ്രധാനം.  

ഗൌരവമേറിയ ചര്‍ച്ചകള്‍ ഉണ്ടാകണം

1.       ലോക്സഭയുടെയും നിയമസഭയുടെയും കലാവധി ഡിസംബര്‍ 31 ,അല്ലെങ്കില്‍ ഏപ്രില്‍ 30 എന്നൊക്കെയുള്ള നിലയില്‍ അഞ്ച് വര്‍ഷത്തേക്ക് എന്ന് മുന്‍കൂട്ടി നിശ്ചയിക്കേണ്ടതുണ്ട്.

 

2.       പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമ്പോള് അത് വിജയിക്കുകയാണെങ്കില്‍ അപ്പോള്‍  തന്നെ പകരക്കാരനെ നിശ്ചയിച്ച് അയാള്‍ അനുയോജ്യനാണോ എന്ന് നിശ്ചയിക്കുന്ന വിശ്വാസ പ്രമേയം കൂടി വോട്ടിനിടണം. അതും വിജയിക്കുന്നില്ല എങ്കില്‍ രാഷ്ട്രപതി ഭരണം നടപ്പിലാക്കി മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നിശ്ചയിക്കാനുള്ള വ്യവസ്ഥ കൊണ്ടുവരണം. 

 

3.       അത്തരത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് അഞ്ച് വര്‍ഷ കാലാവധിയില്‍ ബാക്കിവരുന്ന സമയത്തേക്ക് മാത്രമായി നിജപ്പെടുത്തണം.

 

4.       ഒരു വര്‍ഷം ഒഴിവ് വരുന്ന ലോക്സഭ,നിയമസഭ  ഉപതെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് ആറുമാസത്തിലൊരിക്കല്‍ അല്ലെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ നടത്താന്‍ കഴിയുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

 

5.       തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ലോക്സഭ,നിയമസഭ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞുവരുന്ന വര്‍ഷം ലോക്സഭ,നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടന്ന അതേ സമയത്തുതന്നെ നടത്താന്‍ കഴിയുമോ എന്നതും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. 

 

6.       2029 ലാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതെങ്കില്‍ അതിന് മുന്നെ കാലാവധി തീരുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ വീണ്ടും നടത്തുമ്പോള്‍ 2029 ല്‍ അവസാനിക്കുന്ന ഒരു ഹ്രസ്വകാല തെരഞ്ഞെടുപ്പ് നടത്തുന്നതാകും നല്ലത്. 2025 ജാനുവരിയില്‍ ജാര്‍ഖണ്ഡിലും നവംബറില്‍ ബീഹാറിലും 2026 മെയില്‍ ആസ്സാമിലും കേരളത്തിലും 2027 മാര്‍ച്ചില്‍ ഗോവയിലും ഡിസംബറില്‍ ഗുജറാത്തിലുമൊക്കെ തെരഞ്ഞെടുപ്പ് ഇത്തരത്തിലാകുന്നതാകും ഉചിതം. ആറ് മാസം കാലാവധിയെ ഉള്ളൂ എങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് നടത്താവുന്നതാണ്.

 

ഇത്തരത്തില്‍ ആദ്യമുണ്ടാകാവുന്ന ബാലാരിഷ്ടതകളെ അതിജീവിച്ചാല്‍ രാജ്യത്തിന് വളരെ ഗുണകരമാകുന്ന ഒന്നാകും ഒരു ദേശം ഒരു തെരഞ്ഞെടുപ്പ്. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളും അവരുടെ അണികളുമൊഴികെ മറ്റെല്ലാവരും ഈ തീരുമാനത്തെ സ്വീകരിക്കാന്‍ സാധ്യതയുണ്ട്.നിരന്തരമായി തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതിലൂടെ ഉണ്ടാകാവുന്ന ഭരണപരമായ മെല്ലെപ്പോക്കും പദ്ധതികള്‍ നടപ്പിലാക്കുന്നതിലുള്ള കാലതാമസവും ഇതിലൂടെ ഒഴിവാക്കാന്‍ കഴിയും.സൌജന്യങ്ങള്‍ വാഗ്ദാനം ചെയ്തുള്ള തെരഞ്ഞെടുപ്പുകളുടെ മത്സരം കുറയ്ക്കാം. തെരഞ്ഞെടുപ്പുകളുടെ നിരന്തര സമ്മര്‍ദ്ദത്തില്‍ നിന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും സമ്മതിദായകര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും നിയമ സംരക്ഷകര്‍ക്കും വലിയ തോതിലുള്ള മോചനമാകും ലഭിക്കുക. കോടിക്കണക്കിന് രൂപയുടെ അധികചിലവും മനുഷ്യമണിക്കൂറുകളുടെ നഷ്ടവും ഒഴിവാക്കാന്‍ കഴിയും.വരുന്ന അഞ്ചുവര്‍ഷം കൊണ്ട് വലിയ പ്രതിഷേധങ്ങളെ മറികടന്ന് ഭരണഘടനയിലെ മാറ്റങ്ങളും നിയമ നടപടികളും അടിസ്ഥാന സൌകര്യമൊരുക്കലും സുരക്ഷയും ഉറപ്പാക്കി തെരഞ്ഞെടുപ്പ് രംഗത്തെ ഏറ്റവും ശക്തവും പുരോഗമനപരവുമായ മാറ്റം കൊണ്ടുവരാന്‍ നിലവിലുള്ള കൂട്ടുകക്ഷി ഭരണത്തിന് കഴിയുമോ എന്നത് സംശയമുണര്‍ത്തുന്ന ഒരു കാര്യമാണ്. എങ്കിലും 1999 ല്‍ ജസ്റ്റീസ് ബി.പി.ജീവന്‍ റഡ്ഡിയുടെ നേതൃത്വത്തിലുള്ള നിയമ കമ്മീഷന്‍ മുന്നോട്ടുവച്ച ഈ നിര്‍ദ്ദേശം അതിന്‍റെ ഇരുപത്തിയഞ്ചാം വര്‍ഷം ശക്തമായൊരു ചര്‍ച്ചയ്ക്ക്  ഉതകുംവിധം വളര്‍ന്നു എന്നതും മുന്‍ പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് സമിതി രൂപപ്പെടുത്തിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു എന്നതും അടുത്ത പാര്‍‌ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കുന്നു എന്നതും പ്രതീക്ഷ ഉണര്‍ത്തുന്ന കാര്യങ്ങളാണ്(അവസാനിച്ചു)🙏

 

Sunday 13 October 2024

One nation one election- Concerns and hopes - 2 nd part of the article published in Kalakaumudi 2024 Oct 6-13 issue

 

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് – ആശങ്കകളും പ്രതീക്ഷകളും( 2024 ഒക്ടോബര് 6-13 ലക്കം കലാകൌമുദിയില് വന്ന ലേഖനം- ഭാഗം -2 )

============================

നിരന്തര തെരഞ്ഞെടുപ്പുകളുടെ ദൂഷ്യങ്ങള്‍

-----------------------------------------------------------

1.       രാജ്യത്ത് എല്ലായ്പ്പോഴും ഒരു തെരഞ്ഞെടുപ്പ് അന്തരീക്ഷമാകും ഉണ്ടാവുക.ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും ഉത്സാഹമുണര്‍ത്തുമെങ്കിലും തൊഴില്‍ ചെയ്ത് ജീവിക്കുന്നവര്‍ക്കും ഭരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും  കച്ചവടക്കാര്‍ക്കും പൊതുസമൂഹത്തിലെ ഭൂരിപക്ഷത്തിനും വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുക. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നെ ലോക്സഭ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ കണക്ക് പ്രകാരം 2017 ല്‍ അഞ്ച് സംസ്ഥാനങ്ങളിലും 2018 ല്‍ 13 സംസ്ഥാനങ്ങളിലും 2019 ല്‍ 10 സംസ്ഥാനങ്ങളിലും 2020 ല്‍ രണ്ട് സംസ്ഥാനങ്ങളിലും 2021 ല്‍ ബാക്കി സംസ്ഥാനങ്ങളിലുമായി തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും എന്ന് രേഖപ്പെടുത്തിയിരുന്നു. 2015 ലെ ഒരു അനാലിസിസ് പറയുന്നത് 2014 ലെ തെരഞ്ഞെടുപ്പ് കാലത്ത് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാല്‍ ഭാഗികമായോ പൂര്‍ണ്ണമായോ ഭരണസ്തംഭനമുണ്ടായത് ഏഴ് മാസമാണ് എന്നാണ്.മൂന്ന് മാസം രാജ്യത്താകെ ലോക്സഭ തെരഞ്ഞെടുപ്പും രണ്ട് മാസം ജാര്‍ഖണ്ഡ്,ജമ്മു-കാശ്മീര് തെരഞ്ഞെടുപ്പുമായിരുന്നു.രണ്ട് മാസം മഹാരാഷ്ട്ര-ഹരിയാന തെരഞ്ഞെടുപ്പും.2015 ല്‍ രണ്ട് മാസം ബീഹാര് തെരഞ്ഞെടുപ്പും ഒരു മാസത്തിലേറെ ഡല്‍ഹി തെരഞ്ഞെടുപ്പുമായിരുന്നു. 2016 ല്‍ രണ്ട് മാസം ആസ്സാം,കേരള,പുതുച്ചേരി,തമിഴ്നാട്,ബംഗാള്‍ തെരഞ്ഞെടുപ്പായിരുന്നു.ചുരുക്കത്തില്‍ ആറ് മാസം കൂടുമ്പോള്‍ രണ്ടു മുതല്‍ അഞ്ച് വരെ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പുണ്ടാകും എന്ന് കാണാവുന്നതാണ്. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്രാവിഷ്കൃത പദ്ധതികളും സംസ്ഥാന പദ്ധതികളും നടപ്പിലാക്കുന്നത് നിര്‍ത്തിവയ്ക്കാറുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ആ സംസ്ഥാനത്ത് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളും സംസ്ഥാന പദ്ധതികളും നിര്‍ത്തിവയ്ക്കേണ്ടിവരുന്നു. കേന്ദ്രപദ്ധതികളുടെ മൊത്തമായ പ്രവര്‍ത്തനത്തെതന്നെ ഇത് ഒരളവില്‍ തടയുന്നു.സാധാരണക്കാരുടെ പല ആനുകൂല്യങ്ങളും പെരുമാറ്റച്ചട്ടം നിലനില്ക്കുന്ന കാലത്ത് നല്‍കാന്‍ കഴിയാതെ വരും.നിയമനങ്ങള്‍ക്കു പോലും നിയന്ത്രണമുണ്ടാകും.ഒറ്റ തെരഞ്ഞെടുപ്പ് എന്ന രീതി വന്നാല്‍ പെരുമാറ്റച്ചട്ടത്തിന്‍റെ കാലാവധി പകുതിയായി കുറയ്ക്കാന്‍ കഴിയും.അതുവഴി സാമൂഹിക-സാമ്പത്തിക മേഖലകളില്‍ മെച്ചമായ അന്തരീക്ഷം സൃഷ്ടിക്കാനും കഴിയും.

 

2.       രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന വരുമാന സ്രോതസ്സാണ് തെരഞ്ഞെടുപ്പുകള്‍.ലോക്സഭ,നിയമസഭ,തദ്ദേശ തെരഞ്ഞെടുപ്പുകളുടെ കാലത്ത് രാജ്യത്തെ ഏറ്റവും സാധാരണക്കാരായ മനുഷ്യരില്‍ നിന്നു തുടങ്ങി വന്‍വ്യവസായികളില്‍ നിന്നുവരെ പണം പിരിക്കുക സാധാരണമാണ്.പണം നല്‍കിയില്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ഉപദ്രവം പാര്‍ട്ടിയില്‍ നിന്നോ നേതാക്കളില്‍ നിന്നോ ഉണ്ടാകാം എന്ന് ഭയന്നാണ് പലരും പണം നല്‍കുന്നത്. ഇതില്‍ കുറേയൊക്കെ കള്ളപ്പണമായതിനാല്‍ അത് വാങ്ങുന്ന നേതാക്കളും കുറച്ചൊക്കെ കൈയ്യിലാക്കും.പാര്‍ട്ടികളുടെ പലതട്ടുകള്‍ മറിയുമ്പോള്‍ അവിടെയൊക്കെ ചോര്‍ച്ചയുണ്ടാവുകയും ഒടുവില്‍ ഒരു തുക പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനും ബാക്കി വരുംകാല പ്രവര്‍ത്തനുമായി മാറ്റി വയ്ക്കും. ഇതിന് പുറമെയാണ് സ്ഥാനാര്‍ത്ഥി നടത്തുന്ന പിരിവ്. അത് ആ വ്യക്തിയുടെ സ്വാധീനവലയത്തില്‍ വരുന്നവരില്‍ നിന്നുമാകും നടത്തുക.അസ്സോസ്സിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് 2004,2009,2014 ലോക്സഭ തെരഞ്ഞെടുപ്പുകള്‍ക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ 2355.35 കോടി രൂപ സ്വരൂപിക്കുകയും 2466.07 കോടി രൂപ തെരഞ്ഞെടുപ്പിനായി ചിലവാക്കുകയും ചെയ്തു എന്നാണ്.ഇതില്‍ 1587.78 കോടിയും ചിലവഴിച്ചത് 2014 ലെ തെരഞ്ഞടുപ്പിലായിരുന്നു.എന്നാല്‍ രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ചേര്‍ന്ന് 2014 ലെ തെരഞ്ഞെടുപ്പില്‍ മുപ്പതിനായിരം കോടിക്ക് മുകളില്‍ ചിലവിട്ടു എന്നാണ് അനൌദ്യോഗിക കണക്ക്.2004-2015 കാലത്ത് അസംബ്ലി തെരഞ്ഞെടുപ്പുകള്‍ക്കായി പാര്‍ട്ടികള്‍ 3368.06 കോടി ശേഖരിക്കുകയും 2727.79 കോടി ചിലവഴിക്കുകയും ചെയ്തതായും കാണുന്നു. ഒറ്റ തെരഞ്ഞെടുപ്പാണെങ്കില്‍ പണപ്പിരിവിന്‍റെ സാധ്യത പകുതിയായി കുറയും എന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും അവരുടെ വരുമാന സ്രോതസ്സില്‍ ഇടിവുണ്ടാക്കുമെങ്കിലും കോടിക്കണക്കായ സാധാരണക്കാര്‍ക്കും രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയെ പുഷ്ടിപ്പെടുത്തുന്ന അനേകലക്ഷം വരുന്ന തൊഴില്‍ദാതാക്കളായ ചെറുകിട-വന്‍കിട സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന ആശ്വാസം ചില്ലറയല്ല എന്ന് മനസ്സിലാക്കാം.

 

3.       മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ഡോക്ടര്‍.എസ്സ്.വൈ.ഖുറേഷി അഭിപ്രായപ്പെടുന്നത് അഴിമതിയുടെ അടിവേരാണ് തെരഞ്ഞെടുപ്പ് എന്നാണ്. കോടിക്കണക്കിന് രൂപ മുടക്കി വിജയിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ തുടര്‍ന്നുള്ള ചിന്ത മുടക്കിയ കാശും പലിശയും എങ്ങിനെ തിരിച്ചുപിടിക്കാം എന്നതും അടുത്ത തെരഞ്ഞെടുപ്പിന് ആവശ്യമായ തുക എങ്ങിനെ സ്വരൂപിക്കാം എന്നതുമാണ്.അതിനായി കരാറുകാരുമായും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില് ഏര്‍പ്പെടുന്നവരുമായുമൊക്കെ അനാശാസ്യ ബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ജനങ്ങള്‍ എന്തിനുവേണ്ടിയാണോ പ്രതിനിധിയായി തെരഞ്ഞെടുത്തത് ,അതിന് വിരുദ്ധമായ പാതയിലൂടെ സഞ്ചരിക്കുകയും ചെയ്യും. പരാജയപ്പെട്ടവനും അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിച്ച് തന്‍റെ നഷ്ടങ്ങള്‍ നികത്താം എന്നാണ് കണക്കുകൂട്ടുക. എന്നാല്‍ പാര്‍ലമെന്‍റ്-അസംബ്ലി തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുമ്പോള്‍  പ്രചരണച്ചിലവ് വളരെ കുറയും എന്നതിനാല്‍ വരുംകാലങ്ങളിലെ അഴിമതിയുടെ അളവ് കുറയ്ക്കാന്‍ ഇത് ഉപകാരപ്പെടും.

 

 

4.       ഇന്ത്യയിലെ തെരഞ്ഞെടുപ്പിന്‍റെ സ്വഭാവം വച്ചു പരിശോധിക്കുമ്പോള്‍ ഓരോ തെരഞ്ഞെടുപ്പും ജാതി-മത സ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കാന്‍ മാത്രമെ സഹായിക്കുന്നുള്ളു എന്ന് കാണാം.രാഷ്ട്രീയ പാര്‍ട്ടികളുടെ നിലനില്‍പ്പുതന്നെ ഏതെങ്കിലും വിധത്തില്‍ സമൂഹത്തിനെ ഭിന്നിപ്പിക്കുന്നതിലൂടെയാണ്. അതിന് ഏറ്റവും എളുപ്പം ജാതി- മത വികാരം ഇളക്കിവിടുക എന്നതാണ്. തെരഞ്ഞെടുപ്പുകളുടെ എണ്ണം കുറയുന്നത് വര്‍ഗ്ഗീയ-വംശ വികാരങ്ങളെ കുറയ്ക്കാന്‍ ഉപകരിക്കും എന്നതിനാല്‍ രണ്ട് പ്രധാന തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നത് ഗുണകരമായ ഒരു സാമൂഹികാന്തരീക്ഷം സൃഷ്ടിക്കും എന്നത് ഉറപ്പ്.

 

5.       തെരഞ്ഞെടുപ്പുകളും അതിനോടനുബന്ധിച്ചുള്ള പ്രചരണവും സ്വസ്ഥത ആഗ്രഹിക്കുന്ന മനുഷ്യര്‍ക്ക് വലിയ സമ്മര്‍ദ്ദമാണ് നല്‍കുന്നത്. ശബ്ദമലിനീകരണമാണ് ഇതില്‍ പ്രധാനം.മറ്റൊന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷമാണ്.ഇത് വലിയ നിലയില്‍ സമൂഹത്തെ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു.പുറമെ പ്രചരണത്തിന്‍റെ ഭാഗമായുണ്ടാകുന്ന വഴി തടയലും പൊതുസേവന മേഖലയിലുണ്ടാകുന്ന തടസ്സങ്ങളും വിദ്യാര്‍ത്ഥികളുള്‍പ്പെടെ പൊതുസമൂഹത്തിന് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. ഒറ്റ തെരഞ്ഞെടുപ്പിലൂടെ ഈ പ്രശ്നങ്ങളുടെ ആവൃത്തി കുറയ്ക്കാന്‍ കഴിയും.

 

 

6.       ചങ്ങാത്ത മുതലാളിത്തവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ആര്‍ക്കും അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല. ആവര്‍ത്തിച്ചു നടക്കുന്ന തെരഞ്ഞെടുപ്പുകള്, തെരഞ്ഞെടുപ്പ് ചിലവിന് പണം നല്കുന്ന മുതലാളിമാരും കരാറുകാരുമായുള്ള ബന്ധത്തില്‍ ഒരു അടിമ ഉടമ നിലപാടിലേക്ക് പലപ്പോഴും അധ:പ്പതിക്കുന്നത് കാണാം. തെരഞ്ഞെടുപ്പുകളുടെ ആവൃത്തി കുറയുന്നതോടെ അത്തരമൊരു ബന്ധത്തിന്‍റെ ശക്തി കുറയ്ക്കാന്‍ കഴിയും.

 

7.       രാഷ്ട്രീയ നേതാക്കള്‍ക്കും അവരുടെ യാത്രകളും അതുമായി ബന്ധപ്പെട്ട ചെലവുകളും ശാരീരിക പ്രശ്നങ്ങളും വലിയ അളവില്‍ കുറയ്ക്കാന്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഉപകരിക്കും.താരപ്രചാരകര്‍ക്കും ലോക്സഭ,നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കായി രണ്ട് തവണ ഒരിടം സന്ദര്‍ശിക്കുന്നതിന് പകരം ഒറ്റത്തവണ കൊണ്ട് ആ ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ കഴിയും. സമ്മതിദായകരിലേക്ക് എത്തിച്ചേരാനായി നടത്തുന്ന എല്ലാ കാമ്പയിനുകളും ഒന്നിച്ചാക്കാനും അതുവഴി ചിലവ് വലിയ തോതില്‍ കുറയ്ക്കാനും കഴിയും.

 

 

8.       സര്‍ക്കാരിനുണ്ടാകുന്ന പ്രധാന നേട്ടം തെരഞ്ഞെടുപ്പ് ചിലവ് പങ്കിടുന്നതിലൂടെ ലഭിക്കുന്ന സേവിംഗ്സ് ആണ്.ലോക്സഭ തെരഞ്ഞെടുപ്പിന് കൂടുതല്‍ ചിലവിടുന്നത് കേന്ദ്രവും കുറവ് ചിലവ് വരുന്നത് സംസ്ഥാനങ്ങള്‍ക്കുമാണ്. നിയമസഭ തെരഞ്ഞെടുപ്പിന് സംസ്ഥാനമാണ് മൊത്തം ചിലവും വഹിക്കുന്നത്.തെരഞ്ഞെടുപ്പ് ഒന്നിച്ചാകുന്നതോടെ വലിയ തുക സേവ് ചെയ്യാന്‍ കഴിയും. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിലവിട്ടത് പതിനായിരം കോടിയായിരുന്നു.സെന്‍റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്‍റെ കണക്ക് പ്രകാരം രാഷ്ട്രീയ പാര്‍ട്ടികളുടെ ചിലവ്  55,000 മുതല്‍ 60,000 കോടി വരെയാണ്. 2021 ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിന് കേരള തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുടക്കിയത് 250 കോടിയാണ്.

 

9.       കള്ളപ്പണത്തിന്‍റെ കുത്തൊഴുക്കുണ്ടാവുന്ന ഒരു ജനാധിപത്യ ഉത്സവമാണ് തെരഞ്ഞെടുപ്പ്. അതിന്‍റെ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ ഒന്നിച്ചുള്ള തെരഞ്ഞെടുപ്പ് ഗുണപ്പെടും. തെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്നതിലും എത്രയോ ഇരട്ടിത്തുകയാണ് സ്ഥാനാര്‍ത്ഥികള്‍ വിനിയോഗിക്കുന്നത്. പണമായും മദ്യം,സമ്മാനം എന്നിവയായുമൊക്കെ വോട്ടറന്മാരെ സ്വാധീനിക്കാനായി ചിലവഴിക്കുന്ന തുകയെല്ലാം തന്നെ കറുത്ത പണമാണ്. ഇത്തരം പണം കൂടുതലുള്ളയാള്‍ തെരഞ്ഞെടുപ്പ് ജയിക്കാനുള്ള സാധ്യത ചില സംസ്ഥാനങ്ങളിലെങ്കിലും ഉണ്ട്. ഇങ്ങിനെ ജയിച്ചുവരുന്നവര്‍ക്ക് സമൂഹത്തോട് എന്ത് കടപ്പാടാണ് ഉണ്ടാവുക എന്നതും ചിന്തനീയമാണ്. വോട്ടറന്മാരെ ചീത്തയാക്കുന്ന ഈ പ്രവണതകളുടെ ആവര്‍ത്തനമെങ്കിലും കുറയ്ക്കാന്‍ ഒറ്റത്തവണ തെരഞ്ഞെടുപ്പ് എന്ന സമീപനത്തിലൂടെ സാധിക്കും.

 

 

10.   തെരഞ്ഞെടുപ്പ് ഏറ്റവുമധികം സമ്മര്‍ദ്ദത്തിലാക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും ബാങ്ക് ജീവനക്കാര്‍ ഉള്‍പ്പെടെ വിവിധ പ്രധാന മേഖലകളിലും തൊഴിലെടുക്കുന്നവരെയും പോലീസ് തുടങ്ങിയ ക്രമസമാധാനമേഖലയിലുള്ളവരേയും സുരക്ഷാ സേനയേയുമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലിയിലേക്ക് നിയമിതരാകുന്നത് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും മാത്രമല്ല,സമീപകാലത്തായി ബാങ്ക് ജീവനക്കാരെയും ഇതിനായി വിനിയോഗിക്കുന്നുണ്ട്.ഇത് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍, അധ്യയനം, ബാങ്ക് ജോലികള്‍ എന്നിവയിലെല്ലാം താളപ്പിഴകളുണ്ടാക്കുന്നു. പോലീസും രാഷ്ട്രീയവും ഒരിക്കലും പൊരുത്തപ്പെടാത്ത രണ്ട് വിഭാഗങ്ങളാണ്. ഭരണത്തിലായാലും പ്രതിപക്ഷത്തായാലും ഏറിയും കുറഞ്ഞും പ്രക്ഷോഭത്തില്‍ ഏര്‍പ്പെടുന്ന രാഷ്ട്രീയപ്രവര്‍ത്തകര്‍ സമ്മര്‍ദ്ദത്തിലാക്കുന്നതും ഉപദ്രവിക്കുന്നതും പോലീസ്സിനെയാണ്. ഇഷ്ടക്കാരായ ക്രിമിനലുകള്‍ ഉള്‍പ്പെടെയുള്ള പ്രതികളെ മോചിപ്പിക്കാനും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാനുമെല്ലാം പഴി പറയുക പോലീസിനെയാണ്. വലിയ മത്സരത്തിന്‍റെ തട്ടകമായ തെരഞ്ഞെടുപ്പ് കാലത്ത് പോലീസിനോടുള്ള സമീപനം കുറേക്കൂടി കടുക്കുന്നത് കാണാം. കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ കുറച്ചുഭേദമാണെങ്കിലും ബംഗാളിലും യുപിയിലും ബീഹാറിലുമൊക്കെ പോലീസ്സ് രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഭീകരാക്രമണങ്ങള്‍ക്കുപോലും വിധേയരാകുന്നു. സുരക്ഷ സേനയും അവരുടെ പരമ്പരാഗതമായ ജോലികള്‍ക്ക് പകരം വര്‍ഷത്തില്‍ മൂന്നും നാലും മാസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെടാന്‍ നിര്‍ബ്ബന്ധിതരാകുന്നുണ്ട്. ഒറ്റത്തവണ തെരഞ്ഞെടുപ്പിലൂടെ ഈ ബുദ്ധിമുട്ടുകള്‍ വലിയ അളവില്‍ കുറയ്ക്കാന്‍ കഴിയും.

 

11.   ഇപ്പോള്‍ ഇന്ത്യയില്‍ വ്യാപകമായി നടക്കുന്ന ഒരു ട്രെന്‍ഡുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് വരുമ്പോള്‍ നിയമസഭ സാമാജികര്‍ ലോക്സഭയിലേക്ക് മത്സരിക്കുകയോ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ചില ലോക്സഭാംഗങ്ങള്‍ നിയമസഭയിലേക്ക് മത്സരിക്കുകയോ ചെയ്യുക എന്നതാണത്. ജനാധിപത്യ പ്രക്രിയയേയും വോട്ടറന്മാരെയും ചതിക്കുന്ന ഒരു രീതിയാണത്. എന്നിട്ടും ഇത്തരം സ്ഥാനാര്‍ത്ഥികളെ ജനം ജയിപ്പിച്ചുവിടാറുണ്ട് എന്നത് മറ്റൊരു പ്രഹസനമാണ്. ഇതിലൂടെ ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടാവുകയും കോടിക്കണക്കിന് രൂപയും മനുഷ്യാധ്വാനവുമൊക്കെ പാഴാവുകയും ചെയ്യുന്നുണ്ട്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിലൂടെ ഇത് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയും.

 

 

12.   ഇന്ത്യയുടെ ഇപ്പോഴത്തെ നയങ്ങളില്‍ ഭൂരിഭാഗവും ഹ്രസ്വദൃഷ്ടിയോട് കൂടിയതാണ്. എല്ലാ വര്‍ഷവും തെരഞ്ഞെടുപ്പുകളെ നേരിടേണ്ടിവരുന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഓരോ പദ്ധതി കൊണ്ടുവരുമ്പോഴും അതിനോട് രാജ്യത്തെ വോട്ടറന്മാരുടെ സമീപനം എന്താകും എന്ന ചിന്തയോടെയാകും നടപ്പാക്കുക. അതുകൊണ്ട് ദീര്‍ഘകാല കാഴ്ചപ്പാടോടെ ,രാജ്യത്തിന് ഗുണപ്പെടുന്ന പല പദ്ധതികളും നടപ്പിലാക്കാന്‍ മടിക്കും. സൌജന്യങ്ങള്‍ക്കായി കാത്തിരിക്കുന്ന ജനതയെ സന്തോഷിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തമുള്ളതിനാല്‍ ശക്തമായ പരിഷ്ക്കാരങ്ങളൊന്നും കൊണ്ടുവരാന്‍ കഴിയാതെ വരുന്നു. പരിഷ്ക്കാരങ്ങള്‍ പിന്നീട് ഗുണം കൊണ്ടുവരുമെങ്കിലും യാഥാസ്ഥിതികരായ ഭൂരിപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാനും സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ വര്‍ദ്ധിപ്പിക്കാനും മാത്രമെ ദീര്‍ഘകാല വീക്ഷണത്തോടെ രൂപപ്പെടുത്തുന്ന നയങ്ങള്‍ക്ക് കഴിയൂ. ഇത് വ്യവസ്ഥാപിത സംവിധാനങ്ങളില്‍ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് തടയിടുന്നു. ചുരുക്കത്തില്‍ പൊതുനയങ്ങളുടെയും വികസന നടപടികളുടെയും രൂപകല്പ്പനയെയും നടപ്പിലാക്കലിനെയും പ്രതികൂലമായി ബാധിക്കുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഇതിന് കുറച്ചെങ്കിലും മാറ്റം കൊണ്ടുവരാന്‍ വഴിയൊരുക്കും.

Saturday 12 October 2024

One nation one election- Concerns and hopes - 1st part of the article published in Kalakaumudi 2024 Oct 6-13 issue

 

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് – ആശങ്കകളും പ്രതീക്ഷകളും( 2024 ഒക്ടോബര് 6-13 ലക്കം കലാകൌമുദിയില് വന്ന ലേഖനം- ഭാഗം -1 )
-വി.ആര്.അജിത് കുമാര്
ഇന്ത്യയുടെ ഫെഡറല് സംവിധാനത്തെ തുരങ്കം വയ്ക്കുന്ന കേന്ദ്ര സര്ക്കാരിന്റെയും ബിജെപിയുടെയും നിരവധി അജണ്ടകളില് ഒന്നാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നാണ് പ്രധാന പ്രതിപക്ഷ കക്ഷികള് പറയുന്നത്. അതില് കഴമ്പുണ്ടോ എന്ന് ചോദിച്ചാല് ഇല്ല എന്ന് പറയാന് കഴിയില്ല.കാരണം നമ്മുടെ ഭരണഘടന രാജ്യമൊട്ടാകെ ഒറ്റ തെരഞ്ഞെടുപ്പ് എന്ന സമീപനം കൈക്കൊണ്ടിരുന്നില്ല. ഭരണഘടനാ ശില്പ്പികള് ഫെഡറല് സംവിധാനത്തില് സംസ്ഥാനങ്ങള്ക്കുള്ള പ്രാധാന്യം ഉള്ക്കൊണ്ടുതന്നെയാണ് അനുച്ഛേദങ്ങള് എഴുതിചേര്ത്തിട്ടുള്ളത് എന്ന് വ്യക്തം.
ഇന്ത്യന് ഭരണഘടനയുടെ നിര്മ്മാണത്തില് ഏറെ ആശ്രയിച്ചിട്ടുള്ള ബ്രിട്ടനിലെയും അമേരിക്കയിലെയും ഭരണഘടനയിലും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന രീതിയല്ല ഉള്ളത് എന്നതും ശ്രദ്ധേയമാണ്.അമേരിക്കയില് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാല് വര്ഷത്തിലൊരിക്കലാണ് നടക്കുന്നത്. നവംബറിലെ ആദ്യ തിങ്കള് കഴിഞ്ഞുവരുന്ന ചൊവ്വാഴ്ചയാണ് പ്രസിഡന്റ്,വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക. ഹൌസ് ഓഫ് റപ്രസന്റേറ്റീവില് രണ്ട് വര്ഷം കൂടുമ്പോഴാണ് തെരഞ്ഞെടുപ്പ്.435 സീറ്റിലേക്കാണ് തെരഞ്ഞടുപ്പ് നടക്കുക.ജനസംഖ്യ അടിസ്ഥാനപ്പെടുത്തിയാണ് കോണ്ഗ്രഷണല് ജില്ലകളെ നിശ്ചയിച്ചിട്ടുള്ളത്. ശരിക്കും ഇന്ത്യന് പാര്ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് പോലെയാണിത് നടക്കുന്നത്. ഡമോക്രാറ്റിക് പാര്ട്ടിയും റിപ്പബ്ലിക്കന് പാര്ട്ടിയും എന്ന് രണ്ട് പാര്ട്ടികളെ ഉള്ളൂ എന്നതിനാല് പ്രൈമറി തെരഞ്ഞെടുപ്പിലൂടെ പാര്ട്ടി സ്ഥാനാര്ത്ഥികളെ നിശ്ചയിക്കുകയും ഇരട്ട അക്കം വരുന്ന വര്ഷത്തിലെ നവംബറിലെ ആദ്യ തിങ്കള് കഴിഞ്ഞുള്ള ചൊവ്വാഴ്ച ഇരു സഭകളിലേക്കുമുള്ള പ്രാധാന തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്യും.പ്രസിഡന്റ് തെരഞ്ഞടുപ്പിനൊപ്പം നടക്കുന്ന ഹൌസ് ഓഫ് റപ്രസെന്റേറ്റീവ്സ് തെരഞ്ഞടുപ്പും മൂന്നിലൊന്ന് സെനറ്റംഗങ്ങളുടെ തെരഞ്ഞടുപ്പും കഴിഞ്ഞാല് പ്രസിഡന്റിന്റെ കാലാവധി ഏതാണ്ട് പകുതിയാകുമ്പോഴാണ് ഈ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുക എന്നതാണ് മറ്റൊരു പ്രത്യേകത.എന്നാല് ഗവര്ണ്ണര്,സംസ്ഥാന നിയമസഭയിലേക്കുള്ള പ്രതിനിധികള്, മേയര്,പ്രാദേശിക പ്രതിനിധികള് എന്നിവരുടെ തെരഞ്ഞെടുപ്പ് മിക്കപ്പോഴും ഫെഡറല് തെരഞ്ഞെടുപ്പുമായി ചേര്ന്നാകില്ല നടക്കുക. അവയ്ക്ക് പ്രാദേശികമായ കാലാവസ്ഥയും വ്യവസ്ഥകളുമാണ് ബാധകം.
ബ്രിട്ടനിലെ നിയമങ്ങളാണ് ഇന്ത്യന് ഭരണഘടനയുടെ അടിസ്ഥാനം എന്നുപറയാം.തെരഞ്ഞെടുപ്പിലും അതങ്ങിനെതന്നെയാണ്.നമ്മുടെ ലോക്സഭയ്ക്ക് തുല്യമാണ് യുകെയിലെ ഹൌസ് ഓഫ് കോമണ്സ്. അഞ്ച് വര്ഷം കൂടുമ്പോഴാണ് തെരഞ്ഞടുപ്പ് നടക്കുക.650 പാര്ലമെന്റ് അംഗങ്ങളാണുള്ളത്. ഇതില് ഭൂരിപക്ഷം കിട്ടുന്ന പാര്ട്ടിയുടെയോ മുന്നണിയുടെയോ നേതാവ് പ്രധാനമന്ത്രിയാകും. ഭൂരിപക്ഷം നഷ്ടമായാല് 14 ദിവസത്തിനുള്ളില് പകരം സര്ക്കാരുണ്ടാക്കാം. അല്ലെങ്കില് ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് പോകും.സ്കോട്ടലന്റ്,വെയില്സ്,നോര്ത്തേണ് അയര്ലന്റ്,ലണ്ടന് എന്നവിടങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പ് പ്രത്യേകമായാണ് നടത്തുക.ലണ്ടന് അസംബ്ലിയുടെ കാലാവധി നാല് വര്ഷവും മറ്റിടങ്ങളില് അഞ്ച് വര്ഷവുമാണ്. ഇതിന് പുറമെ മേയര് തെരഞ്ഞെടുപ്പും പ്രാദേശിക കൌണ്സില് തെരഞ്ഞെടുപ്പുകളും നടക്കും.ചുരുക്കത്തില് യുകെ എന്ന ചെറിയ രാജ്യത്തിന്റെ ഒരു വലിയ പതിപ്പാണ് ഇന്ത്യ എന്ന് കാണാം. മതം,ജാതി,ഭാഷ,വംശം തുടങ്ങിയ കാര്യങ്ങളില് നമ്മുടെ അത്ര വൈവിധ്യം ഇല്ല എന്നതേ വ്യത്യാസമുള്ളു.
അമേരിക്കയും യുകെയും നടപ്പിലാക്കിയിട്ടില്ല എന്നതിനാല് ഒരു ദേശം ഒരു തെരഞ്ഞെടുപ്പ് എന്ന രീതിയെക്കുറിച്ച് ആലോചിക്കുന്നതില് പ്രസക്തിയില്ല എന്ന വാദത്തെ ഖണ്ഡിക്കുന്നവര് ചൂണ്ടിക്കാട്ടുന്ന മാതൃക മറ്റു ചില രാഷ്ട്രങ്ങളാണ്.ദക്ഷിണാഫ്രിക്കയില് അഞ്ച് വര്ഷത്തിലൊരിക്കല് ദേശീയ തെരഞ്ഞെടുപ്പും പ്രോവിന്ഷ്യല് തെരഞ്ഞെടുപ്പും ഒറ്റദിവസമാണ് നടക്കുന്നത്. ഇവിടെ ജനം വോട്ടുചെയ്യുന്നത് സ്ഥാനാര്ത്ഥിക്കല്ല, പാര്ട്ടിക്കാണ്.ആനുപാതിക പ്രാതിനിധ്യ സമ്പ്രദായപ്രകാരം ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തില് പാര്ട്ടി നല്കുന്ന ലിസ്റ്റില് നിന്നും ദേശീയ അസംബ്ലിയിലേക്കും പ്രോവിന്ഷ്യല് അസംബ്ലിയിലേക്കും അംഗങ്ങളെ നിശ്ചയിക്കും.0.25 ശതമാനം വോട്ട് നേടുന്ന പാര്ട്ടിക്ക് പോലും സഭയില് ഒരു പ്രതിനിധിയുണ്ടാകും. കൂടുതല് വോട്ട് നേടിയ പാര്ട്ടിയുടെ നേതാവ് ദേശീയ പ്രസിഡന്റാകും. പ്രോവിന്സിലെ പ്രീമിയറിനെയും തെരഞ്ഞെടുക്കുക ഇത്തരത്തിലാണ്. എന്നാല് മുനിസിപ്പല് തെരഞ്ഞെടുപ്പ് പ്രത്യേകമായാണ് നടക്കുക. സ്വീഡനില് ദേശീയ-പ്രോവിന്ഷ്യല് തെരഞ്ഞെടുപ്പ് മാത്രമല്ല മുനിസിപ്പല് തെരഞ്ഞടുപ്പും ഒറ്റ ദിവസം തന്നെ നടക്കും. നാല് വര്ഷ കാലാവധിയുള്ള ഭരണത്തിന് പാര്ട്ടികള്ക്കാണ് ജനം വോട്ട് ചെയ്യുന്നത്. ആനുപാതിക പ്രാതിനിധ്യ രീതി അനുസരിച്ചാണ് ഇവിടെയും ഭരണം നിശ്ചയിക്കുന്നത്. ബെല്ജിയത്തിലും ഒരേ ദിവസമാണ് ഫെഡറല് പാര്ലമെന്റിലേക്കും റീജിയണല് പാര്ലമെന്റിലേക്കും തെരഞ്ഞെടുപ്പ് നടക്കുക. ഇവിടെയും ആനുപാതിക പ്രാതിനിധ്യമാണ്. പാര്ട്ടികള്ക്കാണ് ജനം വോട്ട് ചെയ്യുന്നത് എന്നുമാത്രമല്ല നിര്ബ്ബന്ധിത വോട്ടിംഗുമാണ്. വോട്ട് ചെയ്യാത്തവരില് നിന്നും പിഴ ഈടാക്കാറുണ്ട്. ഇന്ഡോനേഷ്യയില് വളരെ വ്യത്യസ്തമായ രീതിയാണ് അവലംബിച്ചിട്ടുള്ളത്. ഒരു നാളില്തന്നെ പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് , റീജിയണല് റപ്രസന്റേറ്റീവ് കൌണ്സില് എന്നിവയിലേക്ക് നേരിട്ടും ഹൌസ് ഓഫ് റപ്രസന്റേറ്റീവിലേക്ക് ആനുപാതിക പ്രാതിനിധ്യ രീതിയനുസരിച്ച് പാര്ട്ടികള്ക്കും വോട്ട് ചെയ്യണം. ഹൌസ് ഓഫ് റപ്രസന്റേറ്റീവിലേക്കുള്ള പാര്ട്ടി ലിസ്റ്റില് 30 ശതമാനം അംഗങ്ങള് വനിതകളായിരിക്കണം എന്നും പറയുന്നുണ്ട്. ചുരുക്കത്തില്, ഒരു ദേശം ഒറ്റ തെരഞ്ഞെടുപ്പ് എന്നത് പ്രാവര്ത്തികമാക്കുന്നതില് വലിയ ബുദ്ധിമുട്ട് ഇല്ല എന്ന് മനസിലാക്കാം, എന്നുമാത്രമല്ല അത്തരമൊരു മാതൃക വിജയകരമായി നടപ്പാലാക്കിയാല് അമേരിക്കയും യുകെയും ഉള്പ്പെടെയുള്ള രാജ്യങ്ങള്ക്ക് ആവശ്യമെങ്കില് ഈ മാതൃക വരുംകാലം സ്വീകരിക്കാവുന്നതുമാണ്.
1952 മുതല് ഇന്ത്യയില് പൊതുവായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടന്നിരുന്നു. 1960 അവസാന കാലമായപ്പോഴേക്കും ചില സംസ്ഥാന സര്ക്കാരുകളെ കേന്ദ്രം പിരിച്ചുവിട്ടു. ചില കൂട്ടുകക്ഷി ഭരണങ്ങള് ആഭ്യന്തര പ്രശ്നങ്ങളാല് ഭൂരിപക്ഷം നഷ്ടപ്പെട്ട അവസ്ഥയിലായി.1959 ലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്ക്കാരിനെ പിരിച്ചുവിട്ട് പ്രസിഡന്റ് ഭരണം കൊണ്ടുവന്നതാണ് ഇതിന് തുടക്കമായത്.1960 ല് കേരളത്തില് തെരഞ്ഞെടുപ്പ് വേണ്ടിവന്നു.1962 ലായിരുന്നു ലോക്സഭ തെരഞ്ഞെടുപ്പ്. 1964 ല് വീണ്ടും കേരളത്തില് പ്രസിഡന്റ് ഭരണം വന്നു.1965 ല് അസംബ്ലി തെരഞ്ഞെടുപ്പ് നടന്നു.1966 ല് പഞ്ചാബിലും 1968 ല് ബീഹാറിലും ബംഗാളിലും പ്രസിഡന്റ് ഭരണം വന്നു. 1970 ലാണ് ആദ്യമായി ലോക്സഭ കലാവധി പൂര്ത്തിയാക്കാതെ പിരിച്ചു വിട്ടത്.1971 ല് തെരഞ്ഞെടുപ്പ് നടന്നു. ഇതോടെ തെരഞ്ഞെടുപ്പുകളുടെ താളം തെറ്റാന് തുടങ്ങി. എങ്കിലും ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രത്തില് കാലാവധി പൂര്ത്തിയാക്കാത്ത സര്ക്കാരുകള് കുറവാണെന്നു കാണാം. 1967 ലെ സര്ക്കാര് ഒരു വര്ഷം കാലാവധി ബാക്കി നില്ക്കെ 1971 ല് അവസാനിച്ചു. എന്നാല് തുടര്ന്നുള്ള അടിയന്തിരാവസ്ഥക്കാലത്ത് ഭരണം 1977 വരെ തുടര്ന്നു.1977 ലെ ജനത സര്ക്കാര് മൂന്ന് വര്ഷവും തുടര്ന്നു വന്ന ഇന്ദിര സര്ക്കാര് അവരുടെ മരണത്തെത്തുടര്ന്ന് നാല് വര്ഷംകൊണ്ടും അവസാനിച്ചു. എന്നാല് തുടര്ന്നുവന്ന രാജീവ് സര്ക്കാര് കാലാവധി പൂര്ത്തിയാക്കി. 1991 ലെ നരസിംഹ റാവു സര്ക്കാരും കാലാവധി പൂര്ത്തിയാക്കിയിരുന്നു.എന്നാല് 1996 ല് അനിശ്ചിതത്വമുണ്ടായി. ആ സര്ക്കാര് മൂന്ന് പ്രധാനമന്ത്രിമാരെ കണ്ട് 1998 ല് അവസാനിച്ചു. 1998ലെ സര്ക്കാര് ഒരുവര്ഷമെ നിന്നുള്ളു.എന്നാല് 1999 മുതല് ഇതുവരെയും കാലാവധി പൂര്ത്തിയാക്കിയ ഉറപ്പുള്ള സര്ക്കാരുകളാണ് ഉണ്ടായത് എന്നുകാണാം
(തുടരും)🙏