Friday, 28 February 2025

Don't dampen the hopes of ASHA workers

 

ആശ പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍ കെടുത്തരുത്

---------

-വി.ആര്‍.അജിത് കുമാര്‍

---------

കോവിഡ് മഹാമാരിയുടെ കാലത്ത് ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം നല്‍കിയ മാലാഖമാരായിട്ടാണ് ആശ അഥവാ അംഗീകൃത ആരോഗ്യ സാമൂഹിക പ്രവര്‍ത്തകര്‍ സമൂഹത്തിലെ ശക്തമായ സാന്നിധ്യമായത്. 2005 മുതല്‍ ആരോഗ്യപ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്‍റെയും ഇണക്ക് കണ്ണികളായി പ്രവര്‍ത്തിച്ചുവരുന്നവരാണ് ആശ വോളണ്ടിയര്‍മാര്‍. ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യത്തിന്‍റെ ഭാഗമായി സേവനം തുടങ്ങിയ ഇവര്‍ മാതൃ-ശിശു ആരോഗ്യ സേവനങ്ങള്‍,രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍,ബോധവത്ക്കരണ കാമ്പയിനുകള്‍,രോഗനിരീക്ഷണം,ആരോഗ്യസംരക്ഷണ പരിപാടികള്‍ക്കായി സമൂഹത്തെ അണിനിരത്തല്‍ എന്നിങ്ങനെ വിവിധ പ്രവര്ത്തനങ്ങളുമായി സമൂഹത്തിലെ അനിവാര്യ ഘടകമായി മാറിയവരാണ്.

കൃത്യമായി ഡ്യൂട്ടിസമയമില്ലാത്ത, ഇരുപത്തിനാല് മണിക്കൂറും കര്‍മ്മനിരതരായിരിക്കേണ്ട ഉത്തരവാദിത്തമാണ് ആശമാര്ക്കുള്ളത്. ആരോഗ്യ വകുപ്പ് നിശ്ചയിക്കുന്ന വിവിധതരം ജോലികളുടെ താഴെതട്ടിലെ ചാലകശക്തിയാണ് ഇവര്‍. മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുന്നതിലും പ്രസവം ആശുപത്രികളില്‍ നടക്കുന്നു എന്ന് ഉറപ്പാക്കുന്നതിലും ക്ഷയോരോഗം കണ്ടെത്തുന്നതിലും പ്രതിരോധ കുത്തിവയ്പ്പ് എല്ലാവരും നടത്തുന്നു എന്ന് ഉറപ്പാക്കുന്നതിലും നിര്‍ണ്ണായക പങ്കാണ് ഇവര്‍ക്കുള്ളത്.

ദേശീയ ആരോഗ്യ ദൌത്യത്തിന്‍റെ നട്ടെല്ലാണ് ആശ തൊഴിലാളികളെങ്കിലും അവര്‍ക്ക് കൃത്യമായ ശമ്പളമോ മാന്യമായ ഓണറേറിയമോ ഇന്‍സന്‍റീവുകളോ ലഭിക്കുന്നില്ല എന്നത് ദുഖകരമാണ്. ജീവിക്കാന്‍ കഴിയുന്ന ഒരു ഓണറേറിയവും പ്രവര്‍ത്തനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഇന്‍സന്‍റീവും പരിരക്ഷകളും മികച്ച പരിശീലനവും നല്‍കിയാല്‍ ആരോഗ്യരംഗത്ത് കുടുംബശ്രീ പോലെ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ ആശമാര്‍ക്ക് കഴിയും എന്നതില്‍ സംശയമില്ല.എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത അലംഭാവമാണ് കാണിക്കുന്നത്.രണ്ടായിരം രൂപ ഓണറേറിയവും പ്രവര്ത്തന മികവിന് അനുസരിച്ചുള്ള ഇന്‍സന്‍റീവും നല്‍കുന്ന കേന്ദ്ര സര്‍ക്കാരില്‍ നിന്നും പരമാവധി ലഭിക്കാവുന്ന മാസശമ്പളം മൂവായിരത്തി അഞ്ഞൂറ് രൂപയാണ്. ഇതുതന്നെ കൃത്യമായി നല്‍കുന്നില്ല എന്നും കാണാം.2047 ല്‍ വികസിത രാഷ്ട്രമാകാന്‍ കുതിക്കുന്ന ഇന്ത്യക്ക് ഈ നിലയില്‍ എങ്ങിനെ ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയും എന്നത് ചിന്തനീയമാണ്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി ആരോഗ്യകാര്യത്തില്‍ തുലനം ചെയ്യാന്‍ കഴിയാത്ത വടക്കേയിന്ത്യയില്‍ ആശ പ്രവര്‍ത്തനം മറ്റെല്ലാ സേവനമേഖലയിലും എന്നപോലെ അതീവ ദുര്‍ബ്ബലമാണ്. എന്നാല്‍ കേരളവും തമിഴ്നാടും കര്‍ണ്ണാടകയും ആന്ധ്രപ്രദേശും പുതുച്ചേരിയുമൊക്കെ ആശ പദ്ധതി മെച്ചപ്പെട്ട നിലയില്‍ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. എങ്കിലും ആശമാര്‍ക്ക് ദക്ഷിണേന്ത്യിലെ സാമൂഹിക കാലാവസ്ഥയില്‍ ജീവിച്ചുപോകാനുള്ള സൌകര്യങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നേ പറയാന്‍ കഴിയൂ.ദേശീയ ആരോഗ്യ ദൌത്യത്തിന് 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 35,260 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.ഇതില്‍ നിന്നും മാസം പതിനായിരം രൂപ വീതം ആശകള്‍ക്ക് ഓണറേറിയം നല്‍കാന്‍ നീക്കിവച്ചാല്‍തന്നെ അത് ആശ്വാസമാകും.

ഓക്സിലറി നഴ്സ് മിഡ്വൈഫുകള്‍,കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍മാര്‍ എന്നിവരെപോലെ സ്ഥിരശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാത്ത ആശമാര്‍ ഈ രണ്ടുകൂട്ടരുടെയും ഒപ്പമാണ് ജോലി എടുക്കുന്നത് അതല്ലെങ്കില്‍ ഇവര്‍എത്തിപ്പെടാത്ത മേഖലകളിലെ ജനങ്ങളെയാണ് അഡ്രസ്സ് ചെയ്യുന്നത്.അഞ്ച് വര്‍ഷം ആശമാരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഓക്സിലറി നഴ്സ് മിഡിവൈഫ് കോഴ്സില്‍ ലാറ്ററല്‍ എന്‍ട്രി അനുവദിച്ച് പരിശീലിപ്പിക്കുന്നത് ഗുണകരമാകുമെന്ന് തോന്നുന്നു.സര്‍ക്കാര്‍ അത്തരമൊരു നീക്കം നടത്തുന്നത് നല്ലതാകും.അവര്‍ക്ക് ഓക്സിലറി നഴ്സ് മിഡ്വൈഫ് തസ്തികയില്‍ 25 ശതമാനം സംവരണം കൂടി ഏര്‍പ്പെടുത്താന്‍ കഴിഞ്ഞാല്‍ അതൊരു നേട്ടമാകും.

ദക്ഷിണേന്ത്യയില്‍ വ്യാപകമായ സമരം

------------------------------------------

കേരളത്തില്‍ മാത്രമല്ല മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ആശമാര്‍ സമരത്തിലാണ്.ഓണറേറിയം വര്‍ദ്ധിപ്പിക്കണം എന്നതാണ് പ്രധാന ആവശ്യം. കര്‍ണ്ണാടകയും ആന്ധ്രപ്രദേശും പുതുച്ചേരിയും ഓണറേറിയം പതിനായിരം രൂപയായി വര്ദ്ധിപ്പിച്ചിട്ടുണ്ട്.കേരളത്തില്‍ ഏഴായിരം എന്നത് ഇരുപത്തൊന്നായിരം ആക്കണം എന്നതാണ് ആവശ്യം.എന്നാല്‍ ഇത് പതിനായിരമായി വര്‍ദ്ധിപ്പിക്കുന്നത് തികച്ചും ന്യായീകരിക്കാന്‍ കഴിയുന്ന ഒന്നാണ്.അതിലും പ്രധാനമാണ് സര്‍ക്കാര്‍ ജീവനക്കര്‍ക്ക് ലഭിക്കുന്നപോലെ മാസത്തിലെ ആദ്യ പ്രവര്‍ത്തി ദിനത്തില്‍തന്നെ ഈ തുക ലഭിക്കുക എന്നതും.മാസങ്ങളോളം കുടിശിഖ വരുത്തുന്നത് ഒട്ടും ആശാവഹമായ പ്രവര്ത്തിയല്ല.കുടിശിഖ തുക എത്രയുംവേഗം വിതരണം ചെയ്യുക എന്നതും പ്രാധാന്യമേറിയ കാര്യമാണ്.കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയവും ഇന്‍സന്‍റീവും കൃത്യമായി ആശമാരുടെ അക്കൌണ്ടില്‍ എത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും മാന്യത പുലര്‍ത്തണം.വിരമിക്കല്‍ പ്രായം 62 എന്നത് അംഗീകരിക്കുകയും വിരമിക്കല്‍ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നല്കുകയും ചെയ്യുന്നത് നാടിനെ സേവിച്ച് വിരമിക്കുന്ന ഒരു മുതിര്‍ന്ന പൌരന് നല്കേണ്ട അംഗീകാരം തന്നെയാണ്.തുടര്‍ന്ന് അയ്യായിരം രൂപയെങ്കിലും പെന്‍ഷനും ലഭിക്കുന്നത് ഉറപ്പാക്കാവുന്നതാണ്.

   മാതൃ- ശിശു ആരോഗ്യ പരിപാടികള്‍,രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍,രോഗനിരീക്ഷണ പ്രവര്ത്തനങ്ങള്‍ തുടങ്ങിയ സേവനങ്ങളെ ബാധിക്കുന്ന സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ അധികാരികള്‍ ശ്രദ്ധിക്കേണ്ടതും അനിവാര്യമാണ്.സമരരംഗത്തേക്ക് രാഷ്ട്രീയക്കണ്ണുമായി വരുന്നവരുടെ ബലിയാടുകളാകാതെ ശ്രദ്ധിക്കേണ്ടതും സേവന പ്രവര്‍ത്തകരായ ആശ വര്‍ക്കര്‍മാരാണ്.പ്രതിപക്ഷം ഒരിക്കലും സ്നേഹം കൊണ്ടോ ആര്‍ദ്രതകൊണ്ടോ ആവില്ല സമരത്തിനൊപ്പം കൂടുന്നത്.സമരം രാഷ്ട്രീയക്കാര്‍ ഏറ്റെടുക്കുന്ന അവസ്ഥ ഉണ്ടാകരുത്.മുപ്പതിനായിരത്തിലേറെ വരുന്ന ജീവിതങ്ങളാണ് സമര മേഖലയിലുള്ളത് എന്ന കാര്യം നിസ്സാരമായി തള്ളിക്കളയാന്‍ ഭരണാധികാരികള്‍ക്കും കഴിയില്ല.

ആശമാരെ ഈ രംഗത്ത് പിടിച്ചുനില്‍ക്കാനും പ്രതീക്ഷ പകരാനും കഴിയുന്ന നിലപാടുകള്‍ ഉണ്ടാവണം.പതിനായിരം രൂപ പ്രതിമാസ ഓണറേറിയം,പെന്‍ഷന്‍ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ,അയ്യായിരം രൂപ മാസ പെന്‍ഷന്‍ എന്നിവയ്ക്കു പുറമെ ആരോഗ്യമേഖയിലെ വാര്‍ഡ് അസിസ്റ്റന്‍റ്,സാനിറ്റേഷന്‍ തുടങ്ങിയ തസ്തികകളില്‍ അന്‍പത് ശതമാനം സംവരണം കൂടി ഉറപ്പാക്കി ഇവരുടെ മനോവീര്യം ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ആരോഗ്യ ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും അപകടപരിരക്ഷയും പ്രസവാനുകൂല്യവും ശമ്പളത്തോടുകൂടിയ അവധിയും ഉറപ്പാക്കേണ്ടതുണ്ട്.

ദശലക്ഷക്കണക്കിന് ഗ്രാമീണ ഇന്ത്യക്കാരുടെ ആദ്യ സമ്പര്‍ക്ക പോയിന്‍റായി സേവനമനുഷ്ടിക്കുന്ന ആശ തൊഴിലാളികള്‍ക്ക് ന്യായമായ ജീവിതം ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടാകട്ടെ.പൊതു സമൂഹം ഇവര്‍ക്കായി ശബ്ദമുയര്‍ത്തേണ്ടതും അനിവാര്യമാണ്.🙏  

Thursday, 27 February 2025

Article based on Economic survey and Union Budget - Last part

 

2025 ഫെബ്രുവരി 16-23 ലക്കം കലാകൌമുദിയില് സാമ്പത്തിക സര്വ്വയെയും കേന്ദ്ര ബജറ്റിനേയും അടിസ്ഥാനമാക്കി എഴുതിയ ലേഖനം- അവസാന ഭാഗം)
---------------------
വി.ആര്.അജിത് കുമാര്
------------------
പ്രകൃതി ദുരന്തം
-------------------
ഡിസാസ്റ്റര് മാനേജ്മെന്റിന് ആവശ്യത്തിനുള്ള തുക അനുവദിക്കുന്നില്ല എന്ന പരാതിയാണ് തമിഴ്നാടും കേരളവും മുന്നോട്ട് വയ്ക്കുന്നത്. അതിന് ന്യായവുമുണ്ട്. വയനാട്ടിലെ ദുരന്തവും തമിഴ്നാട്ടിലെ ചുഴലിക്കാറ്റ് ദുരന്തങ്ങളും സംസ്ഥാനത്തിന് മാത്രമായി കൈകാര്യം ചെയ്യാവുന്നവയല്ല. എന്നാല് ഇത്തരം ദുരന്തത്തിനുള്ള തുക ബജറ്റിലാണോ ഉള്പ്പെടുത്തേണ്ടത് എന്നതില് സംശയമുണ്ട്. ദുരന്തനിവാരണത്തിനായി കേന്ദ്രം നീക്കിവയ്ക്കുന്ന തുകയില് നിന്നും നല്കേണ്ടവയാണ് ഇവ. എന്നുമാത്രമല്ല,നാടിന്റെ പ്രതിരോധം,തീവ്രവാദ നിയന്ത്രണം തുടങ്ങി ദേശീയ സുരക്ഷയ്ക്ക് നല്കുന്നപോലെ പ്രാധാന്യം നല്കേണ്ട ഒന്നാണ് ദുരന്തനിവാരണവും. സമൂഹത്തിന്റെ ദുരന്താവസ്ഥയ്ക്ക് പ്രതിരോധം തീര്ക്കേണ്ടത് കേന്ദ്ര സര്ക്കാരാണ്.അതിനുള്ള സ്കില്ലും ധനവും കേന്ദ്രത്തിനാണുള്ളത്. അതുകൊണ്ടുതന്നെ ഡിസാസ്റ്റര് മാനേജ്മെന്റ് പൂര്ണ്ണമായും കേന്ദ്രം ഏറ്റെടുക്കേണ്ടതുണ്ട്. സൈന്യത്തില് നിന്നും മറ്റും ഡപ്യൂട്ടേഷനിലുള്ളവരും അതീവ പരിശീലനം നേടിയവരും ഉള്പ്പെടുന്നതാകണം ഈ സംവിധാനം. ദുരന്തത്തിലകപ്പെട്ടവരുടെ ക്ഷേമവും നഷ്ടപരിഹാരവുമൊക്കെ കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാകണം.ഈ വിഷയം കേന്ദ്ര സര്ക്കാര് ഗൌരവമായെടുക്കേണ്ട ഒന്നുതന്നെയാണ്.
കേരളത്തിന് മാതൃക തമിഴ്നാട്
------------------------
തമിഴ്നാട് ഭരിക്കുന്നത് ഇന്ഡി സഖ്യത്തിലെ ഡിഎംകെ നേതൃത്വം നല്കുന്ന കോണ്ഗ്രസ്സും ഇടതുപക്ഷങ്ങളും ചേര്ന്ന മുന്നണിയാണ്. എങ്കിലും ഭരണത്തിലും കേന്ദ്ര സംസ്ഥാന ബന്ധത്തിലും ഒരു നിശ്ചിത ശതമാനത്തിനപ്പുറം രാഷ്ട്രീയം ചേര്ക്കാതെ നാടിന്റെ വികസനത്തില് ശ്രദ്ധിക്കുന്ന രീതിയാണ് എല്ലാകാലത്തും തമിഴ്നാട് സര്ക്കാരുകള് സ്വീകരിച്ചിട്ടുള്ളത്.വികസന പദ്ധതികള് നേടിയെടുക്കുന്നതിന് വിപുലമായ സംവിധാനമാണ് തമിഴ്നാടിനുള്ളത്.ഓരോ വകുപ്പില് നിന്നും സംസ്ഥാനത്തിന് ലഭ്യമാകാവുന്ന തുക കണ്ടെത്തി കേന്ദ്രത്തില് ലെയ്സണ് ചെയ്ത് അവ നേടിയെടുക്കുന്നതില് സര്ക്കാര് മെഷിനറിയും പാര്ലമെന്റംഗങ്ങളും ചിട്ടയായ നീക്കങ്ങളാണ് നടത്തുക.ഇത് എല്ലാകാലത്തും അങ്ങിനെതന്നെയായിരുന്നു.എന്നാല് കേരളം ഇക്കാര്യത്തില് വെറും തൊലിപ്പുറത്തുള്ള പ്രവര്ത്തനങ്ങളാണ് നടത്തുക.പാര്ലമെന്റംഗങ്ങള് ഒരിക്കലും അത്തരമൊരു ദേശസ്നേഹം കാട്ടിയിട്ടില്ല.അതിനായി സര്ക്കാര് സംവിധാനം ശ്രമിച്ചിട്ടുമില്ല.ഇത്തരമൊരു ലക്ഷ്യം വച്ച് ഡല്ഹിയില് കേരള ഹൌസില് എംപി സെല് തുടങ്ങിയെങ്കിലും അത് എംപിമാര്ക്ക് എയര്പോര്ട്ടിലേക്ക് വാഹനം നല്കാനും അത്യാവശ്യം കത്തുകള് ടൈപ്പ് ചെയ്ത് നല്കാനുമുള്ള സംവിധാനമായി ഒതുങ്ങി.ലെയ്സണ് വിംഗ് സംസ്ഥാന മന്ത്രിമാര്ക്ക് കേന്ദ്രമന്ത്രിമാരെ കാണാനുള്ള അപ്പോയിന്റ്മെന്റ് വാങ്ങി നല്കുന്ന സംവിധാനമായും ചുരുങ്ങി.1994-2005 കാലത്ത് ഡല്ഹി കോരള ഹൌസില് ജോലി ചെയ്തിരുന്ന കാലത്ത് കേന്ദ്ര സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുമായുള്ള സമ്പര്ക്കത്തില് മനസിലാക്കിയിട്ടുള്ളത് കേരളം കൃത്യമായ പ്രൊപ്പോസലുകള് നല്കാറില്ല, അഥവാ നല്കി തുക അനുവദിച്ചാലും ആദ്യ ഗഡു വാങ്ങിയ ശേഷം അടുത്ത ഗഡു വാങ്ങാനുള്ള ശ്രമം നടത്താറില്ല എന്നൊക്കെയാണ്.ചിലവാക്കിയ തുക സംബ്ബന്ധിച്ച് കൃത്യമായ റിപ്പോര്ട്ട് നല്കാത്തതാണ് പരാജയമാകുന്നത്. ഈ രീതി മാറുന്നതിന് കേന്ദ്ര സെക്രട്ടേറിയറ്റില് നിന്നും വിരമിച്ച മലയാളികളെയും കേരള കേഡര് ഉദ്യോഗസ്ഥരേയും ഉള്പ്പെടുത്തി ഒരു കോര്ടീം ഡല്ഹിയില് രൂപീകരിക്കണം എന്ന് ആ കാലത്ത് നിര്ദ്ദേശിച്ചിരുന്നെങ്കിലും ഭരണനേതൃത്വം അതില് താത്പ്പര്യം കാണിച്ചില്ല.നമ്മള് എന്നും വിമര്ശനത്തിന്റെ ലോകത്താണ് ജീവിക്കുന്നത്.രാഷ്ട്രീയവും ഭരണവും രണ്ടായി കണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്പ്പെടുന്ന ഉന്നതസമിതി രൂപീകരിച്ച് വിവിധ വകുപ്പുകളില് നിന്നും പ്രോപ്പോസലുകള് നല്കി വാങ്ങിയെടുക്കാവുന്ന പരമാവധി തുക കേന്ദ്രത്തില് നിന്നും സംഘടിപ്പിക്കുകയാണ് വേണ്ടത്.കേന്ദ്ര സഹായം ലഭിക്കുന്നത് മൂടിവയ്ക്കുക,കേന്ദ്രാവിഷ്കൃത പദ്ധതികളില് പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കുവാന് മടികാണിക്കുക തുടങ്ങിയ സങ്കുചിത സമീപനങ്ങളിലൂടെ സാധാരണ ജനങ്ങള്ക്കും നാടിനും ലഭിക്കേണ്ട ആനുകൂല്യങ്ങളാണ് നഷ്ടപ്പെടുത്തുന്നത്. രാഷ്ട്രീയം ഗോവിന്ദനും ബിനോയ് വിശ്വവും സുധാകരനും സുരേന്ദ്രനുമൊക്കെ സംസാരിക്കട്ടെ, ഭരണം കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് കൈകോര്ത്ത് നടത്തേണ്ട ഒന്നാണ് എന്ന തിരിച്ചറിവ് ഭരണാധികാരികള്ക്കുണ്ടാവണം.കസേരയും വോട്ടുമല്ല പ്രധാനം, നാടും ജനങ്ങളുമാണ് എന്ന ബോധ്യമുണ്ടാകണം.ഒരു ഫെഡറല് സംവിധാനത്തില് ഡബിള് എന്ജിന് ഭരണം തന്നെയാണ് നടക്കുന്നത്. അത് സാധാരണക്കാര്പോലും തിരിച്ചറിയുമ്പോഴും രാഷ്ട്രീയ നേതൃത്വങ്ങള് ധൃതരാഷ്ട്രറന്മാരാകുന്നത് സങ്കടകരമാണ്. (അവസാനിച്ചു)✍️

Wednesday, 26 February 2025

Article based on Economic Survey and Union budget -Part-5


 2025 ഫെബ്രുവരി 16-23 ലക്കം കലാകൌമുദിയില് സാമ്പത്തിക സര്വ്വെയെയും കേന്ദ്ര ബജറ്റിനെയും അടിസ്ഥാനമാക്കി എഴുതിയ ലേഖനം-അഞ്ചാം ഭാഗം വായനക്കായി സമര്പ്പിക്കുന്നു.

------------------------------

വി.ആര്.അജിത് കുമാര്

---------------------------
അടിസ്ഥാന സൌകര്യം
----------------------
അടിസ്ഥാന സൌകര്യ വികസനത്തിനുള്ള മൂലധന ചിലവിന് 11.2 ലക്ഷം കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. പുതി മാരിടൈം വികസന ഫണ്ടും തീരദേശ സംസ്ഥാനങ്ങള്ക്ക് ഗുണകരമാകും.120 ചെറു നഗരങ്ങളെ ബന്ധപ്പെടുത്തുന്ന ഉടേ ദേശ് കാ ആം നാഗരിക് (ഉഡാന്) പദ്ധതിയും ടൂറിസം ഉള്പ്പെടെയുള്ള മേഖലകളില് വലിയ കുതിപ്പുണ്ടാക്കും.സ്ലീപ്പർ, ചെയർ പതിപ്പുകൾ ഉൾപ്പെടെ 200 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ അവതരിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നു, കൂടാതെ 100 അമൃത് ഭാരത്, 50 നമോ ഭാരത് ട്രെയിനുകള് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. വരും വർഷങ്ങളിൽ 17500 ജനറൽ കോച്ചുകളുടെ നിർമ്മാണത്തിനായി ബജറ്റ് ഫണ്ട് അനുവദിക്കുന്നു. പുതിയ റെയിൽവേ പദ്ധതികൾക്കായി ആകെ 4.64 ലക്ഷം കോടി രൂപയാണ് നീക്കിവച്ചിട്ടുണ്ട്.അടിസ്ഥാന സൗകര്യങ്ങളിൽ സർക്കാർ സ്ഥിരമായ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയുടെ വികാസമാണ് ഈ തന്ത്രത്തിന്റെ കേന്ദ്ര സ്തംഭം. അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളും പിപിപി ചട്ടക്കൂടിന് കീഴിൽ 3 വർഷത്തെ പദ്ധതി പൈപ്പ്‌ലൈനുകൾ തയ്യാറാക്കുകയും, സംസ്ഥാനങ്ങളെ ഇതിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഈ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിന്, 50 വർഷത്തിനുള്ളിൽ 1.5 ലക്ഷം കോടി രൂപ മൂലധന ചെലവുകൾക്കായി സംസ്ഥാനങ്ങൾക്ക് പലിശ രഹിത വായ്പയായി സർക്കാർ നീക്കിവച്ചിട്ടുണ്ട്. ദേശീയ അടിസ്ഥാന സൗകര്യ മുൻഗണനകളുമായി പൊരുത്തപ്പെടാൻ അവരെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ആസ്തി ധനസമ്പാദനം പ്രധാന ഫണ്ടിംഗ് സംവിധാനമായി തുടരും. 2021-22 ൽ പുറത്തിറക്കിയ ആദ്യ പദ്ധതിയുടെ 6 ലക്ഷം കോടി ലക്ഷ്യത്തേക്കാൾ വളരെ വലുതായ 10 ലക്ഷം കോടി ലക്ഷ്യമിട്ട് 2025-30 ലെ രണ്ടാമത്തെ ആസ്തി ധനസമ്പാദന പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. പുതിയ അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായം നൽകുന്നതിന് നിലവിലുള്ള പൊതു ആസ്തികളിൽ നിന്ന് മൂലധനം പുനരുപയോഗിക്കുന്നതിനുള്ള ഭരണകൂടത്തിന്റെ തന്ത്രത്തെ ഇത് അടിവരയിടുന്നു.
അനിവാര്യമായ മാറ്റങ്ങള്
--------------------
സാമ്പത്തികേതര മേഖലയിലെ നിയന്ത്രണങ്ങള്,സര്ട്ടിഫിക്കറ്റുകള്,ലൈസന്സുകള്,അനുമതികള് എന്നിവയുടെ സമഗ്രമായ അവലോകനം നടത്തുന്നതിന് ഒരു ഉന്നതതല സമിതി രൂപീകരിക്കുന്നതാണ് ബജറ്റില് അവതരിപ്പിച്ച ഒരു പ്രധാന ഘടനാപരമായ പരിഷ്ക്കാരം. റെഗുലേറ്ററി പരിഷ്ക്കാരങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.വിശ്വാസാധിഷ്ഠിത സാമ്പത്തിക ഭരണം ശക്തിപ്പെടുത്തുകയും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സാധ്യമാക്കുകയുമാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം.സംസ്ഥാനങ്ങൾക്കിടയിൽ മത്സരാധിഷ്ഠിത ഫെഡറലിസം പ്രോത്സാഹിപ്പിക്കുന്നതിനായി, പ്രധാന ബിസിനസ് പാരാമീറ്ററുകളെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങളെ റാങ്ക് ചെയ്യുന്ന ഒരു നിക്ഷേപ സൗഹൃദ സൂചിക ബജറ്റ് അവതരിപ്പിച്ചു. മത്സരശേഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ, സംസ്ഥാന തലത്തിൽ നിയന്ത്രണ പ്രക്രിയകൾ കാര്യക്ഷമമാക്കാനും ഇന്ത്യയിലുടനീളം ഒരു ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനും സൂചിക സഹായിക്കും. കൂടാതെ, 180-ലധികം ചെറുകിട വ്യവസ്ഥകൾ ക്രിമിനൽ കുറ്റമല്ലാതാക്കിയ 2023-ലെ ജൻ വിശ്വാസ് ആക്ടിന്റെ തുടര്ച്ചയായി, ബിസിനസ് പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന 100-ലധികം വ്യവസ്ഥകൾ ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റാൻ ലക്ഷ്യമിട്ട്, യൂണിയൻ ബജറ്റ് ജൻ വിശ്വാസ് 2.0 അവതരിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സംരംഭകർക്കുള്ള നിയമപരമായ അനിശ്ചിതത്വങ്ങൾ കുറയ്ക്കുന്നതിനും കൂടുതൽ അനുകൂലമായ ബിസിനസ്സ് അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിത്.
പ്രക്രിയകളുടെ യുക്തിസഹീകരണത്തിനായി, ബജറ്റ് വിവിധ മേഖലകളിൽ പരിഷ്കാര നടപടികൾ പ്രഖ്യാപിച്ചു. വ്യാപാര സൗകര്യം പ്രോത്സാഹിപ്പിക്കുന്നതിന്, 1962 ലെ കസ്റ്റംസ് ആക്ട് പ്രകാരമുള്ള താൽക്കാലിക വിലയിരുത്തലുകൾ അന്തിമമാക്കുന്നതിന് ഒരു സമയപരിധി ഏർപ്പെടുത്തിയിട്ടുണ്ട്. മുമ്പ്, ഒരു നിശ്ചിത സമയപരിധിയുടെ അഭാവം നീണ്ടുനിൽക്കുന്ന അനിശ്ചിതത്വത്തിനും വ്യാപാര ചെലവ് വർദ്ധിപ്പിക്കുന്നതിനും ബിസിനസുകളെ പ്രതികൂലമായി ബാധിക്കുന്നതിനും കാരണമായിട്ടുണ്ട്. ഒരു വർഷത്തെ നീട്ടൽ സാധ്യതയുള്ള പുതുതായി നിർദ്ദേശിക്കപ്പെട്ട രണ്ട് വർഷത്തെ പരിധി വ്യാപാര സൗകര്യ പാരാമീറ്ററുകൾ ഗണ്യമായി വർദ്ധിപ്പിക്കുകയും കസ്റ്റംസ് നടപടിക്രമങ്ങളിലെ പ്രവചനശേഷി മെച്ചപ്പെടുത്തുകയും ചെയ്യും.
ബജറ്റിൽ ട്രാൻസ്ഫർ പ്രൈസിംഗ് സംവിധാനം കാര്യക്ഷമമാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പുതിയ പദ്ധതി അന്താരാഷ്ട്ര ഇടപാടുകളുടെ ആംസ് ലെങ്ത് വില 3 വർഷത്തേക്ക് നിർണ്ണയിക്കാൻ അനുവദിക്കുന്നു. ഇന്ത്യൻ നികുതി നയങ്ങളെ ആഗോള മികച്ച രീതികളുമായി യോജിപ്പിക്കാന് ഇത് ഉപകരിക്കും. സേഫ് ഹാർബർ നിയമങ്ങളുടെ വ്യാപ്തിയും വികസിപ്പിച്ചു, ഇത് വ്യവഹാരങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കും. അതിർത്തി കടന്നുള്ള വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന ബിസിനസുകൾ അനാവശ്യമായ നിയന്ത്രണ തടസ്സങ്ങൾ നേരിടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും ബജറ്റ് നിർദ്ദേശങ്ങളുണ്ട്.വൈദ്യുതി വിതരണത്തിൽ സുസ്ഥിരത, കാര്യക്ഷമത, സാമ്പത്തിക സ്ഥിരത എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള സമഗ്രമായ നടപടികൾ ബജറ്റ് അവതരിപ്പിക്കുന്നു. ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്ന സംസ്ഥാനങ്ങൾക്ക് അവരുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 0.5% ആകർഷകമായ പ്രോത്സാഹന-അധിക വായ്പാ അലവൻസ് ലഭിക്കും. ഇത് വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ ആധുനികവൽക്കരിക്കുന്നതിന് പ്രയോജനപ്പെടും.
രാഷ്ട്രീയ പാക്കേജുകള്
--------------------
ബീഹാറിന് പ്രത്യേക പാക്കേജ് നല്കിയത് തികഞ്ഞ രാഷ്ട്രീയമാണ്. 5 ലക്ഷം കര്ഷകര്ക്ക് സഹായം ലഭിക്കുന്ന മഖാന ബോര്ഡും 50000ത്തിലേറെ ഹെക്ടര് ഭൂമിയില് കൃഷി ഇറക്കാന് സഹായിക്കുന്ന വെസ്റ്റേണ് കോസി കനാല് പദധതിക്കായുള്ള സാമ്പത്തിക സഹായവും ഗ്രീന്ഫീല്ഡ് വിമാനത്താവളവും പാട്ന ഐഐടി വികസനവും നാഷണല് ഇന്സ്റ്റിട്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി,എന്ട്രപ്രെനുവര്ഷിപ്പ് ആന്റ് മാനേജ്മെന്റ് എന്നിവയും ഈ ലക്ഷ്യത്തിലുള്ളതാണ്.ആന്ധ്രാപ്രദേശിനെയും പ്രത്യേകമായി സന്തോഷിപ്പിക്കാന് ധനമന്ത്രി ശ്രദ്ധിച്ചു.പൊളാവരം ജലസേചന പദ്ധതിക്കുള്ള സമ്പൂര്ണ്ണ സാമ്പത്തിക സഹായവും 15,000 കോടിയുടെ പുനരുജ്ജീവന ഫണ്ടുമാണ് സര്ക്കാരിനെ പിന്തുണയ്ക്കുന്നതിനുള്ള പാരിതോഷികമായി നല്കിയത്.(തുടരും)
May be a graphic of money, map and text
Like
Comment
Send
Share